Tuesday, October 31, 2017

നമ്മുടെ ഉമ്മ, ഉമ്മുൽ മുഹ്മിനീൻ ആഇശ (റ) ചരിത്രം

സത്യവിശ്വാസികളുടെ മാതാവ് ഹള്റത്ത് ആഇശ (റ).  മുസ്ലിം സമൂഹം അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. എല്ലാ മുസ്ലിംകളും അവരുടെ മക്കളാകുന്നു. മക്കൾ ഉമ്മയെ സ്നേഹപൂർവ്വം ഓർക്കണം. മക്കൾ ഉമ്മയെ അറിയണം, നന്നായറിയണം. എങ്കിൽ മാത്രമേ മനസ്സിൽ സ്നേഹത്തിന്റെ ഉറവ ഒഴുകുകയുള്ളൂ...

ആഇശ (റ) ഒരതിശയ വനിതയായിരുന്നു.  നബി (സ)തങ്ങളുടെ വിശദമായ ജീവചരിത്രം ലോകത്തിന് പറഞ്ഞു കൊടുത്തത് ആഇശ (റ)ആകുന്നു. വിശുദ്ധ ഖുർആന്റെ ആഴം അറിഞ്ഞ പണ്ഡിത വനിതയായിരുന്നു. ഓരോ ആയത്തിനെക്കുറിച്ചും അവർക്ക് വളരെ വിശദമായി വിവരിക്കാൻ കഴിഞ്ഞിരുന്നു. ചില ആയത്തുകളെ കുറിച്ച് ആഇശ (റ) നബി  (സ) തങ്ങളോട് പലതവണ ചോദിച്ച് എല്ലാ വിശദാംശങ്ങളും മനസ്സിലാക്കിവെച്ചിരുന്നു. ഹദീസുകൾ അവർക്ക് ജീവിതാനുഭവങ്ങളായിരുന്നു. വേണ്ടത്ര വിശദാംശങ്ങളോടെ ഹദീസുകൾ റിപ്പോർട്ട് ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും കർമ്മശാസ്ത്രം രൂപപ്പെടുത്തിയെടുത്ത പണ്ഡിത വനിതയായിരുന്നു ആഇശ (റ)...

ഫിഖ്ഹ് സംബന്ധമായ സംശയങ്ങളുമായി വന്നവർക്കെല്ലാം സംശയ നിവാരണം വരുത്തിക്കൊടുത്തു. അറബ് ഗോത്രങ്ങളുടെ വംശാവലി നന്നായി പഠിച്ചിരുന്നു. അറബി ഭാഷാ സാഹിത്യം നന്നായി കൈകാര്യം ചെയ്തു. പ്രതിഭാ സമ്പന്നയായ കവയത്രിയായിരുന്നു ആഇശ (റ). ഇമ്പമുള്ള കവിതകൾ ധാരാളം രചിച്ചിട്ടുണ്ട്. വെെദ്യശാസ്ത്രം നന്നായി പടിച്ചിരുന്നു. നല്ലൊരു അധ്യാപികയായിരുന്നു. വനികൾക്കും കുട്ടികൾക്കും വേണ്ടി നിരവധി ക്ലാസുകൾ നടത്തിയിരുന്നു. അവരെല്ലാം പിൽക്കാലത്ത് പേരെടുത്ത പണ്ഡിതന്മാരും പണ്ഡിത വനിതകളുമായിത്തീർന്നു ...

അതിശയകരമായ ഓർമ്മശക്തിയുടെ ഉടമയായിരുന്നു. ഒരിക്കൽ കേട്ടാൽമതി പിന്നെ മറന്നുപോവില്ല. അവരുടെ മുറിയിൽ ജിബ്രീൽ (അ) വന്നിട്ടുണ്ട്. സലാം ചൊല്ലിയിട്ടുണ്ട്. അവരുടെ വിരിപ്പിൽ നബി  (സ) ഇരിക്കുമ്പോൾ വഹ്യ്യ് ഇറങ്ങിയിട്ടുണ്ട്. മറ്റാർക്കുമില്ലാത്ത സവിശേഷതകൾ.  വിശുദ്ധ ഖുർആൻ വചനം ഇറങ്ങിയാൽ ഉടനെ ആഇശ (റ)ക്ക് അത് ലഭിക്കും. അവരത് പഠിക്കും. എല്ലാ അർത്ഥസാരങ്ങളും പഠിച്ചുവെക്കും. ഇറങ്ങിയ സാഹചര്യം പ്രത്യേകം ഓർത്തു വെക്കും. എഴുതിവെക്കുകയും ചെയ്യും ...

എഴുത്തും വായനയും അറിയുന്നവർ വളരെ ചുരുങ്ങിയ കാലം. അവർക്കിടയിലെ പണ്ഡിത വനിതയായിരുന്നു ആഇശ (റ). പഠനത്തിന് ഏറ്റവും പറ്റിയ കാലം ബാല്യദശയാകുന്നു. ആ പ്രായത്തിൽ ആഇശ (റ) പ്രവാചകരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ഭാര്യയായിവന്നു ...

ഭർത്താവിന്റെ ജീവിതമായിരുന്നു ഭാര്യയുടെ പഠന വിഷയം.  മിടുമിടുക്കിയായ വിദ്യാർത്ഥിനി. രാവും പകലും പ്രവാചക ജീവിതം പഠിക്കുകയായിരുന്നു. നബി (സ) പട നയിച്ച് രണാങ്കണത്തിലേക്ക് പോയപ്പോൾ കൂടെ യാത്ര ചെയ്തു യാത്രാനുഭവങ്ങൾ എല്ലാ വിശദാംശങ്ങളോടും കൂടി ലോകത്തിന് പറഞ്ഞു കൊടുത്തു.  യുദ്ധരംഗങ്ങൾ നേരിൽ കണ്ടു. ചില പ്രത്യേക സാഹചര്യങ്ങളിൽ രണാങ്കണത്തിലേക്കിറങ്ങിച്ചെന്നു.  മുറിവേറ്റുവീണ ഭടന്മാരെ പരിചരിച്ചു. ആഇശ (റ) ധീരവനിതയായിരുന്നു. നബി (സ) തങ്ങളുടെ വഫാത്തിനുശേഷം വിപത്തുകൾ നിറഞ്ഞ പല സാഹചര്യങ്ങളെയും നേരിടേണ്ടി വന്നു. അമ്പരപ്പിക്കുന്ന ധീരതയോടെ മുമ്പോട്ട് ഗമിക്കുന്നതാണ് ലോകം കണ്ടത്. ഭീതിയുടെ നേരിയ നിഴൽപോലും കണ്ടില്ല ...

കുഴപ്പം സൃഷ്ടിക്കാനും മുസ്ലിം സമൂഹത്തിന്റെ ശക്തി തകർക്കാനും വന്ന കക്ഷികളെ അവർ ശക്തമായ ഭാഷയിൽ ആക്ഷേപിച്ചു. നാശത്തിന്റെ നാളങ്ങൾ ഊതിക്കെടുത്തി  സിദ്ദീഖിന്റെ മകൾ സിദ്ദീഖഃ എന്ന പേരിൽ പ്രസിദ്ധയായി. അവരുടെ ഔദാര്യശിലം പരക്കെ അറിയപ്പെട്ടു. കിട്ടുന്നതെല്ലാം ആവശ്യക്കാർക്കു നൽകും. പകൽ ദാനം ചെയ്യുമ്പോൾ രാത്രി പട്ടിണിയാകുമെന്ന കാര്യം ഓർക്കില്ല. ഒന്നും ബാക്കിവെക്കാതെ നൽകും. യത്തീമുകളുടെയും വിധവകളുടെയും അഭയ കേന്ദ്രമായിരുന്നു അവരുടെ ഭവനം. എത്രയോ യത്തീമുകളെ അവർ പോറ്റിവളർത്തി. അവർ പണ്ഡിതരും ധീരയോദ്ധാക്കളുമായി വളർന്നു. സത്യത്തിന്റെയും ധർമ്മത്തിന്റെയും നീതിയുടെയും കാവലാളുകളായി മാറി.
ത്യാഗബോധത്തോടെ ആഇശ (റ)സേവനം തുടർന്നു. എന്നിട്ടവർക്കെന്താണ് പകരം കിട്ടിയത്...? ഉമ്മായെന്ന സ്നേഹമൂറുന്ന വിളി. ആഇശ (റ) പ്രസവിക്കാത്ത ഉമ്മയാണ്. അവർക്ക് പോറ്റുമക്കൾ ഒരുപാടുണ്ട്. അവരുടെ ഉമ്മയെന്ന വിളി പെറ്റുമ്മയുടെ നിർവൃതിയാണ് അവർക്ക് നൽകിയത് ...

ഉമ്മബാപ്പമാർ മക്കളുടെ പേര് ചേർത്തു വിളിക്കപ്പെടുന്ന കാലം. മക്കളുടെ പേര് ചേർത്ത് വിളിക്കുന്നത് അഭിമാനമായി കരുതുന്ന കാലം. ഇതിന് കുൻയത്ത് എന്നു എന്നു പറയുന്നു. അക്കാലത്ത് ആഇശ (റ) നബി (സ)തങ്ങളോട് ചോദിച്ചു:

"ആരുടെ പേരോട് ചേർത്താണ് എനിക്കൊരു കുൻയത്ത് ലഭിക്കുക ...? "

" നിന്റെ സഹോദരിയുടെ പുത്രൻ അബ്ദുല്ലയോട് ചേർത്ത് കുൻയത്ത് സ്വീകരിക്കുക " നബി (സ) നിർദ്ദേശിച്ചു...

അങ്ങനെ ഉമ്മു അബ്ദില്ല എന്ന പേരും കിട്ടി. മക്കളെ അതിരറ്റ് സ്നേഹിച്ച ഉമ്മ. പ്രവാചക സ്നേഹത്തിൽ അലിഞ്ഞുചേർന്ന ജീവിതം. ആ ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളാണ് തുടർന്നുള്ള ഭാഗങ്ങളിൽ വരുന്നത്.  വനിതാ ലോകത്തിന്റെ അഭിമാനഭാജനമാണ് ആഇശ (റ). വനിതകളുടെ വിമോചകയാണവർ. വനിതകൾക്ക് ഇത്രയും മഹത്തായ സേവനം ചെയ്ത മറ്റൊരു നായികയെ കണ്ടെത്തുക പ്രയാസം തന്നെയാണ്...

പിൽക്കാല കവികൾ അവരെ പാടിപ്പുകഴ്ത്തി. നമ്മുടെ ഉമ്മ ഇൽമിന്റെ ബഹറാകുന്നു. എത്ര അർത്ഥവത്തായ പദപ്രയോഗം. ആ ബഹറിലേക്ക് ഒന്നെത്തിനോക്കാൻ നമുക്ക് ആത്മാർത്ഥമായൊരു ശ്രമം നടത്താം ...
  📌അതിശയിപ്പിക്കുന്ന കുട്ടി

നബി (സ) തങ്ങൾക്ക് നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ചിട്ട് നാല് വർഷം കഴിഞ്ഞു.  മതപ്രബോധനം വളരെ പ്രയാസങ്ങൾ സഹിച്ച് നടത്തിക്കൊണ്ടിരിക്കുന്നു. ആദ്യമായി ഇസ്ലാംമതം സ്വീകരിച്ചത് നബി (സ)യുടെ ഭാര്യ ഖദീജ (റ) ആയിരുന്നു. പിന്നീട് അബൂബക്കർ  (റ) ഇസ്ലാം മതം സ്വീകരിച്ചു. സൈദ് (റ), അലി (റ) തുടങ്ങി പലരും അക്കാലത്ത് തന്നെ ഇസ്ലാം മതം സ്വീകരിച്ചു ...

പ്രയാസങ്ങൾ നിറഞ്ഞ നാലു വർഷങ്ങൾ കടന്നുപോയി. അപ്പോൾ അബൂബക്കർ സിദ്ദീഖ് (റ) വിന്റെ വീട്ടിൽ ഒരു വിശേഷ സംഭവമുണ്ടായി. സിദ്ദീഖ് (റ)വിന്റെ ഭാര്യ ഉമ്മു റൂമാൻ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ആ പെൺകുഞ്ഞാണ് ലോകം എക്കാലവും അതിശയത്തോടെ ഓർക്കുന്ന ആഇശ (റ). എണ്ണത്തിൽ കുറഞ്ഞ മുസ്ലിംകൾക്ക് ആഹ്ലാദം നൽകിയ വാർത്തയായിരുന്നു അത് ...

ഉമ്മു റൂമാൻ നേരത്തെ മറ്റൊരാളുടെ ഭാര്യയായിരുന്നു. പൗരപ്രമുഖനായ അബ്ദുല്ലാ അസ്ദിയുടെ ഭാര്യ. സ്നേഹവും സന്തോഷവും നിറഞ്ഞ ദാമ്പത്യ ജീവിതമായിരുന്നു. ഏറെക്കാലം നീണ്ടുനിന്നില്ല അബ്ദുല്ലാ അസ്ദി രോഗം വന്നു മരണപ്പെട്ടു. ഉമ്മുറൂമാൻ വിധവയായി ...

കുറെ കാലം കഴിഞ്ഞ് അബൂബക്കർ (റ) അവരെ വിവാഹം കഴിച്ചു. ഈ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ടായി. ഒരു മകനും ഒരു മകളും.
അബ്ദുറഹ്മാനും ആഇശയും ...

ആഇശ ജനിക്കുമ്പോൾ വീട്ടിൽ ഇസ്ലാമിക അന്തരീക്ഷമാണ് നില നിൽക്കുന്നത്. ശിർക്കിന്റെയോ കുഫ്റിന്റെയോ നിഴൽപോലും അവിടെയില്ല. ഈമാനിന്റെ പ്രകാശം പരന്ന അന്തരീക്ഷം. ആ പ്രകാശത്തിലാണ് ആഇശ ജനിച്ചത്. ആദ്യമായി കേൾക്കുന്നത് തൗഹീദിന്റെ ശബ്ദം. ഏകനായ ഇലാഹ് അള്ളാഹു അവന്റെ പ്രവാചകൻ മുഹമ്മദ് മുസ്തഫ  (സ). ഓർമ്മവെച്ചുവരുമ്പോൾ ആഇശ അതാണ് കേൾക്കുന്നത്. വീട്ടിലെന്നും ഒരു വിരുന്നുകാരൻ വരും. ഉപ്പായുടെ ഉറ്റ ചെങ്ങാതി. അതിസുന്ദരമായ രൂപം. ഒരിക്കൽ കണ്ടാൽ മറക്കില്ല. മനസ്സിൽ നിന്ന് മാഞ്ഞുപോവാത്ത രൂപം...

ഓർമ്മ വെച്ച നാൾ മുതൽ ആഇശ (റ)യുടെ കുരുന്നു മനസ്സിൽ ആ രൂപമുണ്ട്. അതാണ് അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ). കേട്ടപ്പോൾ അതിശയം തോന്നി... കണ്ണും, മൂക്കും, ചെവിയും, പുരികവും, നെറ്റിയും നോക്കിക്കണ്ടു. എല്ലാം മനസ്സിൽ പതിഞ്ഞു. മനോഹരമായ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരി. ചിരിക്കുമ്പോൾ പുറത്ത് കാണാവുന്ന മനോഹരമായ പല്ലുകൾ. നബിയെ കൊച്ചുന്നാളിൽ തന്നെ വല്ലാതെ ഇഷ്ടമായി ...

ആഇശ വളരുകയാണ്. ശൈശവം വിടപറയാറായി. ബാല്യത്തിലേക്കു കടക്കാൻ സമയമായി വരുന്നു.  വല്ലാത്ത ബുദ്ധികൂർമ്മത. ബുദ്ധിപരമായ ചോദ്യങ്ങൾ മുതിർന്നവരെ നന്നായി ചിന്തിപ്പിക്കും. നല്ല വികൃതിയാണ്.  കളിയിൽ നല്ല താൽപര്യം. പാവകൾ കിട്ടണം. സമയപ്രായക്കാരായ കുട്ടികൾ അയൽവീടുകളിൽ നിന്ന് വരും. കുറെ കുട്ടികൾ ഒന്നിച്ചിരുന്നു കളിക്കും. പാവവെച്ചുള്ള കളി. ഊഞ്ഞാൽ ആടൽ ഇവയാണ് പ്രധാന വിനോദം. കുട്ടികൾ കൂടുമ്പോൾ ഒച്ചയും ബഹളവും ഉയരും. അപ്പോഴായിരിക്കും നബി (സ)തങ്ങൾ വന്നു കയറുക. ഉടനെ കുട്ടികൾ കളി നിർത്തും. നിശബ്ദരാകും. പാവകൾ ഒളിപ്പിച്ചു വെയ്ക്കും ...

'' ആഇശാ കളി തുടർന്നോളൂ '' നബി (സ) പറയും ...

വീണ്ടും പാവകൾ നിരന്നു. ചിറകുകളുള്ള ഒരു പാവ കണ്ടു. ആ പാവയെ ചൂണ്ടി നബി (സ) ചോദിച്ചു

'' ആഇശാ ... ഇതെന്താണ് ...? ''

'' അതൊരു കുതിര...''

''കുതിരയോ ... കുതിരക്ക് ചിറകുണ്ടാകുമോ...?''

''പിന്നല്ലാതെ ... സുലൈമാൻ നബി (അ)യുടെ കുതിരക്ക് ചിറകുണ്ടായിരുന്നില്ലേ...?''

നബി (സ) അത് കേട്ട് ചിരിച്ചു പോയി ...

സുലൈമാൻ നബി (അ) ന്റെ ചരിത്രം ആ പ്രായത്തിൽ തന്നെ ആഇശ (റ) ക്കറിയാമായിരുന്നു.  മകളുടെ കളിതമാശകളിൽ മാതാപിതാക്കൾ അലിഞ്ഞുചേർന്നു. നർമ്മം ആസ്വദിച്ചു. മകളുടെ ബുദ്ധികൂർമ്മത അവരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. കേട്ട കാര്യങ്ങൾ ഓർത്തവെച്ചു പറയും ...

നബി (സ) യുടെ ആദ്യ ഭാര്യയാണ് ഖദീജ (റ).
ഖദീജ (റ)യെ വിവാഹം കഴിക്കുമ്പോൾ നബി  (സ)യുടെ വയസ്സ് ഇരുപത്തഞ്ച്.  ഖദീജ (റ)യോടൊപ്പം ഇരുപത്തഞ്ച് വർഷം ജീവിച്ചു. ആൺമക്കളും പെൺമക്കളും ജനിച്ചു.  ആൺമക്കളെല്ലാം മരിച്ചു പോയി.  പെൺമക്കൾ ബാക്കിയായി. ഇരുപത്തഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിക്കുമ്പോൾ നബി (സ)തങ്ങൾക്ക് പ്രായം അമ്പത് വയസ്സ്.  നബി (സ)തങ്ങൾക്ക് അമ്പത് വയസ്സായപ്പോൾ ഖദീജ (റ) മരണപ്പെട്ടു ...

നബി (സ)തങ്ങളുടെ അഭയമായിരുന്നു ഖദീജ  (റ). അവരുടെ വിയോഗം കടുത്ത ദുഃഖം നൽകി.  അറബികൾക്കിടയിൽ വിവാഹത്തിന് പ്രായം ഒരു തടസ്സമായിരുന്നില്ല. പ്രായം കൂടിയ സ്ത്രീയെ പ്രായം കുറഞ്ഞ പുരുഷൻ വിവാഹം ചെയ്യും. പ്രായം കൂടിയ പുരുഷൻ വളരെ പ്രായം കുറഞ്ഞ പെൺകുട്ടിയെ വിവാഹം ചെയ്തെന്നു വരും. അവരുടെ ശാരീരിക പ്രകൃതിയും സാമൂഹിക ബോധവും അവയെല്ലാം സാധ്യമാക്കിയിരുന്നു ...

നബി (സ)തങ്ങളേക്കാൾ പതിനഞ്ച് വയസ്സ് പ്രായക്കൂടുതലുണ്ടായിരുന്നു ഖദീജ (റ)ക്ക്. ഭാര്യയുടെ മരണം നബി (സ)ക്ക് കടുത്ത ദുഃഖവും ഏകാന്തതയും നൽകി. ഈ ദുഃഖം അനുയായികൾ മനസ്സിലാക്കി ഒരു പുനർവിവാഹത്തെക്കുറിച്ചു അവർ ചിന്തിച്ചു.  ഉസ്മാനുബ്നു മള്ഊനിന്റെ ഭാര്യ ഖൗലത്ത് നബി (സ)യെ കാണാൻ വന്നു. രണ്ടാം വിവാഹത്തെ കുറിച്ചു സംസാരിച്ചു. സ്നേഹപൂർവ്വം സമ്മർദ്ദം ചെലുത്തി. നബി  (സ) എതിർത്തില്ല ...

'' വിധവകളുണ്ട് ... കന്യകകളുണ്ട് ... ആരെ വേണമെങ്കിലും വിവാഹം ചെയ്യാം '' ഖൗലത്ത് പറഞ്ഞു ...

'' ആരാണവർ...?'' നബി (സ) ചോദിച്ചു ...

''സംഅയുടെ മകൾ സൗദ വിധവയാണവർ. അബൂബക്കറിന്റെ മകൾ ആഇശ കന്യകയാണ് ...''

നബി (സ) എതിർപ്പ് പ്രകടിപ്പിച്ചില്ല.  നിറഞ്ഞ പ്രതീക്ഷയോടെയാണ് ഖൗലത്ത് സലാം പറഞ്ഞ് ഇറങ്ങിപ്പോയത് നബി (സ) ഒരു സ്വപ്നം കണ്ടു ...
മലക്കുകൾ ഒരു സമ്മാനവുമായി വരുന്നു. പട്ടിൽ പൊതിഞ്ഞ വിലപിടിപ്പുള്ള സാധനം.

''ഇതെന്താണ് ...?'' നബി (സ) ചോദിച്ചു...

''താങ്കളുടെ പത്നി'' - മലക്കുകളുടെ മറുപടി ...

പട്ടുവസ്ത്രം മുഖത്തു നിന്ന് നീക്കിയപ്പോൾ അത് ആഇശയായിരുന്നു. മകളെ നബി (സ) തങ്ങൾക്ക് വിവാഹം ചെയ്തു കൊടുക്കാൻ സിദ്ദീഖ് (റ)വിനും ഉമ്മുറൂമാനും സന്തോഷമേയുള്ളൂ ... ആഇശക്ക് അന്ന് പ്രായം ആറ് വയസ്സ്. നല്ല മാനസിക വളർച്ചയുണ്ട്. അതിന്നനുസരിച്ച് ശാരീരിക പുഷ്ടിയും. കൂട്ടുകാരികളോടൊപ്പം കളിക്കുകയായിരുന്നു. ഒരാൾ വന്നു അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അന്ന് നിക്കാഹ് നടന്നു. കുട്ടിയായ ആഇശ അതൊന്നുമറിഞ്ഞില്ല ...

പിൽക്കാലത്ത് തന്റെ വിവാഹത്തെക്കുറിച്ച് ആഇശ (റ) ഇങ്ങനെ പ്രസ്താവിച്ചു ...

എന്റെ വിവാഹം നടന്ന വിവരം അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. കൂട്ടുകാരികളോടൊപ്പം പുറത്തിറങ്ങി കളിക്കാൻ പോവുന്നത് ഉമ്മ വിലക്കി. ഉമ്മ കല്യാണം കഴിഞ്ഞ കാര്യമൊക്കെ പറഞ്ഞു മനസ്സിലാക്കിത്തന്നു ...

നബി (സ) അഞ്ഞൂറ് ദിർഹം മഹറ് നൽകിയാണ് ആഇശ (റ) യെ വിവാഹം ചെയ്തത് എന്നാണ് ചില രേഖകളിലുള്ളത്. ഭർത്താവിന്റെ വീട്ടിലേക്ക് പോയില്ല. മാതാപിതാക്കളോടൊപ്പം തന്നെയാണ് താമസം. മൂന്നു വർഷങ്ങൾ ഈ നിലയിൽ കടന്നുപോയി ...

മക്കയിൽ മുസ്ലിംകൾ ക്രൂരമായി മർദ്ദിക്കപ്പെടുകയാണ്. നാട്ടിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥ. കുറെ മുസ്ലിംകൾ കുടുംബസമേതവും അല്ലാതെയും മക്കവിട്ട് അബ്സീനിയായിലേക്ക് പോയി.   അബൂബക്കർ (റ)വും മക്ക വിട്ടു. ഈ യാത്രയെക്കുറിച്ച് ആഇശ (റ) പിൽക്കാലത്ത് വിവരിച്ചതിങ്ങനെയാണ് ...

മക്കയിൽ നിന്ന് കാൽനടയായി അഞ്ചു ദിവസം സഞ്ചരിച്ചാൽ ബർക്കുൽ ഗിമാദ് എന്ന സ്ഥലത്തെത്താം. അബൂബക്കർ (റ) ബർക്കുൽ ഗിമാദിൽ എത്തി. അവിടെ വെച്ച് മാന്യനായ ഒരു സുഹൃത്തിനെ കണ്ടുമുട്ടി. മക്കക്കാരനായ സുഹൃത്തിന്റെ പേര് ഇബ്നുദ്ദഗ്ന എന്നായിരുന്നു ...

''താങ്കൾ എവാടെ പോകുന്നു ...?'' ഇബ്നുദ്ദഗ്ന ചോദിച്ചു  ... അബൂബക്കർ (റ) മക്കയിലെ അനുഭവങ്ങൾ വിവരിച്ചു ...

താങ്കളെപ്പോലുള്ളവർ നാടുവിട്ടുപോവരുത്. അത് നാട്ടിന്റെ നിർഭാഗ്യമാണ്. താങ്കൾക്ക് ഞാൻ സംരക്ഷണം നൽകാം. മക്കയിലേക്ക് മടങ്ങാം. ഇബ്നുദ്ദഗ്ന സ്നേഹപൂർവം നിർബന്ധിച്ച് അബൂബക്കർ (റ)വിനെ മക്കയിലേക്ക് കൊണ്ടുവന്നു.  ഈ യാത്രയിൽ ആഇശയും മറ്റ് കുടുംബാംഗങ്ങളും കൂടെയുണ്ടായിരുന്നുവെന്നാണ് ചില ചരിത്രകാരന്മാരുടെ നിഗമനം ...

മക്കയിലെ മർദ്ദനങ്ങൾ വർദ്ധിക്കുകയാണ്. പലരും മദീനയിലേക്ക് പോയിക്കഴിഞ്ഞു.  ആഇശ (റ) ഹിജ്റയെക്കുറിച്ച് നൽകുന്ന വിവരണം ഇങ്ങനെയാകുന്നു ... നബി (സ) തങ്ങൾ എല്ലാ ദിവസവും വീട്ടിൽ വരും. ചില ദിവസങ്ങളിൽ രാവിലെ വരും. മറ്റു ചില ദിവസങ്ങളിൽ വൈകുന്നേരം വരും. ഉപ്പയെ കാണും കാര്യങ്ങൾ സംസാരിക്കും ...

എല്ലാവരും മക്കവിട്ട് മദീനയിലേക്ക് പോവുകയാണ്. നബി (സ) തങ്ങൾക്ക് ഹിജ്റയുടെ അനുമതി കിട്ടണം. അതിന് കാത്തിരിക്കുകയാണ്.  ഒരു ദിവസം പതിവില്ലാത്ത നേരത്ത് നബി (സ)തങ്ങൾ വന്നു. ഞാനും സഹോദരി അസ്മയും ഉപ്പയോടൊപ്പം ഇരിക്കുകയായിരുന്നു.
നബി (സ) അൽപം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ...

'' അബൂബക്കർ ... ആളുകളെ മാറ്റിനിർത്തൂ, ചിലത് സംസാരിക്കാനുണ്ട് ...''

ഉപ്പ ഇങ്ങനെ മറുപടി നൽകി ...

'' അള്ളാഹുവിന്റെ റസൂലേ .... ഇവിടെ അന്യരാരുമില്ല കയറിവന്നാലും ...''

നബി (സ) അകത്തു വന്നു. ഹിജ്റ പോകാൻ അനുമതി വന്നതായി അറിയിച്ചു.  കുടുംബാംഗങ്ങൾ ഉൽക്കണ്ഠാകുലരായി. ഉപ്പ പോവുകയാണ്. കുടുംബാംഗങ്ങളെ മുഴുവൻ ശത്രുക്കളുടെ കൺമുമ്പിൽ വിട്ടേച്ചുകൊണ്ടാണ് പോവുന്നത്...
ആഇശ (റ), അസ്മ (റ)  എന്നിവരും മറ്റു കുടുംബാംഗങ്ങളും യാത്രയുടെ  ഒരുക്കങ്ങൾ തുടങ്ങി. ദീർഘ യാത്രയാണ് ശത്രുക്കൾ നോക്കിയെത്തും. അവരുടെ പിടിയിൽ പെടരുത്.  ഭക്ഷണം,  വെള്ളം, വസ്ത്രങ്ങൾ എല്ലാം ഒരുക്കി.  ആ രാത്രിയിലാണ് നബി  (സ) യെ വധിക്കാൻ ശത്രുക്കൾ പ്ലാനിട്ടിരുന്നത്. വാൾമുനകളുടെ മധ്യത്തിലൂടെ നബി (സ)തങ്ങൾ ഇറങ്ങി വന്നു. നേരെ അബൂബക്കർ (റ)വിന്റെ വീട്ടിലെത്തി. യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു ...

നബി (സ) തങ്ങളും അബൂബക്കർ (റ) വും ഇറങ്ങി.  കനത്ത ഇരുട്ടിലേക്ക് നീങ്ങി. ഭീതിപ്പെടുത്തുന്ന രാത്രി. എല്ലാം അല്ലാഹുവിൽ അർപ്പിച്ചുകൊണ്ടുള്ള യാത്ര ...

കുടുംബാംഗങ്ങൾ ആകാംക്ഷാഭരിതരാണ്. മണിക്കൂറുകൾ കടന്നു പോയി.  നേരം പുലർന്നു. ശത്രുക്കൾക്ക് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായി. അവർ കോപാകുലരായി. വളരെ വേഗം അവർ  ആ സത്യം മനസ്സിലാക്കി.  പ്രവാചകനും, അബൂബക്കർ (റ)വും മക്ക വിട്ടിരിക്കുന്നു.  പിന്നെ തിരച്ചിലായി നെട്ടോട്ടമായി. അവരെ കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടു. അസ്വസ്ഥത നിറഞ്ഞ രാപ്പകലുകൾ... മക്ക ഇളകിമറിയുകയാണ്. ആഇശയും സഹോദരങ്ങളും ഉൽക്കണ്ഠയോടെ ദിവസങ്ങൾ തള്ളി നീക്കി ...

നുബുവ്വത്തിന്റെ പതിനാലാം വര്‍ഷം റബീഉൽ അവ്വൽ പന്ത്രണ്ട്. നബി (സ)തങ്ങളും അബൂബക്കർ (റ)വും മദീനയിലെത്തി.  നബി  (സ) തങ്ങൾ തന്റെ കുടുംബാംഗങ്ങളെ കൊണ്ടുവരാനായി സൈദുബ്നു ഹാരിസ്, അബൂറാഫിഹ് എന്നിവരെ മക്കയിലേക്കയച്ചു. നബി (സ)യുടെ പുത്രിമാർ മദീനയിലെത്തി. ഭാര്യ സൗദ (റ)യുമെത്തി ...

അബൂബക്കർ (റ)വിന്റെ മകൻ അബ്ദുല്ലയുടെ സംരക്ഷണയിൽ ഉമ്മയും രണ്ട് പുത്രിമാരും മദീനയിലെത്തിച്ചേർന്നു. ശത്രുക്കളുടെ കണ്ണിൽ പെടാതെ വളരെ  സാഹസികമായി യാത്ര ചെയ്താണ് അവർ എത്തിച്ചേർന്നത് .


മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ വന്നവരെ മുഹാജിറുകൾ എന്നു വിളിക്കുന്നു.  മുഹാജിറുകളെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്ത മദീനയിലെ മുസ്ലിംകളെ അൻസാറുകൾ എന്നു വിളിക്കുന്നു.  അൻസാറുകളും മുഹാജിറുകളും ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നു ...

മസ്ജിദുന്നബവിയുടെ നിർമ്മാണം. എല്ലാവരും നിർമ്മാണത്തൊഴിലാളികളായി മാറിയിരിക്കുന്നു. സമുന്നത സ്വഹാബികൾ മണ്ണിൽ പണിയെടുക്കുന്നു. പള്ളി ഉയർന്നു വന്നു. വളരെ ലളിതമായ മസ്ജിദ്.  ആദ്യഘട്ടത്തിൽ മേൽപ്പുരപോലും ഇല്ലായിരുന്നു. വാതിലുകളില്ല. പഴയ കമ്പിളി തൂക്കിയിട്ടു. പള്ളിയോട് ചേർന്നാണ് താമസിക്കാനുള്ള മുറികൾ പണിതത്. നീളവും വീതിയും കുറഞ്ഞ മുറികൾ. ഉയരമുള്ള ഒരാൾ കൈപൊക്കിയാൽ മേൽപ്പുരയിൽ തട്ടും. അതാണ് നബികുടുബം താമസിക്കുന്ന വീട്.  നബിപുത്രിമാരായ ഉമ്മു കുൽസൂം (റ), ഫാത്വിമ (റ) എന്നിവർ അവിടെ താമസമാക്കി.  നബി (സ)യുടെ ഭാര്യ സൗദയും അവിടെയുണ്ട്... 

ഹാരിസുബ്നു ഖസ്റജ് കുടുംബക്കാർ താമസിക്കുന്ന പ്രദേശത്താണ് ആഇശയും ബന്ധുക്കളും എത്തിച്ചേർന്നത്. അവിടെ ഒരു വീട് സൗകര്യപ്പെടുത്തി താമസം തുടങ്ങി. മദീനയിലെത്തി എട്ട് മാസത്തോളം ആഇശ (റ) അവിടെ താമസിച്ചു.  ഇതിന്നിടയിൽ ഉപ്പാക്കും മകൾക്കും കഠിനമായ രോഗം പിടിപെട്ടു. ആദ്യം ഉപ്പ കിടന്നു മറ്റുള്ളവർ പരിചരിച്ചു. രോഗം കഠിനമായ ഘട്ടത്തിൽ മരണത്തെക്കുറിച്ച് അബൂബക്കർ  (റ) പാട്ടുപാടി. മനസ്സിൽ തട്ടിയ ശോകഗാനം. നബി  (സ) രോഗശമനത്തിനുവേണ്ടി പ്രാർത്ഥിച്ചു. ക്രമേണ രോഗം മാറി...

അപ്പോഴേക്കും ആഇശ (റ) കിടന്നു.  രോഗം കലശലായി. ശരീരം മെലിഞ്ഞു. മുടികൾ  കൊഴിഞ്ഞുപോയി. മക്കയിൽ നിന്ന് വന്ന പലർക്കും രോഗം പിടിപെട്ടു. മദീനയിലെ കാലാവസ്ഥ തീരെ പിടിക്കുന്നില്ല.
നബി (സ) മദീനയിൽ നല്ല കാലാവസ്ഥ വരാൻ വേണ്ടി പ്രാർത്ഥിച്ചു. മദീനക്കാരുടെ ഐശ്വര്യത്തിനുവേണ്ടിയും പ്രാർത്ഥന നടത്തി. അത് കാരണമായി മദീന മുഹാജിറുകൾക്ക് ഏറെ പ്രിയപ്പെട്ടതായിത്തീർന്നു. ആഇശ (റ)യുടെ രോഗം മാറി. ക്ഷീണം കുറഞ്ഞു. പഴയ പ്രസരിപ്പ് തിരിച്ചു വന്നു ...

മദീനയിലെ പുതിയ കൂട്ടുകാരികൾ. അവരോടൊപ്പം ഊഞ്ഞാലാടിക്കളിക്കാം. ഹിജ്റ വന്നതിനുശേഷമുള്ള ശവ്വാൽമാസം. ശവ്വാൽ മസത്തിലെ ഒരു പകൽ ആഇശ (റ) കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലാടിക്കളിക്കുകയായിരുന്നു. ആഇശാ.... വേഗം വരൂ ഉമ്മയുടെ വിളി. എന്തിനാണാവോ ഉമ്മ ഇങ്ങനെ വിളിക്കുന്നത് ...? കിതച്ചുകൊണ്ട് ഓടിച്ചെന്നു ... ഉമ്മ മകളുടെ മുഖം കഴുകി. മുടി ചീകിയൊതുക്കി തട്ടംനേരെയാക്കി അകത്തേക്ക് കൊണ്ടു പോയി...

അകത്ത് കുറെ പെണ്ണുങ്ങൾ ഇരിക്കുന്നു. അവൻ ആഇശയെ ഹൃദ്യമായി സ്വീകരിച്ചു. ആശംസകൾ നേർന്നു. ആലിംഗനം ചെയ്തു. അവർ ആഇശയെ പുതുവസ്ത്രങ്ങൾ ധരിപ്പിച്ചു. നവവധുവിനെ അണിയിച്ചൊരുക്കി. വരന്റെ വീട്ടിലേക്ക് കൊണ്ടുപോവാൻ വന്ന അൻസാരി വനിതകളായിരുന്നു അവർ...

അൽപം കഴിഞ്ഞപ്പോൾ നബി (സ)ആ വീട്ടിലെത്തി.  ഒരു ഗ്ലാസ് പാൽ നൽകി നബി (സ)തങ്ങളെ സ്വീകരിച്ചു.  നബി (സ) പാൽ അൽപം കുടിച്ചു. ഗ്ലാസ് ആഇശ (റ)ക്കു നേരെ നീട്ടി. നാണംകൊണ്ട് കൈ നീട്ടി വാങ്ങാൻ കഴിയുന്നില്ല...  റസൂലുല്ലാഹി (സ) യുടെ സമ്മാനം സ്വീകരിക്കൂ ... ഒരു കൂട്ടുകാരി പ്രോത്സാഹിപ്പിച്ചു.  ആഇശ (റ)ഗ്ലാസ് വാങ്ങി അൽപം കുടിച്ചു.  കൂട്ടുകാരികൾക്കും കൊടുക്കൂ ... നബി (സ) പറഞ്ഞു ...

കൂട്ടുകാരികൾ അൽപാൽപം കുടിച്ചു. അൻസാരി വനിതകൾ മണവാട്ടിയെ ഇറക്കിക്കൊണ്ട് പോയി. വരന്റെ വീട്ടിലേക്ക്. മസ്ജിദുന്നബവിയോട് ചേർന്നുള്ള  മുറിയിലാണ് നവവധുവിന്റെ താമസം.  മസ്ജിദിന്റെയും വീടിന്റെയും അതിർത്തി ഒരു ചുമർ മാത്രം. ആ ചുമരിൽ ഒരു വാതിലുണ്ട്. നബി (സ) വീട്ടിൽ നിന്ന് മസ്ജിദിലേക്കു പോവുന്നത് ആ വാതിലിലൂടെയാണ്.  വീട്ടിൽ നിന്ന് കൈ നീട്ടിയാൽ പള്ളി. പള്ളിയിൽ നിന്ന് കൈ നീട്ടിയാൽ വീട് ...

ഒരു ഗ്ലാസ് വെള്ളം വേണമെങ്കിൽ പള്ളിയിൽ നിന്ന് വിളിച്ചു പറയാം. ആഇശ (റ)ക്ക് വെള്ളം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ നബി (സ) യുടെ കൈയിലേക്ക് കൊടുക്കാം.
പള്ളിയിൽ ഇഹ്തികാഫ് ഇരിക്കുമ്പോൾ നബി  (സ) ശിരസ് വീട്ടിലേക്ക് നീട്ടിക്കൊടുക്കും. ആഇശ (റ) മുടി ചീകിക്കൊടുക്കും.  മുറിയുടെ ചുമർ മണ്ണുകൊണ്ടായിരുന്നു. ഈത്തപ്പനത്തടിയും ഓലയും കൊണ്ടായിരുന്നു മേൽപ്പുര കെട്ടിയത്. വാതിലിൽ ഒരു കമ്പിളി തൂക്കിയിരുന്നു ...

വീട്ടിൽ എന്തൊക്കെ സാധനങ്ങളാണുണ്ടായിരുന്നത് ... ?

ഒരു പായ, ഒരു മുക്കാലിപ്പലക, ഒരു വിരിപ്പ്, മരത്തൊലി നിറച്ച തലയിണ, ധാന്യപ്പൊടി  സൂക്ഷിക്കാനുള്ള മൺപാത്രം, കാരക്ക സൂക്ഷിക്കാൻ ഒരു പാത്രം, ഒരു വെള്ളപ്പാത്രം, വെള്ളം കുടിക്കാനുള്ള കോപ്പ  കഴിഞ്ഞു അവിടത്തെ  സാമഗ്രികൾ.  എത്രയോ ദിവസങ്ങൾ വിളക്ക് കത്തിക്കാതെ കഴിഞ്ഞുപോയിട്ടുണ്ട്. എണ്ണയുണ്ടാവില്ല. അടുപ്പിൽ തീ കത്തിക്കാത്ത ദിവസങ്ങളും ധാരാളം.  വേവിക്കാൻ ഒന്നും കാണില്ല. എവിടെ നിന്നെങ്കിലും ആഹാരം കൊണ്ടുവന്നാൽ കഴിക്കും.  ചിലപ്പോൾ പാൽ കിട്ടും. അന്നത്തെ ആഹാരം അതുതന്നെ. ഈത്തപ്പഴം കിട്ടിയാൽ അന്നത്തേക്ക് അതു മതി. ദാരിദ്ര്യം കൊടികൊത്തി വാഴുന്ന കാലം...

ആഇശ (റ) ആ സാഹചര്യവുമായി ഇണങ്ങിച്ചേർന്നു
   ഭാര്യയും ഭർത്താവും, ആഇശാ ബീവിയും നബി (സ)യും, അവർ തമ്മിലുള്ള പൊരുത്തവും സ്നേഹവും ചരിത്ര താളുകളിൽ അവ സ്ഥാനം പിടിച്ചിരിക്കുന്നു ...

വീട്ടിൽ വിളക്കില്ല. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നു. കൈകൾ കൂട്ടി മുട്ടും. രണ്ടു പേരും ഒരേ കഷ്ണത്തിൽ പിടിക്കും. ആഇശ (റ) കടിച്ചു വെച്ച എല്ലിൻ കഷ്ണം നബി (സ) എടുത്തു കടിക്കും. ഒരേ ഗ്ലാസിൽ നിന്ന് രണ്ട് പേരും വെള്ളം കുടിക്കും. കുട്ടിക്കളികൾ മാറാത്ത വധുവാണ് ആഇശ (റ) ...

കുട്ടികൾക്ക് കഥ കേൾക്കാൻ എന്തൊരിഷ്ടമാണ്. ആഇശ (റ)ക്ക് കഥ കേൾക്കണം. നല്ല കഥകൾ കേൾക്കാൻ കാതു കൂർപ്പിച്ചു കാത്തിരിക്കും. നബി (സ) കഥ പറഞ്ഞുകൊടുക്കും. ഒരിക്കൽ ഖുറാഫയുടെ കഥ പറഞ്ഞുകൊടുത്തു. ആരാണ് ഖുറാഫ ...?
ഗദ്റാ ഗോത്രക്കാരൻ. വാചാലമായി സംസാരിക്കും ആളുകൾ കേട്ടിരിക്കും ...

ഒരിക്കൽ ഖുറാഫയെ ജിന്ന് പിടിച്ചുകൊണ്ടുപോയി. ജിന്നുകളുടെ വാസസ്ഥലം. എന്തെല്ലാം അത്ഭുതങ്ങളാണ് കണ്ടത്. കുറെ കഴിഞ്ഞ് ജിന്ന് അയാളെ തിരിച്ചു കൊണ്ടുവന്നുവിട്ടു. ആളുകൾ ഖുറാഫയുടെ ചുറ്റും കൂടി. അയാൾ സംഭവങ്ങൾ വർണ്ണിച്ചു പറയാൻ തുടങ്ങി. പലതും വിശ്വസിക്കാൻ പറ്റുന്നില്ല. എങ്കിലും കേൾക്കാൻ രസമുണ്ട്.  പിന്നീട് ആളുകളെ ആകർഷിക്കാൻ വേണ്ടി പൊടിപ്പും തൊങ്ങലും വെച്ചു അയാൾ കഥപറയാൻ തുടങ്ങി. അങ്ങനെ നാട്ടിൽ ഒരു ചൊല്ല് തന്നെയുണ്ടായി ... ഖുറാഫയുടെ വാർത്ത മാനം പോലെ ... എന്തെങ്കിലും അത്ഭുത സംഭവങ്ങളുടെ വർണ്ണന കേൾക്കുമ്പോൾ ആളുകൾ പറയും : ഇത് ഖുറാഫയുടെ വാർത്തയാണ്. കാലക്രമത്തിൽ ഖുറാഫാത്ത് എന്ന പ്രയോഗം വന്നു ... 

നബി (സ) ഇടക്കൊക്കെ താമശ പറയും ചിരിക്കും. പൊട്ടിച്ചിരിയില്ല മന്ദഹാസം. പുഞ്ചിരി ചിലപ്പോൾ പല്ലുകൾ പുറത്ത് കാണുംവിധം ചിരിക്കും ...

പള്ളിയിലേക്ക് ധാരാളം ആളുകൾ വരും. നബി (സ) തങ്ങൾ അവർക്ക് ക്ലാസെടുത്തുകൊടുക്കും. ആഇശ (റ) വീട്ടിലിരുന്ന് അതെല്ലാം കേട്ടു പഠിക്കും. സംശയങ്ങൾ മനസ്സിൽ വെക്കും. നബി (സ) യോട് പിന്നീട് ചോദിച്ച് മനസ്സിലാക്കും. എല്ലാ ദിവസവും സന്ദർശകരുണ്ടാവും. സംസാരവും നടക്കും. എല്ലാം ആഇശ (റ) പഠിക്കും. ഒന്നും വിട്ടുപോവില്ല. വളരെ വേഗത്തിൽ പണ്ഡിതയായി മാറുകയാണ് ...

എഴുത്തും വായനയും അറിയുന്നവർ വളരെ കുറവായിരുന്നു. ഖുറൈശികളിൽ പതിനേഴ് പേർക്ക് മാത്രമാണ് എഴുത്തും വായനയും അറിയുന്നത്. പതിനേഴിൽ ഒരാൾ സ്ത്രീയായിരുന്നു. അവരുടെ പേര് ശിഫ എന്നായിരുന്നു ...

ശിഫ എന്ന വനിതയിൽ നിന്ന് എഴുത്തും വായനയും പഠിക്കാൻ നബി (സ) തങ്ങൾ ഭാര്യമാരെ ഉപദേശിച്ചിരുന്നു.  കിട്ടാവുന്നത്ര വിദ്യ നേടാൻ ആഇശ (റ) ശ്രമിച്ചിരുന്നു. ഹഫ്സ (റ), ഉമ്മുസലമ (റ) എന്നിവരും ശിഫയിൽ നിന്ന് പഠിച്ചിട്ടുണ്ട് ...

അബൂബക്കർ (റ) നല്ലൊരു കവിയായിരുന്നു. മനസ്സിൽ തട്ടുന്ന ധാരാളം വരികൾ രചിച്ചിട്ടുണ്ട്. പിതാവിൽ നിന്ന് ഈ വാസന മകൾക്കും കിട്ടി ...

അക്കാലത്തെ മറ്റൊരു പ്രധാന വിജ്ഞാന ശാഖയായിരന്നു ഗോത്ര ചരിത്രം.  അബൂബക്കർ (റ)വിന്റെ ഗോത്ര ചരിത്ര വിജ്ഞാനം വളരെ പ്രസിദ്ധമായിരുന്നു. ഈ കഴിവ് അതുപോലെ മകൾക്കും കിട്ടി. പിന്നെ ആ അറിവ് വികസിപ്പിച്ചെടുക്കുകയും ചെയ്തു. വൈദ്യശാസ്ത്രമായിരുന്നു ആഇശ (റ) ക്ക് ഇഷ്ടപ്പെട്ട മറ്റൊരു വിജ്ഞാന ശാഖ.  മനുഷ്യ ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾ. അവയുടെ കാരണങ്ങൾ. രോഗം വരാതെ കഴിക്കാനുള്ള മാർഗ്ഗങ്ങൾ. മുൻകരുതലുകൾ. ഓരോ രോഗത്തിനും പ്രകൃതി വെച്ചിട്ടുള്ള ചികിത്സകൾ. ഇവയൊക്കെ ഇഷ്ടപ്പെട്ട പഠന വിഷയങ്ങളായിരുന്നു ...

ഇസ്ലാമിലെ ആഹാരക്രമം. ആരോഗ്യം നിലനിർത്തും. രോഗത്തെ അകറ്റി നിർത്തും. വ്യായാമവും ആരോഗ്യവും തമ്മിലുള്ള ബന്ധം. തൊഴിലും ആരോഗ്യവും ബന്ധപ്പെട്ടുകിടക്കുന്നു. ആരോഗ്യമുള്ള ശരീരവും മനസ്സും ലഭിക്കാൻ വൃത്തി വേണം. വൃത്തി ഈമാനിന്റെ ഭാഗമാണ്. ഈ രംഗത്ത് ആഇശ (റ) മികച്ച ഗവേഷണവും പഠനവും നടത്തി.  മനുഷ്യരുടെ മാനസിക പ്രശ്നങ്ങൾക്കും ശമനം നടത്തി.  ധാരാളം സ്ത്രീകൾ നബി (സ)യെ കാണാൻ വരും. സംശയ നിവാരണത്തിനാണ് വരിക. വരുന്നവർ ആഇശ (റ)യുടെ സഹായം തേടും. ആഇശ (റ) അവരെ നബിസന്നിധിയിലെത്തിക്കും. സംശയം നിവാരണം വരുമ്പോൾ ആഇശ (റ)ക്ക് അതിൽ നിന്നൊരു നല്ല പാഠം കിട്ടിയിരിക്കും ...

ജിഹാദിന്റെ പുണ്യം വിവരിക്കുന്നത് കേട്ടു. ധർമ്മ യുദ്ധത്തിന്റെ പ്രതിഫലം വളരെ വലുതാണ്.  കേട്ടപ്പോൾ വല്ലാത്ത ആവേശം വന്നു.  ആഇശ (റ) നബി(സ)യോട് ചോദിച്ചു :

'' അല്ലാഹുവിന്റെ റസൂലേ സ്ത്രീകളെങ്ങനെ ജിഹാദിൽ പങ്കെടുക്കും ...? ''

നബി (സ) ഇങ്ങനെ മറുപടി നൽകി ...

'' സ്ത്രീകളുടെ ജിഹാദ് ഹജ്ജ് ആകുന്നു...'' എല്ലാ കൊല്ലവും ഹജ്ജ് ചെയ്യണമെന്ന് അവർ മനസ്സിൽ കരുതി. അങ്ങനെ ജിഹാദിന്റെ പ്രതിഫലം നേടണം...

''വിവാഹ വേളയിൽ വധുവിന്റെ സമ്മതം വേണ്ടേ ... ?'' ആഇശ (റ)ചോദിച്ചു ...

''അതെ'' - നബി  (സ) പറഞ്ഞു ...

'' നാണംകൊണ്ട് നവവധു ഒന്നും പറയില്ല...'' ആഇശ (റ) പറഞ്ഞു  ...
''മൗനം സമ്മതമായി പരിഗണിക്കാം...''

'' അയൽവാസിയെ ആദരിക്കണം. ധാരാളം അയൽവാസികളുണ്ടെങ്കിലോ ? ആരെയാണ് കൂടുതൽ ആദരിക്കുക...? ''

നബി (സ) ഇങ്ങനെ മറുപടി നൽകി ...

'' ആരുടെ വാതിലാണോ നിന്റെ വാതിലിനോട് കൂടുതൽ അടുത്തിരിക്കുന്നത് അവരെ കൂടുതൽ പരിഗണിക്കുക ...''

ആഇശ (റ) പഠിക്കുകയാണ്. പ്രത്യേക സമയമില്ല. ഏത് നേരവും പഠനം തന്നെ. നബി  (സ)യുടെ കർമ്മങ്ങൾ, വചനങ്ങൾ, ചിന്തകൾ എല്ലാം നിരീക്ഷിക്കുന്നു, പഠിക്കുന്നു, വിദ്യ വളരുന്നു  ആഇശ (റ) യുടെ വിജ്ഞാന വളർച്ചക്ക് നബി  (സ)തങ്ങളുടെ ഉപദേശങ്ങൾ വളരെയേറെ സഹായകമായിട്ടുണ്ട്. രാത്രിയിലും പകലിലുമായി എന്തുമാത്രം ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണവർക്ക് ലഭിച്ചിട്ടുള്ളത്.

ഒരിക്കൽ നബി (സ) തങ്ങൾ ഉപദേശിച്ചു :

ആഇശാ നിസ്സാര കുറ്റങ്ങളും സൂക്ഷിക്കണം.  അല്ലാഹുവിന്റെ സന്നിധിയിൽ അതിനെക്കുറിച്ചും വിചാരണ ചെയ്യപ്പെടും ...

ഈ ഉപദേശം ആഇശ (റ) വളരെ ഗൗരവത്തിലെടുത്തു. വാക്കിലും പ്രവർത്തിയിലും സൂക്ഷ്മത പുലർത്തി.

ഒരിക്കൽ നബി (സ) തങ്ങളും  ആഇശ (റ)യും കൂടി ഒട്ടകപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. ഒട്ടകം അതിവേഗം നടക്കാൻ തുടങ്ങി. ആഇശ (റ) അസ്വസ്ഥയായി. ഏതോ ഒരു ശാപവാക്ക് അവരുടെ വായിൽ നിന്ന് പുറത്തുവന്നു.  നബി (സ) ഇങ്ങനെ പറഞ്ഞു:

നമുക്ക് ഒട്ടകത്തെ തിരിച്ചയക്കാം. ശാപം കിട്ടിയ ഒട്ടകം നമ്മുടെ കൂടെ വേണ്ട ...

അത് കേട്ട് ആഇശ (റ) യുടെ മനസ്സിളകിപ്പോയി. ഒരു ജീവിയെയും ശപിക്കരുതെന്ന പാഠം അവർ പഠിച്ചു. പറഞ്ഞുപോയ ശാപവാക്ക് ഓർത്തു അവർ പലതവണ ഖേദിച്ചു കണ്ണീരൊഴുക്കി...

ഒരു യാചകൻ ഭിക്ഷ ചോദിച്ചു വന്നു വീട്ടിനു മുമ്പിൽ വന്നുനിന്നു കൈ നീട്ടി. ആഇശ (റ) യുടെ നിർദേശപ്രകാരം നിസ്സാരമായ സംഖ്യ നൽകപ്പെട്ടു...

അപ്പോൾ നബി (സ) പറഞ്ഞു  :

ആഇശാ എണ്ണിനോക്കി കൊടുക്കരുത്. എണ്ണി നോക്കിക്കൊടുത്താൽ അല്ലാഹു നിനക്കും എണ്ണിനോക്കിയാവും തരിക ...

പിന്നീട് അവർ ഉള്ളതെല്ലാം ദാനം ചെയ്യുന്നവരായിത്തീർന്നു. അതിശയകരമായ ദാനശീലം...

ഒരിക്കൽ അവരുടെ ഏതോ ഒരു സാധനം കള്ളൻ കൊണ്ടുപോയി. ഉടനെയവർ കള്ളനെ ശപിച്ചുകൊണ്ട് പ്രാർത്ഥിച്ചു.
നബി (സ) ഇങ്ങനെ ഉപദേശിച്ചു:

അത് അവന്റെ പാപം കുറക്കും. നിന്റെ പുണ്യവും കുറച്ചുകളയും.  കുറ്റം ചെയ്തവനെ ശപിക്കരുത്. അപ്പോൾ അവന് തക്കതായ ശിക്ഷ കിട്ടും. ക്ഷമിച്ചതിന് വലിയ പുണ്യവും കിട്ടും. ഈ പാഠം ആഇശ (റ) അന്ന് പഠിച്ചു...

 എന്ത് പറഞ്ഞ് കൊടുത്താലും ചെറുപ്പക്കാരിയായ ആഇശ (റ) ക്ക് മനസ്സിലാവും. അവരത് ഉൾക്കൊള്ളും. നടപ്പിൽ വരുത്തും. ഇക്കാര്യം നബി (സ) തങ്ങൾക്ക് നന്നായിട്ടറിയാം. അതുകൊണ്ട് കഴിയാവുന്നത്ര കാര്യങ്ങൾ ആഇശ (റ)യെ പഠിപ്പിക്കാൻ നബി (സ) തങ്ങൾ ശ്രമിച്ചു ...

ആഇശ (റ) പഠിക്കണം. പഠിച്ചു പണ്ഡിതയായിത്തീരണം. ഭാവിയിൽ അവരുടെ വിജ്ഞാനം ലോകത്തിന് ഉപകാരപ്പെടും. അവരിൽ നിന്ന് വിജ്ഞാനത്തിന്റെ പ്രകാശം നാനാ ദിക്കിലേക്കും വ്യാപിക്കും. ആ പ്രകാശം ശക്തമായിരിക്കണം. ആഇശ (റ) നന്നായി പഠിച്ചാലേ പ്രകാശം ശക്തമാവുകയുള്ളൂ. ഇതൊക്കെ നബി (സ) തങ്ങൾക്കറിയാം. അതുകൊണ്ട് ആഇശ (റ)ക്ക് വിദ്യ നൽകുന്നതിൽ നബി (സ) തങ്ങൾ പ്രത്യേക താൽപര്യം കാണിച്ചു. മറ്റ് ഭാര്യമാരെ പഠിപ്പിച്ചാൽ ഇത്രത്തോളം പ്രയോജനം ലഭിക്കില്ല. അവരെയും ധാരാളം പഠിപ്പിച്ചു. അവരെക്കൊണ്ടും പ്രയോജനമുണ്ടായി.  ആഇശ (റ)യുടെ വിജ്ഞാനമാണ് കൂടുതൽ ഫലപ്രദമാവുക. ഇങ്ങനെയുള്ള നിരവധി ഗുണങ്ങൾ ആഇശ (റ)യെ നബി (സ)ക്ക് ഏറ്റവും പ്രിയപ്പെട്ടവളാക്കിത്തീർത്തു ...

പ്രമുഖ സ്വഹാബിവര്യൻ അംറുബ്നുൽ ആസ് (റ) നബി (സ) തങ്ങളോട് ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ അങ്ങ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ആരെയാണ് ...?

ഉടനെ മറുപടി വന്നു:  ആഇശയെ.
പുരുഷന്മാരെ സംബന്ധിച്ചാണ് ഞാൻ ചോദിച്ചത് ...
നബി (സ)മറുപടി ഇങ്ങനെയായിരുന്നു...
ആഇശയുടെ പിതാവിനെ ... ഈ സംഭാഷണം വളരെ പ്രസിദ്ധമായിത്തീർന്നു. പിതാവും പുത്രിയും ഇരുവരും നബി (സ)യുടെ പ്രത്യേകമായ പരിഗണനക്കും പ്രീതിക്കും പാത്രമായിത്തീർന്നു...

കളികളിലും വിനോദങ്ങളിലും ആഇശ (റ)ക്ക് താൽപര്യമുണ്ടായിരുന്നു. ഈ താൽപര്യം നബി (സ)തങ്ങൾ അംഗീകരിച്ചു. അതിന് സൗകര്യം ചെയ്തു കൊടുത്തു.  ആഇശ (റ) യുടെ സംരക്ഷണയിൽ ഒരു അൻസാരി പെൺകുട്ടി വളരുന്നുണ്ടായിരുന്നു. അവളുടെ വിവാഹം നിശ്ചയിച്ചു. ആഇശ (റ)യുടെ നേതൃത്വത്തിലാണ് വിവാഹം നടക്കുന്നത്. വളരെ ലളിതമായ വിവാഹം. കല്യാണ ദിവസം നബി (സ) ആഇശ (റ)യോട് ചോദിച്ചു ...

എന്താ പാട്ടും രാഗവുമൊന്നുമില്ലേ... ?

കല്യാണദിവസം പാട്ടുപാടുന്നത് ആഇശ (റ) ക്ക് ഇഷ്ടമാകുമെന്ന് കണ്ടാണ് നബി (സ) അങ്ങനെ പറഞ്ഞത് ...

ഒരു പെരുന്നാൾ ദിവസം നാടാകെ ആഹ്ലാദത്തിലാണ്. പുത്തനുടുപ്പുകൾ അണിഞ്ഞ് അത്തറു പൂശി എല്ലാവരും സന്തോഷത്തിലാണ്.  അപ്പോൾ കായികാഭ്യാസ പ്രകടനം തുടങ്ങി.  നബി (സ) അത് കണ്ടുനിന്നു. തൊട്ടു പിന്നിൽ ആഇശ (റ)വന്നു നിന്നു. ആഇശ (റ)ക്ക് മറയായി നിന്ന് കൊടുക്കുകയായിരുന്നു. ആഇശ (റ)കണ്ട് മതിയായി മടങ്ങിപ്പോയി.  അപ്പോൾ നബി (സ) തങ്ങളും മടങ്ങി ...

അടിമപ്പെൺകൊടിമാർ രാഗത്തിൽ പാട്ട് പാടും. ആഇശ (റ) കൗതുകത്തോടെ കേട്ടിരിക്കും. പാടിയവർക്ക് സമ്മാനം നൽകും...

മകൾ ഭർത്താവിനോട് അമിതമായ സ്വാതന്ത്ര്യമെടുക്കുന്നുണ്ടോയെന്ന് അബൂബക്കർ (റ)വിന് സംശയം ...

ഒരിക്കൽ അബൂബക്കർ (റ) ആ വീട്ടിലേക്ക് കയറിവന്നു. മകൾ നബി (സ)തങ്ങളോട് സംസാരിക്കുന്നു. മകളുടെ സംസാരം അതിര് വിടുകയാണെന്ന് അബൂബക്കർ (റ)വിന് തോന്നി ...

മകളോട് കോപം വന്നു മകളെ അടിക്കാൻ കൈ പൊക്കി. പെട്ടെന്ന് നബി (സ)തടഞ്ഞു. ആഇശ (റ) രക്ഷപ്പെട്ടു. അബൂബക്കർ (റ) മടങ്ങിപ്പോയി ...

അതിന് ശേഷം നബി (സ) ആഇശ (റ)യോട് പുഞ്ചിരിയോടെ ചോദിച്ചു,  ആഇശാ നിന്നെ ഞാൻ എങ്ങനെയാണ് രക്ഷപ്പെടുത്തിയെടുത്തത് ...? ആഇശ (റ) വിന് നബി (സ)തങ്ങളോടുള്ള സ്നേഹം വിവരണങ്ങൾക്കധീതമാണ്...

നബി (സ)യുടെ മുഖം വാടിക്കണ്ടാൽ ആഇശ (റ)വ്യസനിക്കും എപ്പോഴും സന്തോഷവാനായിക്കാണണം. ശാന്തനായിരിക്കണം. ചോദിക്കാനും പറയാനും പറ്റിയ അവസ്ഥയിലായിരിക്കണം. ഏറ്റവും നല്ല ഭർത്താവായിത്തന്നെ നബി (സ) തങ്ങൾ അന്ത്യം വരെ ജീവിച്ചു ...
  നബി (സ)തങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക. നബി (സ)ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഉപേക്ഷിക്കുക. ഇതായിരുന്നു ആഇശ (റ)യുടെ സ്വഭാവം ... 

ആഇശ (റ) ഒരു മനുഷ്യ സ്ത്രീയാണ്. അബദ്ധങ്ങൾ സംഭവിക്കാം. തെറ്റാണെന്ന് ബോധ്യം വന്നാൽ ഉടനെ തിരുത്തും. വന്നുപോയ അബദ്ധത്തെക്കുറിച്ചോർത്തു പശ്ചാത്തപിക്കും ...

ആഇശ (റ) ഗോതമ്പ് കിട്ടിയാൽ കഴുകിയുണക്കും, പൊടിക്കും, മാവ് കുഴച്ച് റൊട്ടിയുണ്ടാക്കും. നബി (സ) തങ്ങൾ വരുമ്പോൾ ആഹാരം വിളമ്പും.ഒന്നിച്ചിരുന്ന് കഴിക്കും ...

നബി (സ)തങ്ങളുടെ വസ്ത്രങ്ങൾ അലക്കും. ഉണക്കിയെടുത്ത് മടക്കി വെക്കും. വുളുവിനുള്ള വെള്ളം എടുത്തുവെക്കും. വെള്ളപ്പാത്രം അടുത്ത് കൊണ്ടുവന്ന് വെക്കും. തലമുടി ചീകിക്കൊടുക്കും. സുഗന്ധം പൂശിക്കൊടുക്കും. ഉറങ്ങാൻ നേരത്ത് വെള്ളവും മിസ് വാക്കും എടുത്തു വെക്കും. ഉറങ്ങാനുള്ള വിരിപ്പ് ശരിയാക്കി വിരിക്കും. ഭക്തിനിർഭരമായ അന്തരീക്ഷം നിലനിർത്തും... 

വീട്ടിൽ വരുന്ന വിരുന്നുകാരെ പരിചരിക്കും. നബി (സ) ബലിയറുക്കാൻ നിർത്തിയ ഒട്ടകങ്ങൾക്ക് താലി കെട്ടികൊടുക്കും. ഏതെല്ലാം രീതിയിൽ നബി (സ) തങ്ങൾക്ക് സേവനം ചെയ്യാൻ കഴിയുമോ ആ വിധത്തിലെല്ലാം ചെയ്തു. അതിനുള്ള ഒരവസരവും പാഴാക്കിയില്ല ... 

നബി (സ)യുടെ എല്ലാ കൽപനകളും അനുസരിച്ചു. എല്ലാ ഉപദേശങ്ങളും സ്വീകരിച്ചു. എല്ലാ നിർദേശങ്ങളും മാനിച്ചു. അവിടുത്തെ സംതൃപ്തിക്കുവേണ്ടി സ്വജീവിതം പൂർണമായി സമർപ്പിച്ചു ...  

ഒരിക്കൽ നബി (സ) തങ്ങൾ ആഇശ (റ) യുടെ വീട്ടിലേക്ക് വരികയായിരുന്നു. വാതിലിൽ ഒരു പുതിയ വിരി തൂങ്ങുന്നുണ്ട്. നബി (സ)ക്ക് പുതിയ വിരി ഇഷ്ടപ്പെടുമെന്നാണ് ആഇശ (റ) കരുതിയിരുന്നത്.  നബി (സ) നടന്നുവരുന്നത് പ്രതീക്ഷിച്ചിരുന്നു. നബി (സ) വിരിയിലേക്ക് നോക്കി. മുഖത്ത് വെറുപ്പ് പ്രകടമായി വീട്ടിലേക്ക് കടന്നില്ല പിന്നോട്ട് മാറി. ആഇശ (റ) അസ്വസ്ഥയായി. ബദ്ധപ്പാടോടെ ചോദിച്ചു  അല്ലാഹുവിന്റെ റസൂലേ എനിക്ക് എന്തെങ്കിലും തെറ്റ് പറ്റിപ്പോയെങ്കിൽ ക്ഷമിക്കണം എന്ത് തെറ്റാണ് സംഭവിച്ചുപോയത് ...? 

ആഇശാ രൂപങ്ങളുള്ള വീട്ടിൽ മലക്കുകൾ കടക്കുകയില്ല. കേൾക്കേണ്ട താമസം ആഇശ (റ) വിരി മാറ്റിക്കളഞ്ഞു.  അത്ര വേഗതയിലാണ് തെറ്റു തിരുത്തൽ ... 

വീട്ടിൽ വെച്ച് നബി (സ) ഉച്ചരിക്കാറുള്ള ഒരു വചനം, നബി പത്നിമാരെ വല്ലാതെ ചിന്തിപ്പിച്ചു. ഭൗതിക വിരക്തിയിലേക്ക് അവരെ എത്തിച്ച വചനമാണത് അതിന്റെ ആശയം ഇങ്ങനെയാകുന്നു ...

രണ്ട് താഴ് വരകൾ നിറയെ സമ്പത്തുണ്ടായാലും മനുഷ്യൻ മൂന്നാമത്തേത് കൊതിക്കും. കൊതി തീരില്ല. മണ്ണ് അല്ലാതെ അവന്റെ വായ നിറയ്ക്കുകയില്ല. അല്ലാഹു പറയുന്നു:  നിസ്കാരം നിലനിർത്താനും സക്കാത്ത് കൊടുക്കാനുമാണ് നാം സമ്പത്ത് നൽകിയത്. ആരെങ്കിലും അല്ലാഹുവിലേക്ക് മടങ്ങിയാൽ അല്ലാഹു അവനിലേക്കും മടങ്ങും.  നിരവധി തവണ നബിപത്നിമാർ ഈ വചനം കേട്ടു. അതിന്റെ ആശയം പൂർണമായി മനസ്സിലാക്കി മനുഷ്യന്റെ ആർത്തിയെക്കുറിച്ച് നന്നായറിഞ്ഞു. അവർ അതിൽ നിന്ന് മോചിതരായി ... 

നബി (സ)യും ആഇശ (റ)യും ഒന്നിച്ചു നിന്നു നിസ്കരിക്കും.  നബി (സ) ഇമാം. ആഇശ (റ) മഹ്മൂം. രാത്രിയുടെ അവസാന യാമത്തിലാണ് ഈ നിസ്കാരം. മസ്ജിദിൽ നിന്ന് ഇശാ നിസ്കരിച്ചശേഷമാണ് നബി (സ) വരിക. ഉറങ്ങുന്നതിനു മുമ്പ് ദന്തശുദ്ധി വരുത്തും. രാത്രിയുടെ മൂന്നിൽ രണ്ട് ഭാഗം കഴിഞ്ഞാൽ ഉറക്കം വിട്ടെഴുന്നേൽക്കും. ആഇശ (റ) കൂടെ എഴുന്നേൽക്കും. ഉറങ്ങിപ്പോയാൽ നബി (സ) വിളിച്ചുണർത്തും. ഇരുവരും നിസ്കരിക്കും. തഹജ്ജുദ് നിസ്കാരത്തിൽ നീണ്ട സൂറത്തുകൾ ഓതും. അൽബഖറ, ആലുഇംറാൻ, നിസാഹ് തുടങ്ങിയ സൂറത്തുകൾ ആയത്തുകളുടെ അർത്ഥം നന്നായി മനസ്സിലാക്കിക്കൊണ്ടുള്ള ഭക്തി നിർഭരമായ പാരായണം. ഓരോ വചനവും ആഇശ (റ)യുടെ മനസ്സിന്നടിത്തട്ടിലേക്ക് ഇറങ്ങിപ്പോവും. ആത്മീയ നിർവൃതിയോടെ ഉന്നതമായ അവസ്ഥയിലായിരിക്കും അവരപ്പോൾ ...

ഒരു ദിവസം  ആഇശ (റ) ഗോതമ്പ് പൊടിച്ച് മാവ് ശരിയാക്കിവെച്ചു. നബി (സ) വരുമ്പോൾ റൊട്ടിയുണ്ടാക്കാമെന്ന് വെച്ചു കാത്തിരുന്നു.

നബി (സ) വന്നു നിസ്കരിക്കാൻ തുടങ്ങി. ആഇശ (റ) മറ്റേതോ കാര്യം ശ്രദ്ധിച്ചു...  

അയൽപക്കത്തെ ആട് കയറിവന്നു പാത്രത്തിൽ മാവ് കണ്ടു. ആടിന് ഉത്സാഹം വർദ്ധിച്ചു. ധൃതിയിൽ നടന്നുവന്നു പാത്രത്തിൽ തലയിട്ടു മാവ് നക്കിനോക്കി രുചിയറിഞ്ഞു. പെട്ടെന്ന് എല്ലാം നക്കിത്തിന്നു തീർത്തു പാത്രം കാലിയാക്കി.  ആഇശ (റ) കടന്നു വന്നു രംഗം കണ്ടു സങ്കടവും കോപവും വന്നു ആടിനെ നന്നായിട്ടൊന്നു പൊട്ടിച്ചുകൊടുക്കാൻ തോന്നി.  ആടിനെ അടിക്കാൻ തുനിഞ്ഞപ്പോൾ അത് വിലക്കിക്കൊണ്ട് നബി (സ) പറഞ്ഞു ...

ആഇശാ വേണ്ട അയൽവാസിയെ ബുദ്ധിമുട്ടിക്കരുത് ...

അത് കേട്ട് ആഇശ (റ) പിൻവാങ്ങി. ദുഃഖം അടക്കി വിശന്ന വയറോടെ കിടന്നു ...

പട്ടും സ്വർണവും സ്ത്രീകൾക്ക് ധരിക്കാം. 
എന്നാൽ നബിപത്നിമാർ സർണാഭരണങ്ങളും പട്ടുവസ്ത്രങ്ങളും ഉപേക്ഷിച്ചു ...  

ആഇശ (റ) ഒരിക്കൽ സ്വർണ വള ധരിച്ചു.
നബി (സ) തങ്ങൾ അത് കണ്ടപ്പോൾ ഇങ്ങനെ ഉപദേശിച്ചു... 

വെള്ളിയുടെ രണ്ട് വളകളുണ്ടാക്കി അതിന് കുങ്കുമ വർണ്ണം പിടിപ്പിക്കുക.  വളരെ ലളിതമായ ജീവിതമാണവർ തിരഞ്ഞെടുത്തത്. വസ്ത്രം, ഭക്ഷണം, ആഭരണം, ഭവനം എല്ലാം വളരെ ലളിതം...

പരലോകത്തിനു വേണ്ടി ഐഹിക സുഖങ്ങൾ ത്യജിച്ച മഹതികൾ ചില സന്ദർഭങ്ങളിൽ ആഭരണം ധരിച്ചതായി പറയപ്പെട്ടിട്ടുണ്ട് ഹിജ്റ അഞ്ചാം വർഷത്തിൽ നടന്ന ഒരു യുദ്ധത്തെക്കുറിച്ചാണ് ഇനി പറയുന്നത്... 

ആഇശ (റ) നബി (സ) തങ്ങളോടൊപ്പം താമസം തുടങ്ങിയിട്ട് നാല് വർഷത്തോളമായി.  സംഭവബഹുലമായ വർഷങ്ങൾ. അപ്പോഴേക്കും അവർ നേടിയ വിദ്യകൾ പറഞ്ഞു തീർക്കാനാവില്ല. മുസ്ലിം സമൂഹത്തിന്റെ അഭിമാനമായി മാറി ആ ചെറുപ്പക്കാരിയായ പണ്ഡിത വനിത... 

സത്യവിശ്വാസികൾ അവരെ വല്ലാതെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. ഇതൊന്നും ഇഷ്ടപ്പെടാത്ത ഒരു വിഭാഗം മുസ്ലിംകൾക്കിടയിൽ തന്നെയുണ്ടായിരുന്നു. പ്രത്യക്ഷത്തിൽ അവർ മുസ്ലിംകൾ തന്നെ. നിസ്കാരവും, നോമ്പും, ഖുർആൻ  പാരായണവുമെല്ലാം നടത്തുന്നവരാണ്. എല്ലാ രംഗത്തും അവരുണ്ട്. അവർ ഇസ്ലാമിന്റെ ശത്രുക്കളാണ്. എന്നാൽ പ്രത്യക്ഷ ശത്രുക്കളല്ല.  മുസ്ലിംകളും ശത്രുക്കളും തമ്മിൽ ഒരു യുദ്ധം നടന്നാൽ അക്കൂട്ടർ എവിടെ നിൽക്കും ...?  മുസ്ലിംകളുടെ കൂടെ നിൽക്കും. മുസ്ലിംകളോടൊപ്പം നിന്ന് പടപൊരുതും. ശത്രുക്കൾക്ക് ജയിക്കാനുള്ള വഴി തുറന്നു കൊടുക്കുകയും ചെയ്യും. അക്കൂട്ടരുടെ പേരാണ് മുനാഫിഖുകൾ.
കപടവിശ്വാസികൾ. സമൂഹത്തിലെ ഉന്നതന്മാർക്കെതിരെ അപവാദ പ്രചരണം നടത്തി അവരെ മാനസികമായി പീഡിപ്പിക്കുകയെന്നത് മുനാഫിഖുകളുടെ പ്രധാന പരിപാടിയാണ് ... 

ആഇശ (റ) വിനെതിരിൽ അപവാദ പ്രചരണം നടത്താൻ മുനാഫിഖുകൾക്ക് ഒരവസരം കിട്ടി. മൂന്നുപേരെ ഒരേ സമയം മാനസികമായി പീഡിപ്പിക്കാൻ മുനാഫിഖുകൾ പദ്ധതി തയ്യാറാക്കി. ആഇശ (റ), പിതാവ് അബൂബക്കർ (റ), ഭർത്താവ് മുഹമ്മദ് മുസ്തഫ (സ) എന്നിവരെ ഉന്നംവെച്ചാണ് അപവാദ പ്രചരണം നടത്തിയത്... 

ഹിജ്റ അഞ്ചാം വർഷം നടന്ന യുദ്ധത്തെത്തുടർന്നാണ് അപവാദ സംഭവം അരങ്ങേറുന്നത്.  ബനൂ മുസ്തലഖ് ഗോത്രവുമായിട്ടാണ് യുദ്ധം നടന്നത്. നജ്ദിന്ന് സമീപമുള്ള പ്രദേശത്ത് വെച്ചായിരുന്നു യുദ്ധം. മുനാഫിഖുകളുടെ ഒരു വലിയ സംഘം തന്നെ ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു... 

ഇത്തവണ യുദ്ധത്തിനു പോവുമ്പോൾ കൂടെപ്പോവാനുള്ള അവസരം കിട്ടിയത് ആഇശ (റ) വിന്നാണ്.  അവർ തന്റെ സഹോദരി അസ്മാഇന്റെ മാല വാങ്ങി കഴുത്തിലിട്ടു. അതിന്റെ നൂല് വളരെ ദുർബലമായിരുന്നു. അന്ന് പതിനാല് വയസ്സുള്ള പെൺകുട്ടിയാണവർ ...

ആഇശ (റ) ക്ക് സഞ്ചരിക്കാൻ ഒരു ഒട്ടകം ഒരുക്കി. അതിൽ ഒരു കൂടാരം ഘടിപ്പിച്ചു. ഒട്ടകക്കാരൻ അത് താഴെ വെക്കും. പർദ്ദ ധരിച്ചുകൊണ്ട് ആഇശ (റ) അതിൽ വന്നു കയറിയിരിക്കും. ഒട്ടകക്കാരൻ കൂടാരം എടുത്ത് ഒട്ടകപ്പുറത്ത് ബന്ധിക്കും. യാത്ര തുടരും.  ആഇശ (റ) വളരെ മെലിഞ്ഞ പെൺകുട്ടിയാണ്. തൂക്കം കുറവാണ്. കൂടാരത്തിൽ അവരുണ്ടോ ഇല്ലേയെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്.  നബി (സ) തങ്ങളും സംഘവും യുദ്ധഭൂമിയിലെത്തി.  മുനാഫിഖുകൾ പല പ്രശ്നങ്ങളും സൃഷ്ടിക്കാൻ നോക്കി, വിജയിച്ചില്ല...

യുദ്ധം ജയിച്ചു മടക്കയാത്ര തുടങ്ങി. മുനാഫിഖുകൾ മുഹാജിറുകളെയും അൻസാറുകളെയും തമ്മിൽ തെറ്റിക്കാൻ പല ശ്രമങ്ങളും നടത്തി. അബ്ദുല്ലാഹിബ്നു ഉബയ്യ് ആണവരുടെ നേതാവ്.

അബ്ദുല്ലാഹിബ്നു ഉബയ് ഇങ്ങനെ പ്രഖ്യാപിച്ചു : 

ഞങ്ങൾ മദീനയിലെത്തിയാൽ മാന്യതയുള്ളവർ നീചനെ അവിടെ നിന്ന് പുറത്താക്കും ...  

നബി (സ) തങ്ങളെയും മുഹാജിറുകളെയും  അയാൾ നിശിതമായി വിമർശിച്ചു. ചിലർ അയാളുടെ കെണിയിൽ വീണുപോയി.  മുനാഫിഖുകളാണ് സ്വയം മാന്യന്മാരെന്ന് വിശേഷിപ്പിച്ചത്. നബി (സ)യെപ്പറ്റി തരംതാണ രീതിയിലാണ് അബ്ദുല്ലാഹിബ്നു ഉബയ്യ് സംസാരിച്ചത്. അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ മകൻ ഇതിന്നെതിരെ പ്രതികരിച്ചു...  

നിങ്ങൾ നീചനാണെന്നും മുഹമ്മദ് നബി (സ) മാന്യനാണെന്നും പ്രഖ്യാപിക്കാതെ ഞാൻ നിങ്ങളെ വിടില്ല.  നബി (സ) തങ്ങൾ മുനാഫിഖുകളുടെ നേതാവിനെ ഉപദ്രവിക്കാൻ സമ്മതിച്ചില്ല. വെറുതെ വിട്ടു.  നബി (സ) അൻസാറുകളെ നല്ല ഉപദേശം നൽകി സമാധാനിപ്പിച്ചു ...

യുദ്ധത്തിനുശേഷമുള്ള മടക്കയാത്ര ഒരു മൈതാനിയിലെത്തി വിശ്രമിച്ചു. ഒട്ടകക്കാർ ആഇശ (റ) യുടെ കൂടാരം താഴെ വെച്ചു. ആഇശ (റ) മലമൂത്ര വിസർജ്ജനത്തിന്നായി അൽപം ദൂരത്തേക്ക് നടന്നുപോയി. തിരിച്ചു വന്നപ്പോൾ മാല കാണാനില്ല. അതന്വേഷിച്ചു വീണ്ടും പോയി. അമ്പരപ്പ് കാരണം ആരോടും വിവരം പറഞ്ഞില്ല.  ആഇശ (റ)യുടെ കൂടാരം ഒട്ടകപ്പുറത്ത് എടുത്തു വെച്ചു. അവർ അതിൽ ഇല്ലെന്ന് ഒട്ടകക്കാർക്ക് മനസ്സിലായില്ല.  നബി (സ) തങ്ങളും സംഘവും പുറപ്പെട്ടു കഴിഞ്ഞു. ആഇശ (റ) മാലയും തിരഞ്ഞു നടന്നു കുറെ സമയം നീണ്ടുപോയി. ഒടുവിൽ മാല കിട്ടി. പരിഭ്രമത്തോടെ ധൃതിയിൽ നടന്നു വന്നു നോക്കുമ്പോൾ മൈതാനം വിജനമാണ്. എല്ലാവരും പോയിക്കഴിഞ്ഞു... 

ഇനിയെന്ത് ചെയ്യും...? താൻ കൂടെയില്ലെന്ന് അവർ എപ്പോഴാണ് മനസ്സിലാക്കുക ...? മനസ്സിലാക്കിയാൽ ആരെങ്കിലും തിരിച്ചു വരും. അതുവരെ ഇവിടെ കാത്തിരിക്കാം. ആഇശ (റ) മൂടിപ്പുതച്ചു അവിടെത്തന്നെയിരുന്നു. മനസ്സ് വല്ലാതെ പിടഞ്ഞു. നിരാശയും ദുഃഖവും ക്ഷീണവും അവരെ പൊതിഞ്ഞു. അവർ തളർന്ന് നിലത്തിരുന്നുപോയി ...പട്ടാളം കടന്നുപോയി കുറെ കഴിഞ്ഞ ശേഷം ഒരു സൈനികൻ പിന്നാലെ സഞ്ചരിച്ചുവരും. മുമ്പേ പോയവർ വല്ലതും മറന്നുവെച്ചു പോയിട്ടുണ്ടെങ്കിൽ അവയെടുക്കാനും, ആരെങ്കിലും കൂട്ടംതെറ്റിപ്പോയിട്ടുണ്ടെങ്കിൽ അവരെ സഹായിക്കാനുമായിട്ടാണ്  അങ്ങനെയൊരാളെ നിയോഗിക്കുന്നത്. ഇത്തവണ പിന്നാലെ വരാൻ നിയോഗിക്കപ്പെട്ടത് സഫ്വാനുബ്നു മുഅത്വൽ (റ) എന്ന സ്വഹാബിയാകുന്നു...

അദ്ദേഹം സഞ്ചരിച്ചു വരുമ്പോൾ വഴിയിൽ ഒരാൾ ഇരിക്കുന്നത് കണ്ടു. അടുത്തു വന്നു നോക്കി  ഇതൊരു സ്ത്രീയാണല്ലോ... ? ഇവരെ ഞാൻ നേരത്തെ കണ്ടിട്ടുണ്ടല്ലോ ഇതാര് ...? 
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ അതിശയത്തോടെ വിളിച്ചു പറഞ്ഞുപോയി. നബി (സ) തങ്ങളുടെ ഭാര്യ ആഇശ (റ) ആണല്ലോ എന്തു പറ്റി ...? 
എങ്ങനെ ഇവിടെ പെട്ടു...? 

ആഇശ (റ) സംഭവം വിവരിച്ചു ...

സാരമില്ല ഈ ഒട്ടകപ്പുറത്ത് കയറിയിരുന്നോളൂ ... ഞാൻ ഒട്ടകത്തെ തെളിച്ചു കൊണ്ട്  നടന്നുകൊള്ളാം. ആഇശ (റ) ഒട്ടകപ്പുറത്ത് കയറിയിരുന്നു. ഒട്ടകം നീങ്ങി  മണിക്കൂറുകൾ കടന്നു പോയി. അകലെ സൈന്യത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. അടുത്ത വിശ്രമസ്ഥലം. ആഇശ (റ) സഞ്ചരിച്ച ഒട്ടകത്തെ കണ്ടു. കൂടാരം താഴെയുണ്ട്. ആഇശ (റ) ഒട്ടകപ്പുറത്ത് നിന്നിറങ്ങി.  അപ്പോഴാണ് ആളുകൾ സംഭവമറിയുന്നത് വിശ്രമം കഴിഞ്ഞു വീണ്ടും യാത്ര ... എല്ലാം സാധാരണപോലെ ... 

എന്നാൽ അപ്പോൾ മുനാഫിഖുകളുടെ ബുദ്ധി നന്നായി പ്രവർത്തിക്കുകയായിരുന്നു. ഒരു അപവാദ കഥ അവർ രൂപപ്പെടുത്തി. ചെറുപ്പക്കാരനായ സഫ്വാനുബ്നു മുഅത്വൽ, ചെറുപ്പക്കാരിയായ ആഇശ അവർ മരുഭൂമിയിലൂടെ ഇത്രയും ദൂരം ഒന്നിച്ചു സഞ്ചരിച്ചു. അതിന്നിടയിൽ അവിഹിത സംഭവങ്ങൾ നടന്നു. ഇതാണവർ മെനഞ്ഞെടുത്ത കഥ ...

സംഘം മദീനയിലെത്തി. ആഇശ (റ) വീട്ടിലെത്തി പതിവുപോലെ കാര്യങ്ങൾ നീങ്ങി. കപട വിശ്വാസികളുടെ പ്രചാര വേലകളൊന്നും അവരറിഞ്ഞില്ല.  കപട വിശ്വാസികൾ നാട്ടിലാകെ പ്രചാരണം നടത്തി. സർവ്വ കോണുകളിലും അപവാദ കഥയെത്തി.   ആഇശ കളങ്കപ്പെട്ടു. നബി (സ) കഥ കേട്ടു സങ്കടപ്പെട്ടു. അബൂബക്കർ (റ)വും ഭാര്യയും കേട്ടു ദുഃഖിതരായി. ആഇശ (റ)യോട് ആരും ഒന്നും പറഞ്ഞില്ല. അവർ ഒന്നുമറിഞ്ഞില്ല...

ആയിടക്ക് ആഇശ (റ)വിന് രോഗം വന്നു കിടപ്പിലായി. രോഗം വന്നാൽ നബി (സ) കൂടുതൽ പരിഗണിക്കും.  കൂടുതൽ സ്നേഹം കിട്ടും അതൊരാശ്വാസമാണ്. ഇത്തവണ അതുണ്ടായില്ല. വരും സലാം ചൊല്ലും സുഖവിവരം അന്വേഷിക്കും ഉടനെ പോകും. എന്താണിങ്ങനെ ഒരു മാറ്റം ... ? ഒന്നും മനസ്സിലാവുന്നില്ല  ...?

ഉമ്മു മിസ്തഹ് എന്ന സ്വഹാബി വനിതയോടൊപ്പം ഒരു ദിവസം വീട്ടിൽ നിന്ന് ആഇശ (റ) പുറത്തിറങ്ങി. കുറച്ചു ദൂരം നടന്നപ്പോൾ ഉമ്മു മിസ്ത്വഹ് (റ) തുണി തടഞ്ഞുവീഴാൻ പോയി. അവരുടെ വായിൽ നിന്ന് ഒരു ശാപ വാക്ക് പുറത്ത് വന്നു. മിസ്തഹ് നശിക്കട്ടെ ...

ആഇശ (റ) ഞെട്ടിപ്പോയി. അവർ ഉൽക്കണ്ഠയോടെ ചോദിച്ചു ...

നിങ്ങൾ സ്വന്തം മകനെ ശപിക്കുകയാണോ ? മിസ്തഹ് ബദറിൽ പങ്കെടുത്ത സ്വഹാബിയല്ലേ ... ? 

മോളേ അവന്റെ ദുഷ്പ്രവർത്തികൾ മോളറിഞ്ഞില്ലേ...? 

ഇല്ല ഞാനൊന്നുമറിഞ്ഞില്ല ...

മോളെപ്പറ്റി നാട്ടിൽ പരന്ന കഥകളൊന്നുമറിയില്ലേ ... ? 

ഇല്ല. എന്ത് കഥകൾ ...?  

ഉമ്മു മിസ്തഹ് സംഭവങ്ങൾ പറഞ്ഞു കൊടുത്തു. ആഇശ (റ) തളർന്നു പോയി. നബി (സ)യുടെ അകൽച്ചയുടെ കാരണം മനസ്സിലായി. മാതാപിതാക്കളുടെ അടുത്തേക്ക് പോവുന്നതാണ് നല്ലത്. നബി (സ) തങ്ങൾ വന്നപ്പോൾ സമ്മതം ചോദിച്ചു. സമ്മതം കിട്ടി.  ആഇശ (റ) മാതാപിതാക്കളുടെ സമീപത്തെത്തി. മാതാപിതാക്കൾ നാട്ടിൽ നടന്ന സംഭവങ്ങൾ തന്നെ അറിയിക്കാത്തതിൽ ആഇശ (റ) രോഷംകൊണ്ടു...

കപടവിശ്വാസികൾ ആഹ്ലാദംകൊണ്ട് തുള്ളിച്ചാടുകയാണ്. അപവാദ കഥ പ്രചരിപ്പിക്കുന്നതിൽ ചില മുസ്ലിംകളും പെട്ടുപോയി. മൂന്നു പേർ പ്രസിദ്ധരാണ്. ഹസ്സാനുബ്നു സാബിത് (റ), മിസ്തഹ്ബ്നു അസാസ് (റ), ഹംന ബിൻത് ജഹ്ശ് (റ) ...

ഇസ്ലാംമതത്തെ കവിതകൊണ്ട് ശക്തിപ്പെടുത്തിയ കവിയാണ് ഹസ്സാനുബ്നു സാബിത് (റ) ...
ബദറിൽ പങ്കെടുത്ത പ്രമുഖരിൽ പെട്ട സ്വഹാബിയാണ് മിസ്തഹ് (റ) ... പ്രവാചക പത്നി സൈനബിന്റെ സഹോദരിയാണ് ഹംന (റ)... ഇവരും അപവാദ പ്രചരണത്തിൽ പെട്ടുപോയി. അത് നബി (സ)തങ്ങളെയും സിദ്ദീഖ് (റ)വിനെയും മറ്റും കൂടുതൽ വിഷമിപ്പിച്ചു.  നബി (സ) പലരോടും ആഇശ (റ)യെപ്പറ്റി അഭിപ്രായം ആരാഞ്ഞു...

ഉസാമ (റ) പറഞ്ഞു:  അങ്ങയുടെ ഭാര്യയെപ്പറ്റി നല്ലതല്ലാത്തതൊന്നും എനിക്കറിയില്ല ..   

ഭൃത്യയുടെ മറുപടി ഇങ്ങനെ:  

തട്ടാൻ തങ്കത്തെ അറിയുംപോലെ ഞാനവരുടെ പരിശുദ്ധി അറിയും ...  

ഹംനയുടെ സഹോദരി സൈനബ് (റ) പറഞ്ഞു :

ആഇശയിൽ നന്മയല്ലാതെ ഞാനൊന്നുമറിയില്ല ...

ആഇശ (റ)യോടൊപ്പം യാത്ര ചെയ്ത യുവ സ്വഹാബി സഫ്വാൻ (റ) വും വളരെ വിഷമത്തിലായി.  തന്റെ പേര് ചേർത്താണല്ലോ പരിശുദ്ധയായ ആഇശ (റ)ക്കെതിരെ കപടവിശ്വാസികൾ അപവാദം പ്രചരിപ്പിക്കുന്നത് ഇതെങ്ങനെ സഹിക്കും ...?! 

മദീന കലങ്ങിമറിയുകയാണ് ...  

രണ്ട് കുടുംബങ്ങളെ വിഷമിപ്പിക്കുക. അതാണ് കപട വിശ്വാസികൾ ലക്ഷ്യംവെച്ചത്. അതിവിടെ സംഭവിച്ചു കഴിഞ്ഞു.  രണ്ട് കുടുംബങ്ങളല്ല അനേക കുടുംബങ്ങൾ വിഷമിക്കുകയാണ്. സത്യം പുലരുക തന്നെ ചെയ്യും.  കാത്തിരിക്കേണ്ടിവരും അതാണിവിടെ സംഭവിക്കുന്നത്  ...

ഒരു ദിവസം നബി (സ) തങ്ങൾ ആഇശ (റ)വിനെ കാണാൻ വന്നു. നബി (സ)ഇങ്ങനെ പറഞ്ഞു:  

ആഇശാ നീ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പശ്ചാത്തപിക്കൂ ... അല്ലാഹു അത് സ്വീകരിക്കും.  അല്ലെങ്കിൽ അല്ലാഹു തന്നെ നിന്നെ ശുദ്ധീകരിക്കും ...

ആഇശ (റ)ക്ക് വാക്കുകളില്ല. കരയാൻ കണ്ണുനീരില്ല. മറുപടി പറയാൻ മാതാപിതാക്കളോട് ആംഗ്യം കാണിച്ചു. അവർക്ക് ഒന്നും ഉരിയാടാൻ കഴിഞ്ഞില്ല.   ക്ഷമ ഭംഗിയായ ക്ഷമ അതാണ് തനിക്ക് നല്ലത് ...  
യൂസുഫ് നബി  (അ)ന്റെ പിതാവിന്റെ ക്ഷമയാണെനിക്ക് നല്ലത് അതിന് തുല്യമാണെന്റെ അവസ്ഥ ...

ഏറെക്കഴിയുംമുമ്പുതന്നെ നബി (സ) തങ്ങളിൽ വഹ് യിന്റെ ലക്ഷണങ്ങൾ കണ്ടു. സൂറത്തു നൂറിലെ ചില ആയത്തുകൾ അവതരിച്ചു. അവയുടെ സാരം ഇങ്ങനെയാകുന്നു ...

ഏറ്റവും ദുഷിച്ച ആ കള്ളവാർത്ത കെട്ടിയുണ്ടാക്കിയവർ നിങ്ങളിൽപെട്ട ഒരു കൂട്ടർ തന്നെയാകുന്നു. അത് നിങ്ങൾക്ക് ദോഷമാണെന്ന് വിചാരിക്കരുത്. പക്ഷെ അത് നിങ്ങൾക്ക് അവരിൽ ഒരോരുത്തരും താൻ ചെയ്ത തെറ്റിന്റെ ശിക്ഷ അനുഭവിക്കും. അതിന്റെ നേതൃത്വം ഏറ്റെടുത്തവന് കഠിന ശിക്ഷ ലഭിക്കുന്നതാണ്  ...(24:11)  

നിങ്ങൾ ആ വ്യാജവാർത്ത കേട്ടപ്പോൾ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാർ സ്വന്തം ആളുകളെക്കുറിച്ച് എന്തുകൊണ്ട് നന്മ വിചാരിച്ചില്ല ? ഇത് വ്യക്തമായ ഒരു വ്യാജ വൃത്താന്തമാണ് എന്ന് എന്തുകൊണ്ട്  പറഞ്ഞില്ല ?(24:12)

അത് പറഞ്ഞുണ്ടാക്കിയവർ എന്തുകൊണ്ടതിന് നാല് സാക്ഷികളെ കൊണ്ടുവന്നില്ല ? സാക്ഷികളെ കൊണ്ടുവരാതിരുന്നപ്പോൾ അല്ലാഹുവിന്റെ നിയമത്തിൽ അവർ കളവ് പറഞ്ഞവർ തന്നെയാണ്  (24:13)

ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങൾ ഏതൊന്നിൽ പ്രവേശിച്ചുവോ അത് കാരണം വമ്പിച്ച ശിക്ഷ നിങ്ങളെ പിടികൂടുമായിരുന്നു (24:14)

നിങ്ങൾ അത് നാക്കിൽ നിന്ന് നാക്കിലേക്ക് പകരുകയും തീരെ അറിവില്ലാത്ത ഒരു കാര്യം സ്വന്തം വായകൊണ്ട് പറയുകയും ചെയ്ത സന്ദർഭത്തിൽ  (ആ ശിക്ഷ  പിടികൂടുമായിരുന്നു)  നിങ്ങൾ ഇതൊരു നിസ്സാര കാര്യമെന്ന് വിചാരിക്കുന്നു വാസ്തവത്തിലത് അല്ലാഹുവിങ്കൽ ഗൗരവമേറിയതാണ് (24:15)

നമുക്കിതിനെക്കുറിച്ച് സംസാരിക്കാൻ പാടില്ല. അല്ലാഹുവേ നീ പരിശുദ്ധൻ ഇത് വമ്പിച്ചൊരു കള്ളക്കഥ തന്നെയാണ് എന്ന് അത് കേട്ടപ്പോൾ എന്തുകൊണ്ട് നിങ്ങൾ പറഞ്ഞില്ല ?(24:16)

ഇതുപോലുള്ളത് ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ വേണ്ടി നിങ്ങളെ അല്ലാഹു ഉപദേശിക്കുന്നു. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ (24:17)

ആഇശ (റ)ക്കെതിരെ അപവാദ പ്രചരണം നടത്തിയവർക്ക് ശക്തമായ താക്കീത് നൽകുന്ന വിശുദ്ധ ഖുർആൻ വചനങ്ങൾ.

നിസ്സാര മട്ടിൽ സംഭവത്തെ കണ്ടവർക്കും സംസാരിച്ചവർക്കും മറ്റുള്ളവരെ അറിയിച്ചവർക്കുമെല്ലാം താക്കീത് നൽകപ്പെട്ടിട്ടുണ്ട് ...

നിഷ്കളങ്കരായ സ്ത്രീകളെപ്പറ്റി അപവാദം പറയുന്നവർക്ക് വിശുദ്ധ ഖുർആൻ ഇങ്ങനെ താക്കീത് നൽകുന്നു  ...

പതിവ്രതകളും തെറ്റുകുറ്റങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരുമായ സത്യവിശ്വിസിനികളെക്കുറിച്ച് വ്യാജാരോപണം നടത്തുന്നവർ ഇഹലോകത്തും പരലോകത്തും ശപിക്കപ്പെട്ടിരിക്കുന്നു. അവർക്ക് കഠിന ശിക്ഷയുണ്ട് (24:23)

അബൂബക്കർ സിദ്ദീഖ് (റ) വളരെയേറെ സന്തുഷ്ടനായിത്തീർന്നു. തന്റെ മകളുടെ കാര്യത്തിൽ വിശുദ്ധ വചനങ്ങൾ അവതരിച്ചു. മകൾ പരിശുദ്ധയാണെന്ന് സാക്ഷ്യപ്പെടുത്തപ്പെട്ടിരിക്കുന്നു.  സിദ്ദീഖിന്റെ കുടുംബത്തിന്റെ സൗഭാഗ്യം അതിശയകരം തന്നെയെന്ന് ആളുകൾ പറയാൻ തുടങ്ങി ...  

ഹസ്സാൻ (റ) ആഇശ (റ)യെ പ്രശംസിച്ചുകൊണ്ട് കവിതകളെഴുതി. വിമർശകരെല്ലാം നിശ്ബ്ദരായി. എല്ലാവരും ആഇശ (റ)യെ സ്നേഹിച്ചു. അവരുടെ പാണ്ഡിത്യവും ബുദ്ധിശക്തിയും പ്രശംസിക്കപ്പെട്ടു. നബി (സ)തങ്ങൾക്ക് ആഇശ (റ)കൂടുതൽ പ്രിയപ്പെട്ടവളായിത്തീർന്നു. സഹപത്നിമാർക്കിടയിലും അവരുടെ സ്ഥാനം വളർന്നു.  മനസ്സിലെ പ്രയാസങ്ങൾ തീർന്നപ്പോൾ ആഇശ (റ) തന്റെ പഠനം തുടർന്നു... 
വിദ്യയുടെ ആഴത്തിലേക്കിറങ്ങിച്ചെന്നു ...സമയം അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.
നബി (സ) തങ്ങൾ ഒരു യാത്രയിലാണ്. വലിയൊരു സംഘം കൂടെയുണ്ട്. ഇത്തവണയും ആഇശ (റ) കൂടെ സഞ്ചിരിക്കുന്നു.  കഴുത്തിൽ പഴയ മാലയും തൂങ്ങിക്കിടക്കുന്നു...  

ദാത്തുൽ ജൈശ് എന്ന സ്ഥലത്തെത്തി. അവിടെയെത്തിയപ്പോൾ മാല കാണാനില്ല.  നൂലറ്റ് മാല വീണുപോയി. പഴയ അനുഭവം ഓർമ്മവന്നു. മാല തിരയാൻ തുനിയാതെ നബി (സ)തങ്ങളെ വിവരമറിയിച്ചു. സംഘം അവിടെ താവളമടിച്ചു. ഒരാളെ മാല തിരയാൻ അയച്ചു. നബി (സ)തങ്ങൾ ആഇശ ബീവി (റ)യുടെ മടിയിൽ തലവെച്ചു കിടന്നു ഉറങ്ങിപ്പോയി.  സമയം കടന്നുപോയി. സുബ്ഹി ആവാറായി.  പരിസരത്തെങ്ങും വെള്ളമില്ല. ആളുകൾക്ക് വെള്ളം വേണം വുളൂ എടുക്കണം സ്വുബ്ഹി നിസ്കരിക്കണം.  വെപ്രാളം പടർന്നു പിടിക്കുകയാണ്. പ്രഭാതം വരവായി.. ആളുകൾ അബൂബക്കർ സിദ്ദീഖ് (റ)വിന്റെ ചുറ്റും കൂടി പരാതി പറഞ്ഞു.  നിങ്ങളുടെ മകൾ കാരണം ആളുകളെല്ലാം വലിയ ബുദ്ധിമുട്ടിലായിരിക്കുന്നു ... 

സഹിക്കാനാവുന്നില്ല. മകളോടുള്ള കോപം മനസ്സിൽ നിറഞ്ഞു. നേരെ ആഇശ (റ)യെ നോക്കി നടന്നു. അടിക്കാനുള്ള  ആവേശത്തിലാണ്. മകളുടെ അടുത്തെത്തി ശബ്ദമുയർത്താൻ പറ്റാത്ത അവസ്ഥ. നബി (സ) തങ്ങൾ മടിയിൽ തലവെച്ചുറങ്ങുന്നു. ശബ്ദം താഴ്ത്തി രോഷം പ്രകടിപ്പിച്ചു ...

നിന്റെ മാല കാരണം ആളുകളെല്ലാം ബുദ്ധിമുട്ടിലായില്ലേ ?  അത്രയും പറഞ്ഞ് ചെറിയൊരു അടിയുംകൊടുത്ത് തിരിഞ്ഞു നടന്നു. ആഇശ (റ) വലിയ ഉൽക്കണ്ഠയിലാണ്.  വായ്പ വാങ്ങിയ മാലയാണ്. അതുകൊണ്ടാണ് നഷ്ടപ്പെട്ടപ്പോൾ ഇത്രയും ബേജാറ്. ആളുകളുടെ ബുദ്ധിമുട്ട് കണ്ട് മനസ്സ് പിടയുന്നു. സ്വുബ്ഹിയുടെ സമയമെത്തിയിരിക്കുന്നു വെള്ളമില്ല. താൻ കാരണം ഇത് സംഭവിച്ചോ ? എങ്ങനെ സഹിക്കും ? പെട്ടെന്ന് നബി (സ)തങ്ങൾ ഉണർന്നു എഴുന്നേറ്റിരുന്നു.  പരിഭ്രമിച്ചു നിൽക്കുന്ന ജനങ്ങളെ കണ്ടു വെള്ളമില്ലാത്ത അവസ്ഥ  നബി (സ)തങ്ങളുടെ മുഖഭാവം മാറി. വഹ്യ്യ് വരുമ്പോഴുള്ള അവസ്ഥ ജിബ്രീൽ (അ)എത്തിക്കഴിഞ്ഞു ...

വിശുദ്ധ ഖുർആൻ വചനം അവതരിച്ചു. നിസാഹ് സൂറത്തിലെ വചനം അതിന്റെ ആശയം ഇങ്ങനെ:  

നിങ്ങൾ രോഗികളോ യാത്രക്കാരോ മലമൂത്ര വിസ്ജ്ജനം ചെയ്തു വന്നവരോ സ്ത്രീകളെ സ്പർശിച്ചവരോ ആവുകയും നിങ്ങൾക്ക് വെള്ളം കിട്ടാതിരിക്കുകയുമാണെങ്കിൽ നല്ല ശുദ്ധമായ മണ്ണ് എടുക്കുക. എന്നിട്ട് മുഖവും കൈകളും തടവുക. അല്ലാഹു മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമാകുന്നു ...

നബി (സ) തങ്ങൾ ഖുർആൻ വചനം ഓതിക്കേൾപ്പിച്ചു. വെപ്രാളത്തിന്റെ മേഘപാളികൾ എത്ര പെട്ടെന്നാണ് നീങ്ങിപ്പോയത് ... 

ആരാധനാ രൂപങ്ങൾ ജിബ്രീൽ (അ) നബി (സ)തങ്ങളെ പഠിപ്പിക്കുന്നു. നബി(സ)തങ്ങൾ സ്വഹാബികളെ പഠിപ്പിക്കുന്നു. അവരിൽ നിന്ന് ലോകം പഠിപ്പിക്കുന്നു ...  

സ്വഹാബികൾ തയമ്മം ചെയ്തു പ്രഭാത നിസ്കാരം നിർവഹിച്ചു. ആശ്വാസമായി.  പറഞ്ഞറിയിക്കാനാവാത്ത ആശ്വാസവും സന്തോഷവും. ആ സന്തോഷത്തോടെ അവർ അബൂബക്കർ (റ)വിനെ സമീപിച്ചു ...  

അബൂബക്കർ താങ്കളുടെ കുടുംബത്തെ അല്ലാഹു വല്ലാതെ അനുഗ്രഹിച്ചിരിക്കുന്നു. അഭിനന്ദനങ്ങളുടെ പ്രവാഹം ... 

അബൂബക്കർ (റ) മകളെ സമീപിച്ചു. ഓമന മോളേ നീയെത്ര ഭാഗ്യവതിയാണ്. നീ കാരണം മുസ്ലിമീങ്ങൾക്ക് എത്ര വലിയ ആശ്വാസമാണ് ലഭിച്ചത്...

യാത്ര പുറപ്പെടുകയാണ്. ഒട്ടകങ്ങളെ തയ്യാറാക്കി നിർത്തി. ഒട്ടകം കിടന്ന സ്ഥലത്ത് നിന്ന് മാല കിട്ടി. അതും ആശ്വാസമായി. അല്ലാഹു എത്ര കാരുണ്യവാൻ അവൻ തന്നോടെന്തുമാത്രം കരുണ കാണിക്കുന്നു. ആഇശ (റ) യുടെ ഖൽബ് കൃതജ്ഞതാനിർഭരമായി...
അൽഹംദുലില്ലാഹ് ...☝
സർവ്വ സ്തുതിയും അല്ലാഹുവിന്നാകുന്നു 
  മാല നഷ്ടപ്പെട്ടതും, തുടർന്നുള്ള അപവാദ പ്രചരണങ്ങൾ നടന്നതുമൊക്കെ ഹിജ്റ അഞ്ചാം വർഷത്തിലായിരുന്നു. ആ വർഷത്തിൽ നടന്ന ചില സംഭവങ്ങൾകൂടി പറയാം ...

മുസ്ത്വലഖ് യുദ്ധം. ജൂതന്മാർക്കെതിരെ നടന്ന യുദ്ധം. യുദ്ധത്തിൽ മുസ്ലിംകൾ ജയിച്ചു. അറുനൂറോളം ജൂതന്മാരെ തടവുകാരാക്കി. വമ്പിച്ച സ്വത്തും കിട്ടി.  ജൂതഗോത്രത്തലവന്റെ പേര് പറയാം ... ഹാരിസുബ്നു അബീസിറാർ. തടവുകാരുടെ കൂട്ടത്തിൽ ഈ ഗോത്രത്തലവന്റെ മകളും പെട്ടു. സുന്ദരിയും ബുദ്ധിമതിയുമായ ജുവൈരിയ്യ. ജൂത സംസ്കാരവും ജീവിത ശൈലിയും മാത്രമെ ജുവൈരിയ്യക്ക് പരിചയമുള്ളൂ. തന്റെ ഭർത്താവ് മുസാഫിബ്നു സഫ്വാൻ ആയിരുന്നു. ജൂത യോദ്ധാവും മുസ്ലിം ശത്രുവും ആയിരുന്നു. അദ്ദേഹം മുസ്ലിംകളെ കുറിച്ചു പറയുന്നത് കേട്ടിട്ടുണ്ട്. അദ്ദേഹം യുദ്ധത്തിൽ പങ്കെടുത്തു കൊല്ലപ്പെട്ടു. താനിതാ തടവുകാരിയുമായി. തന്റെ ഭർത്താവ് മനസ്സിലാക്കിവെച്ചതൊന്നും ശരിയായിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു...

മുസ്ലിംകൾ തടവുകാരിയായിരുന്നവരോട് എത്ര മാന്യമായിട്ടാണ് പെരുമാറുന്നത്. ഗോത്രത്തലവന്റെ മകളെന്ന പരിഗണനയുമുണ്ട്.  മുസ്ലിംകളുടെ വിശ്വാസം, ആചാരങ്ങൾ, സംസാര രീതി, ഖുർആൻ പാരായണം, ജീവിത വിശുദ്ധി, പെരുമാറ്റത്തിലെ മയം, വിനയം, ലാളിത്യം, ഭക്ഷണ ക്രമം എല്ലാം ജുവൈരിയ്യയെ വല്ലാതെ ആകർഷിച്ചു...  

പ്രവാചകനോടുള്ള സ്നേഹം അതവരെ അത്ഭുതപ്പെടുത്തി. ഒരു ജനതയും ഒരു നേതാവിനെ ഇതുപോലെ സ്നേഹിച്ചിട്ടില്ല. ഇസ്ലാം മഹത്തായ ആശയം തന്നെ.  ഇത് തന്നെയാണ് വിജയത്തിന്റെ മാർഗ്ഗം. മദീനയിലെത്തി ജുവൈരിയ്യ സന്തോഷവതിയാണ്. അവരുടെ പിതാവ് ഹാരിസുബ്നു അബീസിറാർ നബി (സ)യെ കാണാൻ വന്നു. അയാൾ ഇങ്ങനെ ബോധിപ്പിച്ചു ...

ഞങ്ങൾ മാന്യതയുള്ളവരാണ്. നിങ്ങളിൽ നിന്ന് മാന്യമായ പ്രതികരണം പ്രതീക്ഷിക്കുന്നു. എന്റെ മകളെ അടിമയായി വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പണം തന്ന് മോചിപ്പിക്കാം. എന്നിട്ട്  എന്റെ കൂടെ കൊണ്ടുപോവാനാഗ്രഹിക്കുന്നു. അനുവാദം തന്നാലും ...

നബി (സ) ഇങ്ങനെ പ്രതികരിച്ചു :

ജുവൈരിയ്യായുടെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. ആ പ്രതികരണം അയാൾക്കിഷ്ടപ്പെട്ടു. സന്തോഷത്തോടെ മകളെ സമീപിച്ചു ...

അടിമകളെ ഓഹരി ചെയ്തപ്പോൾ ജുവൈരിയ്യായെ കിട്ടിയത് സാബിത് ബ്നു ഖൈസ് (റ) എന്ന സ്വഹാബിക്കായിരുന്നു. അദ്ദേഹത്തിൽ നിന്ന് ജുവൈരിയ്യ മോചിക്കപ്പെട്ടു. ഇപ്പോൾ ജുവൈരിയ്യ സ്വതന്ത്ര സ്ത്രീയാണ്. അവർ പിതാവിനോടിങ്ങനെ പറഞ്ഞു ... 

ഞാൻ മദീനയിൽ മുസ്ലിംകൾക്കിടയിൽ ഒരു മുസ്ലിമായി ജീവിക്കാനാഗ്രഹിക്കുന്നു. കേട്ടവർക്കെല്ലാം സന്തോഷമായി. പിതാവ് ചിന്താകുലനായി. സ്വഹാബികളിൽ ചിലർ ഇങ്ങനെ അഭിപ്രായപ്പെട്ടു ...

ജുവൈരിയ്യ ഒരു സാധാരണക്കാരിയല്ല. രാജകുമാരിയാണ്. ഗോത്രത്തലവന്റെ മകളാണ്. അവർക്കു ഭർത്താവായി വരാൻ ഏറ്റവും യോഗ്യൻ നബി (സ)തങ്ങൾ തന്നെയാകുന്നു.  ഈ വാക്കുകൾ ജുവൈരിയ്യായെയും പിതാവിനെയും സന്തോഷിപ്പിച്ചു. ആ വിവാഹം നടന്നു. ജുവൈരിയ്യ നബിപത്നിയായി. ഒട്ടും വൈകാതെ ജുവൈരിയ്യായുടെ പിതാവ് ഇങ്ങനെ പ്രഖ്യാപിച്ചു:  

ഞാനിപ്പോൾ പ്രവാചക പത്നിയുടെ പിതാവാണ്. ഏറ്റവും അഭിമാനകരമായ സ്ഥാനം. ഇനിയൊട്ടും വൈകിക്കൂടാ.... ഞാനിതാ ഇസ്ലാം മതം സ്വീകരിക്കുന്നു ... ആരാധനക്കർഹൻ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് അവന്റെ റസൂൽ ആണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു... 

ഇതറിഞ്ഞപ്പോൾ അറുനൂറോളം വരുന്ന തടവുകാരും ഇസ്ലാം മതം വിശ്വസിച്ചു. ഗോത്രമൊന്നാകെ ഇസ്ലാമിലേക്ക് വന്നു. എല്ലാം ആഇശ (റ) കാണുന്നു. അനുഭവിക്കുന്നു. പിൽക്കാലം ചരിത്രം പറയുന്നു...  ജുവൈരിയ്യായുടെ ആദ്യ ദർശനം ആഇശ (റ)വിന് മറക്കാനാവാത്ത അനുഭവം തന്നെ.  എത്ര ഭംഗിയുള്ള സ്ത്രീ. ജൂതന്മാരുടെ കൊട്ടാരത്തിലെ രാജകുമാരി. എത്ര ആഢംബരം നിറഞ്ഞ ജീവിതം. ഐശ്വര്യം കളിയാടുന്ന കൊട്ടാരം. സമ്പൽസമൃദ്ധമായ നാട്. ആ സമൃദ്ധിയുടെ മധ്യത്തിലാണ് ജനിച്ചു വളർന്നത്. വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു ആഭരണങ്ങളണിഞ്ഞു തോഴികൾക്കൊപ്പം ആടിപ്പാടി നടന്നു. ആ രാജകുമാരിയിതാ തന്റെ സമീപമെത്തിയിരിക്കുന്നു. എല്ലാ ആഢംബരങ്ങളും കൈവെടിഞ്ഞു. എല്ലാ സുഖങ്ങളും ഒഴിവാക്കി. സത്യവിശ്വാസികളുടെ മാതാവായി മാറിയിരിക്കുന്നു. എന്തൊരു മാറ്റം എന്തൊരു സൗഭാഗ്യം അവർ തമ്മിൽ പെട്ടെന്നിണങ്ങി..  

ആഇശ (റ)യുടെ സാമീപ്യവും സൗഹൃദവും ജുവൈരിയ്യയെ ആഹ്ലാദം കൊള്ളിച്ചു. എന്തൊരു പാണ്ഡിത്യം അതിൽ നിന്നുള്ള വെളിച്ചമാണ് തനിക്കാവശ്യം. ഇരുട്ടു നിറഞ്ഞ ഇന്നലെകൾ അവ പോയ് മറഞ്ഞു. ഇന്നാണ് വെളിച്ചമെത്തിയത്. ഉമർ (റ)വിന്റെ മകൾ ഹഫ്സ (റ)ഇവിടെയുണ്ട്. ഹിജ്റ മൂന്നാം വർഷം നബി (സ)യുടെ ഭാര്യയായിവന്നു. അവരും പണ്ഡിത വനിതയാണ്. അവരെയും ജുവൈരിയ്യ (റ) ഇഷ്ടപ്പെട്ടു. ഹഫ്സയും ആഇശയും പട്ടിണിയും ത്യാഗവും പാണ്ഡിത്യവും ഇബാദത്തുകളും ഔദാര്യശീലവും ക്ഷമയും അവയെല്ലാം ജുവൈരിയ്യ അതിശയത്തോടെ നോക്കി കണ്ടു ... 

അവയെല്ലാം തന്റെ ജീവിതത്തിലുമുണ്ടാവണമെന്ന് അവരാഗ്രഹിച്ചു. ത്യാഗത്തിന്റെ ഏടുകളായി മാറി അവരുടെ ജീവിതം ... ആഇശ (റ) ഹിജ്റ ഒന്നാം വർഷത്തിൽ നബി (സ)തങ്ങളുടെ ജിവിതത്തിലേക്ക് കടന്നു വന്നു. ഇവിടെ ഇതാ ഒരു പതിറ്റാണ്ട് പൂർത്തിയാവാറാവുന്നു. ആറാം വയസ്സിൽ തന്നെ നിക്കാഹ് നടന്നിരുന്നു. ഒമ്പതാം വയസ്സിൽ പ്രവാചകനോടൊപ്പം താമസം തുടങ്ങി.  ഒരു പതിറ്റാണ്ട് കാലത്തെ പഠനം അളന്നു കണക്കാക്കാനാവാത്ത വിദ്യകളാണ് നേടിയത്...

 ആദ്യകാലത്ത് സ്വഹാബികളുടെ എണ്ണം വളരെ കുറവായിരുന്നു. പിന്നെ ആയിരങ്ങളായി വർധിച്ചു. മാറ്റങ്ങളുടെയും വിജയങ്ങളുടെയും കാലം വന്നു. അനുയായികൾ പതിനായിരക്കണക്കിലായി. നബി (സ) തങ്ങൾക്ക് വിശ്രമ ജീവിതം ഉണ്ടായിട്ടില്ലെന്ന് ആഇശ (റ)ക്ക് നന്നായറിയാം ...

യുദ്ധ പരമ്പരകൾ തന്നെ നടന്നു. അവസാനംവരെയും അത് തുടർന്നു. ഭരണ പരിഷ്കാരങ്ങളുടെ കാലഘട്ടം. സാമൂഹിക നിയങ്ങൾ ആവിഷ്കരിക്കൽ, നടപ്പാക്കൽ ഭരണകൂടത്തിന്റെ വിജയകരമായ പ്രവർത്തനങ്ങൾ, വിശുദ്ധ ഖുർആൻ അവതരണം പൂർത്തിയായി. എല്ലാം ആഇശ (റ) അറിയുന്നു. നബി (സ) തങ്ങൾ തന്റെ അനുയായികളെ ആദ്യം പഠിപ്പിച്ചത് തൗഹീദ് ആകുന്നു...

ഏകനായ അല്ലാഹു അവന്റെ ദൂതൻ മുഹമ്മദ്  (സ) ആ വിശ്വാസം മനുഷ്യമനസ്സുകളിൽ നന്നായി ഉറപ്പിച്ചു. അതിനുശേഷം നിസ്കാരം പരിശീലിപ്പിച്ചു. നോമ്പും സക്കാത്തും പിന്നെ പഠിപ്പിച്ചു. ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ഹജ്ജ് പരിശീലിപ്പിച്ചത്. ആഇശ (റ)യും മറ്റു ഭാര്യമാരും അതിന് സാക്ഷിയായി. തുടർന്നുള്ള കൊല്ലങ്ങളിൽ ആഇശ (റ)ഹജ്ജ് ചെയ്തു കൊണ്ടിരുന്നു.  അറഫായിലെ വിടവാങ്ങൽ പ്രസംഗം മതം പൂർണ്ണമായി എന്ന പ്രഖ്യാപനം ...

അതറിഞ്ഞപ്പോൾ അബൂബക്കർ (റ)വിന്റെ പൊട്ടിക്കരച്ചിൽ. പിതാവിന്റെ സങ്കടം മകളെ വേദനിപ്പിച്ചു. ഉപ്പയെന്തിന് സങ്കടപ്പെട്ടു കരയുന്നു ...? ഒടുവിൽ കാരണമറിഞ്ഞു. മതം പൂർത്തിയായാൽ പിന്നെ നബി (സ)യുടെ ആവശ്യമില്ല. വൈകാതെ നബി (സ) യാത്രയാവും. സഹിക്കാനാവാത്ത വാക്കുകൾ. ആഇശ (റ) ചിന്താകുലയായി മാറി... 

പ്രവാചകനോടൊത്തുള്ള ജീവിതത്തിന് ഒരു പതിറ്റാണ്ട് പ്രായം തികഞ്ഞിട്ടില്ല. പ്രവാചകന്റെ ജീവിത പങ്കാളിയായത് ഒമ്പതാം വയസ്സിൽ. ഇപ്പോൾ താൻ പതിനെട്ടാം വയസ്സിലാണ്. യൗവ്വനം കൊതിച്ചിടുന്ന പ്രായം. ഈ പ്രായത്തിൽ താൻ വിധവയാവുക. അതാണോ സംഭവിക്കാൻ പോവുന്നത്.
അല്ലാഹുവിന്റെ വിധിയിൽ സമാധാനിക്കുക. മുസ്ലിം സമൂഹം വളർന്നു വികസിച്ചിരിക്കുന്നു. അവരുടെ എണ്ണം ഇപ്പോൾ ലക്ഷക്കണക്കിൽ വരും. അവർ പ്രവാചകനെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. കെട്ടുറപ്പുള്ള സമൂഹം...

ശത്രുക്കളുടെ ശത്രുതയും വർദ്ധിക്കുന്നു. പഴയ ശത്രുക്കളല്ല ഇന്നുള്ളത്. ലോക ശക്തികൾ ശത്രുക്കളാണ്. അവർ മുസ്ലിംകളുടെ വളർച്ച ഭയപ്പെടുന്നു.  അതിർത്തി പ്രദേശങ്ങൾ ഭീഷണിയിലാണ്. 
സമൂഹത്തിനകത്ത് കപടവിശ്വാസികൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പുതുവിശ്വാസികൾ അവർ എണ്ണത്തിൽ വളരെ വലുതാണ്. അവരുടെ വിശ്വാസം ദൃഢമായിട്ടില്ല. അവരെ വഴിതെറ്റിക്കാൻ ശ്രമങ്ങൾ നടക്കുന്നു. മുനാഫിഖുകളും ജൂതന്മാരും പുതുവിശ്വാസികളെ ചൂഷണം ചെയ്യാനും വഴിതെറ്റിക്കാനും നന്നായി ശ്രമിക്കുന്നു. മുസ്ലിം രാജ്യത്തിന്റെ അതിർത്തികൾ വികസിച്ചുകൊണ്ടിരിക്കുന്നു. അതിന്നിടയിൽ പ്രവാചകൻ വിടവാങ്ങിയാൽ ...? 

ആഇശ (റ)ക്ക് തലവേദന വന്നു. പെട്ടെന്ന് ശമിക്കുമെന്ന് കരുതി, ശമനം വന്നില്ല കൂടിക്കൂടി വന്നു ... 
ഹാ....എന്റെ ശിരസ്സ്  
വേദനകൊണ്ട് പുളയുന്നു. ആ രംഗം കണ്ടു കൊണ്ട് നബി (സ)തങ്ങൾ കയറി വന്നു. ആശ്വാസ വചനങ്ങൾ മൊഴിഞ്ഞു. അൽപം കഴിഞ്ഞപ്പോൾ നബി (സ) സ്വന്തം ശിരസ്സിൽ കൈവെച്ചു ...

ഹാവൂ...എന്റെ ശിരസ്സ് 

നബി (സ)തങ്ങൾക്ക് തലവേദന തുടങ്ങി.  അതായിരുന്നു അന്ത്യരോഗത്തിന്റെ ആരംഭം. ഹിജ്റ പതിനൊന്നിന് സഫർ മാസത്തിന്റെ അന്ത്യം. അന്ന് മൈമൂന (റ) യുടെ വീട്ടിലാണ് താമസിക്കേണ്ടത്. അവിടേക്ക് പോയി. അവിടെ രോഗിയായി കിടന്നു.  ആരോഗ്യകാലത്തെന്നപോലെ രോഗിയായപ്പോഴും ഓരോ ദിവസം ഓരോ ഭാര്യയോടൊപ്പമാണ് താമസിച്ചത്. നാളെ ഞാൻ എവിടെയായിരിക്കും ...? 

എല്ലാ ദിവസവും നബി (സ) ചോദിച്ചുകൊണ്ടിരുന്നു. ഈ ചോദ്യത്തെക്കുറിച്ചു എല്ലാ ഭാര്യമാരും കൂടി ചിന്തിച്ചു. ആഇശയോടൊപ്പം ചേരാനുള്ള ദിവസം അന്വേഷിക്കുകയാണോ ...? എങ്കിൽ രോഗം ഭേദമാകുംവരെ അവിടെയാവട്ടെ. ഭാര്യമാർ തീരുമാനപ്പെട്ടു...

അവശനായിത്തീർന്ന പ്രവാചകനെ ആഇശ (റ)യുടെ വീട്ടിലെത്തിച്ചു. മസ്ജിദിലേക്കു പോവാനാവുന്നില്ല. നിസ്കാരത്തിന് നേതൃത്വം നൽകാനാവുന്നില്ല. നിന്റെ ഉപ്പയെ വിളിക്കൂ ഇമാമായി നിസ്കരിക്കട്ടെ നബി (സ) തങ്ങൾ ആഇശ (റ)യോട് പറഞ്ഞു.  ആദ്യമൊക്കെ നിരസിച്ചു. പിതാവ് ലോല മനസ്കനാണെന്ന് പറഞ്ഞു നോക്കി. വീണ്ടും നിർബന്ധിച്ചപ്പോൾ വിളിച്ചു കൊണ്ടു വന്നു ...
നിസ്കാര സമയമായി. ബിലാൽ (റ)വിന്റെ ശ്രവണസുന്ദരമായ ബാങ്ക് മുഴങ്ങി. അതീവ ദുഃഖിതനായി അബൂബക്കർ സിദ്ദീഖ് (റ) നിസ്കാരത്തിന് ഇമാമായി നിന്നു.
പിതാവിന്റെ അനിയന്ത്രിതമായ തേങ്ങലിന്റെ ശബ്ദം മകൾ കേട്ടു. നിയന്ത്രിക്കാനാവുന്നില്ല. ആഇശ (റ) പൊട്ടിക്കരഞ്ഞുപോയി .ദിവസങ്ങൾ കടന്നു പോയി. രോഗം കൂടിക്കൂടിവന്നു. മദീനയിലാകെ ദുഃഖം പടർന്നു. എല്ലാ മുഖങ്ങളിലും ഉൽക്കണ്ഠ നബി (സ)തങ്ങളുടെ ദിവസങ്ങൾ അവസാനിക്കുകയാണ്. ഇത് അവസാനത്തെ ദിവസം... 

നേർത്ത ആശ്വാസം തോന്നി. രോഗത്തിന് ആശ്വാസമുണ്ടെന്ന വാർത്ത മസ്ജിദിൽ നിന്ന് പുറത്തേക്കൊഴുകി. എല്ലാവർക്കും ആശ്വാസത്തിന്റെ നെടുവീർപ്പ്. ആശ്വാസം നീണ്ടുനിന്നില്ല. രോഗം മൂർച്ചിച്ചു നബി (സ)തങ്ങൾ ശിരസ്സ് വെച്ച ഭാഗത്ത് ആഇശ (റ)വന്നിരുന്നു. നബിതങ്ങൾക്ക് വല്ലാത്ത പ്രയാസം. കിടക്കാനും ഇരിക്കാനും പറ്റുന്നില്ല. ആഇശ (റ)സ്നേഹപൂർവ്വം നബി(സ)യെ പിടിച്ചുയർത്തി തന്റെ മാറിലേക്ക് ചരിഞ്ഞിരിക്കുകയാണിപ്പോൾ...

ആഇശ (റ) യുടെ സഹോദരൻ അബ്ദുറഹ്മാൻ കടന്നുവന്നു. കൈയിൽ ഒരു മിസ്വാക്കുമായാണ് വന്നത്. നബി  (സ)അതിലേക്ക് നോക്കി അതാവശ്യമുണ്ടെന്ന് ആഇശ (റ)മനസ്സിലായി. ആഇശ (റ)മിസ്വാക്കു വാങ്ങി പല്ലുകൊണ്ട് ചതച്ച് പാകപ്പെടുത്തി നബി (സ)തങ്ങൾക്ക് നൽകി. നബി (സ) തങ്ങൾ പല്ല് തേച്ചു  സംതൃപ്തനായി.  തന്റെ ഉമിനീർ നബി (സ) തങ്ങളുടെ വായിലായി അവർ അഭിമാനത്തോടേ ഓർത്തു. പിൽക്കാലത്ത് അനുസ്മരിച്ചു... 

ആഇശ (റ) കരഞ്ഞു പ്രാർത്ഥിക്കുകയാണ്.  രോഗം ഭേദമായിക്കിട്ടാനുള്ള പ്രാർത്ഥന. തന്റെ കൈകളുടെ മീതെ നബി (സ) തങ്ങളുടെ കൈകൾ. പെട്ടെന്ന് നബി (സ) തങ്ങളുടെ കൈകൾ അയഞ്ഞു ...

 അല്ലാഹുമ്മ...അർറഫീഖുൽ...അഹ്ലാ....

 അന്ത്യ നിമിഷങ്ങൾ, അന്ത്യവചനങ്ങൾ. മുഖഭാവങ്ങൾ എല്ലാം ആഇശ (റ) കണ്ടു. അനുഭവിച്ചു. പതിനെട്ടു വയസ്സുള്ള ചെറുപ്പക്കാരി മുമ്പ് മരണം കണ്ടിട്ടില്ല. ഇപ്പോഴിതാ തന്റെ കൺമുമ്പിൽ മരണം. കണ്ണുകളടഞ്ഞു ശ്വാസം നിലച്ചു. ആഇശ (റ) യുടെ നിയന്ത്രണം വിട്ടു. കരച്ചിൽ പൊട്ടിപ്പോയി. ശിരസ്സ് കട്ടിലിൽ വെച്ചു. ആഇശ (റ)എഴുന്നേറ്റു. ഖൽബ് പൊടിയുന്ന വേദനയോടെ സ്ത്രീകളുടെ സമീപത്തേക്കോടി. ആരെയൊക്കെയോ കെട്ടിപ്പിടിച്ചു കരഞ്ഞു... 

സ്വഹാബികൾ ഓടിക്കൂടി. വിവരം പുറത്തേക്കൊഴുകി. അന്ത്യപ്രവാചകൻ വഫാത്തായിരിക്കുന്നു. മദീനയുടെ ചലനം നിലച്ചത് പോലെയായി. ആഇശ (റ) നേരത്തെ ഒരു സ്വപ്നം കണ്ടിരുന്നു. തന്റെ വീട്ടിൽ മൂന്നു ചന്ദ്രൻ (ഖമറുകൾ) പൊട്ടിവീണു. സ്വപ്ന വിവരം പിതാവിനോട് പറയുകയും ചെയ്തിരുന്നു.  ആ മുറിയിൽ നബി (സ) തങ്ങളുടെ ശരീരം ഖബറടക്കപ്പെട്ടു. ഖമറുകളിൽ ഒന്നാമത്തേത് ഇതാകുന്നു. ഏറ്റവും മഹത്വമുള്ളതും ഇത് തന്നെയാകുന്നു.  മറ്റ് രണ്ട് ഖമറുകൾ അബൂബക്കർ (റ), ഉമർ  (റ) എന്നിവരാണെന്ന് പിൽക്കാല ചരിത്രം തെളിയിച്ചു ...

നബി (സ) വഫാത്തായി. റൗളാശരീഫിൽ അന്ത്യവിശ്രമം. നബിപത്നിമാർ സത്യവിശ്വാസികളുടെ ഉമ്മമാർ അവർ ഉമ്മമാരായിത്തന്നെ ജീവിച്ചു. സ്വന്തം പിതാവിനെ, മകൾ അതീവ ദുഃഖിതനായി ആഇശ (റ) പ്രവാചകനോടൊപ്പം തന്നെ അതേ മുറിയിൽ കഴിഞ്ഞു. മുസ്ലിം സമൂഹം തന്റെ പിതാവിനെ ഖലീഫയായി തിരഞ്ഞെടുത്തു. പിതാവിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. മുസ്ലിം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നു. കർമ്മഭാരത്തിന്റെ വിഷമങ്ങൾ സഹിക്കുന്ന പിതാവ്. നബി (സ) വഫാത്തായ ദിവസം അവരുടെ വീട്ടിൽ ഭക്ഷ്യവസ്തുക്കളായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല... 

മുഹ്മിനീങ്ങളുടെ മാതാക്കളുടെ ജീവിതത്തിന്നാവശ്യമായത് ഖലീഫ കൊടുത്തയക്കും. കിട്ടിയാലുടെനെ ദാനം ചെയ്യും. പിന്നെ അധിക നാളും പട്ടിണി തന്നെ. നാട്ടിന്റെ നാനാഭാഗങ്ങളിൽ നിന്ന് വരുന്ന വാർത്തകൾ ആഇശ (റ)വിനെ അസ്വസ്ഥയാക്കി. കള്ളപ്രവാചകന്മാരുടെ അരങ്ങേറ്റം. അവർക്കു ലഭിക്കുന്ന പിൻബലം. അവർക്കെതിരെ ഒന്നാം ഖലീഫയെടുത്ത നിലപാടുകൾ. യുദ്ധ പരമ്പരകൾ. നിണം പരന്ന മണൽത്തരികൾ വിശ്വാസം രൂഢമൂലമാവാത്ത നിരവധിയാളുകൾ അവർ സക്കാത്തിനെ നിഷേധിച്ചു. പ്രവാചകൻ പോയില്ലേ ? ഇനിയെന്ത് സക്കാത്ത് ?  പലരും സക്കാത്ത് കൊടുക്കുന്നത് നിർത്തി. സിദ്ദീഖ്  (റ) കർശന നടപടികളുമായി രംഗത്തെത്തി... 

സക്കാത്ത് നിഷേധികൾക്ക് പിടിച്ചുനിൽക്കാനായില്ല. അവർ സക്കാത്ത് നൽകാമെന്ന് സമ്മതിച്ചു.  അതിർത്തി പ്രദേശങ്ങളിൽ ഘോരയുദ്ധങ്ങൾ നടന്നു. നിരവധി സ്വഹാബികൾ വധിക്കപ്പെട്ടു. ഒന്നാം ഖലീഫയുടെ ഭരണം ദീർഘകാലം ഉണ്ടായില്ല. എല്ലാ വെല്ലുവിളികളും ഒതുക്കി ക്രമസമാധാനനില തൃപ്തികരമാക്കി. രണ്ട് കൊല്ലത്തെ വിജയകരമായ ഭരണം. ഹിജ്റ പതിമൂന്ന് അബൂബക്കർ (റ) രോഗശയ്യയിലായി. നബി (സ)വഫാതായത് ഏത് ദിവസമായിരുന്നു ? അബൂബക്കർ (റ) മകളോട് ചോദിച്ചു. തിങ്കളാഴ്ച ആഇശ (റ) മറുപടി നൽകി... 

ഇന്ന് ഏതാണ് ദിവസം ... ?  

തിങ്കളാഴ്ച ആഇശ (റ) ദുഃഖത്തോടെ പറഞ്ഞു.  മകൾക്ക് എല്ലാം വ്യക്തമായി. പിതാവ് പോവുകയാണ്. ആ രാത്രിയിൽ അബൂബക്കർ (റ)വഫാത്തായി. അതേ മുറിയിൽ ഖബർ ഒരുങ്ങി. നബി (സ)യുടെ ചുമലിനു നേരെ ശിരസ്സ് വരും വിധം ഒന്നാം ഖലീഫ ഖബറടക്കപ്പെട്ടു. രണ്ടാമത്തെ ചന്ദ്രൻ ഇതാകുന്നു. തന്റെ ഭർത്താവ് തന്റെ പിതാവ് ഇരുവരും തന്റെ മുറിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. പർദ്ദയില്ലാതെതന്നെ അവരവിടെ വരും... 

ഉമർ (റ) രണ്ടാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണ പരിഷ്കാരങ്ങളുടെ കാലം വന്നു. മുസ്ലിം രാജ്യാതിർത്തി വളരെയേറെ വികസിച്ചു ..ഖലീഫ വധിക്കപ്പെട്ടു

ഉമർ (റ) വിന്റെ ഭരണകാലം അത്ഭുതകരമായ ഭരണ പരിഷ്കാരങ്ങളുടെ കാലഘട്ടമായിരുന്നു. ലോകമെങ്ങും അവർ ചർച്ച ചെയ്യപ്പെട്ടിരുന്നു. പെൻഷൻ പദ്ധതി ആവിഷ്കരിച്ചുകൊണ്ടാണ് ഖലീഫ ലോകത്തെ അത്ഭുതപ്പെടുത്തിയത്. മുഴുവൻ പ്രജകൾക്കും വാർഷിക പെൻഷൻ പ്രഖ്യാപിക്കപ്പെട്ടു...  

ഏറ്റവുമാദ്യം പെൻഷൻ പ്രഖ്യാപിച്ചത് ഉമ്മഹാത്തുൽ മുഹ്മിനീങ്ങൾക്കായിരുന്നു. അന്നത്തെ നാണയങ്ങളുടെ കണക്ക് വെച്ചാണ് പ്രഖ്യാപനം നടത്തിയത്.  ഉമ്മഹാത്തുൽ മുഹ്മിനീങ്ങൾക്ക് പന്ത്രണ്ടായിരം നാണയങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. ബദർ യുദ്ധത്തിൽ പങ്കെടുത്തവർ നന്നായി പരിഗണിക്കപ്പെട്ടു. നബി (സ)തങ്ങളുമായുള്ള കുടുംബബന്ധവും പരിഗണിക്കപ്പെട്ടു. ഉമ്മഹാത്തുൽ മുഹ്മിനീങ്ങൾക്ക് ഖലീഫ ഇടക്കിടെ പാരിതോഷികങ്ങൾ അയക്കുമായിരുന്നു. അവർ ഒരു വിധത്തിലും ബുദ്ധിമുട്ടരുത് എന്ന് ഖലീഫ ആഗ്രഹിച്ചിരുന്നു ...  

കിട്ടുന്നതെല്ലാം ദാനം ചെയ്യുന്ന സ്വഭാവമായിരുന്നു അവർക്ക്. ദാരിദ്ര്യം അവരിൽ നിന്ന് വിട്ടകന്ന് പോയില്ല ... 

ഇസ്ലാമിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. ആഇശ (റ) അത് നോക്കിക്കാണുകയാണ് ...  

ഉമറുൽ ഫാറൂഖ് (റ) വിനെ ഒരു ശത്രു ഇരുളിൽ മറഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. മാരകമായ വെട്ടേറ്റ് ഖലീഫ അവശനായിപ്പോയി...  

ഖലീഫക്ക് ഒരു അന്ത്യാഭിലാഷമുണ്ടായിരുന്നു.  നബി (സ)തങ്ങളോടൊപ്പം അന്ത്യവിശ്രമം കൊള്ളണം. ആഇശ (റ)യുടെ മുറിയാണത്. അവിടെ ഖബറടക്കം ചെയ്യണമെങ്കിൽ ആഇശ (റ)യുടെ സമ്മതം വേണം ... 

ആസന്ന മരണനായിക്കിടക്കുന്ന ഖലീഫ മകനെ വിളിച്ച് ഇങ്ങനെ ഉപദേശിച്ചു:  നീ ആഇശയുടെ വീട്ടിൽ പോവുക. സലാം ചൊല്ലുക. എന്നിട്ട് അവിടെ എന്നെ ഖബറടക്കാൻ  സമ്മതമാണോ എന്നന്വേഷിക്കുക ... 

മകൻ ആഇശ (റ)യുടെ വീട്ടിലെത്തി സലാം ചൊല്ലി. പിതാവിന്റെ അന്ത്യാഭിലാഷം അറിയിച്ചു. ആഇശ (റ)ഇങ്ങനെ അറിയിച്ചു ... 

ആ സ്ഥലം ഞാൻ എനിക്കുവേണ്ടി കരുതിവെച്ചതായിരുന്നു. അമീറുൽ മുഹ്മിനീൻ ആവശ്യപ്പെട്ടതുകൊണ്ട് ഞാൻ ആ സ്ഥലം അദ്ദേഹത്തിന് നൽകുന്നു ... 

മകൻ തിരിച്ചെത്തി. പിതാവിനെ വിവരമറിയിച്ചു. പിതാവ് ഇങ്ങനെ ഉപദേശിച്ചു ...  

എന്റെ ജനാസ അവിടെ എത്തിയ ശേഷം ഒന്നുകൂടി അന്വേഷിക്കണം. സമ്മതം തരികയാണെങ്കിൽ മാത്രം അവിടെ ഖബറടക്കണം ... 

വമ്പിച്ച ജനാവലി. ഉമറുൽ ഫാറൂഖ് (റ) വിന്റെ ജനാസയുമായി റൗളാശരീഫിലെത്തി.   ആഇശ (റ)വിന്റെ പൂർണ സമ്മതത്തോടുകൂടി അവിടെ ഖബറടക്കപ്പെട്ടു... 

മൂന്നാം ഖലീഫയായി ഉസ്മാനുബ്നു അഫ്ഫാൻ (റ) തിരഞ്ഞെടുക്കപ്പെട്ടു ... 

അറബികൾക്കിടയിലെ ആദരണീയനായ നേതാവാണദ്ദേഹം. ഉദാരമതിയായ ധനികൻ. തനിക്കുള്ളതെല്ലാം ഇസ്ലാമിനുവേണ്ടി ചെലവഴിക്കാൻ സന്നദ്ധനായ ത്യാഗിവര്യൻ. മുനാഫിഖുകൾ ഇക്കാലത്താണ് സജീവമായി രംഗത്തു വന്നത്. സാമൂഹിക ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർ വിദഗ്ധമായി കരുക്കൾ നീക്കി...    

പ്രമുഖരായ ധാരാളം സ്വഹാബികൾ ജീവിച്ചിരുന്ന കാലം. ആദ്യത്തെ രണ്ട് ഖലീഫമാരും പ്രധാന കാര്യങ്ങൾ വരുമ്പോൾ പ്രമുഖ സ്വഹാബികളുമായി ചർച്ച നടത്തുമായിരുന്നു. പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടത് പ്രമുഖരുമായുള്ള കൂടിയാലോചനകളിലൂടെയാണ് ...

ഉസ്മാൻ (റ)വിന്റെ ഭരണത്തിന്റെ പകുതിവരെയും ഈ നില തുടർന്നു. പിന്നീട് ഉയർന്നുവന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടന്നു. ഇസ്ലാമിന്റെ സാമൂഹിക ഭദ്രത തകർക്കാൻ വേണ്ടി തക്കം പാർത്തു നടന്ന ഒരു യഹൂദിയായിരുന്നു ഇബ്നു സബ. ഇസ്ലാമിനെ പുറത്തു നിന്ന് തകർക്കാൻ കഴിയില്ലെന്ന് ബോധ്യമായി. എന്നാൽ ഇസ്ലാമിന്നകത്ത് കയറി തകർക്കാമെന്ന് കരുതി  ഇബ്നു സബാ ഇസ്ലാം മതം സ്വീകരിച്ചു ...  

ചെറുപ്പക്കാരായ മുസ്ലിംകളുമായി ചങ്ങാത്തം കൂടി. വിഷലിപ്തമായആശയങ്ങൾ അവർക്കു നൽകി. ഇസ്ലാം മതത്തിലേക്ക് സമീപകാലത്ത് കടന്നു വന്ന നവമുസ്ലിംകളെ എളുപ്പത്തിൽ വഴിതെറ്റിക്കാൻ കഴിഞ്ഞു. സബഇകൾ എന്നൊരു വിഭാഗം രൂപംകൊണ്ടു... 

ഖലീഫയുടെ പോരായ്മകൾ കണ്ടെത്തുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുകയാണവർ. ഒരു വിഭാഗം ആളുകൾ ഖലീഫയെ വെറുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി ... 

ഹജ്ജ് കാലം വന്നു. പ്രമുഖരെല്ലാം മക്കയിലേക്ക് പോയി. ഇബ്നു സബാ രൂപം കൊടുത്ത ഗ്രൂപ്പിൽ ആയിരക്കണക്കിൽ അംഗങ്ങളായി ...  

കൂഫ-ബസറ-ഈജിപ്ത് എന്നീ പ്രദേശങ്ങൾ അവരുടെ കേന്ദ്രങ്ങളായി വളർന്നു. മൂന്നിടത്തുനിന്നും ആയിരംപേർ വീതം ഹിജാസിലേക്ക് പുറപ്പെട്ടു. ഹജ്ജിന് പോവുന്നു എന്നു പറഞ്ഞുകൊണ്ടാണ് പുറപ്പാട്.  അവർ മദീനയിൽ വന്നു തമ്പടിച്ചു. അപകടം അടുത്തുവരികയായിരുന്നു...

അലി (റ)വും തലമുതിർന്ന നേതാക്കളും വിപ്ലവകാരികളെ നിർബന്ധിച്ചു പറഞ്ഞയച്ചു. കുറെ ദൂരം പോയശേഷം അവർ വീണ്ടും മദീനയിൽ തിരിച്ചെത്തി. ഹജ്ജിനുവേണ്ടി ആഇശ (റ)മക്കത്തെത്തിക്കഴിഞ്ഞിരുന്നു. മൂന്ന് ആഴ്ചയോളം വിപ്ലവകാരികൾ ഖലീഫയെ തടഞ്ഞുവെച്ചു. ഒടുവിൽ അത് സംഭവിച്ചു. മഹാനായ ഖലീഫയെ ധിക്കാരികൾ വധിച്ചു. മുസ്ലിം ലോകം തേങ്ങിക്കരഞ്ഞു...

നാട്ടിലാകെ ബഹളമായി.  ഖലീഫയുടെ ഘാതകരെ പിടികൂടണം. ശിക്ഷിക്കണം...

അലി (റ) നാലാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു ...

ഒരു വിഭാഗം അതംഗീകരിച്ചില്ല. സാഹചര്യം മോശമാവുകയാണ്. ഖലീഫയുടെ വധത്തെക്കുറിച്ചറിഞ്ഞ് ഹാജിമാർ ഞെട്ടി. ആഇശ (റ)ഏറ്റവും വലിയ പ്രതിസന്ധിയിലായത് ഈ ഘട്ടത്തിലായിരുന്നു ..ഉസ്മാൻ (റ) വധിക്കപ്പെട്ടതോടെ മദീന  ഇളകിമറിയാൻ തുടങ്ങി. ഖലീഫയുടെ ഘാതകരെ ഉടനെ പിടിച്ചു ശിക്ഷിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ഖബീലക്കാർ രംഗത്തുവന്നു ...

അലി (റ) നാലാം  ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. വളരെ മോശമായ ഒരു സാഹചര്യത്തെയാണ് അദ്ദേഹത്തിന് നേരിടേണ്ടിയിരുന്നത്. ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാനാവാത്ത അവസ്ഥ. മുനാഫിഖുകൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ശ്രമിക്കുന്നു. അവരിൽ പലരും അലി (റ)വിന്റെ സൈന്യത്തിൽ ചേക്കേറിയിരിക്കുന്നു. ക്രമസമാധാനനില മെച്ചപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പ് വരുത്തുക. അതിനുശേഷം ഖലീഫയുടെ ഘാതകരെ പിടികൂടാം. കലങ്ങിമറിഞ്ഞ അന്തരീക്ഷത്തിൽ അവരെ പിടികൂടുക പ്രയാസമാണ് ...

ഇതിന്നെതിരെ മറ്റൊരു വിഭാഗം ശബ്ദമുയർത്തി. ഖലീഫയുടെ രക്തത്തിന് പ്രതികാരം ചെയ്യുക. അത് കഴിഞ്ഞു മതി മറ്റേത് കാര്യവും ...

സമുന്നത സ്വഹാബിവര്യന്മാരായ ത്വൽഹ (റ), സുബൈർ (റ)എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു നോക്കി.  വിപ്ലവകാരികൾ അവരുടെ വാക്കുകൾ ഗൗനിച്ചില്ല. ഖലീഫയുമായി ചേർന്ന് മുന്നോട്ട് പോവാനും കഴിഞ്ഞില്ല ...  

ത്വൽഹ (റ), സുബൈർ (റ)തുടങ്ങിയ മഹാന്മാരെല്ലാം വിപ്ലവകാരികളുടെ നോട്ടപ്പുള്ളികളായിരുന്നു. ഖലീഫയെ കൊന്നവർക്ക് ഇവരൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല ...

ആഇശ (റ)യെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കണം. മുസ്ലിം സമൂഹത്തിൽ ശാന്തിയും സമാധാനവും ഉണ്ടാക്കാൻ അവർക്കു മാത്രമേ കഴിയൂ...  ഇരുവരും ധൃതിയിൽ മക്കയിലേക്ക് തിരിച്ചു.  ഇതിന്നിടയിൽ ആഇശ (റ) മക്കയിൽ നിന്ന് മദീനയിലേക്ക് തിരിച്ചു കഴിഞ്ഞിരുന്നു.  അവർ വഴിയിൽ വെച്ച് കണ്ടുമുട്ടി.  മദീനയിലെ ഭീകരമായ അന്തരീക്ഷം വിവരിച്ചു.  ഇപ്പോൾ മദീനയിൽ പ്രവേശിക്കുന്നത് ഗുണകരമാവില്ലെന്ന് തോന്നി മക്കയിലേക്ക് മടങ്ങി.  മക്കയിൽ ജനങ്ങൾ ധാരാളമായി തടിച്ചുകൂടിയിട്ടുണ്ട്. അവർ പരിഭ്രാന്തരാണ്. എന്ത് ചെയ്യണമെന്നറിയില്ല. അവർ ഭയം കാണുന്നത് ആഇശ (റ)യിൽ മാത്രമാണ് ...

തടിച്ചു കൂടിയ ജനങ്ങൾക്കു മുമ്പിൽ ആഇശ (റ) വിശുദ്ധ ഖുർആനിലെ ആയത്ത് ഓതി സംസാരിച്ചു ...

ആയത്തിന്റെ ആശയം ഇങ്ങനെ : 

സത്യവിശ്വാസികളിൽ പെട്ട രണ്ട് വിഭാഗക്കാർ തമ്മിൽ പോരാട്ടം നടന്നാൽ, അവർക്കിടയിൽ മൈത്രിയുണ്ടാക്കാൻ ശ്രമിക്കുക. പിന്നെയും അവരിൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ  അക്രമിക്കുകയാണെങ്കിൽ അക്രമികളോട് നിങ്ങൾ പൊരുതുക. അവർ അല്ലാഹുവിന്റെ കൽപനയിലേക്ക് മടങ്ങുന്നതുവരെ.  അവർ മടങ്ങുന്നപക്ഷം ഇരുവിഭാഗക്കാർക്കുമിടയിൽ മൈത്രി പുനസ്ഥാപിക്കുക ...

ഈ ആശയം വരുന്ന ആയത്ത് ഓതിയ ശേഷം ആഇശ (റ) പറഞ്ഞു : 

ഈ ഖുർആൻ വചനത്തെ അവഗണിക്കുന്നവരെപ്പോലെ മോശപ്പെട്ട മറ്റൊരു ജനതയുണ്ടാവില്ല.  
സത്യവിശ്വാസികൾ ഭിന്നിച്ചിരിക്കുന്നു. അവർക്കിടയിൽ മൈത്രി സ്ഥാപിക്കണം. അതാണ് ഏറ്റവും വലിയ ആവശ്യം. അതെങ്ങനെ കഴിയും ...? 
എങ്ങോട്ട് പുറപ്പെടണം ...? 

ചർച്ചകൾ നീണ്ടു. ഒടുവിൽ ബസ്വറയിലേക്ക് പുറപ്പെടാമെന്ന് തീരുമാനിച്ചു.  ബനൂ ഉമയ്യ വംശത്തിൽ പെട്ട ധാരാളമാളുകൾ കൂട്ടത്തിൽ ചേർന്നു. ഇവർ അലി (റ)വിനെതിരായിരുന്നു. മൈത്രിയുടെ സന്ദേശമൊന്നും അവർ ഉൾക്കൊണ്ടില്ല. ആഇശ (റ) യുടെ സംഘത്തിൽ ഇവർ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു...

ആഇശ (റ)യും ഒരു വൻ സംഘവും ബസ്വറയിലേക്ക് പുറപ്പെട്ടതായി മദീനയിൽ വിവരം ലഭിച്ചു. ഊഹാപോഹങ്ങൾ ധാരാളം പ്രചരിച്ചു. പലരും തെറ്റിധരിച്ചു. നാം മദീനയിലിരുന്നാൽ പറ്റില്ല ബസ്വറയിലേക്ക് പുറപ്പെടണം അങ്ങനെ അഭിപ്രായപ്പെട്ടവർ നിരവധിയാണ് ...

അലി (റ) സമാധാനവും മൈത്രിയും ആഗ്രഹിക്കുന്നു ... 

എല്ലാവരും ഖലീഫയെ അംഗീകരിക്കണം. എന്നാലല്ലേ മൈത്രി വരികയുള്ളൂ. ആഇശ (റ)എന്തിനാണ് ബസ്വറയിലേക്ക് പുറപ്പെട്ടത് ...? 

നീണ്ട ആലോചനക്കു ശേഷം അലി (റ) ബസ്വറയിലേക്ക് പുറപ്പെട്ടു. ആഇശ (റ)യുടെ സൈന്യത്തിലും അലി(റ)യുടെ സൈന്യത്തിലും കുഴപ്പക്കാരുണ്ടായിരുന്നു. പ്രശ്നങ്ങളുണ്ടാക്കി കാര്യങ്ങൾ വഷളാക്കുകയാണവരുടെ ലക്ഷ്യം ...

ആഇശ (റ) യും അലി (റ)വും സമാധാനവും മൈത്രിയുമാണ് കൊതിക്കുന്നത്. എന്നാൽ കാര്യങ്ങൾ അവർ ഇരുവരുടെയും കൈകളിൽ നിന്ന് വഴുതിപ്പോവുന്നതാണ് കാലം കണ്ടത് ... 

ആഇശ (റ)യും സംഘവും ഹൗഅബ് എന്ന സ്ഥലത്തെത്തി. അവിടത്തെ നായകൾ കൂട്ടത്തോടെ ഓരിയിടാൻതുടങ്ങി. അപ്പോൾ ആഇശ (റ) ഒരു നബി വചനം ഓർത്തു...  

നിങ്ങളിൽ ഒരാൾക്കുവേണ്ടി ഹൗഅബിലെ നായകൾ കുരക്കും. ആ നബിവചനം ഓർത്തു ആഇശ (റ) ഭയന്നുപോയി. അവർ പറഞ്ഞു:  

നമുക്കു മടങ്ങിപ്പോവാം ...

ഉടനെ സുബൈർ (റ) പറഞ്ഞു:  മടങ്ങിപ്പോവരുത്. അല്ലാഹു നിങ്ങൾ മുഖേന ജനങ്ങൾക്കിടയിൽ മൈത്രി സ്ഥാപിച്ചേക്കും ...

അലി (റ)വിന്റെ പ്രതിനിധികളായി അമ്മാറുബ്നു യാസിർ (റ), ഇമാം ഹുസൈൻ  (റ) എന്നിവർ കൂഫയിലെത്തി ...

അമ്മാർ (റ) കൂഫാ ജുമാമസ്ജിദിൽ പ്രസംഗിച്ചു ...

മുസ്ലിംകളുടെ ഖലീഫ അലി (റ) ആണെന്നും, അദ്ദേഹത്തെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആഇശ (റ)യുടെ ബഹുമതികൾ എടുത്തു പറഞ്ഞു മുസ്ലിംകൾക്കിടയിൽ ഐക്യം സ്ഥാപിക്കണമെന്നും പറഞ്ഞു. പ്രസംഗം ജനങ്ങളിൽ വലിയ മതിപ്പുളവാക്കി. കൂഫയിലെ നേതാക്കൾക്ക് ആഇശ (റ)യുടെ കത്തുകൾ കിട്ടി. മൈത്രി സ്ഥാപിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയായിരുന്നു കത്തിലെ ഉള്ളടക്കം ... 

ആഇശ (റ)യുടെ സംഘം ബസ്വറയിലെത്തി അവിടത്തെ പ്രമുഖന്മാരുമായി കൂടിയാലോചന നടത്തി.  ഞങ്ങൾ ഒരു കുഴപ്പവും ആഗ്രഹിക്കുന്നില്ല. ഖലീഫയെ വധിച്ചവരെ ശിക്ഷിക്കണം. മൈത്രി സ്ഥാപിക്കണം. ഒരു യുദ്ധം വേണ്ട. സമാധാനത്തോടെ ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കണം ...

അലി (റ) വിന്റെ സംഘവുമെത്തി. അവരും സമാധാന ദൗത്യം തുടങ്ങി...

ഒരു കാര്യം എല്ലാവർക്കും ബോധ്യമായി. അലി (റ) യുദ്ധം കൊതിക്കുന്നില്ല. 
ആഇശ (റ)യും യുദ്ധത്തിന്നില്ല പല തട്ടുകളിൽ കൂടിയാലോചനകൾ നടന്നു. പല നേതാക്കളും ജനങ്ങളോട് പ്രസംഗിച്ചു. മൈത്രിയെ കുറിച്ചാണെല്ലാവരും പറഞ്ഞത്. ഉസ്മാൻ (റ)വിന്റെ ഘാതകരെ ആഇശ (റ) ആക്ഷേപിച്ചു. സൈന്യത്തിൽ നുഴഞ്ഞു കയറിയവർ സമാധാനം തകർക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു...  

അലി (റ)യുടെ സൈന്യം യുദ്ധം ആരംഭിക്കുമെന്ന് ആഇശ (റ)യുടെ ക്യാമ്പിൽ പ്രചരണം നടത്തി. ആഇശ (റ)യുദ്ധം തുടങ്ങുമെന്ന് അലി (റ)വിന്റെ ക്യാമ്പിലും പ്രചരിപ്പിച്ചു. ഇത് കാരണം പലരും ആയുധമണിഞ്ഞു. പലപ്പോഴും വാഗ്വാദം നടന്നു ... 

ഒരുഭാഗത്ത് സമാധാനത്തിനുവേണ്ടി നിരന്തര ശ്രമം. മറുഭാഗത്ത് യുദ്ധത്തിന്റെ ഉരസൽ. ഒന്നാം ദിവസം കുഴപ്പങ്ങളില്ലാതെ കടന്നുപോയി. രണ്ടാം ദിവസം ചില ഏറ്റുമുട്ടലുകളുണ്ടായി. ആഇശ (റ) സൈന്യത്തെ പിൻവലിച്ചു മൈതാനിയുടെ ഒരു മൂലയിലേക്കു മാറ്റി. ദിവസങ്ങൾ കഴിയുംതോറും അന്തരീക്ഷം മോശമായിക്കൊണ്ടിരുന്നു. ഏറ്റുമുട്ടലുകളും മൈത്രി സംഭാഷണങ്ങളും തുടരുന്നു. അലി (റ) തന്നെ ആഇശ (റ), ത്വൽഹ (റ), സുബൈർ (റ) എന്നിവരെ കാണാനെത്തി ...

ഉമ്മുൽ മുഹ്മിനീൻ നിങ്ങളുടെ ഉദ്ദേശ്യമെന്താണ് ? അലി (റ) വിനയപൂർവ്വം ചോദിച്ചു ...

ഖലീഫ ഉസ്മാന്റെ രക്തം ചിന്തിയവരെ ശിക്ഷിക്കുക. മൈത്രിയുടെ സന്ദേശം പ്രചരിപ്പിക്കുക ...

ഉമ്മുൽ മുഹ്മിനീൻ ഉസ്മാനെ വധിച്ചവരെ ശിക്ഷിക്കാൻ വേണ്ടി യുദ്ധം നടന്നാൽ നിരപരാധികളല്ലേ വധിക്കപ്പെടുക. ഇപ്പോൾ തന്നെ എത്ര പേർ വധിക്കപ്പെട്ടുകഴിഞ്ഞു. ഇനിയും യുദ്ധം തുടർന്നാൽ ആയിരങ്ങൾ മരിച്ചൊടുങ്ങും അത് വേണോ ... ? 

എല്ലാവർക്കും കാര്യങ്ങൾ ബോധ്യമായി. യുദ്ധം വേണ്ട മടങ്ങിപ്പോവാം. ഖലീഫയെ വധിച്ചവരെ പിടികൂടി ശിക്ഷിക്കാനുള്ള നടപടി ത്വരിതപ്പെടുത്താം.  നാളെ രാവിലെ സ്ഥലം വിടാൻ തീരുമാനമായി. ഉസ്മാനെ വധിച്ചവർ അവിടെയുണ്ട്. സബഇകൾ ധാരാളമുണ്ട്. ഒരു യുദ്ധം അവർക്കാവശ്യമാണ്. ഇല്ലെങ്കിൽ അവർ പിടിക്കപ്പെടും. വധിക്കപ്പെടും...

അർദ്ധരാത്രി സമയം എല്ലാവരും ഉറക്കിലാണ്. ആർക്കും യുദ്ധഭീതിയില്ല സമാധാനം പുലർന്നതിന്റെ ആശ്വാസം. ദുഷ്ടന്മാർ പല സ്ഥലത്തും തീയിട്ടു ആർപ്പുംവിളിയും തുടങ്ങി. ആയുധ പ്രയോഗം തുടങ്ങി.  യുദ്ധം തുടങ്ങിയെന്ന് ഇരുകൂട്ടരും കരുതി. പിന്നെ യുദ്ധം തന്നെ കൊടുംയുദ്ധം മണിക്കൂറുകളോളം തുടർന്നു... 

ത്വൽഹ (റ), സുബൈർ (റ), എന്നിവർ രംഗം കണ്ട് വല്ലാതെ സങ്കടപ്പെട്ടു.  സുബൈർ (റ) കുതിരയുടെ കടിഞ്ഞാൺ പിടിച്ചു രംഗത്ത് നിന്ന് പിൻവാങ്ങി. മദീനയിലേക്ക് മടങ്ങാമെന്ന് കരുതി ...

ഇബ്നു ജർമൂസ് എന്ന ദുഷ്ടൻ രഹസ്യമായി പിൻതുടർന്നു. മലഞ്ചരിവിൽ സുബൈർ (റ) നിസ്കാരം തുടങ്ങി.  സുജൂദിൽ കിടക്കുമ്പോൾ ദുഷ്ടൻ വാൾ കൊണ്ട് വെട്ടി  ശിരസ്സ് വേർപ്പെട്ടുപോയി ... 

ത്വൽഹ (റ)വും യുദ്ധക്കളം വിടുകയാണ്. ഇനിയും ഈ രംഗത്തിന് സാക്ഷിയാവാനാവില്ല ... 

അമവി വംശജനായ മർവാൻ വിഷം പുരട്ടിയ അമ്പ് എയ്തു. ത്വൽഹ (റ) വിന്റെ കാലിൽ തറച്ചു. അതുകാരണം അദ്ദേഹം ശഹീദായി ...

ആഇശ (റ)യോടൊപ്പം വന്ന നേതാക്കൾ പലരും വധിക്കപ്പെട്ടു. സമാധാന പ്രേമികൾ അകന്നുനിന്നു. സൈന്യം ശുഷ്കിച്ചുവന്നു. വധിക്കപ്പെട്ടവർ നിരവധിയാണ്.  മുറിവേറ്റവർ അതിന്റെ എത്രയോ ഇരട്ടിയാണ്. ആ നിലയിൽ യുദ്ധം അവസാനിച്ചു... 

ആഇശ (റ) കടുത്ത മനോവേദനയിലായി. അലി (റ) വളരെ ബഹുമാനപൂർവം അവരെ ഹിജാസിലേക്ക് യാത്ര അയച്ചു.  ദുഃഖത്തോടെ മക്കയിലെത്തി. തന്നെ സമീപിച്ച പലരോടും അവരിങ്ങനെ പറഞ്ഞു:  എനിക്ക് അലി (റ)യോട് ഒരു വിരോധവുമില്ല. നേരത്തെയില്ല ഇപ്പോഴുമില്ല.  അവർ ദുഃഖം സഹിക്കാതെ വരുമ്പോൾ ഇങ്ങനെ പറയുമായിരുന്നു.... ഞാനൊരു മരമായിരുന്നെങ്കിൽ, ഞാനൊരു കല്ലായിരുന്നെങ്കിൽ, പാറയായിരുന്നെങ്കിൽ ...

യുദ്ധം രംഗം ഓർമ്മ വരുമ്പോൾ അവർ കരയും. ധാരാളമായി കണ്ണീരൊഴുക്കും. അബദ്ധം പറ്റിപ്പോയി എന്നു പറഞ്ഞു വിലപിക്കും.  ഏതാനും മാസങ്ങൾ മക്കയിൽ താമസിച്ചു. അപ്പോൾ ഹജ്ജ് കാലം വന്നു. പതറിയ മനസ്സോടെ കർമ്മങ്ങളിൽ പ്രവേശിച്ചു. ഓരോ ദുആയും കണ്ണീരിന്റെ അകമ്പടിയോടെയായിരുന്നു...

നാനാഭാഗങ്ങളിൽ നിന്നും ഹജ്ജിന് ധാരാളമാളുകൾ എത്തിച്ചേർന്നു. യുദ്ധത്തിനു ശേഷമുള്ള ആദ്യ ഹജ്ജ്.  എല്ലാ മനസ്സുകളിലും ദുഃഖം.  എല്ലാ കണ്ണുകളിലും നനവ്. ജമൽ യുദ്ധത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മകൾ. മുഹ്മിനീങ്ങളുടെ ഉമ്മ ആഇശ (റ)  സത്യവിശ്വാസികൾ അവർക്കു ചുറ്റുമുണ്ട്. അവർ അധികമാരോടും സംസാരിക്കുന്നില്ല. സദാനേരവും ഇബാദത്തിൽ തന്നെ.  മദീനക്കാർ കൂട്ടത്തോടെ വന്നിട്ടുണ്ട്. സ്ത്രീകളുടെ കൂട്ടം  ആഇശ (റ)യെ കണ്ടു വിശേഷങ്ങൾ ചുരുക്കി പറഞ്ഞു. എവിടെയും ദുഃഖത്തിന്റെ കാർമേഘപാളികൾ...

അറഫാദിനം. എല്ലാവരും അറഫയിൽ ഒരുമിച്ചു. നബി (സ)യുടെ വിടവാങ്ങൽ പ്രസംഗം നടന്ന സ്ഥലം. ആ ശബ്ദം കാതുകളിൽ മുഴങ്ങുകയാണ്. കേട്ടവരൊന്നും അത് മറക്കില്ല മരണംവരെ. സത്യവിശ്വാസികൾ ഖൽബ് ഉരുകി പ്രാർത്ഥിക്കുന്നു. പുതിയ തലമുറക്കാർ ധാരാളം വന്നിട്ടുണ്ട്. നബി (സ)തങ്ങളെ കണ്ടിട്ടില്ലാത്തവർ. ആദ്യ ഖലീഫമാരെ കാണാത്തവർ. അവർക്ക് അനുഭവങ്ങൾ കുറവാണ്. അവർക്ക് ബദറും ഉഹ്ദും കേട്ടറിവ് മാത്രം. എല്ലാവരും അറഫായിലൂടെ കടന്നുപോയി മുസ്ദലിഫായിലേക്ക്. അവിടെ നിന്ന് മിനായിലേക്ക്. വീണ്ടും മസ്ജിദുൽ ഹറമിലെത്തി...

ആഇശ (റ)യുടെ കണ്ണുകളിൽ നനവ് വറ്റിയില്ല. ഹജ്ജിന്റെ നാളുകൾ കടന്നുപോയി. കർമ്മങ്ങൾ അവസാനിപ്പിച്ച് ഹാജിമാർ മക്കയോട് വിട ചൊല്ലിക്കൊണ്ടിരുന്നു...  വിടപറയുന്ന ത്വവാഫ് അതിന്റെ തിരക്ക് കൂടി. എല്ലാം കഴിഞ്ഞ് ആഇശ (റ) മടങ്ങുകയാണ്. വിശാലമായ മരുഭൂമി. മക്കയിൽ നിന്ന് മദീനയിലേക്ക് ഒരു യാത്രകൂടി...

മദീനയിലെത്തി. പുണ്യ റൗളാശരീഫ് ... തന്റെ ഭവനം ... കാലെടുത്തുവെച്ചപ്പോൾ ...
 പൊട്ടിക്കരഞ്ഞുപ്പോയി ..അലി (റ)വിന്റെയും ആഇശ (റ)യുടെയും ഇടയിൽ ശത്രുതയുണ്ടായിരുന്നുവെന്ന് ദുഷ്ടന്മാർ പറഞ്ഞു പരത്തി. അതൊട്ടും ശരിയല്ല. അവർ രണ്ടു പേരും പരസ്പരം പുകഴ്ത്തിപ്പറഞ്ഞതായിട്ട് കാണാൻ കഴിയും. പരസ്പര ബഹുമാനം വർദ്ധിച്ചുവന്നതായും കാണാം ... 

ആഇശ (റ) യുടെ പ്രസ്താവന കാണുക : 

ഒരാൾ നബി (സ) തങ്ങളോട് ചോദിച്ചു :  അങ്ങേക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൾ ആരാകുന്നു ... ? 

നബി (സ) പറഞ്ഞു:  ഫാത്വിമ ...

പുരുഷൻമാരിൽ ആരാണ് ...?  

അവരുടെ ഭർത്താവ് അലി. അദ്ദേഹം നിസ്കാരവും നോമ്പും വളരെ കൂടുതൽ നിർവഹിക്കുന്ന ആളാകുന്നു ...

അലി (റ) വിന്റെ പാണ്ഡിത്യത്തിന്റെ ആഴം ആഇശ (റ)ക്ക് നന്നായി അറിയാമായിരുന്നു. ചില മതവിധികൾ ചോദിച്ചുവന്ന ആളുകളോട് നിങ്ങൾ അലിയോട് ചോദിക്കുക എന്നാണവർ നിർദേശിച്ചത് ...

അലി (റ)വിന്റെ ജീവിതത്തിന്റെ അവസാന ഘട്ടം വളരെയേറെ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു ...

ഒരു ദിവസം ഏതാനും ആളുകൾ ആഇശ (റ)യുടെ വീട്ടിലേക്ക് ധൃതിയിൽ വന്നു ഇങ്ങനെ അറിയിച്ചു : 

അലി (റ)വിനെ ഖവാരിജുകൾ വധിച്ചു. കൂഫയിൽ വെച്ചാണ് വധിക്കപ്പെട്ടത് ... 

മുഖത്ത് ദുഃഖം നിഴലിട്ടു. വധത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു ... 

മുത്തുനബി (സ)യുടെ അനുയായികൾ ഇങ്ങനെയൊക്കെ ആയിപ്പോയല്ലോ ...?  ഖവാരിജുകൾ സമീപകാലത്ത് രൂപപ്പെട്ട കക്ഷിയാണ്. ഇനി എത്രയെത്ര കക്ഷികൾ വരാനിരിക്കുന്നു...? 
ആപത്തുകളുടെ കാലം വരവായി ...  

ആഇശ (റ) ഇങ്ങനെ പറഞ്ഞു:  അല്ലാഹു അലിയെ അനുഗ്രഹിക്കട്ടെ... സന്തോഷകരമായ കാര്യങ്ങൾ നടക്കുമ്പോൾ അദ്ദേഹം പറയും. അല്ലാഹുവും അവന്റെ റസൂലും പറഞ്ഞത് സത്യം.  
ഇറാഖുകാർ അദ്ദേഹത്തെ തെറ്റിധരിച്ചു. അലി (റ)വിന്റെ ഭരണം നാല് വർഷം നീണ്ടു നിന്നു ...

അലി (റ), ഫാത്വിമ (റ) , എന്നിവരെ ആഇശ (റ) വളരെയധികം സ്നേഹിച്ചിരുന്നു. കാരണം അവർ ഇരുവരും നബി(സ)ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഫാത്വിമ (റ) വീട്ടിൽ വരുമ്പോൾ നബി (സ) അവരെ എത്ര സ്നേഹപൂർവ്വമാണ് സ്വീകരിച്ചതെന്ന് ആഇശ (റ)ക്ക് നന്നായറിയാം...  നബി (സ) ഏറെ സ്നേഹിച്ചവരെ ആഇശ (റ)യും ഏറെ സ്നേഹിച്ചു ...

ഇനി അവരുടെ രണ്ട് മക്കൾ ഹസൻ (റ), ഹുസൈൻ (റ).  നബി (സ)യുടെ സ്നേഹഭാജനങ്ങൾ. നബി (സ)യിൽ നിന്ന് അവർക്കു ലഭിച്ച സ്നേഹവും വാത്സല്യവും അതെത്രയാണെന്ന് ആഇശ (റ)ക്കറിയാം.   ആഇശ (റ)  ആ കുഞ്ഞുങ്ങളെ വല്ലാതെ സ്നേഹിച്ചു ... 

നബി (സ) തങ്ങൾക്ക് രോഗം വന്ന സന്ദർഭം. ഫാത്വിമ (റ)കാണാൻ വന്നു. പിതാവും മകളും കണ്ടുമുട്ടുന്ന രംഗം.  ആഇശ (റ) ആ രംഗം വീക്ഷിക്കുകയാണ്. പിതാവ് മകളുടെ ചെവിയിൽ സ്വകാര്യം പറയുന്നു. മകളുടെ മുഖം വാടി. കണ്ണുകൾ നിറഞ്ഞു. കരഞ്ഞുപോയി ...
പിതാവ് മകളുടെ ചെവിയിൽ വീണ്ടും എന്തോ പറഞ്ഞു ...  മകളുടെ മുഖം  തെളിഞ്ഞു.  ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. മനസ്സിൽ സന്തോഷം... നബി (സ) തങ്ങളുടെ വഫാത്തിനുശേഷം ഒരിക്കൽ ആഇശ (റ) ആ സംഭവത്തെക്കുറിച്ചു ചോദിച്ചു ...    

ഫാത്വിമ (റ) ഇങ്ങനെ മറുപടി നൽകി:  

ഉപ്പ എന്നോടിങ്ങനെ പറഞ്ഞു : ഞാൻ ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടില്ല. മരണം സംഭവിക്കും. അപ്പോൾ ഞാൻ കരഞ്ഞു. ഉപ്പ രണ്ടാമത് എന്നോടിങ്ങനെ പറഞ്ഞു : നമ്മുടെ കുടുംബത്തിൽ നിന്ന് ആദ്യമായി എന്നിലേക്ക് എത്തിച്ചേരുന്ന ആൾ നീ ആയിരിക്കും. അത് കേട്ടപ്പോൾ ഞാൻ ചിരിച്ചു. ഒരിക്കലും മറക്കാനാവാത്ത വചനങ്ങൾ ...  

ഇത് കേട്ട ശേഷം ഏതൊരു വികാരത്തോടെയായിരിക്കും ആഇശ (റ) ഫാത്വിമ (റ) യെ നോക്കിയിരിക്കുക ...

നബി (സ) തങ്ങളിലേക്ക് ആദ്യം ചെന്നുചേരുന്ന ബന്ധു ഫാത്വിമ (റ). മരണം പ്രതീക്ഷിച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി. പ്രതീക്ഷിച്ച മരണം അവരെ തേടിയെത്തി. ആഇശ (റ) അതിന് സാക്ഷിയായി. അലി (റ)വും മക്കളും വലിയ പരീക്ഷണങ്ങൾ നേരിട്ടു. എല്ലാം ആഇശ (റ) അറിയുന്നു...  

അലി (റ) മരണപ്പെട്ട വിവരവും അറിഞ്ഞു വളരെ ദുഃഖിച്ചു. മൂത്തമകൻ ഹസൻ (റ) വലിയ പരീക്ഷണം നേരിട്ടു. മരണം ആസന്നമായപ്പോൾ അന്ത്യാഭിലാഷം അറിയിച്ചു. റൗളാശരീഫിൽ ഖബറടക്കുക ... 

ഇമാം ഹുസൈൻ (റ) സമ്മതം ചോദിക്കാൻ ചെന്നു ... ആഇശ (റ) സന്തോഷപൂർവം സമ്മതിച്ചു ...

പക്ഷെ ശത്രുക്കൾ സമ്മതിച്ചില്ല.  ജന്നത്തുൽ ബഖീഇൽ ഖബറടക്കി. എല്ലാറ്റിനും ആഇശ (റ) സാക്ഷിയായി ...

അലി (റ)വിന്റെ കാലശേഷം ഭരണാധികാരം അമീർ മുആവിയായുടെ കരങ്ങളിൽ വന്നുചേർന്നു.  കാലം വളരെ വേഗം മാറിക്കൊണ്ടിരുന്നു. ഭരണകൂടത്തിന്റെ ആസ്ഥാനമായി ദമസ്കസ് ഉയർന്നുവന്നു.  ദമസ്കസ് വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ലോകപ്രശസ്ത കേന്ദ്രമായി വളർന്നുവന്നു ...

നാഗരികതയുടെ മഹാനഗരം രൂപംകൊള്ളുകയാണ്.  ഉന്നതമായ കെട്ടിടങ്ങൾ, സുഖസൗകര്യങ്ങളുള്ള സൗധങ്ങൾ, വലിയ മസ്ജിദുകൾ, ഉന്നത പഠനകേന്ദ്രങ്ങൾ, പണ്ഡിത സദസ്സുകൾ, ചർച്ചാവേദികൾ, സൈനിക കേന്ദ്രങ്ങൾ, ഭരണ പരിഷ്കാരങ്ങൾ ...

നാവികപ്പടയുടെ ആവിർഭാവം, തപാൽ വകുപ്പിന്റെ വളർച്ച, കടലിലൂടെ പടിഞ്ഞാറൻ ലോകത്തേക്ക് മുസ്ലിം നാവികപ്പട നീങ്ങി.  പാശ്ചാത്യ നാടുകളിൽ ഇസ്ലാമിന്റെ സന്ദേശമെത്തി. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ...  

ആ രീതിയിലുള്ള വളർച്ചയുടെ കാലഘട്ടത്തിൽ ആഇശ (റ) തന്റെ മേഖലയിൽ ഒതുങ്ങിക്കൂടി. ധാരാളം കുട്ടികളെയും സ്ത്രീകളെയും പഠിപ്പിച്ചു. ഇസ്ലാമിക വിജ്ഞാനം നൽകി വളർത്തിയെടുത്തു. അവർ പിൽക്കാല പണ്ഡിതന്മാരായിത്തീർന്നു ...

രാപ്പകലുകൾ സേവനത്തിനും ഇബാദത്തുകൾക്കുമായി മാറ്റിവെച്ചു.  വിശുദ്ധ ഖുർആൻ പാരായണത്തിന്  വേണ്ടി ധാരാളം സമയം ചെലവഴിച്ചു ...

അബൂയൂനുസ് (റ), ആഇശ (റ)യുടെ അടിമയാണ്. എഴുത്തും വായനയും അറിയാവുന്ന അടിമ ...

ആഇശ (റ) യുടെ നിർദേശപ്രകാരം വിശുദ്ധ ഖുർആൻ വചനങ്ങൾ ക്രമപ്രകാരം  അബൂയൂനുസ് (റ) എഴുതിവെച്ചു. അങ്ങനെ വിശുദ്ധ ഖുർആന്റെ പൂർണ്ണമായ ലിഖിതരൂപം ആഇശ (റ)യുടെ കൈവശമുണ്ടായിരുന്നു ...  

ഒരിക്കൽ ഇറാഖിൽ നിന്ന് ഒരു പണ്ഡിതൻ ആഇശ (റ)യെ കാണാൻ വന്നു. അവരുടെ കൈവശമുള്ള ഖുർആൻപ്രതി കാണണം അതാണാവശ്യം ...  

അദ്ദേഹം ഇങ്ങനെ പറഞ്ഞു :  

അറബികളും അറബികളല്ലാത്തവരും കൂടിക്കലർന്നു. വിശുദ്ധ ഖുർആൻ പാരായണത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടു. വചനങ്ങളുടെ ക്രമത്തിൽ സംശയം നേരിട്ടു. ഇവിടത്തെ ഖുർആൻ പ്രതി ഒന്നു കാണിച്ചു തരണം. എന്റെ പ്രതിയിലെ ക്രമവും നിങ്ങളുടെ പ്രതിയിലെ ക്രമവും താരതമ്യം ചെയ്തു നോക്കാനാണ് ... 

ആഇശ (റ) തന്റെ പ്രതി കൊടുത്തു. ഓരോ സൂറത്തിന്റെയും ആദ്യത്തെ ആയത്ത് ഓതിക്കൊടുത്തു. വന്ന പണ്ഡിതൻ ആവശ്യമുള്ളവ എഴുതിയെടുത്തു ...

വിശുദ്ധ ഖുർആനിനെക്കുറിച്ചു സംശയം തീർക്കാൻ വന്നവർ നിരവധിയാണ്. എല്ലാവരും സംതൃപ്തരായി മടങ്ങി ...

ആഇശ (റ) ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട് : 

അൽബഖറ സൂറത്തും നിസാഹ് സൂറത്തും അവതരിക്കുമ്പോൾ ഞാൻ നബി (സ) യുടെ സമീപത്തുണ്ടായിരുന്നു ...

ഹദീസിന്റെ ആധികാരിക സ്രോതസ്സ് തന്നെയാണ് ആഇശ (റ). ഒരു ഹദീസ് പറയുമ്പോൾ അതിന്റെ കാരണവും പശ്ചാത്തലവും പറയുക അവരുടെ സമ്പ്രദായമാകുന്നു. അപ്പോൾ ഹദീസ് നന്നായി മനസ്സിലാവും. നല്ല വ്യക്തതയുണ്ടാവും ...  

വെള്ളിയാഴ്ച ദിവസം കുളിക്കൽ സുന്നത്താകുന്നു. നബി (സ) അങ്ങനെ കൽപിച്ചിട്ടുണ്ട് ...

വെള്ളിയാഴ്ച ജുമുഅ ദിവസമാണ്. ധാരാളമാളുകൾ  ഒന്നിച്ചു ചേരും. വിയർപ്പ് ഗന്ധം മറ്റുള്ളവർക്ക് ശല്യമാവരുത്. കുളിക്കണം ഇതൊക്കെ ഒരോരുത്തരും ചിന്തിച്ചു മനസ്സിലാക്കും ...  

ജുമുഅ ദിവസം കുളിക്കണമെന്ന് നബി (സ) പറഞ്ഞുവെന്നായിരിക്കും ഹദീസിലെ വചനം. പലരുടെയും റിപ്പോർട്ട് അങ്ങനെയാവും ... 

ആഇശ (റ)യുടെ റിപ്പോർട്ട് കൂടുതൽ വ്യക്തവും മനസ്സിൽ തട്ടുന്നതുമായിരിക്കും. മദീനക്കു പുറത്തുനിന്ന് ജുമുഅക്ക് വന്ന ഒരാളിൽ നിന്ന് നബി (സ) ക്ക് വിയർപ്പ് നാറ്റം അനുഭവപ്പെട്ടു. ജുമുഅ ദിവസം കുളിക്കണമെന്ന് കൽപിച്ചു. അത് സുന്നത്തായി ... 

ആഇശ (റ) ഈ രീതിയിൽ റിപ്പോർട്ടു ചെയ്യുന്നു. ഇവിടെ കാരണവും സാഹചര്യവും നമുക്കു കിട്ടി. നബി (സ)യുമായി അത്രയും സഹവാസമുള്ളതുകൊണ്ടാണ് അതിന് കഴിഞ്ഞത്. വിജ്ഞാനത്തിന്റെ ലോകത്ത് അവരുടെ ഔന്നിത്യം അത്ഭുതകരമായിരുന്നു ...
    നബി (സ)യുടെ ഒരു വാക്ക് ആഇശ (റ)ക്ക് മനസ്സിലായില്ലെങ്കിൽ പലതവണ ചോദിക്കും. ശരിക്ക് മനസ്സിലാവുംവരെ ചോദിക്കും. അപ്പോഴേ മനസ്സമാധാനം വരികയുള്ളൂ. ഇതിനുള്ള സൗകര്യം ആഇശ (റ)യെപ്പോലെ മറ്റാർക്കും ലഭിച്ചിട്ടില്ല ... 

ആദ്യകാല സ്വഹാബികൾ മിക്കവാറും വഫാത്തായപ്പോൾ മുസ്ലിംകൾ മതവിധികൾക്കായി സമീപിച്ചിരുന്നത് ഇവരെയായിരുന്നു.  
അബ്ദുല്ലാഹിബ്നു ഉമർ (റ), അബ്ദുല്ലാഹിബ്നു അബ്ബാസ് (റ), അബൂഹുറൈറ (റ),
ആഇശ (റ) ...

കഠിനമായ കുരുക്കുകൾ നിറഞ്ഞ എത്രയെത്ര മസ്അലകളാണ് ആഇശ (റ) കുരുക്കഴിച്ചുകൊടുത്തത് ...  ഹദീസ് ഗ്രന്ഥങ്ങളും ചരിത്ര ഗ്രന്ഥങ്ങളും നോക്കിയ പണ്ഡിതന്മാർ വളരെ അത്ഭുതത്തോടെ ആഇശ (റ) യെ കുറിച്ച് സംസാരിക്കും ...

മഹാപണ്ഡിതനായ ഹിശാമുബ്നു ഉർവ്വത്ത് (റ) പറയുന്നു  : 

ഖുർആൻ അനന്തരാവകാശ നിയമങ്ങൾ, മതവിധികൾ, കവിത, അറബികളുടെ ചരിത്രം, ഗോത്രപരമ്പരകളെ കുറിച്ചുള്ള വിവരം എന്നിവയിൽ ആഇശ (റ)യെ മുൻകടക്കുന്ന ഒരാളെയും  ഞാൻ കണ്ടിട്ടില്ല ...  

വൈദ്യശാസ്ത്ര പരിജ്ഞാനത്തെയും പലരും പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. നബി (സ) തങ്ങൾക്ക് അവസാനത്തെ രോഗം വന്നപ്പോൾ അറേബ്യയിലെ അറിയപ്പെടുന്ന വൈദ്യന്മാരെല്ലാം അവിടെ എത്തിയിരുന്നു. അവർ പറഞ്ഞതെല്ലാം ആഇശ (റ) മനഃപാഠമാക്കി.  യുദ്ധങ്ങളിൽ മുറിവ് പറ്റുന്നവരെ ചികിത്സിക്കുന്നവിധം ആഇശ (റ) മറ്റുള്ളവരെ പഠിപ്പിച്ചിരുന്നു...  

അറബികളുടെ പൂർവ്വകാല ചരിത്രം ആഇശ (റ)ക്ക് നന്നായറിയാമായിരുന്നു. അതുകൊണ്ട് ഇസ്ലാം വരുത്തിയ മാറ്റങ്ങൾ നന്നായി മനസ്സിലാക്കാനും മറ്റുള്ളവർക്ക് വിശദമായി പറഞ്ഞുകൊടുക്കാനും ആഇശ (റ)ക്ക് കഴിഞ്ഞു ...

നബി(സ) തങ്ങളുടെ അന്ത്യരംഗങ്ങൾ എത്ര ഹൃദയസ്പർശിയായ രീതിയിലാണവർ അവതരിപ്പിച്ചത്.  രോഗം ആരംഭിച്ചത് മുതൽ വഫാത്ത് വരെയുള്ള രംഗങ്ങൾ, ആ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ, കഫൻ ചെയ്തതിന്റെ വിശദാംശങ്ങൾ, ഖബറടക്കൽ തുടങ്ങിയവയെല്ലാം ആഇശ (റ)യിലൂടെ ലോകം അറിഞ്ഞു. അന്ത്യനാൾവരെ അറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും ...

സാഹിത്യം ഓളംതല്ലുന്ന ശൈലിയിലാണ് വിവരണം. വല്ലാത്ത ഭാഷാ ശുദ്ധിയാണ്. അത് കേട്ട പണ്ഡിതന്മാർ അക്കാര്യത്തിലുള്ള അവരുടെ അത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട് ...

എക്കാലവും അവ അത്ഭുതമായിത്തന്നെ നിലനിൽക്കും.  വഹ്യ്യ് ഇറങ്ങുമ്പോൾ നബി  (സ) വിയർക്കും. വിയർത്തൊലിക്കും. നെറ്റിയിൽ വിയർപ്പ് തുള്ളികൾ കാണാം. നെറ്റിയിലെ വിയർപ്പുതുള്ളികളെക്കുറിച്ച് ആഇശ (റ) പറയുന്നതിങ്ങനെയാണ് :

നെറ്റിയിൽ മുത്തുമണികൾ തിളങ്ങി. ഭാഷാസാഹിത്യസ്നേഹികളെ തട്ടിയുണർത്തുന്ന പദപ്രയോഗങ്ങൾ എത്ര തവണ കേട്ടാലും മതിവരില്ല ...

ഇസ്ലാമിന്റെ ആദ്യഘട്ടത്തിൽ വനിതകൾക്കിടയിൽ ഇസ്ലാം മതം പ്രചരിപ്പിക്കാൻ വേണ്ടി സ്വഹാബിവനിതകൾ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. ആഇശ (റ)യുടെ പ്രഭാഷണ ചാതുരി സ്ത്രീകളെ ഹഠാദാകർഷിച്ചിരുന്നു. വനിതകളുടെ സാഹിത്യക്കുറിച്ച് പിൽക്കാലത്ത് ഗ്രന്ഥങ്ങൾ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. ആഇശ (റ) യുടെ പ്രഭാഷണങ്ങൾ എത്രയോ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് ...

സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. ആ ജീവിതത്തിന്  അറുപത്തേഴ് വയസ്സായി. ഹിജ്റ വർഷം അമ്പത്തിയെട്ട്. അപ്പോൾ ആഇശ (റ) രോഗബാധിതയായി. പലരും കാണാൻ വന്നു. രോഗവിവരം തിരക്കുന്നവരോട് സുഖം തന്നെ  എന്നാണവർ പറയുക ...  രോഗത്തെക്കുറിച്ചുള്ള പരാതി പറയില്ല...

അമീർ മുആവിയയുടെ ഭരണം ഇരുപത് കൊല്ലം നീണ്ടുനിന്നു. അതിൽ പതിനെട്ടാം വർഷമാണിത്.  രോഗം കാണാൻ വരുന്നവർ തന്നെ പ്രശംസിച്ചു സംസാരിക്കുന്നത് അവർ ഇഷ്ടപ്പെട്ടിരുന്നില്ല.  ഞാൻ കല്ലായിരുന്നെങ്കിൽ, ഞാൻ കാട്ടിലെ പച്ചമരുന്നായിരുന്നെങ്കിൽ, എന്നൊക്കെയാണവർ പറയുക...  

നബി (സ) തങ്ങളുടെ വഫാത്തിനുശേഷമുള്ള അഞ്ചു പതിറ്റാണ്ടുകൾ. ചരിത്ര സംഭവങ്ങൾ നിറഞ്ഞ അരനൂറ്റാണ്ടുകാലം ചരിത്രത്തിന്റെ നാൾവഴികളിലേക്ക് തിരിഞ്ഞു നോക്കി എന്തുമാത്രം സംഭവങ്ങൾക്ക് സാക്ഷിയായി...

റൗളാ ശരീഫിൽ ഒരു ഖബറിന്ന് കൂടി സ്ഥലമുണ്ട്.  വേണ്ട തന്നെയവിടെ ഖബറടക്കേണ്ട.   മറ്റുഭാര്യമാരോടൊപ്പം ജന്നത്തുൽ ബഖീഇൽ ഖബറടക്കിയാൽ മതി. രാത്രിയാണ് മരിക്കുന്നതെങ്കിൽ രാത്രിതന്നെ ഖബറടക്കണം.  അബൂഹുറൈറ (റ) മദീനയിൽ ഗവർണറുടെ സ്ഥാനം വഹിക്കുന്നു. മഹാന്റെ നയനങ്ങൾ  ആഇശ (റ)യുടെ ജീവിതം കണ്ട കണ്ണുകൾ. അദ്ദേഹം രോഗവിവരം അന്വേഷിച്ചുകൊണ്ടിരുന്നു...

റമളാൻ മാസം കടന്നു പോയ്കൊണ്ടിരിക്കുന്നു ... മസ്ജിദുന്നബവിയിൽ തറാവീഹിന് വമ്പിച്ച ജനാവലിയാണ്. റമളാൻ പതിനേഴ് ബദറിന്റെ ഓർമ്മകൾ നിറഞ്ഞ രാവ്. ആഇശ (റ) രോഗവും ക്ഷീണവും അവഗണിച്ചുകൊണ്ട് നിസ്കാരം നിർവഹിച്ചു. വിത്ർ നിസ്കരിച്ചുതീർന്നു. നബി (സ)യോടൊപ്പം വിത്ർ നിസ്കരിച്ച ഓർമ്മകൾ ...

ഇതവസാനത്തെ വിത്ർ നിസ്കാരം. ദുനിയാവിൽ കഴിയാൻ അനുവദിക്കപ്പെട്ട സമയം അവസാനിച്ചു. ഇവിടത്തെ വെള്ളവും വായുവും ഇനിയില്ല. അവയെല്ലാം തീർന്നുകഴിഞ്ഞു. ശാന്തമായ മരണം. മരണത്തിന്റെ മാലാഖയെത്തി ...
ആത്മാവ്  ശാന്തമായി കടന്നുപോയി ...

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ 

മദീന ദുഃഖമൂകമായി. ജനം കൂട്ടംകൂട്ടമായി വന്നു. മുമ്പൊരു രാത്രിയിലും ഇത്രയേറെ ജനങ്ങളെ മദീന കണ്ടിട്ടില്ല.  കുലീന വനിതകൾ അവരെ കുളിപ്പിച്ചു. കഫൻ ചെയ്തു.  സഹോദര സഹോദരിമാരുടെ പുത്രിമാർ എല്ലാറ്റിനും നേതൃത്വം നൽകി.  അബൂഹുറൈറ (റ) ജനാസ നിസ്കാരത്തിന് നേതൃത്വം നൽകി...  

സ്ത്രീകളുടെ നിലക്കാത്ത പ്രവാഹം. ഉമ്മ നഷ്ടപ്പെട്ട മക്കളുടെ പ്രവാഹം അണപൊട്ടിയൊഴുകുന്ന ദുഃഖം.  നനയാത്ത കണ്ണുകളില്ല. വിതുമ്പാത്ത ചുണ്ടുകളില്ല. മയ്യിത്ത് ജന്നത്തുൽ ബഖീഇലേക്ക് എടുക്കുകയാണ്.  അബൂബക്കർ (റ)വിന്റെ മകൻ മുഹമ്മദിന്റെ മകൻ ഖാസിം മുന്നോട്ടു വന്നു. കൂടെ വന്നത് അബൂബക്കർ (റ)വിന്റെ മകൻ അബ്ദുറഹ്മാന്റെ മകൻ അബ്ദുല്ല.
ബന്ധുക്കളായ അതീഖിന്റെ മകൻ അബ്ദുല്ല. സുബൈറിന്റെ മകൻ ഉർവത്ത് തുടങ്ങിയവർ ചേർന്നു  ജനാസ കൊണ്ടുപോയി. ബന്ധുക്കളായ നിരവധിപേർ ചുമന്നു കൊണ്ടുപോവാൻ കൂടി.  സഹോദരീ സഹോദരന്മാരുടെ മക്കൾ മയ്യിത്ത് ഖബറിലേക്ക് താഴ്ത്തി ... മണ്ണ് വാരിയിട്ടു ...

ജന്നത്തുൽ ബഖീഇൽ പുതിയ ഖബർ ... ജ്വലിച്ചുനിന്ന ദീപം നീങ്ങിപ്പോയി ... റൗളാശരീഫിലും വഴിയിലും ജന്നത്തുൽ ബഖീഇലും ആളുകൾ കൂട്ടം കൂടി നിന്നു. എല്ലാവരും ദുഃഖിതരാണ് ...

സത്യവിശ്വാസികളുടെ മാതാവിന്റെ വിയോഗം. അവർ ആരുടെയെല്ലാം മാതാവായിരുന്നുവോ അവരെല്ലാം ആ രാത്രിയിൽ ദുഃഖിച്ചു ... പിതാവും പുത്രിയും 
അബൂബക്കർ സിദ്ദീഖ് (റ)വും ആഇശ (റ)യും നബി (സ)ക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ... അബൂബക്കർ സിദ്ദീഖ് (റ), അത് കഴിഞ്ഞാൽ ആഇശ (റ) ആളുകൾ അതോർത്തു ... ചിലർ പറഞ്ഞു  ...

ആഇശ (റ)യുടെ വിജ്ഞാനത്തിന്റെ പ്രകാശം ഒരിക്കലും മങ്ങുകയില്ല. എല്ലാ വനിതകൾക്കും അവർ മാതൃകയാണ്. അവരുടെ മഹത്വം വർണ്ണിച്ച പേനകളെത്ര... അവരെ വർണ്ണിച്ചു രചിക്കപ്പെട്ട കവിതകളെത്ര...
അതെ നമ്മുടെ ഉമ്മ വിജ്ഞാനത്തിന്റെ സമുദ്രമായിരുന്നു... 
ആ സമുദ്രം എക്കാലും അലയടിച്ചുകൊണ്ടിരിക്കും... അവരെക്കുറിച്ചവർ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കട്ടെ...
അവരോടുള്ള സ്നേഹം വർദ്ധിച്ചു വരട്ടെ... 

എല്ലാ ദിവസവും ഒരു ഫാത്തിഹ ഓതി അവർക്ക്  ഹദിയ ചെയ്യുക ... അങ്ങനെ എല്ലാ ദിവസവും അവരെ ഓർക്കുക. മനസ്സ് പ്രകാശപൂരിതമായിത്തീരും. ആ വിജ്ഞാന സാഗരത്തിൽ നിന്ന് ഒരു കൈക്കുമ്പിൾ അല്ലാഹു നമുക്ക് നൽകി അനുഗ്രഹിക്കട്ടെ.  സ്വർഗത്തിൽ ആ ഉമ്മയുടെ സാമീപ്യം സിദ്ധിക്കുന്ന സൗഭാഗ്യവാന്മാരായ മക്കളിൽ അല്ലാഹു നമ്മെയും പെടുത്തിത്തരട്ടെ ... ആമീൻ യാ റബ്ബൽ ആലമീന്‍☝🏼 

വിജ്ഞാനത്തിന്റെ ബഹർ ആയിരുന്ന നമ്മുടെ ഉമ്മാക്ക്  ഒരു ഫാതിഹ ഓതി ഹദിയ ചെയ്യുവാൻ താൽപര്യപ്പെടുന്നു ..

Monday, October 16, 2017

യഹ്ഖൂബ് നബി (അ) ചരിത്രം

നോക്കെത്താദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന മരുഭൂമി സൂര്യൻ പടിഞ്ഞാറോട്ട് ചാഞ്ഞു തുടങ്ങി സൂര്യരശ്മികളുടെ ചൂട് കുറഞ്ഞു വന്നു  

അങ്ങകലെ നിന്ന് ഒരു യുവാവ് യാത്ര ചെയ്തു വരുന്നു ദീർഘയാത്ര കാരണം നന്നെ ക്ഷീണിച്ചിരിക്കുന്നു ഇനിയൊന്ന് വിശ്രമിക്കണം രാത്രി ഉറങ്ങാൻ ഒരിടം വേണം ആ പ്രദേശം വിജനമാണ് ഒരു വീട് പോലും കാണാനില്ല അനേകം മൊട്ടക്കുന്നുകൾ 

ഒരു കുന്നിന്റെ താഴ് വരയിൽ ചെറുപ്പക്കാരനെത്തി .വാഹനത്തിൽ നിന്നിറങ്ങി നിലത്ത് തുണിവിരിച്ചു ഇന്ന് ഇവിടെ കഴിയാം ഉറങ്ങുമ്പോൾ തല വെയ്ക്കാൻ പാകമുള്ള കല്ലെടുത്ത് വെച്ചു  സുമുഖനായ ചെറുപ്പക്കാരൻ ശാന്ത ഗംഭീരമായ മുഖഭാവം കഠിനമായ ചിന്തയുടെ
 ഭാരം ഭാണ്ഡമഴിച്ചു ഭക്ഷണപ്പൊതിയെടുത്തു അല്പം ആഹാരം കഴിച്ചു പാത്രത്തിൽ കരുതിയവെള്ളം അല്പം കുടിച്ചു വെറും മണലിൽ വിരച്ച തുണിയിൽ മലർന്നു കിടന്നു മരുഭൂമിയിൽ ഇരട്ട് ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു പകൽ പോയ്മറഞ്ഞിട്ടും ഒരു യാമം കഴിയാറായി ചുറ്റുപാടും ഇരുട്ട് തന്നെ അല്ലാഹുവേ എന്നെ കാത്തുകൊള്ളേണമേ നീയല്ലാതെ എനിക്കൊരു കാവൽക്കാരനില്ല എല്ലാ കാര്യങ്ങളും ഞാൻ നിന്നിൽ ഭരമേല്പിച്ചിരിക്കുന്നു ആകാശ നീലിമയിൽ ചില നക്ഷത്രങ്ങൾ കണ്ണ് മിഴിക്കുന്നു എങ്ങോട്ടോ നീങ്ങിപ്പോവുന്ന വലിയ മേഘങ്ങൾ അല്ലാഹുവേ നിന്റെ സൃഷ്ടി വൈഭവം ചെറുതും വലുതുമായ എന്തുമാത്രം ജീവികൾ അവയെ പടച്ചതും പരിപാലിക്കുന്നതും അങ്ങാണ് നീ തന്നെ റബ്ബ് നിനക്കാണ് സ്തുതി നീയാണ് സർവ്വശക്തൻ വീട്ടിൽ നിന്ന് പോന്നിട്ട് ഏതാനും ദിവസങ്ങളായി ലക്ഷ്യസ്ഥാനത്തെത്താൻ ഇനിയും ദിവസങ്ങളെടുക്കും  ഓർത്തോർത്ത് കിടന്നു കണ്ണുകൾ മെല്ലെ അടഞ്ഞു ഗാഢനിദ്രയിലേക്കു വീണു നല്ലൊരു സ്വപ്നം കാണുന്നു തന്റെ ശിരസ്സിനരികെ വലിയൊരു കോണി അത് ആകാശം വരെ നീണ്ട് പോവുന്നു ആകാശ കവാടത്തിൽ ചാരി വെച്ചിരിക്കുന്നു ആകാശത്ത് നിന്ന് മലക്കുകൾ കോണിപ്പടിയിലൂടെ ഇറങ്ങി വരുന്നു ചിലർ ഇറങ്ങിവരുന്നു ചിലർ കയറിപ്പോവുന്നു മലക്കുകൾ എത്രമനോഹരം അവരുടെ രൂപം കണ്ടിട്ടു മതിവരുന്നില്ല  കുറേ നേരമായി കോണിപ്പടികളിലൂടെ ഇറങ്ങുകയും കയറുകയും ചെയ്തു കൊണ്ടിരിക്കുകയാണ് മലക്കുകൾ  അത്ഭുതകരമായ കാഴ്ച അത് കണ്ട് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദം കേട്ടു  

ഞാൻ അല്ലാഹു ആകുന്നു ഞാനല്ലാതെ ഒരു ആരാധ്യനും ഇല്ല ഞാൻ നിന്റെ ഇലാഹ് (ആരാധ്യൻ) ആകുന്നു നിന്റെ പിതാമഹന്മാരുടെയും ഇലാഹ് ആകുന്നു  
ഇത് പരിശുദ്ധമായ ഭൂമിയാകുന്നു  
ഞാൻ നിനക്കും നിന്റെ സന്തതികൾക്കും ഇതിന്റെ അവകാശം നൽകിയിരിക്കുന്നു  നിനക്ക് ധാരാളം സന്തതികളുണ്ടാവും  സമൃദ്ധമായ സന്താനപരമ്പര അവരിൽ നിന്ന് ധാരാളം നബിമാർ ഉണ്ടാകും ധാരാളം രാജാക്കന്മാരുമുണ്ടാവും നിന്റെ സന്താനപരമ്പരയിൽ പെട്ട ചില നബിമാർക്കും കിത്താബുകൾ ഇറക്കപ്പെടും വേദഗ്രന്ഥങ്ങളും ,പ്രവാചക പദവിയും,രാജാധികാരവും നിന്റെ സന്താന പരമ്പരയ്ക്ക് നാം നൽകുന്നതാണ് 
എത്ര നല്ല സ്വപ്നം അത് കണ്ട് കൊണ്ടിരിക്കുമ്പോൾ എന്തൊരു സന്തോഷം? മനസ്സ് അതിൽ ഉല്ലസിക്കുകയാണ് പെട്ടെന്നുണർന്നു പോയി കണ്ണു തുറന്നു ചുറ്റും നോക്കി എവിടെ കോണി ?  എവിടെ മലക്കുകൾ  ഒന്നും കാണാനില്ല എന്നിട്ടും മനസ്സിൽ സന്തോഷം എന്തൊക്കെയാണ് താൻ കേട്ടത് ? സന്താന പരമ്പരയിൽ നിന്ന് നബിമാർ ഉയർന്നു വരും പ്രതാപശാലികളായ പ്രവാചകന്മാർ  ഇവരിൽ ചിലർക്ക് വേദഗ്രന്ഥം ലഭിക്കും  ചിലർ രാജാക്കന്മാരായിത്തീരും അവർ രാജ്യം ഭരിക്കും ഐശ്വര്യപൂർണ്ണമായ ഭരണം നടത്തും ജനങ്ങൾക്കു സന്തോഷവും സമാധാനവും ലഭിക്കും 

റബ്ബേ ...ഞാനൊരു  ചെറുപ്പക്കാരൻ കൗമാര പ്രായക്കാരനാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പ്രായമായിട്ടില്ല അതിനുമുമ്പെ സന്താനപരമ്പരയെക്കുറിച്ച് ഈ വിവരം നബിക്കു ലഭിച്ചിരിക്കുന്നു 
ഞാനാരാണ്? എന്താണെന്റെ  അവസ്ഥ? 
വിശാലമായ മരുഭൂമിയിലെ യാത്രക്കാരനാണ് ഞാൻ നീയാണെന്റെ സഹായി യാത്രയിൽ നീയാണെന്റെ സഹയാത്രികൻ നീ മാത്രം ഞാൻ ഭയം മൂലം വീട് വിട്ട് പോന്നവനാണ് റബ്ബേ ....നിനക്ക് നന്നായറിയാം എന്റെ കഥ എന്റെ ഉമ്മ ഇരട്ട പ്രസവിച്ചു രണ്ട് ആൺ മക്കൾ ആദ്യം ഒരാൺ കുഞ്ഞിനെ പ്രസവിച്ചു ആദ്യത്തെ കൺമണി ആണാണെന്നറിഞ്ഞപ്പോൾ തറവാട്ടിൽ ആഹ്ലാദം അല തല്ലി  ഉമ്മാക്ക് വീണ്ടും പ്രസവ വേദന  അല്പം കഴിഞ്ഞ് മറ്റൊരാൺ കുഞ്ഞിനെ കൂടി പ്രസവിച്ചു ആ ആൺ കുഞ്ഞാണ് മരുഭൂമിയിൽ ഒറ്റപ്പെട്ടു കഴിയുന്ന ഞാൻ രണ്ടു പുത്രന്മാരെ കിട്ടിയപ്പോൾ ഗോത്രത്തിൽ  ഇരട്ടി സന്തോഷം മൂത്തപുത്രന് പേരിട്ടു ഐസ്വം 
ഇളയ പുത്രന് പേരിട്ടു യഹ്ഖൂബ് 
ഐസ്വമിന്റെ കളിയും ചിരിയും ഉപ്പയെ വല്ലാതെ സന്തോഷിപ്പിച്ചു  ഉപ്പ ഐസ്വമിന് കണക്കില്ലാതെ സ്നേഹം നൽകി ഉമ്മാക്ക് ഇളയ മകനോടായിരുന്നു കൂടുതൽ പ്രിയം കൺമണികൾ കളിച്ചു വളർന്നു ഗോത്രക്കാരുടെ സ്നേഹം  നല്ല അളവിൽ അവർക്കു കിട്ടി ശരീരം പോലെയല്ല മനസ്സ് വളർന്നത് ഐസ്വുവിന്റെ മനസ്സിന് കടുപ്പം കൂടി കൂടിവന്നു  യഹ്ഖൂബിനെ ആക്ഷേപിക്കാൻ തുടങ്ങി ഇളയ പുത്രന്റെ മനസ്സ് ലോലമാണ് അതിൽ സ്നേഹം മാത്രമേയുള്ളൂ ആർക്കും സ്നേഹം നൽകും ചില സംഭവങ്ങളൊക്കെ നടന്നു  ഐസ്വു തന്നെ ഉപദ്രവിക്കുമെന്ന ഭയം പിന്നെ ഏറെയൊന്നും ചിന്തിച്ചില്ല വീട് വിട്ടിറങ്ങിപ്പോന്നു ഐസ്വുവിന്റെയും യഹ്ഖൂബിന്റെയും ഉമ്മായുടെ പേര് റഫഖാ എന്നാകുന്നു റഫഖാ ബുദ്ധിമതിയും സുന്ദരിയുമാണ് റഫഖായുടെ സഹോദരനാണ് ലാമാൻ പൊതുകാര്യ പ്രസക്തനും ഗോത്രത്തലവന്മാരിൽ പെട്ട ആളുമാണ്  വിദൂരമായ ഹർറാൻ എന്ന പ്രദേശത്താണ്  താമസം കൗമാരപ്രായക്കാരനായ യഹ്ഖൂബ് ഹർറാൻ പ്രദേശം ലക്ഷ്യമാക്കിയാണ് യാത്ര ചെയ്യുന്നത്  ഉറങ്ങി എണീറ്റപ്പോൾ വല്ലാത്ത സന്തോഷം തോന്നി റബ്ബേ ... നീയെനിക്ക് സന്തോഷ വാർത്ത നൽകി ഈ പ്രദേശം പുണ്യം നിറഞ്ഞതാണ് വാസ്തവത്തിൽ ഇവിടെ മലക്കുകൾ ഇറങ്ങിയിട്ടുണ്ട് ഈ അനുഭവങ്ങളുടെ ഓർമ്മക്കു വേണ്ടി ഇവിടെ മസ്ജിദ് പണിയണമെന്ന് ഞാനാഗ്രഹിക്കുന്നു ഇന്ന് എന്റെ കൈവശം യാതൊന്നും തന്നെയില്ല ഒന്നുമില്ലാത്ത ദരിദ്രൻ എനിക്ക് കഴിവുണ്ടാവുന്ന കാലത്ത് ഞാനിവിടെ ഒരു ഒരു മസ്ജിദ് പണിതുയർത്തുന്നതാണ്  സ്വപ്നത്തിലൂടെ എനിക്ക് സന്ദേശം ലഭിച്ച സ്ഥലമാണിത് എനിക്ക് ഈ പ്രദേശം മറക്കാനാവില്ല ഇവിടെ മസ്ജിദ് ഉയർന്നു വരണം എന്റെ പരമ്പര ഇവിടെ വരണം എന്റെ സന്താന പരമ്പരയിൽ ധാരാളം രാജാക്കന്മാരുണ്ടാവുമെന്നാണല്ലോ കേട്ടത് അവർ മസ്ജിദ് പരിപാലിക്കട്ടെ രാത്രിയുടെ ഇരുട്ട് നീങ്ങാൻ തുടങ്ങുകയാണ് കിഴക്കൻ ചക്രവാളത്തിൽ നേർത്ത പ്രകാശം കാണുന്നു രാത്രിയുടെ ആധിപത്യം അവസാനിക്കുകയാണ് ഇനി പകലിന്റെ ആധിപത്യം വരും വെളിച്ചവും  ചൂടും മരുഭൂമിയിൽ ആധിപത്യം സ്ഥാപിക്കും യാത്ര തുടങ്ങാം സൂര്യൻ ഉദിച്ചുയരുമ്പോഴേക്കും കുറെ ദൂരം സഞ്ചരിക്കാം ജനവാസമുള്ള ഏതെങ്കിലും കേന്ദ്രങ്ങൾ കണ്ടെത്താം ആഹാരവും വെള്ളവും ശേഖരിക്കണം ഈ കുന്നും അതിന്റെ ചെരിവും അത് മറന്നു പോവരുത് ഇനി വരുമ്പോൾ തിരിച്ചറിയണം അടയാളങ്ങൾ നോക്കി വെച്ചു  എത്രകാലം കഴ്ഞ്ഞ് വന്നാലും സ്ഥലം  ഓർമ്മയായിരിക്കും പ്രത്യേക രൂപമുള്ള ഈ കുന്ന് തന്നെയാണ് അടയാളം യഹ്ഖൂബ് എഴുന്നേറ്റു തുണിമടക്ക ഭാണ്ഡം മുറുക്കി ദിനചര്യകൾ കഴിഞ്ഞു പ്രഭാത പ്രാർത്ഥനകൾ നടത്തി  യാത്ര തുടങ്ങി അനുഗ്രഹീതമായ മലഞ്ചെരിവേ ഞാൻ തൽക്കാലം വിട ചോദിക്കുന്നു ഞാനിനിയും വരും ഇൻശാഅല്ലാഹ് ഇവിടെ മസ്ജിദ് പണിതുയർത്തും ഒരു കാലം വരും അന്ന് ഇവിടെ ജനവാസമുണ്ടാകും ഇവിടെ നബിമാർ വരും അവരുടെ അനുയായികൾ ഇവിടെ താമസമുറപ്പിക്കും വീടുകൾ ധാരളമുണ്ടാകും ഈ വിജന പ്രദേശം  ജന നിബിഢമായി മാറുന്ന കാലം വരും ഏകനായ റബ്ബിനെ വാഴ്ത്തുന്ന ജനതയുടെ ആവാസകേന്ദ്രമായിത്തീരും യഹ്ഖൂബ് യാത്ര തുടങ്ങുകയാണ് വെയിൽ കത്തിപ്പടരുമ്പോൾ ഏതെങ്കിലും മരത്തണലുകളിൽ വിശ്രമിക്കാം ചൂട് കുറയുമ്പോൾ യാത്ര തുടരാം  യഹ്ഖൂബ് എന്ന ചെറുപ്പക്കാരന്റെ യാത്രയെക്കുറിച്ച് മറ്റൊരഭിപ്രായം കൂടി നിലവിലുണ്ട് അതിപ്രകാരമാണ് 

യഹ്ഖൂബിന്റെ യാത്ര രാത്രിയിലായിരുന്നു പകൽ വിശ്രമം രാത്രി യാത്ര ഇത് കാരണം അദ്ദേഹത്തിനൊരു പേര് കിട്ടി ഇസ്റാഈൽ ഇക്കാരണം കൊണ്ട് തന്നെയാണോ ഇസ്റാഈൽ എന്ന പേര് കിട്ടിയത് ഉറപ്പിച്ചു പറഞ്ഞു കൂടാ 

ഇസ്റാഈൽ എന്ന പേര് കിട്ടാൻ വേറെയും കാരണങ്ങൾ പറഞ്ഞു കാണുന്നു  ചൂടുപിടിച്ച പകലുകളിൽ പൂർണ്ണമായി യാത്ര ചെയ്തു എന്നു പറയാൻ വയ്യ കറുത്തിരുണ്ട രാവുകളിൽ പൂർണ്ണമായി യാത്ര ചെയ്തു എന്നു പറയാനും വയ്യ രാത്രിയിലും പകലിലും യാത്ര നടന്നിരിക്കാം വിശ്രമവും സംഭവിച്ചിരിക്കാം 

താൻ സ്വപ്നം കണ്ട പ്രദേശത്തിന് ഒരു പേർ വെച്ചു 
ബൈത്തു ഈൽ അവരുടെ ഭാഷയിൽ ഈൽ എന്നു പറഞ്ഞാൽ അല്ലാഹു ബൈത്തു ഈൽ എന്നു പറഞ്ഞാൽ ബൈത്തുല്ലാഹ് ഈ പ്രദേശമാണ് പിൽക്കാലത്ത് ബൈത്തുൽ മുഖദ്ദസ് ആയിത്തീർന്നത് 

യഹ്ഖൂബ് യാത്ര തുടർന്നു ഇടക്കിടെ ജനവാസമുള്ള സ്ഥലങ്ങളിലെത്തും വെള്ളം ശേഖരിക്കും ഉണങ്ങിയ പഴങ്ങളും റൊട്ടിയും ശേഖരിക്കും പിന്നെയും യാത്ര  ഹർറാൻ പ്രദേശത്തിന്റെ അതിരുകൾ കണ്ടു തുടങ്ങി കുന്നുകളും താഴ് വരകളും പിന്നിട്ടു വീടുകൾ കണ്ടു തുടങ്ങി ആളുകൾക്കെല്ലാം ലാബാൻ എന്ന ഗോത്രനേതാവിനെ അറിയാം  സാമന്യം മെച്ചപ്പെട്ട വീട് ഒട്ടകങ്ങൾ,ധാരാളം കന്നുകാലികൾ അവയെ പരിചരിക്കാൻ അടിമകൾ ലാബാൻ അതിശയത്തോടെ ആഗതനെ നോക്കി തന്റെ പ്രിയ സഹോദരി റഫഖായുടെ ഓമന പുത്രൻ പ്രയങ്കരനായ യഹ്ഖൂബ്  അമ്മാവൻ മരുമകനെ ആലിംഗനം ചെയ്തു സ്വീകരിച്ചു അമ്മാവന് രണ്ട് പുത്രിമാരുണ്ട്  മൂത്തവൾ ലയാ ഇളയവൾ റാഹീൽ (റാഹേൽ) ചുണയും ചുറുചുറുക്കുമുള്ള പെൺകുട്ടികൾ വിവാഹ പ്രായം ആയി വരുന്നതേയുള്ളൂ മുറപ്പെണ്ണുങ്ങൾ യഹ്ഖൂബിനെ കണ്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷം നല്ല ആഹാരമുണ്ടാക്കണം നന്നായി സൽക്കരിക്കണം കുളിച്ചൊരുങ്ങി വന്നപ്പോൾ യഹ്ഖൂബിന് എന്തൊരഴക്
   അമ്മാവനും മരുമകനും ആഹാരം കഴിക്കാനിരുന്നു അവർ പലകാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു വീട്ടിലെ വിശേഷങ്ങളൊക്കെ അമ്മാവൻ ചോദിച്ചു മരുമകൻ വിശദീകരിക്കുന്നു സ്വാദുള്ള ആഹാരം യഹ്ഖൂബ് താല്പര്യത്തോടെ  കഴിച്ചു ഉറങ്ങാൻ പ്രത്യേക സ്ഥലം ഒരുക്കിക്കൊടുത്തു ഹറാൻ പുരാതന പട്ടണമാണ് കുലീന കുടുംബങ്ങൾ അവിടെ താമസിക്കുന്നു അവർക്ക് ധാരാളം കൃഷിയിടങ്ങളുണ്ട് കന്നുകാലി സമ്പത്തുണ്ട് അമ്മാവന്റെ കൃഷിയിടങ്ങൾ കണ്ടു ആട്ടിൻ കൂട്ടത്തെ കണ്ടു ഒട്ടകങ്ങൾ കണ്ടു അമ്മാവൻ ഗൗരവത്തോടെ ഒരു കാര്യം പറഞ്ഞു യഹ്ഖൂബ് ഞാനൊരു കാര്യം പറയാം ശ്രദ്ധിച്ചോളൂ നന്നായി ചിന്തിച്ചു മറുപടി പറഞ്ഞാൽ മതി   

നീ എനിക്ക് ഏഴ് വർഷം സേവനം ചെയ്യണം ആടിനെ മേയ്ക്കലാണ് പ്രധാന ജോലി ഏഴ് വർഷം ആടിനെ മേച്ച്  എനിക്ക് സേവനം ചെയ്താൽ ഞാനെന്താണ് പ്രതിഫലം നൽകുക ?  

എന്റെ മകളെ വിവാഹം ചെയ്തു തരും 

യഹ്ഖൂബ് (അ) അത് സമ്മതിച്ചു 
ലയാ മൂത്തവളാണ് വലിയ സൗന്ദര്യമില്ല ഇളയവൾ അങ്ങനെയല്ല റഹേൽ ശരിക്കും സുന്ദരി തന്നെ റഹേലിനെ ഭാര്യയായി കിട്ടിയാൽ കൊള്ളാം  

ഏഴ് വർഷത്തെ ജോലി അത് കഴിഞ്ഞാൽ വിവാഹം ഭയപ്പാടില്ലാതെ ജീവിക്കാമല്ലോ ?

നാളെ മുതൽ ആടുകളോടൊപ്പമാണ് ജീവിതം പിറ്റേന്ന് ആട്ടിടയന്റെ ജോലി തുടങ്ങും രാവിലെ ആടുകളെയും തെളിച്ചുകൊണ്ട് പോവണം മലഞ്ചരിവിലേക്ക് മലഞ്ചെരിവിലെത്തിയാൽ അവ ഓടി നടന്ന് ഇലകൾ പറിച്ചു തിന്നും ഉച്ചയാകുമ്പോൾ വെള്ളം കോരിക്കൊടുക്കുകയും കാട്ടുജീവികൾ വന്നു ആടുകളെ പിടിക്കൂടുന്നതും നോക്കണം വൈകുന്നേരം ആടുകളെ തെളിച്ചുകൊണ്ട് പോരണം കെട്ടിയിടണം വൈകുന്നേരമാവുമ്പോൾ യഹ്ഖൂബ് ( അ) നന്നായി ക്ഷീണിച്ചിട്ടുണ്ടാവും ശരീരം നിറയെ വിയർപ്പ് കുളിച്ചു ശുദ്ധിയാവും അത്താഴം കഴിഞ്ഞ് ഉറക്കം ഉറങ്ങാൻ കിടന്നാൽ ഓർമകൾ ചിറക് വിടർത്തും വീടിനെക്കുറിച്ചുള്ള ചിന്ത മനസ്സിൽ നിറയും തന്റെ അഭിവന്ദ്യരായ പിതാവ്, ഇസ്ഹാഖ് (അ) തന്റെ പിതാവ് നബിയാണ് പിതാവിന്റെ പിതാവും നബിയാണ് ഇബ്രാഹിം  (അ) 

ഇബ്രാഹിം  (അ)ന്റെ ശരീഅത്താണ് ഇസ്ഹാഖ് (അ) പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് അത് തന്നെയാണ് തന്റെയും ശരീഅത്ത് തന്റെ വല്യൂപ്പ എന്തെല്ലാം ചര്യകളാണ് നടപ്പിൽ വരുത്തിയിരിക്കുന്നത്  മുടിവെട്ടുക,നഖം മുറിക്കുക, പല്ല് തേയ്ക്കുക,സുഗന്ധം ഉപയോഗിക്കുക തുടങ്ങി എന്തെല്ലാം ചര്യകൾ അവയെല്ലാം പാലിച്ചു കൊണ്ടാണ് ജീവിതം  

വീട്ടിൽ വെച്ചു നടന്ന സംഭവങ്ങൾ ഓർമ്മ വരുമ്പോൾ മനസ്സ് വേദനിക്കും ഐസ്വു തന്നോട് ക്രൂരത കാട്ടിയ സന്ദർഭങ്ങൾ ഐസ്വു തന്റെ മൂത്ത സഹോദരനാണ് ആദ്യം പ്രസവിക്കപ്പെട്ടത് ഐസ്വുവിനെയാണ് അല്പം കഴിഞ്ഞു തന്നെയും പ്രസവിച്ചു അത് കൊണ്ട് താൻ അനുജനായി ഇരട്ടകളായി വളർന്നു പ്രായം കൂടുംതോറും ഐസ്വുവിന് തന്നൊട് വെറുപ്പും വിരോധവും കൂടിവരികയായിരുന്നു ഒരു ദിവസം ഉമ്മ പറഞ്ഞതിങ്ങനെ മോനേ...നീ ഇവിടെ നിന്നാൽ പറ്റില്ല ഐസ്വു നിന്നെ ഉപദ്രവിക്കും നീ ഹർറാനിലേക്കു പോയ്ക്കോളൂ അമ്മാവന്റെ മകളെ വിവാഹം ചെയ്തു അവിടെ താമസിച്ചു കൊള്ളൂ 

ഉമ്മയും ഉപ്പയും തന്റെ കാര്യം സംസാരിച്ചു ഉപ്പ പറഞ്ഞു യഹ്ഖൂബ് ഹർറാനിലേക്ക് പോയ്ക്കോളൂ അമ്മാവന്റെ മകളെ വിവാഹം ചെയ്തുക്കൊളൂ... എനിക്ക് സമ്മതം തന്നെ യഹ്ഖൂബിനെ പ്രവാചകനാക്കേണമേ   ഐസ്വുവിനെ രാജാവാക്കേണമേ ഇതായിരുന്നു ഇസ്ഹാഖ് (അ)ന്റെ പ്രാർത്ഥന 

ഐസ്വുവിന്റെ ഇഷ്ടവിനോദം വേട്ടയാടലായിരുന്നു മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിക്കൊണ്ട് വരും ഇറച്ചി നന്നായി പൊരിച്ച് ഉപ്പാക്ക് കൊണ്ട് കൊടുക്കും പൊരിച്ച ഇറച്ചി ഇഷ്ടമാണ് 

യഹ്ഖൂബിന് കൃഷിയിലായിരുന്നു താൽപര്യം നന്നായി കൃഷി ചെയ്യും.... നനയ്ക്കും കൃഷി വളരുമ്പോൾ മനസ്സിന് ആഹ്ലാദമാണ്  ഹർറാനിലെ നാളുകൾ സാധാരണ ഗതിയിൽ കടന്നു പോയ്ക്കൊണ്ടിരുന്നു ദിവസങ്ങൾ മാസങ്ങളായി മാസങ്ങൾ കൊല്ലങ്ങളായി ഏഴ് കൊല്ലങ്ങൾ എന്തെല്ലാം അനുഭവങ്ങൾ ഹർറാനിൽ എത്രമാത്രം പരിചയക്കാർ അവരെയൊക്കെ സായാഹ്നങ്ങളിൽകാണും സംസാരിക്കും  മരുഭൂമിയിലെ ജീവിതാനുഭവങ്ങൾ അതാണവർക്ക് പങ്ക് വെക്കാനുള്ളത് 

ആടിനെ പരിചരിക്കും ,ആടുകളെ കരച്ചിൽ കേൾക്കും ,അവയെ സ്നേഹിക്കും ,അവ സ്നേഹത്തോടെ മുട്ടിയുരുമ്മി നിൽക്കും പെണ്ണാടുകൾ ധാരാളമുണ്ട് മിക്കതും ഗർഭിണികൾ ഇടക്കിടെ പ്രസവം നടക്കും ഒരു ദിവസത്തിൽ മൂന്നും നാലും കുട്ടികൾ കുഞ്ഞുങ്ങളെ കാണാനൊരു രസം അവയെ ഓമനിക്കാം അവയോടൊപ്പം ഓടിക്കളിക്കാം ഓരോ ദിവസവും നല്ല അളവിൽ പാൽ കറന്നെടുക്കാനുണ്ടാവും ശുദ്ധമായ ആഹാരമാണത് പോഷകങ്ങൾ നിറഞ്ഞ ആഹാരം യാതൊരു വിധ മായവുമില്ല പ്രധാന ആഹാരം ആട്ടിൻ പാൽ തന്നെ കൂടെ കഴിക്കാൻ റൊട്ടി  ഇടക്കിടെ ആടിനെ അറുക്കും  ആട്ടിന്റെ മാംസം ചുട്ടെടുത്താൽ എന്തുരസം കറിവെക്കും ,പൊരിക്കും ,വരട്ടിയെടുക്കും ഒരാടിനെ അറുത്താൽ പല വിധത്തിൽ പാകം ചെയ്യാം ദിവസങ്ങളോളം കഴിക്കാം ആട്ടിറച്ചിയും റൊട്ടിയും പഴവർഗ്ഗങ്ങളും കുടിക്കാൻ പാലും ആരോഗ്യകരമായ ഭക്ഷണം പിന്നെ കഠിനാദ്ധ്വാനം മരുഭൂമിയിലെ പരുക്കൻ ജീവിതം ശരീരത്തിന് നല്ല കരുത്ത്  ഈത്തപ്പഴം പഴവർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് സീസൺ വന്നാൽ മരുഭൂമിയിൽ ഈത്തപ്പഴം പഴുക്കും പറിച്ചെടുക്കും വെയിലത്തിട്ടുണക്കും  ഉണക്കിയ കാരക്ക  വളരെക്കാലം സൂക്ഷിക്കാം അത്തിപ്പഴവും മുന്തിരിയും മരുഭൂമിയുടെ പഴവർഗ്ഗങ്ങളാണ് ഇവയും ഉണക്കി സൂക്ഷിക്കും ഗോതമ്പാണ് പ്രധാന കൃഷി ഗോതമ്പിന്റെ പല ഇനങ്ങൾ കൃഷി ചെയ്യുന്നു ഇപ്പറഞ്ഞവക്കിടയിലൂടെ ഒഴുകിപ്പോവുകയാണ് യഹ്ഖൂബ് എന്ന ചെറുപ്പക്കാരന്റെ ജീവിതം  

ജീവിതത്തിൽ ഏഴ് വർഷത്തെ ഒഴുക്ക് ഏഴ് വർഷം ഒഴുകി തീർന്നു ഇനി ലാബാൻ വാക്കുപാലിക്കണം മകളെ കെട്ടിച്ചു കൊടുക്കണം അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി ബന്ധുക്കളോടാലോചിച്ച് തിയ്യതി നിശ്ചയിച്ചു വേണ്ടപ്പെട്ടവരെയെല്ലാം കല്യാണത്തിന് ക്ഷണിച്ചു വിവാഹസുദിനം വന്നു നല്ല സദ്യയുണ്ടാക്കി ധാരാളമാളുകൾ വന്നു ചേർന്നു വിവാഹ ചടങ്ങുകൾ ആരംഭിച്ചു അന്നത്തെ ചടങ്ങിനനുസരിച്ചു നിക്കാഹും മഹറ് നൽകലുമെല്ലാം നടന്നു ലാബാനിന്റെ മൂത്തമകൾ ലയാ മണവാട്ടിയായി യഹ്ഖൂബിന്റെ ഭാര്യയായിത്തീർന്നു 

ഇളയ മകൾ റാഹേലിനെയായിരുന്നു യഹ്ഖൂബിന് കൂടുതൽ ഇഷ്ടം പക്ഷെ കിട്ടിയത് മുത്ത മകളെ  മൂത്ത മകളെ കെട്ടിച്ചുകൊടുത്തപ്പോൾ ഒരു സമ്മാനം  കൂടി നൽകി ഒരു അടിമപ്പെണ്ണിനെ 

ഒരു ദിവസം യഹ്ഖൂബ് അമ്മാവനോട് ചോദിച്ചു താങ്കൾ മൂത്ത മകളെയാണല്ലോ എനിക്ക് കെട്ടിച്ചു തന്നത് എനിക്ക് പ്രിയപ്പെട്ടവൾ റാഹേൽ ആയിരുന്നു അവളെ കെട്ടിച്ചു തരാത്തതെന്ത് ?

അമ്മാവന്റെ മറുപടി ഇങ്ങനെ:  

മൂത്തവൾ ഇരിക്കുമ്പോൾ ഇളയവളെ കെട്ടിക്കുന്നത് നല്ല സമ്പ്രദായമല്ല നമുക്കിടയിൽ അങ്ങനെയൊരു നടപ്പില്ല  

എനിക്കവളെ കൂടി കെട്ടിച്ചു തരുമോ ? 

കെട്ടിച്ചു തരാം ഒരു നിബന്ധനയുണ്ട് 

ഏഴ് കൊല്ലം എനിക്ക് സേവനം ചെയ്യണം ഏഴ്കൊല്ലം കഴിഞ്ഞ് വിവാഹം കഴിച്ചു തരാം  


രണ്ട് സഹോദരിമാരെ ഒരേ സമയം ഭാര്യയാക്കുന്നത് അക്കാലത്ത് നിരോധിക്കപ്പെട്ടിരുന്നില്ല 
മൂസാ (അ)ന്റെ കാലത്താണ് അത് നിരോധിക്കപ്പെട്ടത് തൗറാത്ത് ആ സമ്പ്രദായം നിരോധിച്ചു 

ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു :വിവാഹം നടന്നത് രാത്രിയായിരുന്നു രാവിലെയാണ് വധു ലയാ ആണെന്ന് മനസ്സിലായത് എന്താണിങ്ങനെ സംഭവിച്ചതെന്ന് യഹ്ഖൂബ് അമ്മാവനോട് ചോദിച്ചു മൂത്തവളെ നർത്തിയിട്ട് ഇളയവളെ വിവാഹം ചെയ്തു കൊടുക്കുന്നത് നമ്മുടെ ചര്യയിൽ പെട്ടതല്ല എന്നായിരുന്നു മറുപടി ലയാക്ക് കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു  അഴകും കുറവായിരുന്നു 

റാഹേലിനു വേണ്ടി ഏഴ് വർഷം കൂടി ജോലി ചെയ്യണം ഭാര്യയെയും വെള്ളാട്ടിപ്പെണ്ണിനെയും സംരക്ഷിക്കുകയും വേണം ലയാക്ക് നൽകിയ വെള്ളാട്ടിയുടെ പേര് സുൽഫാ എന്നായിരുന്നു 
ഏറെക്കാലം കഴിഞ്ഞില്ല ലയാ ഗർഭിണിയായി അതോടെ ലയായെ കൂടുതൽ ഇഷ്ട്ടടാമായി 

ആദ്യത്തെ കൺമണി പിറന്നു ആൺ കുഞ്ഞ് പേരിട്ടു റൂബിൽ നല്ല മിടുക്കനായി വളർന്നു വന്നു കുറെക്കാലം കഴിഞ്ഞ് ലയാ വീണ്ടും ഗർഭിണിയായി പുത്രനെ തന്നെ പ്രസവിച്ചു പേര് ശംഊൽ  

മൂന്നാമതും ഗർഭിണിയായി ആൺകുഞ്ഞിനെ പ്രസവിച്ചു പേര് ലാവാ 

ഏഴ് വർഷം തീരാറായി അക്കാലത്ത് ലയാ വീണ്ടും ഗർഭിണിയായി നാലാമത്തെ കൺമണിയും ആൺകുഞ്ഞ് തന്നെ പേര് യഹൂദാ വീട്ടിൽ ആഹ്ലാദം പരത്തിയ നാല് പുത്രന്മാർ 

1. റൂബിൽ,2.ശംഊൻ ,3ലാവാ ,4.യഹൂദ , ലാബാന്റെ വീട്ടുമുറ്റത്തു വീണ്ടും വിവാഹപ്പലൊരുങ്ങി യഹ്ഖൂബ് (അ)വീണ്ടും പുതിയാപ്പിളയായി റാഹേൽ മണവാട്ടി ചമഞ്ഞു വിവാഹം മംഗളമായി നടന്നു  ലാബാൻ രണ്ടാമത്തെ മകൾക്കും ഒരു പാരിതോഷികം നൽകി ഒരടിമപ്പെണ്ണിനെ പേര് ബൽഹാ 

അടിമപ്പെൺകുട്ടികളായ സുൽഫയെയും ബൽഹയെയും യഹ്ഖൂബ് (അ) ഭാര്യയായി സ്വീകരിച്ചു 
റാഹേലുമായുള്ള ദാമ്പത്യ ജീവിതം വളരെ സന്തോഷകരമായിരുന്നു പക്ഷെ അവർ ഗർഭിണിയായില്ല മക്കളില്ലാതെ കാലം കടന്നു പോയി. റാഹേൽ തന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന് യഹ്ഖൂബ് (അ)ന് വലിയ താൽപര്യമുണ്ടായിരുന്നു പക്ഷെ നടന്നില്ല പക്ഷെ ബൽഹ ഗർഭിണിയായി സമയമെത്തിയപ്പോൾ പുത്രനെ തന്നെ പ്രസവിച്ചു പേര് ദാൻ 

കുറെക്കാലത്തിന് ശേഷം ബൽഹ വീണ്ടും ഗർഭം ധരിച്ചു പുത്രനെ പ്രസവിച്ചു പേര് നീഫ്ത്താലി 

രണ്ട് പുത്രന്മാരെ ലളിച്ചു വളർത്തുകയാണ് ബൽഹ നാല് പുത്രന്മാരുള്ള ലയാ അഞ്ചാമതും ഗർഭിണിയായി പുത്രനെ പ്രസവിച്ചു അഞ്ചാമന്റെ പേര് ഈസാഖിർ കുറെക്കാലം കഴിഞ്ഞ് ആറാമത്തെ ആ പുത്രനെ ഗർഭം ധരിച്ചു പ്രസവിച്ചപ്പോൾ നൽകിയ പേര് സാബിലൂൻ 

കാലം പിന്നെയും കടന്നുപോയി ലയാ ഒരിക്കൽ കൂടി ഗർഭിണിയായി ഏഴാം ഗർഭം ആറും പുത്രന്മാർ ഒരു പെൺകുഞ്ഞിനെ പ്രസവിക്കാൻ തനിക്കു ഭാഗ്യമുണ്ടാവില്ലേ ? ഒരു മകളെ കിട്ടിയെങ്കിൽ കാത്തിരുന്നു കാത്തിരിപ്പ് വെറുതെയായില്ല കിട്ടി പെൺകുഞ്ഞിനെ പൊന്നോമനക്ക് നല്ല പേര് നൽകി ദനാ 

ലയാക്ക് ഏഴ് മക്കൾ ഏഴാമത്തേത് മോളാണ് ഇതിനിടയിൽ സുൽഫാ രണ്ട് തവണ ഗർഭിണിയായി രണ്ട് പ്രസവം നടന്നു രണ്ടും പുത്രന്മാർ 

1.ഹാദ്,2.അശീർ 
ലയാക്ക് ഏഴ് മക്കൾ 
ബൽഹാക്ക് രണ്ട് പുത്രന്മാർ സുൽഫാക്ക് രണ്ട് പുത്രൻമാർ ആകെ പതിനൊന്ന് മക്കൾ പത്ത് പുത്രന്മാർ ഒരു പുത്രി 
അതിസുന്ദരിയാണ് റാഹേൽ ഇത് വരെ ഗർഭിണിയായില്ല ലയ,ബൽഹ,സുൽഫ ഇവർ മൂന്നു പേരും മക്കളോടൊപ്പം ആഹ്ലാദം പങ്കിടുകയാണ് തനിക്ക് മാത്രം അതിന് കഴിയുന്നില്ല തന്റെ ജീവിതം എന്തേ ഇങ്ങനെയായിപ്പോയി ? റാഹേലിന്റെ മനസ്സ് നിറയെ ദുഃഖം കണ്ണുകൾ നിറഞ്ഞൊഴുകി 
     പാതിരാത്രിയായിട്ടും റാഹീൽ ഉറങ്ങിയില്ല കരഞ്ഞു പ്രാർത്ഥിക്കുകയാണ് ഒരു കുഞ്ഞിന് വേണ്ടിയുള്ള തേട്ടം 

റബ്ബേ... ഈ പാവപ്പെട്ടവളെ കൈവെടിയല്ലേ ഇവളുടെ തേട്ടം തട്ടിക്കളയല്ലേ  

റാഹീലിന്റെ കടുത്ത ദുഃഖം കണ്ട് യഹ്ഖൂബ് (അ) വല്ലാതെ സങ്കടപ്പെട്ടു 

അല്ലാഹുവേ റാഹീലിന് സന്തോഷം നൽകേണമേ ഒരു കുഞ്ഞിനെ ലഭിക്കാനുള്ള അവളുടെ മോഹം സഫലമാക്കി കൊടുക്കേണമേ  

യഹ്ഖൂബ് (അ) മനസ്സുരുകി പ്രാർഥിച്ചു 

ഒടുവിൽ അവരുടെ തേട്ടം അല്ലാഹു സ്വീകരിച്ചു റാഹീലിന്റെ മുഖം തെളിഞ്ഞു കണ്ണുകൾ തിളങ്ങി റാഹീൽ ഗർഭിണിയായി 

വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണതുണ്ടായത്  രണ്ട് പേരും അല്ലാഹുവിനെ വാഴ്ത്തി ഇബാദത്തുകൾ വർധിച്ചു ഗോത്രക്കാർക്കെല്ലാം  സന്തോഷം പെണ്ണുങ്ങൾ റാഹേലിനെക്കാണാൻ കൂട്ടത്തോടെ വന്നു അവർ  ആശംസകൾ നേർന്നു ഗർഭിണിയായതോടെ റാഹേലിന്റെ സൗന്ദര്യം ഒന്നു കൂടെ വർധിച്ചു ലയാ ആഹ്ലാദഭരിതയാണ് അനിയത്തിയെ പരിപാലിച്ചു സുൽഫായും ബൽഹായും സന്തോഷിച്ചു  അവരെപ്പോഴും തങ്ങളുടെ യജമാനത്തിയുടെ കൂടെയുണ്ട് അവരെല്ലാം റാഹീലിനു വേണ്ടി പ്രാർത്തിക്കുകയായിരുന്നു റാഹീൽ സന്തോഷവതിയാണ് ശാന്തമായ മനസ്സ് നല്ല നല്ല സ്വപ്നങ്ങൾ കാണും ശുഭ ലക്ഷണങ്ങൾ തനിക്ക് സമുന്നതനായ പുത്രനെ ലഭിക്കുമെന്ന തോന്നൽ മാസങ്ങൾ കടന്നു കടന്നുപോയ്കൊണ്ടിരുന്നു ഗോത്രക്കാർ മുഴുവൻ റാഹേലിനെക്കുറിച്ചാണ് ചിന്തിക്കുന്നത്  പ്രസവ ദിവസം അടുത്തു വരും തോറും അവരുടെ ഉൽക്കണ്ഠ വർദ്ധിക്കുന്നു ഒരാപത്തും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു  

ലയായുടെ മക്കൾ ആഹ്ലാദം കൊള്ളുന്നു തങ്ങൾക്ക് അനുജൻ പിറക്കാൻ പോവുന്നു സുൽഫായടെ മക്കൾക്കും ബൽഹായടെ മക്കൾക്കും അതേ സന്തോഷം തന്നെ 

പ്രഥമ സന്താനത്തെ കാത്തിരിക്കും പോലെയാണ് യഹ്ഖൂബ് (അ)ന്റെ നിൽപ്പ് 

റാഹേൽ തനിക്കു ജനിക്കുന്ന പ്രഥമ സന്താനമാണല്ലോ ഇത് കാത്തിരിപ്പിന് അന്ത്യമായി റാഹീലിന് പ്രസവ വേദന തുടങ്ങി ആളുകളുടെ മനസ്സ് പ്രാർത്ഥന നിർഭരമായി പ്രസവമുറിയിൽ നിന്ന് വാർത്ത പുറത്തേക്കൊഴുകി വന്നു റാഹീൽ പ്രസവിച്ചു ആൺ കുഞ്ഞ് അത്ഭുതകരമായ കുഞ്ഞ് പെണ്ണുങ്ങൾ ആ മുറിയിലേക്ക് തള്ളിക്കയറി വന്നു കുഞ്ഞിനെ കാണാൻ കണ്ടവരെല്ലാം അതിശയിച്ചു പോയി  ഇതെന്തൊരു കുഞ്ഞ്? 
വെട്ടിത്തിളങ്ങുന്ന മുത്ത് പോലെ എന്തൊരു തിളക്കം എന്തൊരു ശോഭ അതിശയകരമായ കുഞ്ഞാണിത്  ആ കുഞ്ഞിന് വേണ്ടി മനുഷ്യ മനസ്സുകളിൽ നിന്ന് വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും നീരുറവ പൊട്ടിയൊലിക്കുകയാണ് എവിടെയും ആഹ്ലാദത്തിന്റെ തിരതല്ലൽ മാത്രം യഹ്ഖൂബ് (അ) അല്ലാഹുവിനെ വാഴ്ത്തി അല്ലാഹുവേ ഇത്രയും അഴകുള്ള കുഞ്ഞിനെ നൽകി ഞങ്ങളെ നീ അനുഗ്രഹിച്ചല്ലോ ? അൽഹംദുലില്ലാഹ് 

കുഞ്ഞിന് പേരിട്ടു  യൂസുഫ് 
എല്ലാവർക്കും ഇഷ്ടപ്പെട്ട പേര് കുഞ്ഞിനെ കൈകളിൽ കോരിയെടുക്കാനും ഓമനിക്കാനും എല്ലാവർക്കും മോഹം 

യഹ്ഖൂബ് (അ) കഴിഞ്ഞകാലത്തേക്ക് തിരിഞ്ഞു നോക്കി എത്ര കാലമായി താൻ ഹർറാനിൽ വന്നിട്ട് ഇരുപത് വർഷങ്ങൾ 
ആദ്യം ഏഴ് വർഷത്തെ ജോലിയേറ്റു അത് കഴിഞ്ഞപ്പോൾ ലയായെ ഭാര്യയായി കിട്ടി പിന്നെ റാഹീലിന് വേണ്ടി ഏഴു വർഷത്തെ ജോലി റാഹീലിനെ വിവാഹം ചെയ്യുമ്പോൾ പതിനാല് വർഷങ്ങൾ കടന്നുപോയിക്കഴിഞ്ഞിരുന്നു അതിന് ശേഷം ആറ് വർഷങ്ങൾ കൂടി കഴിഞ്ഞിരിക്കുന്നു മൊത്തം ഇരുപത് വർഷങ്ങൾ നാല്പത് വയസ്സ് കഴിഞ്ഞു അല്ലാഹു തന്നെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നു കൻആനിലെ പ്രവാചകൻ 
കൻആനിലേക്ക് പോവാൻ കൽപ്പന വന്നിരിക്കുന്നു ഭാര്യയെയും മക്കളെയും കൂട്ടി കൻആനിലേക്ക് പോവണം ഇനി തന്റെ പ്രവർത്തന മേഖല അവിടെയാണ് 

ഹർറാനിൽ വന്ന ശേഷമുള്ള ഇരുപത് വർഷക്കാലവും ആടുകളെ മേക്കുകയായിരുന്നു ഇനി മനുഷ്യരെ മേയ്ക്കുന്ന പണിയാണ് 

ഏകനായ അല്ലാഹുവിലേക്ക് മനുഷ്യരെ നയിക്കുക നൂറുകണക്കായ ആടുകളെയാണ് മേച്ചുകൊണ്ടിരുന്നത് ബുദ്ധിമുട്ടുള്ള ജോലിയാണത് ഇനിയുള്ള ജോലിയോ? ആടുകളെ മേയ്ക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി പ്രയാസമുള്ളതാണ് മനുഷ്യരെ നയിക്കുന്ന ജോലി 

പ്രവാചകന്മാർ ആദ്യം ആടിനെ മേയ്ക്കുന്നു പിന്നെ മനുഷ്യരെ നയിക്കുന്നു നേരത്തെ തന്നെ ഒരു പരിശീലനം കിട്ടണം അതിനാണ് ആടുകളെ മേയ്ക്കുന്നത്  തനിക്ക് കിട്ടിയത് ഇരുപത് വർഷത്തെ പരിശീലനം അതിന് മുമ്പും ആടിനെ മേച്ചിട്ടണ്ട് ഇപ്പോൾ മനസ്സിൽ യാത്രയുടെ ചിന്തയാണ് സ്വദേശത്തേക്കുള്ള മടക്കം അപ്പോൾ ഐസ്വുവിനെ ഓർമ്മ വന്നു ശത്രുതയുമായി കാത്തിരിക്കുകയാവുമോ ?തന്നെക്കണ്ടാൽ എന്തായിരിക്കും പ്രതികരണം?  
യഹ്ഖൂബ് (അ) അമ്മാവനായ ലാബാന്റെ മുമ്പിൽ വന്നു നിന്നു അവർ തമ്മിൽ സംഭാഷണം നടന്നു 

ഞാനിവിടെ വന്നിട്ടു ഇരുപത് വർഷങ്ങളായി ഞാനെന്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോവാൻ ആഗ്രഹിക്കുന്നു എനിക്ക് അനുവാദം നൽകുക 

എല്ലാവരും കൂടിപോവുകയാണോ ?

അതെ ഭാര്യമാരും മക്കളും എന്നോടൊപ്പം വരുന്നു രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം വേർപ്പാട് 

നിങ്ങൾക്ക് അവകാശപ്പെട്ട കാലികളെയും കൊണ്ട് പോവാം ഇരുപത് വർഷത്തെ അദ്ധ്വാന ഫലം ഭാര്യമാർക്കുള്ള അവകാശം നൂറുകണക്കിന് മൃഗങ്ങൾ ഒട്ടകം,ആട്,പശു,കഴുത തുടങ്ങിയ മൃഗങ്ങൾ പിന്നെ അടിമകൾ അതും വലിയ പറ്റം വരും മൃഗങ്ങളുടെ വലിയ കൂട്ടം ധാരാളം വീട്ടുപകരണങ്ങൾ ആ വലിയ സംഘം ഹർറാൻ വിടുകയാണ് 

കാലം സാക്ഷി ആ സംഘം നീങ്ങിപ്പോയി  ഇരുപത് വർഷങ്ങൾക്കു മുമ്പ് ഒറ്റക്ക് വന്ന യഹ്ഖൂബ് ഇപ്പോൾ തിരിച്ചു പോവുന്നതോ ? 

മരുഭൂമിയിലൂടെ ഒരു വലിയ സംഘം നീങ്ങിപ്പോവുകയാണ് രാപ്പകലുകൾ മാറി മാറിവന്നു അവർ കൻആൻ സമീപിക്കുകയാണ് യഹ്ഖൂബ് തന്റെ സഹോദരൻ ഐസ്വുവിനെ വിവരമറിച്ചു സ്നേഹസന്ദേശമറിയിച്ചു  

ഇസ്മാഈൽ (അ)ന്റെ മകളെയാണ് ഐസ്വു വിവാഹം ചെയ്തതെന്ന് റിപ്പോർട്ടുകളിൽ കാണുന്നു ഈ ദാമ്പത്യത്തിൽ യോഗ്യരായ സന്താനങ്ങൾ പിറന്നു യാത്ര സംഘം സാഈർ എന്ന സ്ഥലത്തെത്തി അവിടെ തമ്പടിച്ചു അപ്പോൾ മലക്കുകൾ വന്നു സന്തോഷവാർത്ത അറിയിച്ചു മുമ്പോട്ട് നീങ്ങുക എല്ലാം ശുഭമാണ് ഇവിടെ വെച്ചാണ് ഐസ്വുവിന് സ്നേഹസന്ദേശമയച്ചത് ഐസ്വുവിന് സന്ദേശം കിട്ടി ഇരുപത് വർഷങ്ങൾക്കു മുമ്പു നടന്ന സംഭവങ്ങൾ ഓർമ്മ വന്നു അതെല്ലാം അവഗണിക്കാം പുതിയ ബന്ധം തുടങ്ങാം തന്റെ സഹോദരൻ ഇപ്പോൾ പ്രവാചകനാണ് സത്യസന്ദേശവുമായി വരികയാണ് സഹോദരനെ ബഹുമാനപൂർവം സ്വീകരിക്കുകയാണ് വേണ്ടത് 

ഐസ്വു പുറപ്പെടുകയാണ് ഒറ്റക്കല്ല നാന്നൂറ് ആളുകളുടെ അകമ്പടിയോടെ  വിശാലമായ മരുഭൂമി ഇരട്ട സഹോദരങ്ങളുടെ ഒത്തുചേരലിന്ന് മരുഭൂമി സാക്ഷിയാവാൻ പോവുന്നു ഐസ്വുവിന് പാരിതോഷികം നൽകാൻ കാലികളുടെ ഒരു വിഭാഗത്തെ മാറ്റി നിർത്തി ചരിത്രനിമിഷങ്ങൾ പിറന്നു ഇരട്ട സഹോദരന്മാർ കണ്ടുമുട്ടി അഭിവാദ്യം ചെയ്തു പിന്നെ സ്നേഹം നിറഞ്ഞ ആലിംഗനം നടന്നു ഇവരൊക്കെ ആരാണ്? ഐസ്വു ചോദിച്ചു എന്റെ ഭാര്യമാർ സന്താനങ്ങൾ ബന്ധുക്കളുടെ വലിയ കൂട്ടം പിന്നെ അവർ കൻആനിലേക്ക് നീങ്ങി ആഹ്ലാദം അല തല്ലുകയാണെവിടെയും യഹ്ഖൂബ് മടങ്ങിയെത്തിയിരിക്കുന്നു വാർത്ത നാടാകെ പരന്നു ആളുകൾ കൂട്ടം കൂട്ടമായി വരാൻ തുടങ്ങി 

ഇസ്മാഈൽ (അ)ന്റെ പുത്രിയെ ഐസ്വു വിവാഹം ചെയ്തുവെന്ന് പറഞ്ഞല്ലോ ഇതിൽ അഞ്ചു പുത്രന്മാരുണ്ടായി  ഒരാളുടെ പേര് റൂം എന്നായിരുന്നു ഇദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് റോമക്കാർ  
ഐസ്വു പുത്രനോടൊപ്പം റോമിലേക്കു പോയി പിന്നീട് അദ്ദേഹത്തിന്റെ പരമ്പരയിൽ ധാരാളം രാജാക്കന്മാരുണ്ടായി അവർ ബുദ്ധിമാൻമാരും ശക്തരുമായിരുന്നു അത് കാരണം റോമക്കാരുടെ സാമ്രാജ്യം ശക്തമായിത്തീർന്നു മഞ്ഞ നിറമുള്ള മനുഷ്യർ ഐസ്വുവിന്റെ പിൻ തലമുറക്കാരാണ് റോമക്കാരുടെ പിതാവ് എന്ന പേരിൽ പ്രസിദ്ധനായിത്തീർന്നു 

യഹ്ഖൂബ് (അ) ന് ഒറ്റ മകളേയുള്ളൂ ദനാ മോളോട് വല്ലാത്ത സ്നേഹമാണ് മോൾക്ക് ഉപ്പായോടും അങ്ങനെതന്നെ  

യൂസുഫ് മോൻ ജനിച്ചതോടെ ഉപ്പായുടെ മനസ്സിൽ നിന്ന് സ്നേഹം ചാലിട്ടൊഴുകാൻ തുടങ്ങി  

ദനായും യൂസുഫും എത്ര ലാളിച്ചാലും മതിവരില്ല എപ്പോഴും കൂടെ വേണം ദനായുടെ കൊച്ചു മനസ്സിൽ യൂസുഫിനോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പി യൂസുഫ് മോനെ എടുത്തുകൊണ്ട് നടക്കും പാട്ടു പാടി രസിപ്പിക്കും അവർക്കിടയിൽ വല്ലാത്തൊരു സ്നേഹബന്ധം വളർന്നുവരികയാണ് 

ദനാക്ക് എല്ലാ സഹോദരങ്ങളോടും സ്നേഹമാണ് അവർക്കു തിരിച്ചും അങ്ങനെ തന്നെ എന്നാൽ യൂസുഫിനോടുള്ള നിഷ്കളങ്കമായ സഹോദര സ്നേഹത്തിന് ഒരു പരിധിയുമില്ല അത് ഉപ്പ മനസ്സിലാക്കുന്നുണ്ട് ഉപ്പ അവർക്കിടയിലെ സ്നേഹബന്ധം കണ്ട് പുളകമണിഞ്ഞു നിന്നു പോവും യഹ്ഖൂബ് (അ) തന്റെ പഴയ സ്വപ്നത്തെക്കുറിച്ചോർത്തു തന്റെ യാത്രയിൽ മലഞ്ചെരിവിൽ കിടന്നുറങ്ങിയപ്പോൾ കണ്ട സ്വപ്നം അന്നൊരു വാഗ്ദാനം നടത്തിയിട്ടുണ്ട് അവിടെ മസ്ജിദ് പണിയാമെന്ന് ആ ദൗത്യം നിർവഹിക്കാൻ പുറപ്പെട്ടു ആരാധനാലയം പണിയാൻ തുടങ്ങി മക്കൾ സഹായിച്ചു ആരാധിക്കാനുള്ള ചെറിയൊരു സൗകര്യം  അല്ലാഹുവിന്റെ കല്പന വന്നു പ്രഖ്യാപിക്കുക ബൈത്തുൽ മുഖദ്ദസ് 
അതാണ് ആരാധനാലയത്തിന്റെ പേര് ഈ ആരാധനാലയമാണ് പിന്നീട് സുലൈമാനുബ്നു ദാവൂദ് (അ) പുനരുദ്ധരിച്ചത് ആരാധനാലയത്തോട് ചേർന്നുള്ള പ്രദേശം പുണ്യഭൂമിയായി പ്രഖ്യാപിക്കപ്പെട്ടു 

യഹ്ഖൂബ് (അ) തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ തുടങ്ങി അതോടെ പലവിധത്തിലുള്ള പ്രയാസങ്ങളും തുടങ്ങി വലിയ പരീക്ഷണങ്ങൾ വരികയാണ് 

യഹ്ഖൂബ് (അ)ന് പിതാവിനെ കാണാൻ മോഹമായി ഹിബ്റൂൽ എന്ന ഗ്രാമത്തിലാണ് പിതാവിന്റെ താമസം മഹാനായ ഇസ്ഹാഖ് (അ) പിതാവിനു വാർദ്ധക്യം ബാധിച്ചിരിക്കുന്നു തന്റെ ദൗത്യം പൂർത്തീകരിച്ചു പരലോക യാത്രയ്ക്ക് ഒരുങ്ങി നിൽക്കുകയാണ് ഒരു പുത്രൻ നബിയായി മറ്റൊരു പുത്രൻ രാജാവായി രണ്ട് പേരും സ്നേഹത്തിൽ കഴിയുന്നു അത് കണ്ട് പിതാവ് ആശ്വാസം കൊള്ളുന്നു 
  സമുന്നതന്മാരായ പ്രവാചകന്മാരുടെ കൂട്ടത്തിലാണ് യഹ്ഖൂബ് നബി  (അ)നെ അല്ലാഹു പരിചയപ്പെടുത്തുന്നത് 
വിശുദ്ധ ഖുർആൻ പറയുന്നു 

നബിയേ നിശ്ചയമായും നൂഹിനും അദ്ദേഹത്തിന് ശേഷമുള്ള നബിമാർക്കും നാം വഹിയ് നൽകിയത് പോലെ താങ്കൾക്കും നാം വഹിയ് നൽകിയിരിക്കുന്നു 

ഇബ്രാഹിമിനും ,ഇസ്മാഈലിനും ,ഇസ്ഹാഖിനും ,യഹ്ഖൂബിനും (അദ്ദേഹത്തിന്റെ സന്തതികൾക്കും ,ഈസാക്കും അയ്യൂബിനും യൂനിസിനും ,ഹാറൂനും ,സുലൈമാനും നാം വഹ്യ്യ് നൽകിയിരിക്കുന്നു ദാവൂദിന് നാം സബൂറും നൽകിയിട്ടുണ്ട്  (4:163) 

മനുഷ്യ വർഗത്തിലെ അത്യുന്നതൻമാരെയാണ് നാം ഇവിടെ കണ്ടത് അക്കൂട്ടത്തിൽ യഹ്ഖൂബ് (അവർകളുമുണ്ട് ) 
സൂറത്തുൽ ബഖറയിൽ ഇങ്ങനെ കാണാം  

സത്യവിശ്വാസികളെ നിങ്ങൾ പറയുക : ഞങ്ങൾ അല്ലാഹുവിലും ഞങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിലും ,ഇബ്രാഹിമിനും ,ഇസ്മാഈലിനും,ഇസ്ഹാഖിനും ,യഹ്ഖൂബിനും (അദ്ദേഹത്തിന്റെ)  സന്തതികൾക്കും അവതരിപ്പിക്കപ്പെട്ടതിലും ,മൂസാക്കും ,ഈസാക്കും നൽകപ്പെട്ടതിലും ,നബിമാർക്ക് തങ്ങളുടെ റബ്ബിൽ നിന്ന് നൽകപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു അവരിൽ നിന്ന് ഒരാൾക്കിടയിലും ഞങ്ങൾ വ്യത്യാസം വരുത്തുന്നില്ല ഞങ്ങൾ അല്ലാഹുവിന് കീഴൊതുങ്ങിയ മുസ്ലിംകളാകുന്നു (2:136)

മീതെ കൊടുത്ത രണ്ട് ഖുർആൻ വചനങ്ങളിലും യഹ്ഖൂബ് (അ)നെയും അദ്ദേഹത്തിന്റെ സന്തതികളെയും നാം നാം കാണുന്നു 

സൂറത്ത് സ്വാദ് ചില പ്രവാചകന്മാരെ അനുസ്മരിക്കുന്നുണ്ട് അക്കൂട്ടത്തിൽ യഹ്ഖൂബ് (അ)ഉണ്ട് 

കരബലവും ദൂരക്കാഴ്ചയുമുള്ളവർ എന്നാണ് വിശുദ്ധ ഖുർആൻ അവർക്കു നൽകുന്ന വിശേഷണം പ്രതികൂല സാഹചര്യങ്ങളുമായി നിരന്തര സമരം നടത്താനുള്ള കരുത്ത് അവർക്കുണ്ടായിരുന്നു ഒരു ശക്തിയുടെ മുമ്പിലും അവർ തലകുനിച്ചില്ല ഒരു നീക്കു പോക്കിനും തയ്യാറായില്ല 

തല കുനിക്കുന്നത് അല്ലാഹുവിന്റെ മുമ്പിൽ മാത്രം അവനാണ് സർവ്വ ശക്തൻ ,അവന്റെ മാർഗ്ഗത്തിലേക്കാണവർ ജനങ്ങളെ ക്ഷണിച്ചത് അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി മാത്രമായിരുന്നു അവരുടെ സേവനങ്ങളെല്ലാം 

ഒരു കാര്യത്തിലേക്കും എടുത്തു ചാടിയില്ല വികാരങ്ങൾക്കടിമപ്പെട്ടില്ല ദീർഘവീക്ഷണത്തോടെയാണ് പ്രവർത്തിച്ചത് ദൂരക്കാഴ്ച്ചയോടെ കാര്യങ്ങൾ നിർവഹിച്ചു 

വിശുദ്ധ ഖുർആനിൽ ചില പ്രവാചകന്മാരുടെ ചരിത്രം വിശദമായി പറയുന്നു ചിലരുടേത് തീരെകുറവാണ് കുറഞ്ഞ വിവരണമുള്ളവരും പേര് മാത്രം പറഞ്ഞവരുമുണ്ട് 

ഇബ്രാഹിം  (അ),ഇസ്ഹാഖ് (അ),യഹ്ഖൂബ് (അ),ഇസ്മാഈൽ (അ) എന്നീ മഹാപ്രവാചകന്മാരോടൊപ്പം തന്നെ അൽയസഹ് (അ) ,ദുൽകിഫ്ലി (അ) എന്നിവരും ഉണ്ടായിരുന്നു അല്ലാഹുവിന്റെ മാർഗത്തിൽ അവരും കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട് അവർക്കും അവേശോജ്ജ്വലമായ മിത്രമുണ്ട് അവർ ത്യാഗനിർഭരമായ ജീവിതമാണ് നയിച്ചിട്ടുള്ളത് വിശുദ്ധ ഖുർആനിലെ സൂചനകളിൽ നിന്ന് അതെല്ലാം മനസ്സിലാവും 

യഹ്ഖൂബ് നബി(അ)നെക്കുറിച്ച് അല്ലാഹു ഇബ്രാഹിം  (അ)ന് നേരത്തെ തന്നെ വിവരം നൽകിയിട്ടുണ്ട് 

ഒരിക്കൽ ഏതാനും അതിഥികൾ ഇബ്രാഹിം  (അ)ന്റെ വീട്ടിൽ വന്നു അവരെ ആദരവോടെ സ്വീകരിച്ചിരുത്തി 

അതിഥികളെ സൽക്കരിക്കണം അടുക്കളയിൽ ചെന്ന് ഭാര്യ സാറ (റ)യോട് വിവരം പറയണം സംഭാഷണത്തിനിടയിൽ അതിഥികൾക്ക് സംശയം തോന്നാത്ത വിധം പതുങ്ങിയിറങ്ങി സാറ (റ) യെ വിവരം ധരിപ്പിച്ചു ഒരു മൂരിക്കുട്ടിയെ (പശുക്കുട്ടിയെ )അറുത്ത് തൊലിയുരിഞ്ഞു സാറാ(റ)യെ ഏൽപിച്ചു നന്നായി പാകം ചെയ്യാൻ പറഞ്ഞു  ഇബ്രാഹിം  (അ) അതിഥികളുമായി സംഭാഷണത്തിൽ മുഴുകി സാറാ(റ) പാചകം പൂർത്തിയാക്കി 

ഇബ്രാഹിം  (അ)നല്ല പാത്രത്തിൽ അത് കൊണ്ടു വന്നു അതിഥികളുടെ മുമ്പിൽ വെച്ചു തിന്നാൻ ആവശ്യപ്പെട്ടു  സാറാ(റ) വാതിലിനു പിന്നിൽ മറഞ്ഞു നിന്നു അതിഥികൾ തിന്നുന്നില്ല രണ്ട് പേർക്കും ഉൽക്കണ്ഠയുണ്ടായി  കുറച്ചു കഴിഞ്ഞു അതിഥികൾ പറഞ്ഞു  ഞങ്ങൾ മലക്കുകളാണ് ഒരു സന്തോഷവാർത്ത അറിയിക്കാൻ വന്നതാണ് ഞെട്ടിപ്പോയി മലക്കുകളോ ? മലക്കുകൾക്കാണോ സദ്യ ഒരുക്കിയത് ? ഇരുവരും ആകാംഷയോടെ സന്തോഷവാർത്ത കേൾക്കാൻ സന്നദ്ധരായി 

നിങ്ങൾക്ക് ജ്ഞാനിയായ ഒരു മകൻ ജനിക്കും  
സാറാ(റ)ഞെട്ടി  പരിസരം മറന്നു പോയി ഒരു ശബ്ദം പുറത്തു വന്നു ആശ്ചര്യം കൊണ്ട് മുഖത്തടിച്ചു  പോയി എന്നിട്ടവർ പറഞ്ഞു ഞാൻ വന്ധ്യയാണ് കിഴവിയാണ് എന്റെ ഭർത്താവ് വൃദ്ധനുമാണ് ഞാൻ പ്രസവിക്കുകയോ ? 
അതിശയത്തോടെ ചോദിച്ചു 

സൂറത്ത് സ്വാദിൽ ഇങ്ങനെ കാണാം 

നമ്മുടെ അടിയന്മാരെയും അതായത് കരബലവും (കർമ്മധീരതയും )ദീർഘദൃഷ്ടി(ഉൾക്കാഴ്ചയും )ഉള്ള ഇബ്രാഹിമിനെയും ,ഇസ്ഹാഖിനെയും ,യഹ്ഖൂബിനെയും ഓർക്കുക (38:45)

നിഷ്കളങ്കമായ ഒരു കാര്യം കൊണ്ട് നാം അവരെ സംശുദ്ധമാക്കിയിരിക്കുന്നു  അതായത് പരലോക ഭവനത്തിന്റെ സ്മരണകൊണ്ട് (38:46)

നിശ്ചയമായും അവർ നമ്മുടെ അടുക്കൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തമൻമാരിൽ പിട്ടവരാകുന്നു (38:47)

ഇസ്മാഈലിനെയും ,അൽയസഇനെയും ,ദുൽകിഫ്ലിയെയും ഓർക്കുക എല്ലാവരും ഉത്തമൻമാരിൽ പെട്ടവരാകുന്നു (38:48) 

മനുഷ്യവർഗ്ഗത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉത്തമന്മാർ അവരാണ് മീതെ സൂചിപ്പിച്ച പ്രവാചകന്മാർ അതി കഠിനമായ പരീക്ഷണങ്ങൾ അതിജീവിച്ചവരാണവർ പരലോകമായിരുന്നു അവരുടെ ലക്ഷ്യം  നിഷ്കളങ്കമായ ഒരു കാര്യം കൊണ്ട് നാം അവരെ സംശുദ്ധമാക്കി എന്നാണ് അല്ലാഹു പറയുന്നത് എന്താണ് അക്കാര്യം  പരലോക ഭവനത്തിന്റെ സ്മരണ 

അല്ലാഹുവിലും അന്ത്യനാളിലും വിശ്വസാക്കാനാണ് അവർ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നത് ഏകനായ റബ്ബിൽ വിശ്വസിക്കുക ,തന്റെ മനസ്സിൽ വന്നുപോവുന്ന സകല ചിന്തകളും അല്ലാഹു അറിയും അത് കൊണ്ട് അല്ലാഹു ഇഷ്ടപ്പെടുന്ന ചിന്തകൾ മാത്രമേ മനസ്സിൽ വരാൻ പാടുള്ളൂ നാവിൽ നിന്ന് വീഴുന്ന ഓരോ വാക്കും അല്ലാഹു കേൾക്കും അവൻ ഇഷ്ടപ്പെടാത്ത ഒരു വാക്കും വായിൽ നിന്ന് വരരുത് തന്റെ കർമ്മങ്ങളെല്ലാം അല്ലാഹു കാണുന്നുണ്ട് അവൻ ഇഷ്ടപ്പെടാത്ത ഒരു കർമ്മവും തന്നിൽ നിന്നുണ്ടായിക്കൂടാ എല്ലാം അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി മാത്രം അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ജീവിച്ചു മരിക്കുക അവർക്കാണ് പരലോക ഭവനം അതിലവർ പ്രവേശിക്കും സ്ഥിരമായി താമസിക്കും 

ജന്നാത്തു അദ്നിൽ സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങൾ ,സ്വർഗത്തിന്റെ വാതിലുകൾ അവർക്കുവേണ്ടി തുറന്ന് വെക്കപ്പെട്ടിരിക്കുന്നു മുഫത്തിഹത്തുൽ ലഹൂമുൽ അബ്വാബ് പരലോക സ്മരണയിലൂന്നി നിന്നുകൊണ്ടുള്ള പ്രവർത്തനം അതാണ് പ്രവാചകന്മാരെ ഉത്തമന്മാരാക്കിയത് സൂറത്തു ദാരിയാത്തിൽ ഈ രണ്ടും ഇങ്ങനെ കാണാം 

ഇബ്രാഹിമിന്റെ മാന്യാതിഥികളുടെ വർത്തമാനം നിനക്ക് വന്നിട്ടുണ്ടോ ? അതായത് അവർ അദ്ദേഹത്തിന്റെ അടുക്കൽ പ്രവേശിച്ച സന്ദർഭം എന്നിട്ടവർ സലാം പറഞ്ഞു അദ്ദേഹം സലാം മടക്കി ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങി ചെന്നു എന്നിട്ട് തടിച്ചു കൊഴുത്ത ഒരു മൂരിക്കുട്ടനെ (പശുക്കുട്ടിയെ )വേവിച്ചു കൊണ്ട് വന്നു  അങ്ങനെ അത് അവരുടെ അടുക്കലേക്ക് അടുപ്പിച്ചു വെച്ചു അദ്ദേഹം പറഞ്ഞു: നിങ്ങൾ തിന്നുകയല്ലേ ?
അപ്പോൾ അവരെക്കുറിച്ച് അദ്ദേഹത്തിന് ഭയം തോന്നി അവർ പറഞ്ഞു ഭയപ്പെടേണ്ട അദ്ദേഹത്തിന് ജ്ഞാനിയായ ഒരാൺകുട്ടിയെപ്പറ്റി അവർ സന്തോഷ വാർത്ത അറിയിക്കുകയും ചെയ്തു അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഒരു ശബ്ദത്തോടെ മുമ്പോട്ട് വന്നു എന്നിട്ടവൾ അവളുടെ മുഖത്തടിച്ചു ഇങ്ങനെ പറയുകയും ചെയ്തു. ഞാൻ വന്ധ്യയായ കിഴവി  അവർ പറഞ്ഞു:  അപ്രകാരം തന്നെയാണ് നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നത് നിശ്ചയമായും അവൻ സർവ്വജ്ഞാനിയായ യുക്തിമാൻ തന്നെ  (സൂറത്തു ദാരിയാത്ത് :24-30)

അമ്പിയാഹ് സൂറത്തിൽ ഇങ്ങനെ കാണാം 

ഇസ്ഹാഖിനെയും,കൂടുതലായി യഹ്ഖൂബിനെയും അദ്ദേഹത്തിന് നാം ദാനം നല്കി എല്ലാവരെയും നാം സദ് വൃത്തരാക്കുകയും ചെയ്തു  (21:72)

ഇബ്രാഹിം  (അ)ന് പുത്രനായി ഇസ്ഹാഖിനെ നൽകി പൗത്രനായി യഹ്ഖൂബിനെയും നൽകി പുത്രനെ മാത്രമല്ല പൗത്രനെയും നൽകി എന്ന് അല്ലാഹു എടുത്തു പറയുകയാണിവിടെ ഇബ്രാഹിം നബി  (അ)ന്റെ ശ്രേഷ്ഠത വിളിച്ചോതുന്ന ഒരു വചനം കൂടി പറയാം 

വത്തഹദല്ലാഹു ഇബ്രാഹീമ ഖലീല 
ഇബ്രാഹിമിനെ അല്ലാഹു സുഹൃത്തായി സ്വീകരിച്ചു എത്ര വലിയ പദവിയാണത് 

ഇബ്രാഹിം  (അ)ന്റെ പരമ്പര വളരെ അനുഗ്രഹീതയാണ് അതിൽ രാജാക്കന്മാരുമുണ്ട് നേതാക്കന്മാരുണ്ട് ആത്മീയ പുരുഷന്മാരുണ്ട് പരമ്പരയിലെ മഹാപുരുഷനാണ് യഹ്ഖൂബ് (അ) നിശ്ചിത പരമ്പരയെക്കുറിച്ചു ഖുർആൻ പറയുന്നു  

അവരെ നാം നമ്മുടെ കല്പന പ്രകാരം ജനങ്ങൾക്ക് മാർഗ്ഗ ദർശനം നൽകുന്ന നേതാക്കളാകുകയും ചെയ്തു നല്ല കാര്യങ്ങൾ പ്രവർത്തിക്കുവാനും ,നിസ്കാരം നിലനിർത്തുവാനും സക്കാത്ത് കൊടുക്കുവാനും നാം അവർക്ക് ബോധനം നൽകുകയും ചെയ്തു അവർ നമ്മെ ആരാധിക്കുന്നവരുമായി (21:73)

ഇബ്രാഹിം  (അ)ന്റെ പിൻഗാമികളുടെ അവസ്ഥയാണത് ഇപ്പറഞ്ഞ ഗുണങ്ങൾ ഒത്തിണങ്ങിയ നേതാവായിരുന്ന യഹ്ഖൂബ് ( അ) സകരിയ്യാനബി (അ)ന്റെ പ്രാർത്ഥന ഉദ്ധരിച്ചുകൊണ്ടാണ് സൂറത്ത് മർയം ആരംഭിക്കുന്നത് അതിങ്ങനെയാണ് 

സകരിയ്യ (അ) ദുആ ചെയ്തു എന്റെ റബ്ബേ നിശ്ചയമായും ഞാൻ എന്റെ എല്ലുകൾ ബലഹീനമായിരിക്കുന്നു തലനരയാൽ കത്തിത്തിളങ്ങുകയും ചെയ്തിരിക്കുന്നു നിന്നോട് പ്രാർത്ഥിച്ചതിൽ എന്റെ റബ്ബേ ഞാൻ നിർഭാഗ്യവാനായിട്ടുമില്ല (19:4)
എന്റെ പിന്നിടുണ്ടാവുന്ന ബന്ധുകുടുംബങ്ങളെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു എന്റെ ഭാര്യ മച്ചിയായിനിൽക്കുന്നു അത് കൊണ്ട് നിന്റെ പക്കൽ നിന്ന് ഒരു ബന്ധുവെ (പിൻ തുടർച്ചാവകാശിയെ )എനിക്ക് നീ ദാനം നൽകണമേ (19:5) 

അടുത്ത വചനത്തിൽ യഹ്ഖൂബ് (അ)നെ എടുത്തു പറയുന്നു 

എനിക്കും യഹ്ഖൂബ് കുടുംബത്തിനും അനന്തരാവകാശിയായിത്തീരന്ന ഒരു ബന്ധുവിനെ എന്റെ റബ്ബേ ...നീ സുസമ്മതം നൽകുകയും ചെയ്യയ്യേണമേ (19:6)

സക്കരിയ്യ (അ)ന്റെ പ്രാർത്ഥനയിൽ യഹ്ഖൂബ് (അ)ന്റെ പേര് പറഞ്ഞിരിക്കുന്നു ഈ ദുആയുടെ ഫലമായിട്ടാണ് യഹ്യാ എന്ന കുട്ടിയെ കിട്ടിയത് 

യഹ്ഖൂബ് നബി  (അ)ന്റെ മറ്റൊരു പേരാണ് ഇസ്റാഈൽ യഹ്ഖൂബ് (അ)ന്റെ പരമ്പരയാണ് ബനൂഇസ്റാഈൽ ഒട്ടനേകം പ്രവാചകന്മാരും ഔലിയാക്കന്മാരും സ്വാലിഹീങ്ങളും ആ സമൂഹത്തിലുണ്ട് ഒരു കാലത്ത് ലോകത്തിന് വിജ്ഞാനത്തിന്റെ പ്രകാശം നൽകിയതും അവരായിരുന്നു 
വിശുദ്ധ ഖുർആൻ ചോദിക്കുന്നു 

അതല്ല നിങ്ങൾ പറയുന്നുവോ : നിശ്ചയമായും ഇബ്രാഹിമും ഇസ്മാഈലും ഇസ്ഹാഖും യഹ്ഖൂബും സന്തതികളും യഹൂദികളോ നസ്രാണികളോ ആയിരുന്നുവെന്ന് പറയുക നിങ്ങളാണോ ഏറ്റവും അറിയുന്നവൻ അതല്ല അല്ലാഹുവോ ? 

മനുഷ്യവർഗ്ഗത്തിൽ യഹ്ഖൂബ് (അ)നുള്ള മഹത്വം മനസ്സിലാക്കാൻ ഈ വിശുദ്ധ വചനങ്ങൾ മതി 
       ദനാ എന്ന സഹോദരി 
〰〰〰〰〰〰〰〰
റാഹീൽ(റ) അഥവാ റാഹേൽ 

പ്രവാചക പത്നിയാണവർ യഹ്ഖൂബ്(അ) ന്റെ ഏറ്റവും പ്രിയങ്കരിയായ ഭാര്യ അവർക്കിടയിൽ സ്നേഹത്തിന്റെ സാഗരം അലയടിക്കുകയായിരുന്നു കാലം അതിന് സാക്ഷി നിന്നു യൂസുഫ് എന്ന കുഞ്ഞ് ജനിച്ചതോടെ സ്നേഹ സാഗരത്തിന്റെ ആഴം വർദ്ധിച്ചു 

റാഹീലിന് മകനോടുള്ള സ്നേഹം എങ്ങനെ വർണ്ണിക്കും ഏറെക്കാലം കരഞ്ഞ് പ്രാർത്ഥിച്ച് കിട്ടിയ മോൻ ഈ മോന് എന്തൊരു സൗന്ദര്യം  നിലത്ത് വെക്കാൻ തോന്നുന്നില്ല മുലയൂട്ടി,താരാട്ട് പാടിയുറക്കി ഏറെ ലാളിച്ചു വളർത്തി കവിളിൽ മുത്തം നൽകി  റാഹീലും മോനും പെണ്ണുങ്ങളുടെ  സംസാര വിഷയമാണ് യഹ്ഖൂബ് (അ),റാഹീൽ (റ),യൂസുഫ് (അ) ഇവരെല്ലാം പടപ്പുകളാണ് പടപ്പുകൾക്കിടയിലെ സ്നേഹം  യഥാർത്ഥ സ്നേഹം അതല്ല  അല്ലാഹുവിനോടുള്ള സ്നേഹം അതാണ് യഥാർത്ഥ സ്നേഹം ശാശ്വത സ്നേഹം പടപ്പുകളെ സ്നേഹിക്കാം അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി യഹ്ഖൂബ് (അ),റഹീല (റ),യൂസുഫ്  (അ) എന്നിവർക്കിടയിലെ സ്നേഹം അല്ലാഹുവിന്റെ പൊരുത്തത്തിനുവേണ്ടിയാണ് അതവർക്ക് ലഭിക്കുകയും ചെയ്തു ലോകം ഇവരുടെ ചരിത്രത്തിൽ നിന്ന് മഹത്തായ പാഠം പഠിക്കേണ്ടതുണ്ട് സ്നേഹത്തിന്റെ പാഠം തന്നെ സ്നേഹം ദുഃഖമായി മാറും അങ്ങനെ മാറിയാലും പിടിച്ചു നിൽക്കാൻ കഴിയണം പതറി വീണു പോവരുത് സ്നേഹം കൊണ്ട് മനുഷ്യൻ വീർപ്പ് മുട്ടിപ്പോവാറുണ്ട് ഈ സ്നേഹം ഇതേ അളവിൽ എക്കാലവും ലഭിക്കുമെന്ന് വിശ്വസിക്കാം ദുഃഖം വരാനുള്ള സാധ്യത അവർ കാണുകയേയില്ല അത് കാണാൻ കഴിഞ്ഞാൽ സ്വയം നിയന്ത്രിക്കാൻ കഴിയും കാണാൻ കഴിഞ്ഞില്ലെങ്കിൽ തകർന്നു വീണുപോകും സ്നേഹം ദുഃഖത്തിന് വഴിമാറുന്ന സംഭവമാണ്  ഇനി പറയാൻ പോവുന്നത് ഭാര്യയെ വല്ലാതെ സ്നേഹിക്കുന്ന ഭർത്താവിനും ഭർത്താവിനെ അഗാധമായി സ്നേഹിക്കുന്ന ഭാര്യക്കും ,മക്കളെ അതിയായി സ്നേഹിക്കുന്ന മാതാപിതാക്കൾക്കും പാഠമാവാൻ വേണ്ടിയാണ് ഈ രംഗം അവതരിപ്പിക്കുന്നത് എല്ലാവരെയും സന്തോഷ ഭരിതരാക്കുന്നതായിരുന്നു ആ വാർത്ത റാഹീൽ രണ്ടാമതും ഗർഭം ധരിച്ചിരിക്കുന്നു യഹ്ഖൂബ് (അ)നും ഭാര്യമാർക്കും മക്കൾക്കും മറ്റ് ബന്ധുക്കൾക്കുമെല്ലാം ആനന്ദം നൽകുന്ന വാർത്ത യൂസുഫ് മോനെപ്പോലെ മറ്റൊരു കുഞ്ഞ് ഗർഭകാലത്ത് ക്ഷീണവും അവശതയുമൊക്കെ അല്പം കൂടുതലായി അനുഭവപ്പെട്ടു മാസങ്ങൾ കൊഴിഞ്ഞു തീർന്നു പ്രസവ സമയമായി ബുദ്ധിമുട്ട് കൂടുതലായിരുന്നു പ്രസവം നടന്നു  ആൺ കുഞ്ഞ് തന്നെ ഒരു പുത്രനെ കൂടി കിട്ടിയതിൽ സന്തോഷമുണ്ട് പക്ഷെ സന്തോഷത്തെ മൂടിക്കളയുന്ന ദുഃഖം വന്നു  റാഹിൽ തീരെ അവശയായിരിക്കുന്നു മരുന്നുകൾ നൽകുന്നു നന്നായി പരിപാലിക്കുന്നുമുണ്ട് മോന് പേരിട്ടു ബിൻയാമീൻ റാഹീലിന് മക്കളെ കണ്ട് മതിയായിട്ടില്ല സ്നേഹിച്ചു മതിവന്നിട്ടില്ല പക്ഷെ സമയം തീർന്നു പോയി ആയുസ്സിന്റെ ദൈർഘ്യം അവസാനിച്ചു ശ്വാസഗതി വർദ്ധിച്ചു അനുവദിക്കപ്പെട്ട ശ്വാസങ്ങൾ വലിച്ചു തീർക്കുകയാണ് ഉൽക്കണ്ഠയാണെവിടെയും ഇളം തെന്നൽ പോലെ ആത്മാവ് കടന്നു പോയി റാഹീൽ (റ) വഫാത്തായി 

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ യഹ്ഖൂബ് (അ)ന്റെ നയനങ്ങൾ നിറഞ്ഞൊഴുകി സ്വയം നിയന്ത്രിച്ചു ആശ്വസിച്ചു അല്ലാഹു റാഹിലിനെ തനിക്കു നൽകി അതൊരുവല്ലാത്ത അനുഗ്രഹം തന്നെയായിരുന്നു റാഹീലിനെ ഭാര്യയായി കിട്ടിയപ്പോൾ മനസ്സിൽ കൊള്ളാത്ത സന്തോഷമായിരുന്നു അല്ലാഹു റാഹീലിനെ തിരിച്ചു കൊണ്ട് പോയി യൂസുഫും ബിൻയാമീനും തന്നിൽ ലഭിച്ച അനുഗ്രഹമാണവർ അവരെ നല്ല നിലയിൽ വളർത്തിയെടുക്കണം റാഹീലിന് അന്ത്യയാത്ര ധാരാളമാളുകൾ വന്നു കൂടി അഫ്റാസ് എന്ന സ്ഥലത്ത് ഖബർ തയ്യാറാക്കി  മയ്യിത്ത് കുളിപ്പിച്ചു കഫൻ ചെയ്തു അഫ്റാസ് ബത്ലഹേമിലാണെന്ന് പറയപ്പെട്ടിരിക്കുന്നു  ജനക്കൂട്ടം നോക്കി നിൽക്കെ മയ്യിത്ത് കട്ടിൽ ഉയർന്നു ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ അത് നീങ്ങിപ്പോയി പെണ്ണുങ്ങൾ നെടുവീർപ്പിടുകയും ശബ്ദമില്ലാതെ കരയുകയും ചെയ്തു കൊച്ചു യൂസഫിനെ ഇത്താത്ത കെട്ടിപ്പിടിച്ചു നിന്നു തേങ്ങി മരണാനന്തര കർമ്മങ്ങൾ അവസാനിച്ചു  റാഹീൽ (റ) ഖബറിലേക്കു പോയി ഖബറടക്കൽ കഴിഞ്ഞു യഹ്ഖൂബ് (അ)ഖബറിനു മുകളിൽ മീസാൻ കല്ല്  നാട്ടി പിന്നീട് ആ കല്ല് വളരെ പ്രസിദ്ധമായി  

റാഹീലിന്റെ ഖബറിനു മുകളിലെ കല്ല് അങ്ങനെ പറഞ്ഞ് കല്ല് പ്രസിദ്ധമായിത്തീർന്നു യഹ്ഖൂബ് നബി(അ)ന് യൂസുഫിനോടും ബിൻയാമീനോടും അതിരില്ലാത്ത വാത്സല്യമായിരുന്നു അതിന്റെ കാരണങ്ങൾ വളരെ വ്യക്തമായിരുന്നു താൻ ഏറെ സ്നേഹിച്ചിരുന്ന റാഹീലിന്റെ മക്കളാണവർ നല്ല അഴകുള്ള കുട്ടികൾ ശരീരം പോലെ അതി സുന്ദരമാണവരുടെ മനസ്സും നല്ല പെരുമാറ്റം  

ഉമ്മ നഷ്ടപ്പെട്ട കുട്ടികൾ ഉമ്മായുടെ സ്നേഹവും വാത്സല്യവും വളരെ ചെറുപ്പത്തിൽ തന്നെ എടുത്തു മാറ്റപ്പെട്ടു യൂസുഫ് ഭാവിയിൽ സമുന്നതമായ സ്ഥാനത്ത് എത്തിച്ചേരുമെന്ന പ്രതീക്ഷയുണ്ട് ഇക്കാരണങ്ങൾ കൊണ്ടൊക്കെയാണ് ആ കുട്ടികളോട് പ്രത്യക്ഷമായി തന്നെ സ്നേഹം പ്രകടിപ്പിച്ചത് മറ്റുള്ള കുട്ടികളോട് സ്നേഹക്കുറവുണ്ടോ ?ഒട്ടുമില്ല മറ്റ് പുത്രന്മാരുടെ മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി പിതാവിന്റെ സ്നേഹം മുഴുവൻ യൂസുഫും ബിൻയാമീനും കൈവശപ്പെടുത്തിയെന്ന തോന്നൽ  പിശാച് അവരുടെ മനസ്സിൽ കയറി കൂടി വേണ്ടത്ത ചിന്തകൾ ഇളക്കിവിട്ടു യൂസുഫ് തങ്ങൾക്കു ഭീഷണിയാണെന്ന തോന്നലുണ്ടാക്കി എല്ലാ ഇക്കാക്കമാരോടും യൂസുഫ് മോന് സ്നേഹമാണ് ആ സ്നേഹത്തിന് അവർ വിലകല്പിച്ചില്ല യൂസുഫിനെ പിതാവിൽ നിന്നകറ്റണം അതിനെന്താണ് വഴി ? അതാണവരുടെ ചിന്ത 

ഒരു ദിവസം യൂസുഫ് മോൻ ഉപ്പയുടെ അടുത്തേയ്ക്ക് പോയി ഓടി വന്നു സ്വരം താഴ്ത്തി ഇങ്ങനെ പറഞ്ഞു 
ഉപ്പാ ഞാനൊരു കിനാവ് കണ്ടു എന്താണ് മോൻ കണ്ടത് ? 
പതിനൊന്ന് നക്ഷത്രങ്ങൾ സൂര്യനും ചന്ദ്രനും അവയെല്ലാം തനിക്കു മുമ്പിൽ സാഷ്ടാംഗം ചെയ്യുന്നു കുമ്പിടുന്നു 

യഹ്ഖൂബ് (അ)ന്റെ മുഖത്ത് ഗൗരവം നിറഞ്ഞു മോനെ ഇങ്ങനെ ഉപദേശിച്ചു 

മോനെ ഇക്കാര്യം ആരോടും പറയരുത് മോന്റെ ഇക്കാക്കമാർ ഇക്കാര്യം അറിയുകയേ ചെയ്യരുത് 
ഉപ്പ ഗൗരവമായ ചിന്തയിലാണ്ടു അവർ  ഈ സ്വപ്ന വിവരമറിഞ്ഞാൽ പിന്നെ അസൂയക്കതിരുണ്ടാവില്ല അവർ എന്തും ചെയ്യും ഇക്കാക്കമാർ പ്രത്യക്ഷത്തിൽ  യൂസുഫ് മോനോട് വളരെ നന്നായി പെരുമാറുന്നുണ്ട് എടുക്കുകയും ഓമനിക്കുകയും ചെയ്യുന്നു കൊച്ചു മോന് അവരുടെ കാപട്യമറിയില്ല കൊച്ചുമോന്റെ കാര്യമോർത്താൽ ഉപ്പാക്ക് ബേജാറുണ്ട് ഉപ്പ മോനെ ഉപദേശിച്ചതിങ്ങനെ 

നിന്റെ സഹോദരങ്ങൾ നിനക്കെതിരെ സൂത്രങ്ങൾ പ്രയോഗിച്ചേക്കാം പിശാച് അതിനവരെ പ്രേരിപ്പിക്കും പിശാച് മനുഷ്യരുടെ വ്യക്തമായ ശത്രുവാകുന്നു 

പുത്രന്മാർ പിതാവിനെ സമീപിച്ചു യൂസുഫിനെ തങ്ങളോടൊപ്പം കാട്ടിലേക്കയക്കണമെന്ന് അപേക്ഷിച്ചു  പിതാവ് സമ്മതിച്ചില്ല അദ്ദേഹം പറഞ്ഞു നിങ്ങൾ യൂസുഫിന്റെ കാര്യത്തിൽ വേണ്ടതുപോലെ ശ്രദ്ധിക്കില്ല എന്തെങ്കിലും ആപത്ത് സംഭവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു പുത്രന്മാർ നിർബന്ധം തുടർന്നു സമ്മതിക്കും വരെ സമ്മർദ്ദം തന്നെ ഒടുവിൽ സമ്മതം മൂളി ആ രംഗം വളരെ ഹൃദയ സ്പർശിയായിരുന്നു രാവിലെ തന്നെ യൂസുഫിനെ കുളിപ്പിച്ചു മുടി ചീകിയൊതുക്കി വെള്ള ഉടുപ്പ് ധരിച്ചു തലപ്പാവ് കെട്ടിക്കൊടുത്തു  ഇത്താത്ത ദനാ  കരയുന്നു കൊച്ചനുജനെ ഇക്കാക്കമാരുടെ കൂടെ കാട്ടിലേക്കയക്കാൻ ദനാക്കുമനസ്സ് വരുന്നില്ല മോനെകെട്ടിപ്പിടിച്ചു ചുംബനം നൽകി  മോനെ നല്ലോണം നോക്കണേ ഇക്കാക്കമാരോട് ദനാ കൊഞ്ചി പറഞ്ഞു  ദനായുടെ വിഷമം കാണും തോറും പിതാവിന്റെ ദുഃഖം കൂടികൂടി വന്നു കഴിക്കാനുള്ള ആഹാരം പൊതിഞ്ഞെടുത്തു കുടിക്കാനുള്ള വെള്ളവുമെടുത്തു  യഹ്ഖൂബ് (അ) ലാവി എന്ന മകനെ വിളിച്ചു ആഹാരപ്പൊതി ഏൽപിച്ചിട്ട് പറഞ്ഞു മോനെ ഇത് യൂസുഫ് മോന്റെ ആഹാരമാണ് അവന് വിശന്നാൽ നീ ആഹാരം നൽകണം അക്കാര്യം ഞാൻ നിന്നെയാണ് ഏൽപിക്കുന്നത് 

ഉപ്പാ ഞാൻ ആഹാരം കൊടുത്തു കൊള്ളാം ഉപ്പ അതോർത്ത് വിഷമിക്കേണ്ട ലാവി ഉറപ്പിച്ചു പറഞ്ഞു  

ശംഊൻ എന്ന മകനെ വിളിച്ചു തോൽപ്പാത്രം നൽകി മോനേ ഇത് യൂസുഫ് മോന് കുടിക്കാനുള്ള വെള്ളമാണ് അവന് ദാഹിക്കുമ്പോൾ വെള്ളം കൊടുക്കണം  

ഉപ്പാ..... ഒന്നും കൊണ്ടും വിഷമിക്കേണ്ട വെള്ളം കൊടുക്കുന്ന കാര്യം ഞാനേറ്റു 

യഹൂദാ എന്ന മകനെ വിളിച്ചു  മോനെ.... യഹൂദാ... യൂസുഫ് മോൻ എപ്പോഴും നിന്റെ സംരക്ഷണയിലായിരിക്കണം നീ അവനെ പിരിഞ്ഞിരിക്കരുത്  

ഉപ്പാ ഞാനവന്റെ കൂടെ തന്നെയുണ്ടാവും  

റൂബിൽ എന്ന മകൻ മുമ്പോട്ട് വന്നു യൂസുഫിനെ എടത്ത് ചുമലിൽ കയറ്റിയിരുത്തി ഉപ്പാ പോയിവരട്ടെ  യൂസുഫ് മോൻ യാത്ര ചോദിച്ചു ഉപ്പ മോനെ കെട്ടിപ്പിടിച്ചു ചുംബനം നൽകി ഉപ്പായുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് വലിയ ആട്ടിൻ കൂട്ടത്തെയും തെളിച്ചുകൊണ്ട് മക്കൾ പോയി ദനാ ...ഇക്കാക്കമാർ പോവുന്നത് നിസ്സഹായയായി നോക്കി നിന്നു യൂസുഫ് മോൻ  കണ്ണിൽ നിന്ന് മാഞ്ഞപ്പോൾ ദനാ പൊട്ടിക്കരഞ്ഞു ഉപ്പ വീട്ടിനകത്തേക്ക് കയറി കട്ടിലിൽ കിടന്നു യഹ്ഖൂബ് (അ)സ്വന്തം പിതാവിനെ ഓർത്തു പ്രിയപ്പെട്ട പിതാവ് ഇസ്ഹാഖ് (അ) ഒരിക്കൽ ഇസ്ഹാഖ് (അ) പുത്രൻ യഹ്ഖൂബ് (അ)നോട് പറഞ്ഞു മോനെ ഞാനൊരു കാര്യം പറഞ്ഞു തരാം എന്റെ ഉപ്പ ഇബ്രാഹിം നബി  (അ) എന്നോടിങ്ങനെ പറഞ്ഞു 
മോനെ ഇസ്ഹാഖ് നിനക്കൊരു മകൻ ജനിക്കും അവന്റെ പേര് യഹ്ഖൂബ് എന്നായിരിക്കും അവന് ആദമിന്റെ രൂപ ലാവണ്യമുണ്ടാകും ഇബ്രാഹിമിന്റെ ജ്ഞാനം ലഭിക്കും നൂഹ് നബി  (അ)ന്റെ സങ്കടം അനുഭവിക്കും ഇസ്മാഈൽ നബി  (അ)നെപ്പോലെ ബന്ധുക്കളെ പിരിഞ്ഞു താമസിക്കേണ്ടിവരും സ്വന്തം മകന്റെ വേർപാടിൽ സങ്കടപ്പെടും  

യഹ്ഖൂബ് (അ) പിതാവിന്റെ വാക്കുകൾ ഓർത്തു കുടുംബത്തെ പിരിഞ്ഞ് താമസിക്കേണ്ടി വന്നു ഇരുപത് കൊല്ലക്കാലം ഇനി പുത്രനെ പിരിഞ്ഞിരിക്കേണ്ടി വരുമോ ? യഹ്ഖൂബ് (അ)വല്ലാതെ ദുഃഖിതനായി റാഹീൽ തന്നെ വിട്ടുപോയി ആ ദുഃഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ഇനി യൂസുഫും വേർപിരിയുകയാണോ ? ബിൻയാമീനെ കൈകളിലെടുത്തു പൊന്നിളം പൈതലിനെ ചുംബിച്ചു  അപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം 

ഒരു ദിവസം രാത്രി ഉറങ്ങുമ്പോൾ ദനാ ഒരു സ്വപ്നം കണ്ടു ഒരു ചെന്നായ യൂസുഫിനെ ആക്രമിക്കുന്നതായി സ്വപ്നം കണ്ടു ഭയന്നു നിലവിളിച്ചുപോയി രാവിലെ ഉണർന്നപ്പോൾ മനസ്സുനിറയെ ഭീതിയായിരിക്കുന്നു യൂസുഫിന് എന്തോ അപകടം സംഭവിക്കാൻ പോവുന്നത് പോലെ തോന്നി ഉണർന്ന ഉടനെ യൂസുഫ് കിടക്കുന്ന സ്ഥലത്ത് പോയി നോക്കി അവിടെ യൂസുഫ് ഉണ്ടായിരുന്നില്ല വെപ്രാളത്തോടെ ഉപ്പായുടെ അടുത്തേക്കോടി  

ഉപ്പ കടുത്ത ദുഃഖത്തോടെ കരയുന്നതാണ് കണ്ടത് ഉപ്പാ .....യൂസുഫ് മോൻ എവിടെ? ദനാ നിലവിളിച്ചുകൊണ്ട് ചോദിച്ചു 

യൂസുഫിനെ അവർ കൊണ്ടുപോയി ഉപ്പ വേദനയോടെ പറഞ്ഞു 
അവർ പോയ വഴിയേ ദാന ഓടി ഉച്ചത്തിൽ കരഞ്ഞുകൊണ്ടുള്ള ഓട്ടം സഹോദരങ്ങളുടെ സമീപത്തെത്തി യൂസുഫിനെ കെട്ടിപ്പിടിച്ചു മോനെ പോകരുത് ഇവരുടെ കൂടെ പോവരുത് വാ നമുക്ക് മടങ്ങിപ്പോകാം യൂസുഫിനെ സഹോദരി പിടിച്ചു വലിച്ചു അവർ വിട്ടില്ല കോപത്തോടെ അവളെ പിടിച്ചു തള്ളി ദനാ വീണു പോയി അവർ യൂസുഫിനെയും കൊണ്ട് പോയി പിന്നാലെ ചെന്ന ദനായെ അവർ അടിച്ചോടിച്ചു ഉറക്കെ നലവിളിച്ചു കൊണ്ട് ദനാ മടങ്ങിപ്പോന്നു ദനാ എന്ന സഹോദരിയുടെ മനസ്സ് നീറുകയായിരുന്നു അന്ന് പകൽ മുഴുവൻ ഉപ്പയോടൊപ്പമിരുന്നു കണ്ണീരൊഴിക്കി യൂസുഫിനെ രക്ഷിക്കാൻ കഴിയാത്ത നിസ്സഹായത ദനായുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു
    വിശുദ്ധ ഖുർആനിൽ യൂസുഫ് നബി(അ)ന്റെ ചരിത്രം വിവരിക്കുന്ന അധ്യായം തന്നെയുണ്ട് സൂറത്ത് യൂസഫ്  സഹോദരന്മാരുടെ അസൂയ എത്ര കടുത്തതായിരുന്നുവെന്ന് അതിൽ നിന്ന് മനസ്സിലാക്കാം 

ഉപ്പയുടെ സ്നേഹം മുഴുവൻ യൂസുഫും ബിൻയാമീനും സ്വന്തമാക്കിയിരിക്കുന്നു അത് പറ്റില്ല അത് തിരിച്ചു പിടിക്കണം അവർ ഒരുപാട് തവണ രഹസ്യ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട് യൂസുഫിനെ  എന്ത് ചെയ്യണമെന്നായിരുന്നു പ്രധാന ചർച്ച  വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം  

അവർ തമ്മിൽ പറഞ്ഞ സന്ദർഭം ഓർക്കുക നാം ശക്തമായ ഒരു സംഘം ഉണ്ടായിട്ടും യൂസുഫും അവന്റെ സഹോദരനും തന്നെയാണ് നമ്മുടെ പിതാവിന് നമ്മളെക്കാൾ ഇഷ്ടപ്പെട്ടവർ നിശ്ചയമായും നമ്മുടെ പിതാവ് വ്യക്തമായ വഴികേടിൽ തന്നെയാകുന്നു (12:8)

പലരും പല അഭിപ്രായങ്ങൾ പറഞ്ഞു 

യൂസുഫിനെ കൊണ്ട്പോയി കൊല്ലണം ചിലർ പറഞ്ഞു കൊല്ലരുത് ഏതെങ്കിലും കാട്ടിൽ കൊണ്ട് പോയി കളയണം
 മറ്റു ചിലർ പറഞ്ഞു കൊന്നാലും കളഞ്ഞാലും കൊള്ളാം ആദ്യമൊക്കെ പിതാവിന് സങ്കടം കാണും പിന്നെയത് തീരും നമ്മെ സ്നേഹിക്കാൻ തുടങ്ങും നാം ചെയ്യുന്നത് തെറ്റ് തന്നെ ആ തെറ്റ് ശേഷം നമുക്കു നല്ലവരായി ജീവിക്കാം അത്പോരെ 

ഒരാൾ പറഞ്ഞ അഭിപ്രായം ഖുർആൻ ഉദ്ദരിക്കുന്നു  

നിങ്ങൾ യൂസുഫിനെ കൊല്ലുക അല്ലെങ്കിൽ അവനെ ഭൂമിയിൽ വല്ലയിടത്തും കൊണ്ട് പോയി ഉപേക്ഷിക്കുക അങ്ങനെ നിങ്ങളുടെ പിതാവിന്റെമുഖം നിങ്ങൾക്ക് ഒഴിവായിക്കിട്ടും അതിന് ശേഷം നല്ലവരായിത്തീരുകയും
  ചെയ്യാം (12;9)

അവരിൽ നിന്നൊരാൾ പറഞ്ഞു നിങ്ങൾ യൂസുഫിനെ കൊലപ്പെടുത്തരുത് അവനെ ഒരു കിണറ്റിന്റെ ആഴത്തിലേക്ക് ഇട്ടേക്കുക ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്തുകൊണ്ട് പൊയ്ക്കോളും നിങ്ങൾ എന്തെങ്കിലും ചെയ്യുന്നവരാണെങ്കിൽ (12:10)

യൂസുഫിനെ കൊല്ലരുത് എന്നു പറഞ്ഞത് റൂബിൽ എന്ന സഹോദരനായിരുന്നുവെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്  

അസൂയ മനുഷ്യനെ എവിടെ വരെ എത്തിക്കുമെന്ന് ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കണം എല്ലാ സൽഗുണങ്ങളുമുള്ള ഒരു കുട്ടിയോടാണ് ഈ ക്രൂരത എന്നോർക്കണം 

യൂസുഫിനെ വിട്ടു കിട്ടാൻ വേണ്ടി പിതാവിൽ അവർ സമ്മർദ്ദം ചെലുത്തി അക്കാര്യവും വിശുദ്ധ ഖുർആൻ പറയുന്നുണ്ട് അതിങ്ങനെയാണ് 

അവർ പറഞ്ഞു: ഞങ്ങളുടെ ഉപ്പാ .....നിങ്ങൾക്കെന്താണ് യൂസുഫിന്റെ കാര്യത്തിൽ നിങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നില്ലേ ? ഞങ്ങൾ അവന് ഗുണകാംക്ഷികൾ തന്നെയാണ്  (12:11)

നാളെ അവനെ ഞങ്ങളുടെ കൂടെ അയച്ചുതരിക അവൻ തിന്നും കുടിച്ചും സുഖിച്ചു നടക്കുകയും കളിക്കുകയും ചെയ്യട്ടെ നിശ്ചയമായും ഞങ്ങൾ അവനെ കാത്തുസൂക്ഷിക്കുന്നവരാകുന്നു (12:12)

ഒരു പിതാവിന് മക്കൾ നൽകുന്ന ഉറപ്പാണിത് അത് പാലിക്കാൻ അവർക്ക് കഴിഞ്ഞോ ? ഇല്ല പൊള്ളയായ ഉറപ്പായിരുന്നു അത് ആ പിതാവ് ഒരു സാധാരണ പിതാവാണോ ? അല്ല അല്ലാഹുവിന്റെ പ്രവാചകനാണ് പിതാവ് സമ്മതിച്ചില്ല അദ്ദേഹം പറഞ്ഞ വാക്കുകൾ ഖുർആനിൽ കാണാം 

അദ്ദേഹം പറഞ്ഞു:  നിശ്ചയമായും ഞാൻ അവനെ നിങ്ങൾ കൊണ്ട് പോകുന്നത് എന്നെ വ്യസനിപ്പിക്കുക തന്നെ ചെയ്യുന്നു നിങ്ങൾ അവനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരിക്കെ അവനെ ചെന്നായ പിടിച്ചു തിന്നുന്നതിനെ ഞാൻ ഭയപ്പെടുകയും ചെയ്യുന്നു (12:13)

അതിനവർ നൽകിയ മറുപടി ഇങ്ങനെ 

അവർ പറഞ്ഞു  :ഞങ്ങൾ ഒരു ശക്തമായ സംഘം ഉണ്ടായിട്ടും അവനെ ചെന്നായ പിടിച്ചു തിന്നുന്നുവെങ്കിൽ നിശ്ചയമായും  അപ്പോൾ ഞങ്ങൾ നഷ്ടക്കാർ തന്നെയാണ്  (12:14) 

പുത്രന്മാർ പിതാവിനോട് വാദിക്കുകയാണ് വാദിച്ചു പിതാവിനെ തോല്പിക്കാനാണ് ഭാവം 

ഞങ്ങൾ ശക്തമായ ഒരു കൂട്ടമാണ് ഞങ്ങൾ യൂസുഫിനെ സംരക്ഷിക്കും ഞങ്ങളെ വിശ്വസിക്കണം ചെന്നായ വരില്ല ചെന്നായ വരികയും യൂസുഫിനെ തിന്നുകയും ചെയ്താൽ ഞങ്ങൾക്കല്ലേ നഷ്ടം ഞങ്ങൾക്കല്ലേ സങ്കടം ഞങ്ങളെങ്ങനെ ആ ദുഃഖം സഹിക്കും  

മനസ്സില്ലാ മനസ്സോടെയാണ് യൂസുഫിനെ വിട്ടു കൊടുത്തത് ഉപ്പായുടെ കണ്ണിൽ നിന്ന് മറയുന്നത് വരെ എന്തൊരു സന്തോഷ പ്രകടനമായിരുന്നു സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു ഉപ്പായുടെ വകയായുള്ള വലിയ ആട്ടിൻ പറ്റത്തെ തെളിച്ചുകൊണ്ട് ഇവർ നീങ്ങുകയാണ് കുറെ ദൂരം യാത്ര ചെയ്തു അപ്പോൾ എന്താണുണ്ടായത് ? 

ഇക്കാക്കമാരുടെ സ്നേഹപ്രകടനങ്ങൾ നിന്നു പകരം ഗൗരവസ്വഭാവക്കാരായി റൂബീൽ തന്റെ ചുമലിലിരിക്കുന്ന യൂസുഫിനെ പൊക്കിയെടുത്ത് താഴേക്കിട്ടു നടക്കെടാ....മുമ്പോട്ട്  എന്തൊരു ഗൗരവം ഇത് വരെ കാണിച്ച സ്നേഹം എവിടെപ്പോയി ? 

കാട്ടിലൂടെ നടക്കാൻ വല്ലാത്ത പ്രയാസം കൊച്ചുകാലുകളിൽ ഏന്തിയേന്തി നടക്കുകയാണ്  കാലുകൾ വേദനിക്കുന്നു ഇക്കാക്കമാരേ..... ഒന്നു നിൽക്കണേ യൂസുഫു മോൻ കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു ശ്രദ്ധിച്ചില്ല കുഞ്ഞിക്കാലുകളിൽ ഓടാൻ തുടങ്ങി ഒപ്പമെത്താൻ  കാലിൽ വേദന വല്ലാത്ത ദാഹം ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ .. അവരുടെ ഖൽബുകൾ കടുത്തു പോയിരുന്നു അലിയാത്ത ഹൃദയങ്ങൾ ഒരു കുട്ടിയുടെ അവശത കണ്ട് അവർ രസിക്കുന്നു അവർക്ക് നല്ല രസം തോന്നി അവർ നോക്കി നിന്നു കുട്ടി അടുത്തെത്തി ശംഊനിന്റെ വസ്ത്രത്തിൽ പിടിച്ചു  ഉം.....എന്ത് വേണം ?ഗൗരവത്തിലുള്ള മറുപടി വെള്ളം......വെള്ളം........ദാഹിക്കുന്നു പോടാ ..നിനക്ക് വെള്ളമില്ല ഇക്കാക്ക .....ഉപ്പ .....ഇക്കാക്കയെ ഏൽപിച്ച വെള്ളം..? 
ഓ....ഹോ...ഉപ്പ ഏൽപിച്ച വെള്ളം കാണിച്ചു തരാം ഉപ്പ ഏൽപിച്ച വെള്ളപ്പാത്രം എടുത്തു പാറയിൽ എറിഞ്ഞു വെള്ളം ചിതറി ഒഴുകിപ്പോയി 
താൻ കുടിക്കേണ്ട വെള്ളം തനിക്കുവേണ്ടി ഉപ്പ നൽകിയ വെള്ളം അതാണല്ലോ ഒഴുക്കി കളഞ്ഞത് ദാഹിച്ചിട്ടു വയ്യ ഇനിയെന്ത് ചെയ്യും?  യൂസുഫ് മോൻ കരഞ്ഞു കരച്ചിൽ കണ്ടപ്പോൾ അവരുടെ കോപം വർദ്ധിച്ചു അവർ പിശാചുകളായി മാറുകയാണ് യൂസുഫ് മോന്റെ കുപ്പായം ഊരിയെടുത്തു അവർ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി കുട്ടിയുടെ മനോഹരമായ ശരീരത്തിൽ അടിയുടെ പാടുകൾ തെളിഞ്ഞു   ഒരുത്തൻ കത്തിയെടുത്തു മറ്റൊരുത്തൻ കയറെടുത്തു കൊല്ലാൻ ഒരുങ്ങുകയാണ്  ഒരാൾ മാത്രം അല്പം ദയ കാട്ടി യഹൂദ കുട്ടി യഹൂദയെ കെട്ടിപ്പിടിച്ചു യഹൂദാ ......അവനെ വിടൂ മറ്റുള്ളവർ ധൃതി കാട്ടി യൂസുഫിനെ കൊല്ലരുത് യഹൂദ പറഞ്ഞു  

എന്ത് വേണമെന്ന് ഞങ്ങൾക്കറിയാം കുട്ടിയുടെ കൈകാലുകൾ ബന്ധിച്ചു വലിച്ചു കൊണ്ട് പോയി ശരീരം വല്ലാതെ വേദനിക്കുന്നു  ഇതിനാണോ ഇവർ തന്നെ കൊണ്ട് വന്നത് ? എന്തെല്ലാം പഞ്ചാര വാക്കുകളാണ് പറഞ്ഞിരുന്നത്? എന്നിട്ടിപ്പോൾ ? ചതിയാണിവർ കാണിച്ചത് ഇത്രക്ക് ക്രൂരന്മാരാണെന്ന് മനസ്സിലാക്കിയില്ല അതാ ഒരു കിണർ അതിന്റെ സമീപത്തേക്കാണ് തന്നെ കൊണ്ടു പോവുന്നത്  തൊട്ടിയിൽ പിടിച്ചിരുത്തി രക്ഷപ്പെടാൻ നോക്കി സർവ്വ ശക്തിയുമുപയോഗിച്ച് കുതറി ഓടാൻ നോക്കി കുട്ടിയല്ലേ ?എങ്ങനെ കഴിയാൻ തടിമാടന്മാർ തന്നെ മുറുകെ പിടിച്ചിരിക്കുകയാണ് ബക്കറ്റ് ഉയർത്തി കിണറ്റിലേക്ക് താഴ്ത്തി ആഴമുള്ള കിണറ്റിലേക്ക് തന്നെ താഴ്ത്തുകയാണ് എന്തൊരു ക്രൂരതയാണിത് കിണറ്റിന്റെ പകുതി വരെ താഴ്ത്തി കയർ വിട്ടു തൊട്ടിയും കയറും കിണറ്റിലേക്കു വീണു വലിയൊരു കല്ല് ഉരുട്ടികൊണ്ട് വന്ന് കിണറ്റിലേക്കിട്ടു  അവനെകൊണ്ടുള്ള ശല്യം തീർന്നു  സഹോദരങ്ങൾ പിൻവാങ്ങി മരത്തണലിൽ പോയിരുന്നു ഇനിയെന്ത്? വൈകുന്നേരം വീട്ടിലേക്ക് മടങ്ങണമല്ലോ ? ഉപ്പ യൂസുഫിനെ നോക്കിയിരിക്കുകയാവും ഉപ്പയോടെന്ത് പറയും ?അതിനെക്കുറിച്ചായി പിന്നെ ചർച്ച 

നാം രാവിലെ പുറപ്പെടുമ്പോൾ ഉപ്പായുടെ വായിൽ നിന്നൊരു വാക്ക് വന്നില്ലേ ? ചെന്നായ പിടിച്ചു തിന്നുക അത് തന്നെ നമുക്കു പറയാം യൂസുഫിന്റെ ഉടുപ്പിൽ രക്തം പുരട്ടാം അത് യൂസുഫിന്റെ രക്തമാണെന്ന് പറയാം ചെന്നായ പിടിച്ചപ്പോൾ ഒഴുകിയ രക്തം സന്ധ്യകഴിഞ്ഞ് ഇരുട്ട് പരന്ന ശേഷം നാം വീട്ടിൽ ചെല്ലുക നന്നായി കരയണം ദുഃഖം അഭിനയിക്കണം എന്നിട്ട് സങ്കടത്തോടെ സംഭവം വിവരിക്കാം ഉപ്പ വിശ്വസിച്ചു കൊള്ളും സന്ധ്യയായി ആട്ടിൻ കൂട്ടത്തെയും തെളിച്ചു കൊണ്ടവർ നടന്നു ഉടുപ്പിൽ ഏതോ രക്തം പുരട്ടി  സാധാരണ വരുന്ന സമയം കഴിഞ്ഞു എത്രയോ നേരമായി വീട്ടിലുള്ളവർ കാത്തിരിക്കുകയാണ് കാണുന്നില്ല സമയം വൈകിയപ്പോൾ എല്ലാവർക്കും ആശങ്കയായി എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ ?
    അകലെ നിന്നും ശബ്ദം കേൾക്കാം സങ്കടപ്പെട്ട് കരയുന്ന ശബ്ദം അവർ വീട്ടിന്റെ മുറ്റത്തെത്തി 
ഞങ്ങളുടെ ഉപ്പാ...  ഞങ്ങളിതെങ്ങനെ സഹിക്കും .....ഞങ്ങളുടെ യൂസുഫ് മോനേ .....നിനക്കിത് സംഭവിച്ചല്ലോ .....  വീട്ടിലുള്ളവർ ആശങ്കാ കുലരായി എന്താണ് സംഭവിച്ചത്? അവർ ഉപ്പയെ സമീപിച്ചു കരഞ്ഞുകൊണ്ട് സങ്കടം പറയാൻ തുടങ്ങി 

ഉപ്പാ ..... ഞങ്ങൾ മത്സരിച്ചു ഓടിക്കളിക്കുകയായിരുന്നു യൂസുഫിന് ഞങ്ങളോടൊപ്പം ഓടാൻ കഴിയില്ലല്ലോ അവനെ ഞങ്ങൾ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് ഇരുത്തിയതായിരുന്നു അപ്പോൾ ഒരു ചെന്നായ വന്നു അവനെ തിന്നുകളഞ്ഞു ഇതാ നോക്കൂ അവന്റെ ഉടുപ്പ് ഇതിൽ ചോര കണ്ടില്ലേ? 

അവർ പറഞ്ഞതെല്ലാം കളവാണെന്ന് യഹ്ഖൂബ് (അ)ന് മനസ്സിലായി ക്ഷമിക്കുകയല്ലാതെന്ത് ചെയ്യും  

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം 

അവർ സന്ധ്യമയങ്ങുമ്പോൾ അവരുടെ പിതാവിന്റെ അടുക്കൽ കരഞ്ഞു കൊണ്ട് വരികയും ചെയ്തു (12:16) 
 

അവർ പറഞ്ഞു:  ഞങ്ങളുടെ ഉപ്പാ ..... ഞങ്ങൾ മത്സരിച്ചോടികൊണ്ട് പോയി യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് ഞങ്ങൾ വിട്ടേക്കുകയും ചെയ്തു അങ്ങനെ അവനെ ചെന്നായ പിടിച്ചു തിന്നു കളഞ്ഞു നിങ്ങൾ ഞങ്ങളെ വിശ്വസിക്കുകയില്ല ഞങ്ങൾ സത്യം പറയുന്നവരാണെങ്കിലും (സൂറത്തുൽ:യൂസുഫ്  :12:17)

അവർ യൂസുഫിന്റെ കുപ്പായത്തിന്മേൽ ഒരു കള്ള ചോര കൊണ്ട് വരികയും ചെയ്തു  യഹ്ഖൂബ് പറഞ്ഞു:  പക്ഷെ നിങ്ങളുടെ മനസ്സ് നിങ്ങൾക്ക് എന്തോ ഒരു
 കാര്യം തോന്നിച്ചുതന്നിരിക്കുന്നു  ഇനി ഭംഗിയായ ക്ഷമ നിങ്ങൾ വിവരിക്കുന്നതിനെപ്പറ്റി സഹായം തേടാനുള്ളത് അല്ലാഹുവിനോട് മാത്രം  (12:18)

തന്റെ പ്രിയപുത്രനെ ഇവരെന്തോ ചെയ്തിരിക്കുന്നു എന്താണ് ചെയ്തതെന്ന് ചോദിച്ചാൽ അവർ പറയില്ല മകന്റെ കാര്യത്തിൽ തന്നെ സഹായിക്കാൻ അല്ലാഹു മാത്രമേയുള്ളൂ സലക കാര്യങ്ങളും അവനിൽ ഭരമേൽപിക്കുന്നു അവൻ എല്ലാം കാണുന്നു അറിയുന്നു ഇവർ യഥാർത്ഥത്തിൽ എന്താണ് ചെയ്തതെന്ന് അല്ലാഹുവിന്നറിയാം നിഷ്കളങ്കനായ ആ കുട്ടിയെ അവൻ സഹായിക്കും അത് തന്നെയാണ് തന്റെ വിശ്വാസം എന്നെങ്കിലുമൊരിക്കൽ അല്ലാഹു തന്റെ മകനെ തിരിച്ചുതരും അത് വരെ ക്ഷമിക്കുക യൂസുഫ് ദുഃഖം നിറഞ്ഞ ഓർമ്മയായി 

പ്രിയസഹോദരി ദനാ വല്ലാതെ സങ്കടപ്പെട്ടു രാത്രിയുടെ ഇരുട്ടിൽ അവൾ പ്രിയസഹോദരനെ ഓർത്തു കരഞ്ഞു എപ്പോഴും ബിൻയാമീന്റെ കൂടെയാണവൾ എടുത്ത് ഓമനിക്കും ഉപ്പയെ കാണാൻ തന്നെ  പ്രയാസം ഒറ്റക്കിരുന്ന്  കരയുന്നത്  കാണാം യൂസുഫിന്റെ വേർപാട് ഉപ്പയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് 

സഹോദരന്മാർ രാവിലെ ആടുകളെയും തെളിച്ചു കൊണ്ടു പോകും പകൽ സമയത്തൊന്നും അവരെ കാണില്ല സന്ധ്യയോടെ വന്നു കയറും പിന്നെ വീട്ടിലാകെ ബഹളമാണ് സംസാരവും തമാശപറച്ചിലും പൊട്ടിച്ചിരികളും  അത്താഴം കഴിഞ്ഞാൽ എല്ലാവരും ഉറക്കവും നേരം പുലർന്നാൽ വീണ്ടും മലഞ്ചരുവിലേക്ക്  

യസ്ഖൂബ് (അ) ജനങ്ങൾക്കിടയിലാണ് ഏകനായ ഇലാഹിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നു തൗഹീദ് പ്രചരിപ്പിക്കുന്നു പലതരത്തിലുള്ള എതിർപ്പുകൾ നേരിടുന്നു ഇസ്ലാമിന്റെ ശത്രുക്കളുടെ എതിർപ്പുകൾ നേരിടണം വളരെ ധീരമായി അവരെ നേരിടണം അതേസമയം തന്നെ മകനെ നഷ്ടപ്പെട്ട കടുത്ത ദുഃഖം മനസ്സിൽ നീറി പുകയുകയും ചെയ്യുന്നുണ്ട് ഇസ്ലാം മത പ്രചാരണരംഗത്ത് യഹ്ഖൂബ് (അ) വളരെയേറെ പ്രയാസങ്ങൾ സഹിച്ചിട്ടുണ്ടെന്ന് വിശുദ്ധ ഖുർആനിലെ സൂചനകളിൽ നിന്ന് മനസ്സിലാക്കാം 

മനസ്സിലെ ദുഃഖം പുറത്ത് കാണിക്കാതെയാണ് ജനങ്ങളോട് സംസാരിക്കുന്നത് ബിംബാരാധകന്മാർ ശക്തിയായി എതിർക്കുന്നു പരിഹാസങ്ങളും ,വെല്ലുവിളികളും ,ഭീഷണികളും ഉയരുന്നു ഇസ്ലാം മതം സ്വീകരിച്ചവർക്ക് ആത്മവിശ്വാസം നൽകണം അവരുടെ ഈമാൻ ശക്തിപ്പെടുത്തണം  വീട്ടിലെത്തിയാൽ പുത്രന്മാരുടെ വർത്തമാനങ്ങൾ കേട്ട് സഹിക്കണം അവരുടെ തമാശകളും ചിരികളും സഹിക്കണം എരിപൊരികൊള്ളുന്ന ജീവിതം കാലം ഒഴുകുകയായിരുന്നു വർഷങ്ങളെത്ര കടന്നു പോയി മക്കളിൽ പലരും വിവാഹിതരായി അവർക്ക് മക്കളുണ്ടായി വീട്ടിലെ അംഗ സംഖ്യവർദ്ധിച്ചു  യൂസുഫിന്റെ കഥ തന്നെ പലരും മറന്നുപോയി ഓരോ ദിവസവും പുതിയ സംഭവങ്ങൾ നടക്കുന്നു അതിനെക്കുറിച്ചാവും പിന്നെ ചർച്ച പഴയതെല്ലാം മറക്കും യഹ്ഖൂബ് (അ)ന് മറക്കാനാവില്ല മകനെ ഓർക്കാത്ത ദിവസങ്ങളില്ല 

പതിറ്റാണ്ടുകൾ പലതു കടന്നു  പോയിരിക്കുന്നു കൻആൻ പ്രദേശത്ത് ക്ഷാമം പിടിപ്പെട്ടിരിക്കുന്നു  ധാന്യം കിട്ടാനില്ല വലിയ വില കൊടുത്താൽ കുറച്ചു ധാന്യം കിട്ടും യഹ്ഖൂബ് (അ)ന്റെ വീട്ടിലും ദാരിദ്ര്യം വന്നു  സമീപ പ്രദേശങ്ങളിലും ദാരിദ്ര്യം തന്നെ വെച്ചുവിളമ്പാൻ ധാന്യമില്ല വരൾച്ചമൂലം കൃഷിയില്ല  കൻആൻ പ്രദേശത്തുള്ളവർ ഒരു വാർത്ത കേട്ടു  മിസ്വ്റിൽ ചെന്നാൽ ധാന്യം കിട്ടും മിതമായ നിരക്കിൽ കിട്ടും....റേഷൻ സമ്പ്രദായമാണ് നിയന്ത്രണമുണ്ട് നിശ്ചിത അളവിൽ വിദേശികൾക്കും കിട്ടും അതൊരു അത്ഭുതകരമായ വാർത്തയായിരുന്നു കൻആൻ വഴി ചില യാത്രാ സംഘങ്ങൾ കടന്നു പോയി മിസ്വ്റിലേക്കാണ് പോയത് അവർ മടങ്ങി വന്നാൽ കൂടുതൽ വിവരങ്ങളറിയാം അടുത്ത ദിവസങ്ങളിൽ കൂടുതൽ സംഘങ്ങൾ പോയി ചില സംഘക്കാർ മടങ്ങി വന്നു അവരിൽ നിന്ന് കൗതുകകരമായ വാർത്ത കൾ കിട്ടി മിസ്വറിന്റെ അതിർത്തിയിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട് യഥേഷ്ടം കടന്നു ചെല്ലാനൊന്നും പറ്റില്ല തടന്നു നിർത്തും പരിശോധന നടത്തും റിപ്പോർട്ട് ചെയ്യും ഉന്നത അധികാരികളുടെ സമ്മതം കിട്ടിയാൽ കടത്തിവിടും വിദേശികളെ പ്രവേശിപ്പിക്കുന്നതങ്ങനെയാണ് ചെക്ക് പോസ്റ്റുകളുടെ സമീപം സത്രങ്ങളുണ്ട് അവിടെ വിദേശികളെ താമസിപ്പിക്കും ആഹാരം നൽകും  മിസ്വറിലെ ഓരോ വീടിനും റേഷൻ നിശ്ചയിച്ചിട്ടുണ്ട് അതനുസരിച്ചുള്ള ധാന്യം അവർക്ക് കിട്ടും കൂടുതൽ ഇല്ല വമ്പിച്ച ഭക്ഷ്യനിയന്ത്രണം  

ഏഴ് വർഷം മിസ്വറിൽ നല്ല കാലാവസ്ഥയായിരുന്നു നന്നായി മഴ പെയ്തു ഇഷ്ടംപോലെ കൃഷിയുണ്ടായി ഗോഡൗണുകളിൽ ധാന്യം നിറച്ചു വെച്ചു ഏഴ്  വർഷം കൊണ്ട് വൻ  ധാന്യശേഖരമുണ്ടായി പിന്നെ ഏഴ് വർഷം കടുത്ത ക്ഷാമം അങ്ങനെ ഒരു കാലം വരുമെന്ന് അവിടുത്തെ ഭരണാധികാരി നേരത്തെ മനസ്സിലാക്കിയിരുന്നു ഏഴ് വർഷത്തെ ക്ഷാമം നേരിടാൻ വേണ്ടത്ര ധാന്യം കരുതിവെച്ചു മറ്റു നാട്ടുകാർ സഹായം ചോദിച്ചു വരും അവരെ സഹായിക്കാനുള്ളതും  കരുതി വെച്ചു  കരുതലിന്റെ കാലഘട്ടം പണക്കാരും സാധാരണക്കാരുമെല്ലാം മിതവ്യയം ശീലിച്ചു ഒരിടത്തും ധൂർത്തില്ല റേഷൻ കടകളിൽ പരിശോധന കർശനമാക്കി കൻആനിലെ  സഹോദരങ്ങൾ ഈ വാർത്ത കേട്ട് അന്തംവിട്ടു നിൽക്കുകയാണ് അവർ പിതാവിനെ സമീപിച്ചു കാര്യങ്ങൾ വിശദീകരിച്ചു  

ഉപ്പാ..... ഞങ്ങൾ മിസ്വറ് വരെ പോയിവരട്ടെ  അവിടെ കൊടുക്കാൻ നമ്മുടെ കൈവശം ഒന്നുമില്ലല്ലോ ഞങ്ങളൊന്നു പോയി നോക്കട്ടെ ഉപ്പാ.... കുറച്ചു പണം ഒപ്പിക്കണം എന്നിട്ടു പോവാം പിന്നെയും ദിവസങ്ങൾ കടന്നു പോയി  ശാമിലേക്കുള്ള പാത പാതയരികിൽ ഒരു  കൊച്ചു കുടിൽ കെട്ടി അതിൽ ഒറ്റയ്ക്ക് താമസിക്കും യഹ്ഖൂബ് (അ)ആരാധനക്ക് പറ്റിയ കേന്ദ്രം  ശാമുകാർ മിസ്റിലേക്കു പോവുന്നത് അത് വഴിയാണ് പലരും നബിയെ കാണാനിറങ്ങും സലാം പറയും സംസാരിക്കും മിസ്റിലെ അസീസ് വളരെ ദയാലുവാണെന്ന് പലരും പറഞ്ഞു ദാന്യ വിതരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ശരീഫ് മക്കൾ ഉപ്പായെ കാണാനെത്തി 

നിങ്ങളുടെ കൈവശം വല്ലതുമുണ്ടോ ? ഉപ്പ ചോദിച്ചു കുറച്ചു സ്വർണ്ണവും അല്പം പട്ടുതുണിയുമുണ്ട് എങ്കിൽ അതുമായി പൊയ്ക്കോളൂ    മക്കളേ മഹാന്മാരെ സന്ദർശിക്കാൻ പോകുമ്പോൾ പല മര്യാദകളും പാലിക്കേണ്ടതുണ്ട്  അവരോടു ശബ്ദമുയർത്തി സംസാരിക്കരുത് വളരെ വിനയം കാണിക്കണം ചോദിക്കുന്നതിന് മാത്രം ഉത്തരം പറയണം നീട്ടിപ്പറയരുത് ഇരിക്കാൻ പറഞ്ഞാൽ മാത്രം ഇരിക്കുക മുഖത്ത് നോക്കി സംസാരിക്കണം അങ്ങുമിങ്ങും നോക്കരുത് മഹാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം  യാത്ര പറഞ്ഞാൽ പിന്നെ അവിടെ നിൽക്കരുത് പുറത്ത് പോരുമ്പോൾ നിങ്ങളുടെ പിൻഭാഗം അസീസിന് നേരെയാക്കരുത് പിന്നോട്ട് നടന്ന് പുറത്ത് കടക്കണം അസീസ് പറഞ്ഞതൊന്നും പരസ്യപ്പെടുത്തരുത് 

ഉപ്പായുടെ ഉപദേശങ്ങൾ അനുസരിച്ചുകൊള്ളാമെന്ന് വാക്കുകൊടുത്തു പുത്രന്മാർ യാത്രപുറപ്പെട്ടു ഒട്ടകപ്പുറത്താണ് യാത്ര നിസ്സാരമായ പാരിതോഷികവുമായി പുറപ്പെടാൻ അവർക്ക് ലജ്ജ തോന്നി ദാരിദ്ര്യത്തിന്റെ കടുപ്പം അവരെ മുമ്പോട്ട് നയിച്ചു 
        ദിവസങ്ങൾക്കു ശേഷം അവർ മിസ്വറിന്റെ അതിർത്തിയിലെത്തി ചെക്ക് പോസ്റ്റിലുള്ളവർ അവരെ സത്രത്തിലാക്കി അന്നവിടെ താമസിച്ചു  ഭക്ഷണവും വെള്ളവും കിട്ടി ആശ്വാസമായി  അവരുടെ പേരുവിവരങ്ങൾ എഴുതിക്കൊണ്ട് പൊയി വന്ന കാരണവും എഴുതി പ്രവേശിക്കാനുള്ള അനുവാദത്തിനായി കാത്തിരുന്നു ഒടുവിൽ അനുമതി കിട്ടി  അസീസിന്റെ കൊട്ടാരത്തിലേക്ക്  അവിടെ ധാരാളം സന്ദർശകരുണ്ട് പുറം നാട്ടുകാരും ധാരളമുണ്ട്  ധാന്യത്തിന് വന്നവരും ധാരളമുണ്ട്  വാതിൽക്കൽ കാത്തിരുന്നു അനുമതികിട്ടിയപ്പോൾ അകത്ത് കടന്നു അസീസിനെ കണ്ടു എന്തൊരു തേജസ്സ്?  അവർ വിനയത്തോടെ നിന്നു ചോദിച്ചതിന് മാത്രം ഉത്തരം നൽകി നാടും വീടും പേരും എല്ലാം ചോദിച്ചറിഞ്ഞു  വീട്ടിലാരൊക്കെയുണ്ട് ? പേരെന്താണ് ? എല്ലാം പറഞ്ഞു കൊടുത്തു പിതാവിന്റെ പേര് പറഞ്ഞു വന്ന എല്ലാവരുടെയും പേര് പറഞ്ഞു  അസീസ് സ്വയം നിയന്ത്രിച്ചു മുഖത്ത് ഭാവഭേദം വന്നില്ല വന്ന ആളുകളെ വേണ്ടത് പോലെ മനസ്സിലാക്കി  വീട്ടിൽ ദാരിദ്ര്യമാണ് അസീസ് ഒരു സേവകനെ വിളിച്ചു ഇങ്ങനെ പറഞ്ഞു  ഇവരെ ഭക്ഷണ ഹാളിൽ കൊണ്ട് പോയി സൽക്കരിക്കുക സേവകൻ അവരെ ഭക്ഷണഹാളിലേക്ക് കൊണ്ടുപോയി രുചികരമായ ആഹാരം വിളമ്പി ദാരിദ്ര്യം പിടിച്ച കാലത്ത് ഇത്രയും നല്ല ആഹാരം കിട്ടിയോ ? മതിവരുവോളം കഴിച്ചു സന്തോഷമായി അസീസിനെക്കുറിച്ചു വലിയ മതിപ്പു തോന്നി അസീസ് അവർക്ക് ധാരാളം ധാന്യം  യാത്രയാക്കി പുറപ്പെടാൻ നേരത്ത് അസീസ് പറഞ്ഞു 

നിങ്ങൾക്കൊരു ചെറിയ അനുജൻ ഉണ്ടെന്നല്ലേ പറഞ്ഞത് അടുത്തെ തവണ വരുമ്പോൾ അവനെ കൂടെ കൊണ്ട് വരണം അല്ലെങ്കിൽ ധാന്യം കിട്ടില്ല  

അവസാനം പറഞ്ഞ വാചകം കേട്ട് അവർ ഞെട്ടി അനുജനെ കൊണ്ടു വന്നില്ലെങ്കിൽ ധാന്യം കിട്ടില്ല ബിൻയാമീനെ കൊണ്ട് വരണം അത് കഴിയുമോ ?  ഉപ്പ വിട്ടു തരുമോ ?  
യൂസുഫ് പോയ ദുഃഖം ഇത് വരെ തീർന്നിട്ടില്ല പിന്നെങ്ങനെ ബിൻയാമിനെ വിട്ടു തരും തങ്ങൾ പറയുന്നതൊന്നും ഉപ്പ വിശ്വസിക്കില്ല വലിയ ധാന്യക്കെട്ടുകളുമായി അവർ നാട്ടിൽ തിരിച്ചെത്തി അത് കണ്ടപ്പോൾ ഉപ്പാക്കും സന്തോഷം കുറെ ദിവസത്തേക്ക് മക്കൾക്ക് വിശപ്പടക്കാമല്ലോ ചാക്കുകൾ കെട്ടഴിച്ചു ധാന്യപാത്രത്തിലേക്കു നീക്കി അതിശയം തങ്ങൾ കൊടുത്ത പാരിതോഷികം അതിൽ തന്നെ കിടക്കുന്നു സ്വീകരിച്ചിട്ടില്ല  ഉപ്പാ ...... ഇത് കണ്ടോ ? അസീസ് വളരെ ദയാലുവാണ് നാം നൽകിയ പാരിതോഷികം തിരിച്ചു തന്നിരിക്കുന്നു വലിയ ആഹ്ലാദമായി എല്ലാവർക്കും ദിവസങ്ങൾ കടന്നുപോയി സന്തോഷവും ആശ്വാസവും നിറഞ്ഞ ദിവസങ്ങൾ അടുത്തയാത്രയെ കുറച്ചു ചർച്ച തുടങ്ങി ഉപ്പയോട് കാര്യം പറയുന്നതെങ്ങനെ ?  പറയാതിരിക്കുന്നതങ്ങനെ? 
ബിൻയാമീനെ തങ്ങളോടൊപ്പം കിട്ടണം അതിന് വളരെ തന്ത്രപരമായി സംസാരിക്കണം അവർ പലതവണ കൂടിയാലോചന നടത്തി പിതാവിന്റെ മുമ്പിലെത്തി 
ഉപ്പാ... ഞങ്ങൾ ഒരിക്കൽ കൂടി മിസ്വറിലേക്ക് പോവാനുദ്ദേശിക്കുന്നു  ഉപ്പ ഉപ്പ സമ്മതം തരണം പിന്നൊരുകാര്യം കൂടിപറയാനുണ്ട് അസീസ് ഒരു കാര്യം പറഞ്ഞിട്ടുണ്ട് അടുത്തതവണ വരുമ്പോൾ ബിൻയാമിനെ കൊണ്ടുവരണം  

വേണ്ട മക്കളേ വേണ്ട അവനെ ഞാൻ വിട്ട് തരില്ല ഉപ്പ നിഷേധിച്ചു 

ഉപ്പാ... ബിൻയാമിനെ കൊണ്ട് ചെന്നില്ലെങ്കിൽ നമുക്ക് ധാന്യം ലഭിക്കില്ല അങ്ങനെയാണ് അസീസ് പറഞ്ഞത് 

നിങ്ങളെന്ത് പറഞ്ഞാലും ഞാനവനെ വിട്ടു തരില്ല  ഉപ്പാ. ... നിങ്ങൾ വിഷമിക്കേണ്ട ഞങ്ങളവനെ നന്നായി നോക്കിക്കോള്ളാം അവനൊരാപത്തും വരില്ല അവനെയും കൊണ്ട് ചെന്നാൽ നമുക്ക് നല്ല അളവിൽ ധാന്യം കിട്ടും ഉപ്പ തടസ്സം പറയരുത് ഞങ്ങൾ ഇത്രയും പേരില്ലേ ? ഞങ്ങളെ വിശ്വസിക്കൂ 

നിങ്ങളെ എങ്ങനെ വിശ്വസിക്കും ഞാൻ നിങ്ങളിതൊക്കെ പറഞ്ഞല്ലേ യൂസുഫിനെ കൊണ്ട് പോയത് എന്നിട്ടെന്തായി നിങ്ങളവനെ സൂക്ഷിച്ചോ ?  എനിക്കവനെ നഷ്ടപ്പെട്ടില്ലേ ? ബിൻയാമിന്റെ കാര്യത്തിൽ ഞാൻ നിങ്ങളെ എങ്ങനെ വിശ്വസിക്കും യൂസുഫിനെക്കുറിച്ചുള്ള ദുഃഖം എന്നെ കാർന്നു തിന്നുകയാണ് കരഞ്ഞുകരഞ്ഞു കണ്ണുകളുടെ കാഴ്ച കുറഞ്ഞു ബിൻയാമിനെകൂടി നഷ്ട്ടപ്പെടാൻ വയ്യ ...എന്നെ നിർബന്ധിക്കരുത് 

മക്കൾ പിതാവിനെ വീണ്ടും വീണ്ടും നിർബന്ധിച്ചുകൊണ്ടിരുന്നു ഒടുവിൽ യഹ്ഖൂബ് (അ) മക്കളോടിങ്ങനെ പറഞ്ഞു  ബിൻയാമിനെ സൂക്ഷിച്ചുകൊള്ളാമെന്ന് അല്ലാഹുവിന്റെ പേരിൽ എനിക്ക് നിങ്ങൾ ഉറപ്പ് തരണം  

അവർ അതിന് തയ്യാറായിരുന്നു ബിൻയാമിനെ രക്ഷിച്ചുകൊള്ളാമെന്ന് അവർ അല്ലാഹുവിന്റെ പേരിൽ വാക്കുകൊടുത്തു 

അപ്പോൾ അദ്ദേഹം പറഞ്ഞു:  നാം ഈ പറഞ്ഞതിന് അല്ലാഹു സാക്ഷി 

ബിൻയാമിനെ കൂടെ അയക്കാൻ പുത്രന്മാർ പിതാവിനെ നിർബന്ധിക്കുന്ന ഭാഗം വിശുദ്ധ ഖുർആനിൽ നമുക്കു നോക്കാം 

അങ്ങനെ അവർ തങ്ങളുടെ പിതാവിന്റെയടുക്കൽ മടങ്ങി ചെന്നപ്പോൾ അവർ പറഞ്ഞു ഞങ്ങളുടെ  പിതാവേ (ഞങ്ങളുടെ സഹോദരനെ കൊണ്ട് ചെല്ലാത്തപക്ഷം )ഞങ്ങൾക്ക് ധാന്യം നിരോധിക്കപ്പെട്ടിരിക്കുകയാണ് അതുകൊണ്ട് ഞങ്ങളുടെ സഹോദരനെ ഞങ്ങളോടൊന്നിച്ച് അയച്ചു തന്നാലും എന്നാൽ ഞങ്ങൾ ധാന്യം അളന്നുവാങ്ങാം അവനെ ഞങ്ങൾ ശരിക്ക് സൂക്ഷിച്ച് സംരക്ഷിക്കുകയും ചെയ്യാം (12:63) 

യഹ്ഖൂബ് പറഞ്ഞു:  ഇവന്റെ സഹോദരന്റെ കാര്യത്തിൽ മുമ്പ് ഞാൻ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ ഇവന്റെ കാര്യത്തിൽ ഞാൻ നിങ്ങളെ വിശ്വസിക്കുമോ ? എന്നാൽ അല്ലാഹുവാണ് ഏറ്റവും നല്ല സംരക്ഷകൻ അവൻ കരുണയുള്ളവരിൽ വെച്ചേറ്റവും കരുണ ചെയ്യുന്നവനാകുന്നു (12:64)

അവർ അവരുടെ സാധനങ്ങൾ തുറന്നപ്പോൾ അവർ പാരിതോഷികം നൽകിയ സാധനങ്ങൾ തങ്ങൾക്കു തന്നെ മടക്കപ്പെട്ടതായി കണ്ടെത്തി 

അവർ പറഞ്ഞു:  ഞങ്ങളുടെ പിതാവേ (ഇതിനുപരിയായി )നമുക്കെന്താണ് വേണ്ടത് ? നാം കൊടുത്ത സാധനങ്ങൾ നമുക്ക് തന്നെ മടക്കിത്തന്നിരിക്കുന്നു (ബിൻയാമിനെ കൂടി അയച്ചാൽ ) നമ്മുടെ  കുടുംബത്തിന് ഞങ്ങൾ ധാന്യം കൊണ്ട് വരാം ഞങ്ങളുടെ സഹോദരനെ ശരിക്ക് സൂക്ഷിച്ച് സംരക്ഷിക്കുകയും ചെയ്തുകൊള്ളാം ഒരൊട്ടകം ചുമക്കുന്ന ധാന്യം നമുക്ക് കൂടുതൽ ലഭിക്കുകയും ചെയ്യും അത് അസീസിന് നിസ്സാരമായ അളവാകുന്നു (12:65)

അദ്ദേഹം പറഞ്ഞു:  നിങ്ങളെ വല്ല ആപത്തും വലയം ചെയ്തില്ലെങ്കിൽ നിങ്ങളവനെ തിരിച്ചു കൊണ്ട് വരുമെന്ന് നിങ്ങളെനിക്ക് അല്ലാഹുവിനെകൊണ്ട് സത്യം ചെയ്തു ഉറപ്പ് തന്നാൽ അല്ലാതെ അവനെ നിങ്ങളുടെ കൂടെ ഞാൻ അയച്ചു തരുന്നതല്ല 

അങ്ങനെ അവർ അദ്ദേഹത്തിന് ഉറപ്പ് കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: നാം പറയുന്ന സത്യത്തിന് അല്ലാഹു സാക്ഷിയാണ് (12:66)  

പിതാവ് മക്കളെ നോക്കി നല്ല തടിമിടുക്കുള്ള മക്കൾ ഇവരെ ഒരുമിച്ചു കണ്ടാൽ ചിലർക്കു അസൂയ തോന്നും കരിനാക്കുള്ളവർ എന്തെങ്കിലും പറയും അവർക്ക് കണ്ണേറ് ബാധിക്കും അവിടത്തെ  കൊട്ടാരത്തിൽ പ്രവേശിക്കുമ്പോൾ അവരെല്ലാവരും കൂടി ഒരു വാതിലിൽ കൂടി പ്രവേശിക്കരുത് പല വാതിലുകളിലൂടെ പ്രവേശിക്കണം അതാണ് നല്ലത് ഒരു സൂക്ഷ്മതക്കു വേണ്ടി അങ്ങനെ പറയാം അല്ലാഹു എന്താണോ നിശ്ചയിച്ചത് അത് നടക്കും  ഉപ്പ മക്കളെ ഇങ്ങനെ ഉപദേശിച്ചു 

മക്കളേ നിങ്ങൾ മിസ്വറിലെ കൊട്ടാരത്തിൽ പ്രവേശിക്കുമ്പോൾ എല്ലാവരും കൂടി ഒരു വാതിലിൽ കൂടി കടക്കരുത് പലവാതിലുകളിലൂടെ കയറുക   

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം 

യഹ്ഖൂബ് (അ) പറഞ്ഞു  : എന്റെ മക്കളേ (മിസ്വറ് കൊട്ടാരത്തിലേക്ക് )നിങ്ങൾ ഒരു വാതിലിലൂടെ പ്രവേശിക്കരുത് വിവിധ വാതിലുകളിലൂടെ പ്രവേശിക്കുക അല്ലാഹുവിൽ നിന്നുണ്ടാവുന്ന യാതൊന്നിനെയും നിങ്ങളിൽ നിന്ന് തടയുവാൻ എനിക്ക് കഴിയുകയില്ല അധികാരശക്തി അല്ലാഹുവിന് മാത്രമാകുന്നു അവനെത്തന്നെയാണ് ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നത് ഭരമേൽപ്പിക്കുന്നവർ അവനെത്തന്നെ ഭരമേൽപ്പിച്ചുകൊള്ളട്ടെ (12:67)

പുത്രന്മാർക്കു സന്തോഷമായി ബിൻയാമീനെ കിട്ടിയല്ലോ ആഹ്ലാദപൂർവം അവർ യാത്ര ചെയ്തു 

യാത്ര ബിൻയാമീനും സന്തോഷം നൽകി  കാണാത്ത പ്രദേശങ്ങൾ കാണുന്നു ഇക്കാക്കമാർ സ്നേഹത്തോടെ പെരുമാറുന്നു പണ്ട് യൂസുഫിനോട് കാണിച്ചത് പോലെ ബിൻയാമീനോട് കാണിച്ചില്ല യൂസുഫിനോട് കാണിച്ച ക്രൂരതയുടെ ഓർമ്മകൾ അവരുടെ മനസ്സിലുണ്ട് ബിൻയാമിനെ വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ ഉപ്പതന്നെ അക്കാര്യം ഓർമ്മിപ്പിക്കുകയുണ്ടായി 
അവരുടെ മനസ്സിൽ തെളിഞ്ഞു നിന്നത് മിസ്വറിലെ കൊട്ടാരവും അസീസിന്റെ തേജസ്സുള്ള മുഖവുമാണ് രാപ്പകലുകൾ  മാറി മാറി വന്നു അവർ മിസ്വറിന്റെ അതിർത്തിയിലെത്തി  പഴയത് പോലെ തന്നെ കാര്യങ്ങളെല്ലാം നടന്നു കൊട്ടാരത്തിന്റെ മുറ്റത്തെത്തി  ബിൻയാമീന്റെ നയനങ്ങളിൽ വിസ്മയം എന്തൊരു ഗാംഭീര്യമുള്ള കൊട്ടാരം വിശാലമായ മുറ്റം ധാരാളം സന്ദർശകർ എവിടെയും തിരക്ക് തന്നെ കൊട്ടാരത്തിൽ പ്രവേശിക്കാൻ അനുമതി  കിട്ടി കൊട്ടാരത്തിൽ പ്രവേശിക്കുമ്പോഴും അസീസിന്റെ മുമ്പിൽ നിൽക്കുമ്പോഴും പാലിക്കേണ്ട മര്യാദകൾ ബിൻയാമീന് ഇക്കാക്കമാർ പറഞ്ഞു കൊടുത്തു പല വാതിലുകളിലൂടെ അവർ കൊട്ടാരത്തിൽ പ്രവേശിച്ചു അസീസിന്റെ മുമ്പിലേക്കു ആനയിക്കപ്പെട്ടു 

അനുജനെ അസീസിനു മുമ്പിൽ ഹാജരാക്കി ബിൻയാമീൻ അസീസിന്റെ മുഖത്തേക്ക് ഉറ്റു നോക്കി കാരുണ്യമുള്ള അസീസ് ഈ അസീസാണ് ഇക്കാക്കമാർക്ക് ധാന്യം നൽകിയത് ഒരുപാട് തവണ ഇക്കാക്കമാർ അസീസിനെക്കുറിച്ചു പറയുന്നത് കേട്ടിട്ടുണ്ട് അവരുടെ വിവരണം കേട്ടപ്പോൾ ഒന്നു കാണാൻ തോന്നിപ്പോയിട്ടുണ്ട് 

ഈ അസീസാണല്ലോ തന്നെക്കൊണ്ട് വരാൻ ആവശ്യപ്പെട്ടത് എന്തൊരു നല്ല മനുഷ്യൻ കാണാനെന്തു ഭംഗി അദ്ദേഹം തന്നെയാണല്ലോ നോക്കുന്നത് ആ കണ്ണുകൾ തിളങ്ങുന്നു ചുണ്ടുകളിൽ പുഞ്ചിരി വിടരുന്നു മുഖത്ത് സന്തോഷം പടരുന്നു തന്നെ കണ്ടിട്ടാണോ ഈ സന്തോഷം  

ബിൻയാമിൻ പുഞ്ചിരി തൂകി അസീസിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ല 

അസീസ് തന്നെ അടുത്തേക്ക് വിളിക്കുകയാണല്ലോ ഇതെന്തതിശയം 

ബിൻയാമിൻ മെല്ലെ നടന്നു അസീസിന്റെ മുമ്പിലെത്തി അസീസിന്റെ കൈ കണ്ടു മനോഹരമായ വിരലുകൾ കണ്ടു ആകെ തന്റെ നേരെ നീണ്ടു വരുന്നു തന്റെ കൈപിടിച്ചു രാജാവിന്റെ കരസ്പർശം മനസ്സ് കോരിത്തരിച്ചുപോയി അസീസ് നടക്കുകയാണ് താൻ ഒപ്പം നടക്കുകയാണ് ഇക്കാക്കമാരെ നോക്കാൻ പരിചാരകന്മാരോട് കല്പ്പിച്ചു അവർക്കു സൽക്കാരത്തിന് സമയമായിക്കാണും  കൊട്ടാരത്തിൽ എന്തെല്ലാം അലങ്കാരങ്ങൾ തങ്ങളപ്പോഴും നടക്കുകയാണ്  ഇപ്പോൾ തങ്ങളുടെ ലോകത്ത് തങ്ങൾ മാത്രം അസീസും ബിൻയാമീനും മാത്രം ബിൻയാമീന് മധുരമുള്ള പലഹാരങ്ങൾ കിട്ടി പഴങ്ങൾ കിട്ടി പാനീയം കിട്ടി ഓരോന്ന് കഴിക്കുമ്പോഴും സന്തോഷം കൂടികൂടി വരികയാണ് അസീസിനോടുള്ള സ്നേഹം വർദ്ധിച്ചു വന്നു സ്നേഹം മനസ്സിൽ നിറഞ്ഞു  മോനേ.... 
അസീസ് തന്നെ വിളിക്കുന്നു കോരിത്തരിച്ചുപോയി എന്തൊരു സ്നേമാണിത് മോന്റെ വീട്ടിൽ ആരൊക്കെയുണ്ട് 
വീട്ടിലുള്ളവരെപ്പറ്റിയെല്ലാം പറഞ്ഞു കൊടുത്തു ഉപ്പയെപ്പറ്റി പ്രത്യേകം പറഞ്ഞു  ഉപ്പായുടെ വിശേഷങ്ങളൊക്കെ പറയൂ ഉപ്പയെപ്പറ്റി കുറെ നേരം സംസാരിച്ചു ഉപ്പായുടെ ദുഃഖത്തെക്കുറിച്ചു പറഞ്ഞു  

ഉപ്പാക്ക് എപ്പോഴും കരച്ചിലാണ് നഷ്ടപ്പെട്ടുപോയ മകനെക്കുറിച്ചോർത്ത് എപ്പോഴും കരയും ഉപ്പായുടെ മനസ്സ് യൂസുഫിനെക്കുറിച്ചോർത്ത് വിങ്ങുകയാണ് 

മോനേ..... നിനക്കെന്ന മനസ്സിലായോ  മോൻ ഒന്നും മനസ്സിലാവാതെ രാജാവിന്റെ മുഖത്തേക്ക് അതിലാഘവത്തോടെ നോക്കി നിന്നു  അപ്പോൾ അസീസ് ചിരിച്ചു കൊണ്ട്  പറയുകയാണ്  

മോനെ.... ഞാനാണ് യൂസുഫ് മോന്റെ ഇക്കാക്ക 

എന്റെ പടച്ചോനെ ബിൻയാമിൻ ഞെട്ടിപ്പോയി ഇക്കാക്കയെ കെട്ടിപ്പിടിച്ചു തേങ്ങിക്കരഞ്ഞുപോയി ഇക്കാക്കക്കും കരച്ചിലടക്കാനായില്ല 

നമ്മുടെ ഉപ്പ ........ ബിൻയാമിൻ പറഞ്ഞു തുടങ്ങി 

മോനേ..... ഉപ്പായെ കാണണം അതിനുള്ള സന്ദർഭം വരും ഇൻശാഅല്ലാഹ് 

ബിൻയാമിന് മനസ്സിലൊതുങ്ങാത്ത ആഹ്ലാദം ഇങ്ങനെ ഒരു കൂടിക്കാഴ്ചയുണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ല അല്ലാഹു നൽകിയ അനുഗ്രഹം കാണാൻ കഴിഞ്ഞല്ലോ ഉപ്പായുടെ അടുത്ത് പറന്നെത്താനുള്ള ആവേശമുണ്ട് പറക്കാൻ തനിക്ക് ചിറകില്ലല്ലോ ഉപ്പയെ ഈ വിവരം അറിയിക്കണം ഇക്കാക്കയെ കാണാൻ വലിയ വലിയ ആളുകൾ വന്നു കൊണ്ടിരിക്കുന്നു തന്നോടൊപ്പം സഞ്ചരിച്ചു നടക്കാനെവിടെ സമയം കൊട്ടാരം സ്വന്തം വീടുപോലെയായി എല്ലാ സ്ഥലവും ഓടി നടന്നുകാണുകയാണ് പരിചാരകന്മാർ സ്നേഹത്തോടെ നോക്കുന്നു ചിരിക്കുന്നു കൂടെ നടക്കുന്നു  അതാവരുന്നു ഇക്കാക്കമാർ അവർക്കറിയില്ല ഈ അസീസ് ആരാണെന്ന് അവർ അതറിയേണ്ട താൻ അക്കാര്യം പറയാൻ പോവുന്നില്ല  ഇക്കാക്കമാർ ഊഴം കാത്ത് നിൽക്കുകയാണ് ധാന്യം കിട്ടിയാൽ മടങ്ങിപ്പോവാം അവർക്ക് മറ്റൊന്നും ചിന്തിക്കാനില്ല 
      സഹോദരങ്ങളെല്ലാം വളരെ സന്തോഷത്തിലാണ് അസീസ് തങ്ങളെ നന്നായി സ്വീകരിച്ചിരിക്കുന്നു ബിൻയാമിനെ കണ്ടപ്പോൾ അസീസിന് സന്തോഷമായി  നല്ല അളവിൽ ധാന്യം നൽകുകയും ചെയ്തു ഇനി താൻ മടങ്ങിപ്പോവുകയാണ്  കൻആനിലേക്ക്  എല്ലാവരും ഒട്ടകപ്പുറത്ത് കയറി ബിൻയാമീനും കയറി അൽപദൂരം നീങ്ങിയതേയുള്ളൂ അപ്പോൾ വിളിയാളം കേട്ടു  ഹേ.... യാത്രക്കാരേ നിൽക്കുക നിങ്ങൾ കൊള്ള നടത്തിയിരിക്കുന്നു  

അവർ യാത്ര നിർത്തി വിളിച്ചു ചോദിച്ചു  നിങ്ങൾക്കെന്താണ് കളവ് പോയിരിക്കുന്നത് അളവു പാത്രം  ഞങ്ങൾ അതെടുത്തിട്ടില്ല ഞങ്ങൾ മാന്യൻമാരാണ് മോഷണം നടത്തുകയില്ല  അത് പറഞ്ഞാൽ പറ്റില്ല പരിശോധിക്കണം ഞങ്ങളിവിടെ കുഴപ്പമുണ്ടാക്കുന്നവരല്ല ഞങ്ങൾ ആരുടെയും സാധനം കളവു നടത്തുകയില്ല  സേവകന്മാർ കർശന നിലപാടെടുത്തു ഒട്ടകപ്പുറത്തുള്ള സാധനങ്ങൾ തുറന്നു പരിശോധിക്കാൻ തുടങ്ങി ഓരോ ചാക്കുകൾ പരിശോധിച്ചു ഒന്നിലുമില്ല അവസാനം ഒരു ചാക്കുകെട്ട് ബാക്കിയായി  ബിൻയാമീന്റെ കെട്ട് അതിൽ ഉണ്ടാവില്ലെന്ന് എല്ലാവർക്കും ഉറപ്പാണ്  തുറന്നപ്പോഴോ ? അതാ ഇരിക്കുന്നു അളവു പാത്രം....എല്ലാവരും ഞെട്ടിപ്പോയി  

സഹോദരങ്ങൾക്ക് ബിൻയാമീനോട് കടുത്ത കോപം വന്നു  കട്ടവനെ പിടികൂടുക ശിക്ഷിക്കുക  അത് കൻആനിലെ നിയമം ആ നിയമം ഇവിടെയും നടപ്പാക്കുന്നു   ബിൻയാമിനെ ഉപേക്ഷിക്കുക മറ്റുള്ളവർക്കു പോവാം കൽപന വന്നു പക്ഷെ എങ്ങനെ പോവും ? ഉപ്പായുടെ അടുത്തേക്ക് പോവാൻ പറ്റുമോ ?  

അവർ അസീസിനെ സമീപിച്ചു സങ്കടം പറഞ്ഞു ഞങ്ങൾക്ക് പ്രായമായ പിതാവുണ്ട് ബിൻയാമിനെ കണ്ടില്ലെങ്കിൽ അദ്ദേഹം സങ്കടപ്പെടും ബിൻയാമിനെ വിട്ടുതരണം ഞങ്ങളിലൊരാളെ പകരമായി സ്വീകരിക്കണം 

എന്ത് ? കട്ടവനെ വിടുക നിരപരാധിയായ മറ്റൊരാളെ ബന്ധനത്തിലാക്കുക അതു പറ്റില്ല 

ഇവൻ കള്ളനാണെങ്കിൽ മുമ്പ് അവന്റെ സഹോദരനും കട്ടിട്ടുണ്ട് അസീസ് അവരെ നോക്കി സൂസുഫിനോടുള്ള വെറുപ്പ് ഇപ്പോഴും തീർന്നിട്ടില്ല ഇവർ ഇപ്പോഴും നന്നായിട്ടില്ല ദുഷ്ട ചിന്തയിൽ തന്നെയാണ്  

അവർ ഒരൊഴിഞ്ഞ സ്ഥലത്ത് യോഗം ചേർന്നു റൂബീൻ മറ്റുള്ളവരോട് ചോദിച്ചു നിങ്ങൾ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്തു പറഞ്ഞിട്ടല്ലേ ഉപ്പ ബിൻയാമിനെ വിട്ടു തന്നത്  പിന്നെ ഞാനെങ്ങനെ തിരിച്ചു പോകും? ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല പിതാവ് വിളിക്കട്ടെ എന്നിട്ടു വരാം നിങ്ങൾ പോവണം പിതാവിനോട് വിവരങ്ങൾ പറയുക മറ്റ് യാത്രക്കാരും മിസ്റുകാരുമെല്ലാം സാക്ഷികളാണ് അവരോട് ഉപ്പ നേരിട്ട് ചോദിക്കട്ടെ 

റൂബിൻ അല്ലാത്തവർ യാത്രയായി ബിൻയാമിൻ തടവിലുമായി  

ഇത് വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ 

അങ്ങനെ അദ്ദേഹം തന്റെ സഹോദരന്റെ കെട്ട് പരിശോധിക്കുന്നതിന് മുമ്പായി മറ്റുള്ളവരുടെ  കെട്ടുകൾ പരിശോധിച്ചു പിന്നെ എന്റെ സഹോദരന്റെ കെട്ടിൽ നിന്ന് അളവുപാത്രം കണ്ടെടുത്തു അപ്രകാരം യൂസുഫ് നബിക്ക് നാം തന്ത്രം പഠിപ്പിച്ചു കൊടുത്തു അല്ലാഹു ഉദ്ധേശിച്ചതിനാൽ അതിന് കഴിഞ്ഞു നാം ഉദ്ദേശിക്കുന്ന വരെ നാം പല പദവികൾ ഉയർത്തുന്നു എല്ലാ അറിവുള്ളവർക്കും ഉപരിയായി എല്ലാം അറിയുന്ന ഒരുവനുണ്ട് (12:76)

വ ഫൗഖ കുല്ല ദീ ഇൽമിൻ അലിം 

അവർ പറഞ്ഞു:  ഓ  ..... അസീസ് ഇവന് വയസ്സായ ഒരു പിതാവുണ്ട് അത് കൊണ്ട് ഇവന് പകരം ഞങ്ങളിൽ ഏതെങ്കിലുമൊരാളെ അങ്ങ് പിടിച്ചു വെക്കുക വളരെ ഉപകാര ശീലനായിട്ടാണ് അങ്ങയെ ഞങ്ങൾ കാണുന്നത്  (12:78)

അദ്ദേഹം പറഞ്ഞു:  നമ്മുടെ സാധനം ആരുടെ പക്കൽ നിന്ന് നമുക്ക് കണ്ട് കിട്ടിയോ അവനെയല്ലാതെ മറ്റൊരാളെ പിടിച്ചു വെക്കുന്നതിനെക്കുറിച്ച് നാം അല്ലാഹുവിൽ അഭയം പ്രാപിക്കുന്നു നാം അങ്ങനെ ചെയ്യുന്ന പക്ഷം നിശ്ചയമായും നാം അക്രമികൾ തന്നെയാണ്  (12:79)

ബിൻയാമിൻ കളവു  നടത്തിയെങ്കിൽ അതിന് മുമ്പ് അവന്റെ സഹോദരൻ യൂസുഫ് കളവ് നടത്തിയിട്ടുണ്ട് എന്ന പരാമർശത്തെക്കുറിച്ച് പരിശുദ്ധ ഖുർആൻ പറയുന്നതിങ്ങനെയാണ്  

അവർ പറഞ്ഞു:  അവൻ മോഷ്ടിക്കുന്നെങ്കിൽ മുമ്പ് അവന്റെ ഒരു സഹോദരനും മോഷ്ടിച്ചിട്ടുണ്ട് എന്നാൽ യൂസുഫ് അത് തന്റെ മനസ്സിൽ രഹസ്യമാക്കി വെച്ചു അതിനെക്കുറിച്ച് അവരോട് ഒന്നും വെളിവാക്കിയതുമില്ല അദ്ദേഹം  (സ്വയം) പറഞ്ഞു: നിങ്ങൾ ഒരു മോശപ്പെട്ട സ്ഥാനക്കാരാകുന്നു അല്ലാഹു നിങ്ങൾ വിശേഷിപ്പിക്കുന്നതിനെപ്പറ്റി നന്നായി അറിയുന്നവനാകുന്നു (12:77)

അങ്ങനെ ബിൻയാമിനെക്കുറിച്ച് അവർ നിരാശയടഞ്ഞപ്പോൾ അവർ സ്വകാര്യം പറയുന്നവരായി തനിച്ചു പോയി അവരിൽ വലിയവൻ പറഞ്ഞു നിങ്ങൾക്കറിഞ്ഞുകൂടെ നിങ്ങളുടെ പിതാവ് നിങ്ങളിൽ നിന്ന് അല്ലാഹുവിന്റെ പേരിൽ ഒരു ഉറപ്പ് വാങ്ങിയിട്ടുണ്ടെന്ന് ? മുമ്പ് യൂസുഫിന്റെ കാര്യത്തിൽ വീഴ്ചവരുത്തിയതും (അറിഞ്ഞുകൂടേ? )എന്നാൽ എന്റെ പിതാവ് എനിക്ക് അനുവാദം നൽകുകയോ ,അല്ലാഹു എനിക്ക്  (വല്ല പരിഹാരവും) വിധിച്ചു തരികയോ ചെയ്യുന്നത് വരേക്കും ഞാൻ ഈ രാജ്യം വിട്ടുപോരുസതേയല്ല അവൻ വിധി കർത്താക്കളിൽ ഏറ്റവും ഉത്തമനാകുന്നു (12:80) 

അവർക്ക് കിട്ടിയ ധാന്യങ്ങളുമായി പുറപ്പെട്ടു അവരോടൊപ്പം കൻആനിൽ നിന്നുള്ള മറ്റ് സംഘങ്ങളുമുണ്ടായിരുന്നു ശാമുകാരും ഉണ്ടായിരുന്നു  

ബിൻയാമിന്റെ സംഭവം എല്ലാവർക്കുമറിയാം അവർ നാട്ടിലെത്തി  ഉപ്പ ആകാംക്ഷയോടെ നോക്കുകയാണ് ബിൻയാമിനെക്കാണാൻ 
എവിടെ? എവിടെ എന്റെ ബിൻയാമിൻ ? 
ബിൻയാമിനെ കാണാനില്ല 
സഹോദരങ്ങൾ ദുഃഖത്തോടെ സംഭവം വിവരിച്ചു ഉപ്പ അതൊന്നും സ്വീകരിച്ചില്ല 

നിങ്ങൾ യൂസുഫിനെകൊണ്ടുപോയി കളഞ്ഞു ഇപ്പോൾ  ബിൻയാമിനെയും നഷ്ടപ്പെടുത്തി  നിങ്ങളുടെ മനസ്സ് എന്തൊക്കെയോ തോന്നിച്ചു അത് നിങ്ങൾ പ്രവർത്തിച്ചു ക്ഷമിക്കുകയല്ലാതെ എനിക്ക് മറ്റെന്ത് ചെയ്യാൻ കഴിയും ? യൂസുഫിനെയോർത്ത് കരഞ്ഞ് കരഞ്ഞ് കണ്ണുകൾ വെളുത്തുപോയി കാഴ്ചവളരെ കുറഞ്ഞുപോയി  
യഹ്ഖൂബ് (അ) തന്റെ ഏകാന്തതയിലേക്ക് മാറി മക്കളെക്കുറിച്ചോർത്ത് കരഞ്ഞു ജഗന്നിയന്താവായ റബ്ബിനോട് പ്രാർത്ഥന തുടർന്നു 

എന്റെ മക്കളേ നിങ്ങൾ യൂസുഫിനെയും ബിൻയാമിനെയും അന്വേഷിക്കുക എനിക്കവരെ കാണണം വിരഹ ദുഃഖം എന്നെ വല്ലാതെ ബാധിച്ചിരിക്കുന്നു  

യഹ്ഖൂബ് (അ) അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു ഉപ്പാ..... നിങ്ങളെന്തിനാണ് യൂസുഫിനെക്കുറിച്ചോർത്ത് ഇപ്പോഴും ദുഃഖിച്ചുകൊണ്ടിരിക്കുന്നത് ? എത്രകാലമായി ഇത് തുടങ്ങിയിട്ടു ഇതൊന്നു നിർത്തികൂടേ....? 
മക്കൾ പിതാവിനെ ഉപദേശിക്കുന്നു 

എന്റെ മക്കളേ അല്ലാഹു കാരുണ്യവാനാണ് അവന്റെ കാരുണ്യത്തെതൊട്ട് ആശമുറിയരുത് അവൻ കൃപാലുവാണ് അവൻ ഈ വൃദ്ധനോട് കരുണകാണിക്കാതിരിക്കില്ല നിങ്ങൾ എന്റെ മക്കളെ അന്വേഷിക്കുക 

ഉപ്പാക്ക് ദുഃഖം അടക്കാനാവുന്നില്ല 
രണ്ട് മക്കൾ നഷ്ടപ്പെട്ട പിതാവിന്റെ ദുഃഖം ആരറിയാൻ അല്ലാഹു അല്ലാതെ 

മക്കൾക്കും ശുണ്ഠികയറി അവർ പറഞ്ഞു  
നിങ്ങൾ മരിക്കുന്നത് വരെ യൂസുഫിനെ ഓർത്തുകൊണ്ടിരിക്കും വിശുദ്ധ ഖുർആൻ അവരുടെ വാക്കുകൾ ഉദ്ധരിക്കുന്നുണ്ട് 

അവർ പറഞ്ഞു:  അല്ലാഹുവിനെ തന്നെയാണെ സത്യം നിങ്ങൾ ക്ഷീണിച്ചു മരിക്കാറാവുകയോ അല്ലെങ്കിൽ മരിച്ചവരിൽ പെട്ടുപോവുകയോ ചെയ്യുന്നത് വരെ യൂസുഫിനെ ഓർത്തു കൊണ്ടിരിക്കും (12:85)

മക്കളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നി അല്ലാഹുവിനോട് തന്നെ പറയാം ദുഃഖിതരുടെ വിളികേൾക്കുന്നത് അവനാണ്  

വിശുദ്ധ ഖുർആൻ പറയുന്നു:  

യഹ്ഖൂബ് പറഞ്ഞു നിശ്ചയം അല്ലാഹുവിങ്കൽ മാത്രം എന്റെ വ്യസനവും ദുഃഖവും ഞാൻ ബോധിപ്പിക്കുന്നു നിങ്ങൾ അറിയാത്ത കാര്യങ്ങൾ അല്ലാഹുവിങ്കൽ നിന്ന് ഞാൻ അറിയുന്നു  (12:86)

എന്റെ മക്കളേ നിങ്ങൾ പോവുക എന്നിട്ട് യൂസുഫിനെയും അവന്റെ സഹോദരനെയും പറ്റി സൂക്ഷ്മാന്വേഷണം നടത്തുക അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിങ്ങൾ നിരാശരാവരുത് നിശ്ചയമായും സത്യനിഷേധികളായ ജനതയല്ലാതെ അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിരാശരാവുകയില്ല (12:86)

ഉപ്പ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു കൊണ്ടു വന്ന ധാന്യം തീർന്നിട്ടുണ്ട് മിസ്വറിലേക്കു പോകാൻ സമയമായിരിക്കുന്നു അവർ യാത്ര പുറപ്പെട്ടു അവരുടെ ലക്ഷ്യം ധാന്യമാണ് യൂസുഫും ബിൻയാമും അവർക്ക് വലിയ പ്രശ്നമൊന്നുമല്ല 
        അവർ മിസ്റിലെത്തി കൊട്ടാരത്തിൽ പ്രവേശിച്ചു അസീസിനെ കണ്ടു അവർക്ക് ധാന്യത്തെക്കുറിച്ചാണ് പറയാനുള്ളത് കൻആനിലെ ദാരിദ്ര്യത്തെക്കുറിച്ചു പറഞ്ഞു കുറഞ്ഞ സംഖ്യ മാത്രമേ  കൊണ്ട് വന്നിട്ടുള്ളൂ വില പരിഗണിക്കാതെ അളവ് തികച്ച് തരണം ദാനമായും ധാന്യം നൽകണം  

പട്ടിണിയാണെന്ന് കേട്ടപ്പോൾ യൂസുഫ്  (അ)ന്റെ മനസ്സലിഞ്ഞു  

വിശുദ്ധ ഖുർആൻ പറയുന്നു 

അവർ യൂസുഫിന്റെ അടുക്കൽ പ്രവേശിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു:  ഓ...... അസീസ് ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും കടുത്ത ക്ഷാമം ബാധിച്ചിരിക്കുന്നു അല്പം വില മാത്രമാണ് ഞങ്ങൾ കൊണ്ട് വന്നിട്ടുള്ളത് അതിനാൽ ഞങ്ങൾക്കുവേണ്ട ധാന്യം നൽകിയാലും നിശ്ചയമായും ദാനധർമ്മങ്ങൾ ചെയ്യുന്നവർക്ക് അല്ലാഹു പ്രതിഫലം നൽകുന്നതാണ്  (12:88) 

എന്തൊക്കെ സംസാരിച്ചിട്ടും അവർ യൂസുഫിനെക്കുറിച്ച് ഒന്നും പറയുന്നില്ല കുടുംബവും ദാരിദ്ര്യവുമൊക്കെ പറഞ്ഞു ധാന്യം കിട്ടണം അത് കിട്ടാൻ വേണ്ട കാര്യങ്ങൾ പറയുന്നുണ്ട്  ഒടുവിൽ അസീസ് ചോദിച്ചു  

യൂസുഫിനോടും അവന്റെ സഹോദരനോടും നിങ്ങൾ എത്ര ക്രൂരമായിട്ടാണ് പെരുമാറിയത്  നിങ്ങൾക്ക് ഓർമ്മയുണ്ടോ യൂസുഫിനെ ?  ഓർക്കാപ്പുറത്ത് അടികിട്ടിയത് പോലെയായി  യൂസുഫ് എന്ന വാക്കിനെ അവർ ഭയന്നു എന്താ ഇങ്ങനെ ഒരു ചോദ്യം വരാൻ കാരണം?  
ഈ നീൽക്കുന്ന അസീസ് ആരാണ് ?  എന്തൊരു സൗന്ദര്യമാണദ്ദേഹത്തിന് ? യൂസുഫിനെപ്പോലെ ഇദ്ദേഹം യൂസുഫ് തന്നെയാകുമോ ? 

അവർ ഞെട്ടി ഇത് യൂസുഫാണെങ്കിൽ ?  എന്തൊക്കെയായിരിക്കും സംഭവിക്കുക ? 

നിങ്ങൾ തന്നെയാണോ യൂസുഫ്?   ആശങ്കയോടെ ചോദിച്ചു  
അതെ ഞാൻ തന്നെയാണ് യൂസുഫ് ഇത് എന്റെ സഹോദരൻ  അല്ലാഹു ഞങ്ങളെ അനുഗ്രഹിച്ചു  

സഹോദരങ്ങൾ ഭയന്നുപോയി  മനസ്സിടറി കണ്ണിൽ ഇരുട്ട് കയറിയത് പോലെയായി തങ്ങൾ ചെയ്ത കൊടും ക്രൂരത കിണറ്റിലെറിയപ്പെട്ട യൂസുഫ് ഈ നിലയിലെത്തിലോ ? യൂസുഫ് ഇന്ന് അസീസാണ് ഈ കൊട്ടാരം അസീസിനുള്ളതാണ് ഈ ജനത മുഴുവൻ യൂസഫിനെ സ്നേഹിക്കുന്നു ആദരിക്കുന്നു കല്പന സ്വീകരിക്കാൻ എത്ര സേവകന്മാർ 

മികച്ച പട്ടാള ശക്തി ക്ഷാമം പിടിപെട്ട കാലത്ത് രാജ്യം രക്ഷപ്പെട്ടത് യൂസുഫിന്റെ കഴിവു കൊണ്ടാണ് യൂസുഫിന് അല്ലാഹു നൽകിയ പദവികൾ അതിശയകരം തന്നെ ഞങ്ങളുടെ അവസ്ഥയോ ? ധാനം ചോദിച്ചു വന്നു നിൽക്കുകയാണ് പട്ടിണിയാണെന്ന പരാതിയുമായി കൈനീട്ടി നിൽക്കുകയാണ് യാചകരെപ്പോലെ അല്ലാഹു തങ്ങളെ ഈ അവസ്ഥയിലാക്കി തങ്ങൾ ചെയ്ത തെറ്റുകൾക്ക് ഇന്ന് പ്രതികാരം ചെയ്യപ്പെടുമോ ?  മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തത് എന്ത് പ്രതികാര നടപടിയാണുണ്ടാവുക ?വധ ശിക്ഷയോ ? ഭയം അവരെ ആവരണം ചെയ്തു  അവരുടെ മാനസികാവസ്ഥ യൂസുഫ്  (അ )മധസ്സിലാക്കി പേടിച്ചു നിൽക്കുന്ന സഹോദരങ്ങളെ കരുണയോടെ നോക്കികൊണ്ട് യൂസുഫ്  (അ) പറഞ്ഞു  : 

ഇന്ന് നിങ്ങൾക്കെതിരെ യാതൊരു പ്രതികാര നടപടിയുമില്ല അല്ലാഹു നിങ്ങൾക്കു പൊറുത്തു തരട്ടെ  

അത് കേട്ടപ്പോഴാണ് അവർക്ക് ജീവൻ നേരെവീണത് നിങ്ങൾ നാട്ടിലേക്ക് മടങ്ങുക എന്റെ ഉടുപ്പ് കൊണ്ട് പോവണം അത് ഉപ്പായുടെ മുഖത്തിടുക അപ്പോൾ ഉപ്പായുടെ കഴ്ച ശക്തി തിരിച്ചു കിട്ടും എല്ലാ കുടുംബങ്ങളെയും കൂട്ടി എന്റെ അടുത്തേക്ക് വരിക 

വിശുദ്ധ ഖുർആൻ പറയുന്നു   

(യൂസുഫ് പറഞ്ഞു: )  നിങ്ങൾ എന്റെ ഉടുപ്പ് കൊണ്ട് പോവുക എന്നിട്ടത് എന്റെ പിതാവിന്റെ മുഖത്ത് വെച്ചു കൊടുക്കുക എന്നാൽ അദ്ദേഹം കാഴ്ചയുള്ള ആളായിത്തീരും എന്നിട്ട് നിങ്ങൾ കുടുംബാംഗങ്ങളെയെല്ലാം കൂട്ടി എന്റെ അടുക്കലേക്ക് വരിക (12:93) 

അവരുടെ മുഖം തെളിഞ്ഞു മനസ്സ് നിറയെ ആഹ്ലാദം തങ്ങളുടെ കഷ്ടപ്പാടുകൾ തീരാൻ പോവുകയാണ് ഇനി നൈൽ നദിയുടെ നാട്ടിൽ താമസിക്കാം അസീസിന്റെ സഹോദരന്മാരായിത്തന്നെ കഴിയാം തങ്ങൾ ആദരിക്കപ്പെടുകയാണ് ആട്ടിടയന്മാരുടെ വേഷം മാറ്റാം ആട് മേയ്ക്കുന്ന തൊഴിൽ നിർത്താം ഉന്നതമായ ഏതെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാം പൊതുകാര്യ പ്രസക്തരായി ഇനിയുള്ള കാലം കഴിയാം  

പെട്ടെന്ന് നാട്ടിലെത്തണം ഉപ്പയെ വിവരം ധരിപ്പിക്കണം ഉപ്പായുടെ കരച്ചിൽ തീരട്ടെ ആ ദുഃഖത്തിന് ശമനമുണ്ടാവട്ടെ  ബന്ധുക്കളെയെല്ലാം കൊണ്ട് വരാം അങ്ങെത്തെട്ടെ യൂസുഫ്  (അ)ന്റെ ഉടുപ്പ് പൊതിഞ്ഞെടുത്ത് സൂക്ഷിച്ചു വില പിടിപ്പുള്ള സാധനം പോലെ  

യഹ്ഖൂബ് (അ) ന്റെ മുഖം തെളിഞ്ഞു വല്ലാത്തൊരു പ്രസന്ന ബന്ധുക്കൾ അത് കണ്ടു അവർ ചുറ്റും കൂടി മക്കളേ യൂസുഫിന്റെ സുഗന്ധം കാറ്റിലൂടെ സുഗന്ധം വരുന്നു ബന്ധുക്കൾ നെറ്റിചുളിച്ചു അവരുടെ മുഖം മങ്ങി യൂസുഫിനെക്കുറിച്ചോർത്ത് ദീർഘകാലംകരഞ്ഞ് ഇപ്പോൾ പിച്ചും പേയും പറയാൻ തുടങ്ങിയിരിക്കുന്നു 
പഴയ ദുഃഖം ഇനിയും നിർത്താനായില്ലേ ? യൂസുഫിനെക്കുറിച്ചല്ലാതെ മറ്റൊന്നും ഓർക്കാനില്ലേ ? 
ബന്ധുക്കളുടെ പ്രതികാരണം അതായിരുന്നു ഇല്ല മക്കളെ എനിക്കൊന്നും പറ്റിയിട്ടില്ല ഞാൻ നല്ല ബോധത്തോടെയാണ് സംസാരിക്കുന്നത് എനിക്ക് യൂസുഫിന്റെ വാസന അറിയാം 

യഹ്ഖൂബ് നബി  (അ)ന്റെ മുഖം കൂടുതൽ പ്രസന്നമായി സന്തോഷം അല്ല തല്ലാൻ തുടങ്ങി എനിക്കിപ്പോൾ യൂസുഫിന്റെ സുഗന്ധം നന്നായി ലഭിക്കുന്നു പൊന്നുമോനേ....യൂസുഫ്  നിങ്ങളിപ്പോഴും ആ വഴിപിഴച്ച ധാരണയിൽ തന്നെയാണ് ബന്ധുക്കൾക്ക് അതേ പറയാനുള്ളൂ 

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം 

വാഹന സംഘം പിരിഞ്ഞു പോന്നപ്പോൾ അവരുടെ പിതാവ് പറഞ്ഞു നിശ്ചയമായും യൂസുഫിന്റെ വാസന ഞാൻ അനുഭവിക്കുന്നു നിങ്ങൾ എന്നെ വാർദ്ധക്യം മൂത്ത് ബുദ്ധി നഷ്ട്ടപ്പെട്ടവൻ എന്നു കുറ്റപ്പെടുത്തുന്നില്ലെങ്കിൽ (നിങ്ങൾക്കിത് വിശ്വസിക്കാം )(12:94)

വാർദ്ധക്യം മൂത്ത് ബുദ്ധിനഷ്ട്ടപ്പെട്ട് എന്നു തന്നെയാണവർ കരുതിയത് പിതാവ് പറഞ്ഞത് അവർ വിശ്വസിച്ചില്ല അക്കാര്യവും ഖുർആൻ പറയുന്നു   

അവർ പറഞ്ഞു അല്ലാഹുവിനെ തന്നെയാണെ സത്യം നിശ്ചയമായും നിങ്ങൾ നിങ്ങളുടെ പഴയ വഴികേടിൽ തന്നെയാകുന്നു (12:95) 
യഹ്ഖൂബ് (അ)ന്റെ വാക്കുകൾ ബന്ധുക്കൾ നിഷേധിച്ചു കളഞ്ഞു വെറുതെ നിഷേധിക്കുകയല്ല അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്തു കൊണ്ടാണ് നിഷേധിച്ചത് 

വീട്ടിൽ ഈ സംഭാഷണം നടക്കുമ്പോൾ യാത്ര സംഘം മുന്നേറി വരികയാണ് അവർ ആവേശഭരിതരാണ് അവർ മുന്നേറിവരും യോറും യഹ്ഖൂബ് (അ)ന്റെ ആവേശവും വർദ്ധിക്കുകയാണ്  
ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു: 
യൂസുഫ്  (അ)തന്റെ ഉടുപ്പ് സഹോദരന്മാരുടെ മുമ്പിൽ വെച്ചു എന്നിട്ടു ചോദിച്ചു: ആരാണ് ഈ ഉടുപ്പുകൊണ്ട് പോവുന്നത് ?  യഹൂദ പറഞ്ഞു:   ഞാൻ കൊണ്ട് പോവാം ഞാനാണ് വ്യാജ രക്തം പുരണ്ട ഉടുപ്പ് കാണിച്ചു   പിതാവിനെ ദുഃഖിതനാക്കിയത് അത്കൊണ്ട് ഞാൻ തന്നെ ഇത് കൊണ്ട് പോവാം 

മറ്റൊരു റിപ്പോർട്ട് ഇങ്ങനെ യാണ് 
ബിൻയാമിനെ പ്രസവിച്ചതോടെ റാഹീൽ (റ)മരണപ്പെട്ടു കുഞ്ഞിനെ മുലകൊടുത്തു വളർത്താൻ ഒരു സ്ത്രീവേണം ഒരടിമ സ്ത്രീയെ വിലക്കു വാങ്ങി അവൾക്ക് ശൈശവദശയിലുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു ആ കുഞ്ഞിന്റെ പേര് ബശീർ എന്നായിരുന്നു  

അടിമ സ്ത്രീ ബശീറിനും ബിൻയാമിനും മുലകൊടുക്കും കാലം ചെന്നപ്പോൾ ബശീറും ബിൻയാമിനും അകന്നുപോയി ഇരുവരും വളർന്നു വലുതായി  ബശീർ മിസ്റിലെത്തി കൊട്ടാരത്തിൽ ജോലിയിൽ പ്രവേശിച്ചു ബശീർ സമർത്ഥനായിരുന്നു ജോലിയിൽ ഉയർച്ചയുണ്ടായി യൂസുഫ്  (അ)ന്റെ സേവകനായിത്തീർന്നു 
യൂസുഫ്  (അ)ബശീർ  വശമാണ് തന്റെ ഉടുപ്പു പിതാവിന് കൊടുത്തയച്ചത്  സഹോദരന്മാർ എത്തും മുമ്പെ ബശീർ കൻആനിൽ എത്തി വീട് അന്വേഷിച്ച് കണ്ടുപിടിച്ചു 
യഹ്ഖൂബ് (അ)നെ കണ്ടെത്തി ഉടുപ്പ് മുഖത്തിട്ടു കാഴ്ച തിരിച്ചു കിട്ടി പഴയത് പോലെയായി അവർ തമ്മിൽ സംഭാഷണം നടന്നു ബശീറിനെ യഹ്ഖൂബ് (അ)തിരിച്ചറിഞ്ഞു  
പൗത്രന്മാർ ആഹ്ലാദ ഭരിതരായിത്തീർന്നു ഉപ്പൂപ്പായോടുള്ള സ്നേഹം വർദ്ധിച്ചു ഇതിനിടയിൽ പുത്രന്മാരും എത്തിച്ചേർന്നു യൂസുഫ്  മിസ്റിൽ വലിയ അധികാരം വഹിക്കുകയാണെന്ന വാർത്ത നാട്ടിൽ പരന്നു  

യഹ്ഖൂബ് (അ)നെയും ബന്ധുക്കളെയുമെല്ലാം അദ്ദേഹം അങ്ങോട്ട് ക്ഷണിച്ചിരിക്കുന്നു അവർ യാത്രക്ക് ഒരുങ്ങുകയാണ് കൻആനിൽ ഇപ്പോൾ എല്ലാവർക്കും അതേ പറയാനുള്ളൂ  കുട്ടികൾക്കാണ് ഏറെ ആഹ്ലാദം യാത്രയെക്കുറിച്ച് തന്നെയാണ് കുട്ടികൾ സംഭാഷണം നടത്തുന്നത് അവിടുത്തെ കൊട്ടാരം കൊട്ടാരത്തിലെ അതിശയങ്ങൾ നല്ല ഭക്ഷണം പിന്നെന്തെല്ലാം കാഴ്ചകൾ അവയെല്ലാം കാണാൻ അവർക്ക് കൊതിയായി 
   യഹ്ഖൂബ് (അ)യാത്രക്ക് ഒരുങ്ങിക്കഴിഞ്ഞു വാർദ്ധക്യകാലത്ത് ആഹ്ലാദപൂർവം ഒരു യാത്ര ആ യാത്ര സംഘത്തിൽ എത്രപേരുണ്ടായിരുന്നു ?വ്യത്യസ്ഥ അഭിപ്രായങ്ങൾ കാണുന്നു 

ഇബ്നു അബ്ബാസ്  (റ) പറയുന്നു:  ആ സംഘത്തിൽ അറുപത്തിമൂന്ന് പേരുണ്ടായിരുന്നു  

അബ്ദുല്ലാഹിബ്നു ശദ്ദാദിന്റെ റിപ്പോർട്ട് പ്രകാരം എൺപത്തി മൂന്ന് പേരാണ് 

എല്ലാവരും അണിഞ്ഞൊരുങ്ങി ആഹ്ലാദപൂർവം പുറപ്പെട്ടു മിസ്റിൽ വാർത്ത പരന്നു തങ്ങൾ ജീവനെപ്പോലെ സ്നേഹിക്കുന്ന അസീസിന്റെ ബന്ധുക്കൾ എത്തുകയാണ് അവർക്ക് രാജോചിതമായ സ്വീകരണം തന്നെ നൽകണം 

മിസ്റ് ഭരിക്കുന്ന രാജാവ് തന്നെ സ്വീകരണത്തിന്റെ ചുമതല ഏറ്റെടുത്തു തന്റെ വിശ്വസ്ത സേവകനായ അസീസിന്റെ ബന്ധുക്കളെ താൻ തന്നെ സ്വീകരിക്കണം പട്ടാളക്കാരുടെ അകമ്പടി വേണം കൊട്ടാരവും പരിസരവും അലങ്കരിക്കണം ജനങ്ങളെല്ലാം ആഹ്ലാദം കൊള്ളുകയാണ്  ബിൻയാമീൻ എല്ലാം കാണുന്നു ജനങ്ങൾക്കെന്തൊരു സന്തോഷം അവർ തന്റെ ഇക്കാക്കയെ എന്ത് മാത്രം സ്നേഹിക്കുന്നു അത്ഭുതകരമായ സ്നേഹം തന്നെ ഇത്രയും കാലം കഠിനമായ വേദന തിന്നു കഴിഞ്ഞ തന്റെ പിതാവിനെ ഇതാ ഒരു രാജ്യം ആഹ്ലാദപൂർവം സ്വീകരിക്കാനൊരുങ്ങുന്നു അല്ലാഹുവിന്റെ അനുഗ്രഹം തന്നെ  ഘോഷയാത്ര നീങ്ങുകയാണ് രാജ്യത്തിന്റെ അതിർത്തിയിലേക്ക് യഹ്ഖൂബ് (അ) പരിവാര സമേതം എത്തിക്കഴിഞ്ഞു മിസ്റിലേക്ക് സ്വാഗതം  
വന്ദ്യപിതാവിനെ എതിരേറ്റു അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ആനയിക്കണം കൊട്ടാര പരിസരം ജനനിബിഢമായിക്കഴിഞ്ഞു  രാജാവും,അസീസും,ബിൻയാമിനും,മറ്റ് പ്രമുഖന്മാരും അണിനിരന്നുകഴിഞ്ഞു പിതാവും പുത്രനും കണ്ടു സലാം ചൊല്ലി ആലിംഗനം ചെയ്തു ആനന്ദത്തിന്റെ കണ്ണീരൊഴുകി  വിശുദ്ധ ഖുർആൻ ആ രംഗം വിവരിക്കുന്നതിങ്ങനെയാണ് :

അങ്ങനെയവർ യൂസുഫ് നബിയുടെ അടുക്കൽ പ്രവേശിച്ചപ്പോൾ തന്റെ മാതാപിതാക്കളെ തന്നിലേക്കദ്ദേഹം അണച്ചുകൂട്ടി (ആലിംഗനം ചെയ്തു)  അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിർഭയരായി മിസ്റിലേക്ക് പ്രവേശിക്കുക (12:99)

തന്റെ മാതാപിതാക്കളെ അദ്ദേഹം സിംഹാസനത്തിൽ കയറ്റി ഇരുത്തുകയും ചെയ്തു അവരെല്ലാവരും അദ്ദേഹത്തിന് സാഷ്ടാംഗം ചെയ്യുന്നവരായി വീണു അദ്ദേഹം പറഞ്ഞു: എന്റെ വന്ദ്യപിതാവേ ഞാൻ മുമ്പു കണ്ട സ്വപ്നത്തിന്റെ പുലർച്ചയാണിത് എന്റെ റബ്ബ് അതിങ്ങനെ സാക്ഷാൽക്കരിച്ചിരിക്കുന്നു എന്നെ ജയിലിൽ നിന്ന് അവർ മോചിപ്പിച്ചപ്പോഴും നിങ്ങളെ മരുഭൂമിയിൽ നിന്ന് എന്റെ അടുക്കൽ കൊണ്ടുവന്നപ്പോഴും എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയിൽ പിശാച് കുഴപ്പം ഉണ്ടാക്കിയ ശേഷവും എനിക്ക് അവൻ വലിയ ഗുണം ചെയ്തിട്ടുണ്ട് നിശ്ചയമായും എന്റെ റബ്ബ് താനുദ്ദേശിക്കുന്ന കാര്യങ്ങൾ സൗമ്യമായി ചെയ്യുന്നവനാകുന്നു നിശ്ചയമായും അവൻ സർവജ്ഞനും മഹായുക്തിമാനുമാകുന്നു (12:100) 

യൂസുഫ് നബി  (അ) ന്റെ മാതാവ് റാഹീൽ (റാഹേൽ) ആകുന്നു അവർ നേരത്തെ മരിച്ചു പോയിട്ടുണ്ട് ബിൻയാമിന്റെ പ്രസവത്തെ തുടർന്നായിരുന്നു മരണം  

മാതാപിതാക്കളെ സിംഹാസനത്തിലിരുത്തി എന്ന് പറഞ്ഞതോ ? 
അതിന്ന് രണ്ട് വിധത്തിൽ മറുപടി കാണുന്നു 
യൂസുഫ് നബി  (അ)ന്റെ ഉമ്മയെ അല്ലാഹു ജീവിപ്പിച്ചു അതാണ് ഒരഭിപ്രായം സ്വപ്നം സാക്ഷാൽക്കരിക്കപ്പെടാൻ ഉമ്മ ജീവിതത്തിലേക്ക് മടങ്ങിവരേണ്ടതുണ്ട്  

രണ്ടാമത്തെ അഭിപ്രായം: ഉമ്മയുടെ സഹോദരി ലൈല ആയിരുന്നു ഉമ്മയുടെ സ്ഥാനത്ത് നിൽക്കുന്നവരാണല്ലോ അവരുടെ സഹോദരിമാരും  

ചിലർ രേഖപ്പെടുത്തിയതിങ്ങനെയാണ് യൂസുഫ്  (അ)സിംഹാസനത്തിലിരുത്തിയത് എളേമ (ഉമ്മയുടെ അനിയത്തി )  യെ ആയിരുന്നു എളേമ ഉമ്മയുടെ സ്ഥാനത്താണ്  

പിതാവിന്റെയും സംഘത്തിന്റെയും വരവിനെ കുറിച്ചു മുൻകൂട്ടി വിവരം നൽകാൻ വേണ്ടി യഹൂദാ നേരത്തെ പുറപ്പെട്ടിരുന്നു പിതാവിന് ആയിരങ്ങൾ സ്വീകരണം നൽകിയപ്പോൾ അവർക്കൊപ്പം യഹൂദയും ഉണ്ടായിരുന്നു 

യഹ്ഖൂബ് (അ) വാഹനപ്പുറത്ത് നിന്നിറങ്ങി യഹൂദയുടെ ചുമലിൽ കൈയിട്ടുകൊണ്ട് നടക്കാൻ തുടങ്ങി  ഇത് കണ്ട് യൂസുഫ്  (അ)വാഹനപ്പുറത്ത് നിന്നിറങ്ങി പിതാവിന്റെ അടുത്തെത്തി സലാം പറഞ്ഞു: സലാം മടക്കിക്കൊണ്ട് ആലിംഗനം ചെയ്തു ഇരുവരും പൊട്ടിക്കരഞ്ഞുപോയി വല്ലാത്തൊരു സമാഗമരംഗം 

അത് കണ്ട് എല്ലാവരും സ്തബ്ധരായി നിന്ന് പോയി പെട്ടെന്ന് ജിബ്രീൽ  (അ) പ്രത്യക്ഷപ്പെട്ടു ഇപ്രകാരം പറഞ്ഞു: ആകാശത്തേക്കു നോക്കൂ എന്തുമാത്രം മലക്കുകളാണ് അവിടെ അണിനിരന്ന് നിൽക്കുന്നത് ഈ സമാഗവേളയിൽ പിതാവിനെയും പുത്രനെയും ആശംസിക്കുകയാണവർ  
മനുഷ്യരുടെ ആശംസകൾ മലക്കുകളുടെയും ആശംസകൾ  
സ്വീകരണചടങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്ന ഒരു  ചെറുപ്പക്കാരനെ എല്ലാവരും ശ്രദ്ധിക്കുന്നു 
അഫ്റാഈം യൂസുഫ് നബി  (അ)ന്റെ പുത്രൻ 
അഫ്റാഈമും ബിൻയാമീനും തമ്മിലാണ് വലിയ കൂട്ട്  അവർ കൂട്ടുകാരെപ്പോലെയായി പരസ്പരം കണ്ടിട്ടും സംസാരിച്ചിട്ടും മതിവരുന്നില്ല  അഫ്റാഈം വല്യുപ്പയുടെ കൂടെത്തന്നെയുണ്ട്  സ്വീകരണത്തിന്റെ ആരവമൊഴിഞ്ഞു സൽക്കാരം കഴിഞ്ഞ് എല്ലാവരും കൊട്ടാരത്തിൽ വിശ്രമിച്ചു  
ദിവസങ്ങൾ കൊഴിഞ്ഞു വീഴാൻ തുടങ്ങി  യഹ്ഖൂബ് (അ) യൂസുഫ്  (അ)നോട് പറഞ്ഞു: മോനേ എനിക്ക് കൊട്ടാരജീവിതം മതിയായി ഒരു ചെറിയ വീട് മതി എന്റെ ആരാധനകളുമായി അതിൽ കഴിയാം 

ഒരു ചെറിയ വീട്ടിലേക്ക് യഹ്ഖൂബ് (അ)  താമസം മാറ്റി ആരാധനകളിൽ മുഴുകിയ ജീവിതം  
സഹോദരങ്ങൾക്കെല്ലാം ഓരോ വീടുകൾ നൽകി ഓരോരുത്തരും കുടുംബസമേതം താമസമാക്കി ഭാര്യമാരും മക്കളുമെല്ലാം ചേർന്നുള്ള ശാന്തമായ ജീവിതം അവരുടെ സന്താന പരമ്പരകൾ പിൽക്കാലത്ത് ഗോത്രങ്ങളായിത്തീർന്നു  അഫ്റാഈം വിവാഹിതനാവുകയാണ് മിസ്റിൽ അതൊരു വലിയ സംഭവമായി ആചാരവിധിപ്രകാരം വിവാഹം നടന്നു അഫ്റാഈം ഭാര്യയോടൊപ്പം മാതൃകാജീവിതം നയിച്ചു 
ഈ ദമ്പതികൾക്ക് ഒരാൺകുഞ്ഞ് പിറന്നു ആ കുട്ടിക്ക് നൂൻ എന്നു പേരിട്ടു  വർഷങ്ങൾ പലതുകടന്നുപോയി നൂൻ വളർന്നു വലുതായി  വിവാഹിതനായി അതിൽ ഒരാൺകുട്ടി ജനിച്ചു  ആ കുട്ടിയാണ് നബിയുല്ലാഹി യൂശഹ് (അ) 

യഹ്ഖൂബ് (അ) ന്റെ കുടുംബം പ്രവാചകന്മാരുടെ കുടുംബമാണ് ഉമ്മ , ഇസ്ഹാഖ് (അ),ഉപ്പുപ്പ ഇബ്രാഹിം  (അ),മകൻ യൂസുഫ്  (അ)മക്കളിൽ വേറെയും നബിമാർ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട് 
     സുലൈഖ 
യൂസുഫ് നബി  (അ)ന്റെ പ്രിയപത്നി ഇസ്ഹാഖ് (അ)ന്റെ മരുമകൾ  

മരുമകൾ ഇസ്ഹാഖ് (അ)നിന്ന് ആത്മീയ വിജ്ഞാനം നേടി അല്ലാഹുവിനെക്കുറിച്ചുള്ള വിദ്യനേടി അല്ലാഹുവിനെ അറിഞ്ഞു അല്ലാഹു അവൻ സർവ്വശക്തനാണ് 
പരമകാരുണികനാണ് മനുഷ്യരിൽ സ്നേഹവും വാത്സല്യവും  സൃഷ്ടിച്ചവനാണ് അല്ലാഹുവിൽ നിന്നാണ് സ്നേഹം വരുന്നത് അവൻ അടിമകളെ സ്നേഹിക്കുന്നു  സുലൈഖ ചിന്തിച്ചു ഞാൻ ആരാണ്? അടിമ അല്ലാഹുവിന്റെ അടിമ എനിക്കുള്ളതെല്ലാം അവൻ തന്നതാണ് അല്ലാഹുവിനെയാണ് സ്നേഹിക്കേണ്ടത് യഥാർത്ഥത്തിലുള്ള സ്നേഹം അതാണ് അല്ലാഹുവിനെ സ്നേഹിക്കുക ആരാധനകൾ വർദ്ധിപ്പിച്ചു മനസ്സ് നിറയെ അല്ലാഹുവിനോടുള്ള സ്നേഹം മാത്രം ഹഖായ സ്നേഹം  

പണ്ട് യൂസുഫ്  (അ) നോടായിരുന്നു സ്നേഹം ഒരിക്കൽ പിന്നാലെ കൂടി വാതിലടച്ചു യൂസുഫിന്റെ പിന്നാലെ ഓടി പിടികൂടി ഷർട്ട് കീറിപ്പോയി ചരിത്രം മാറിവന്നു സുലൈഖ ( റ) ഇന്ന് യൂസുഫ്  (അ)ന്റെ ഭാര്യയാണ് നബിക്ക് ഭാര്യയോട് വല്ലാത്ത സ്നേഹം ഒരിക്കൽ യൂസുഫ്  (അ) സുലൈഖയെ പിടിക്കാൻ പിന്നാലെ ഓടി ഓടിച്ചിട്ടുപിടിച്ചു പിടിവലിയിൽ സുലൈഖയുടെ ഉടുപ്പ് കീറിപ്പോയി  

സുലൈഖ പറഞ്ഞു:  ഇത് അന്നത്തേതിന് പകരമാണ് 
സുലൈഖ  (റ) ഹഖായ സ്നേഹം കണ്ടെത്തിക്കഴിഞ്ഞു ഈ അവസ്ഥയിൽ എങ്ങനെയെത്തി ? 

യഹ്ഖൂബ് (അ)ന്റെ ശിക്ഷണം അതാണ് കാരണം 
ശൈഖ് മുരീദ് തർബിയത്ത് നൽകുംപോലെ യഹ്ഖൂബ് (അ) സുലൈഖക്ക് ശിക്ഷണം നൽകി അത് ഫലിച്ചു കൊട്ടാരത്തിന്റെ അലങ്കാരങ്ങളോ ആഡംബരങ്ങളോ തനിക്കുവേണ്ട അല്ലാഹുവിന്റെ പൊരുത്തം കിട്ടണം അത് മതി  ഈ അവസ്ഥ വരുത്തിയത് യഹ്ഖൂബ് (അ)ആകുന്നു അത്ഭുതകരമായ മാറ്റം 

പണ്ട് ഇബ്രാഹിം  (അ) ഹിബ്റൂത്തിൽ ഒരു സ്ഥലം വാങ്ങി സാറാ (റ) വഫാത്തായപ്പോൾ ഖബറടക്കാൻ  ഒരു ഗുഹ അതിൽ സാറാ (റ)യെ ഖബറടക്കി  അതിന്നരികിൽ ഇബ്രാഹിം  (അ) അന്ത്യവിശ്രമം കൊള്ളുന്നു ഒരിക്കൽ യഹ്ഖൂബ് (അ) ഹിബ്റൂത്തിൽ ചെന്നു പിതാവ് ഇസ്ഹാഖ് (അ)നെ കാണാൻ കുറച്ചു ദിവസം യഹ്ഖൂബ് (അ)അവിടെ താമസിച്ചു മറ്റൊരു മകനായ ഐസ്വുവും  എത്തി 

ഇസ്ഹാഖ് (അ)ന്ന് രോഗം വന്നു ശുശ്രൂഷ നൽകിയിട്ടും ഫലമുണ്ടായില്ല ഇസ്ഹാഖ് (അ)അന്ത്യശ്വാസം വലിച്ചു അദ്ദേഹത്തിന് നൂറ്റി എൺനത് വയസ്സ് പ്രായമുണ്ടായിരുന്നു ഐസ്വുവും യഹ്ഖൂബ് (അ)ഉം ചേർന്ന് മരണാനന്തര കർമ്മങ്ങൾ നടത്തി  

പിതാവിന്ന് സമീപം തന്നെ ഇസ്ഹാഖ് (അ) ഖബറടക്കപ്പെട്ടു കാലം പിന്നെയും മുന്നോട്ട് നീങ്ങി  

യൂസുഫ്  (അ)രാജ്യകാര്യങ്ങളിൽ വ്യാപൃതനായി നിരവധി യാത്രകൾ രാജ്യത്തിന്റെ പ്രശ്നങ്ങൾ അവ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ സ്വന്തം നാട്ടുകാരെയും അയൽക്കാരെയും പട്ടിണിയിൽ നിന്ന്  രക്ഷിക്കാനുള്ള കഠിന ശ്രമങ്ങൾ  

യഹ്ഖൂബ് (അ)ന്റെ മറ്റൊരു പേരാണ് ഇസ്രാഈൽ ഈ പേര് കിട്ടാൻ പലരും പലകാരണങ്ങൾ പറഞ്ഞിട്ടുണ്ട് ഇസ്രാഈൽ എന്ന പദത്തിന്റെ അർത്ഥം അല്ലാഹുവിന്റെ ദാസൻ എന്നാകുന്നു കഠിനമായ പരീക്ഷണങ്ങൾ സഹിച്ച പ്രവാചകൻ അല്ലാഹുവിന്റെ ഇഷ്ടദാസനായി മാറി 

ഇസ്രാ എന്ന പദത്തിന് സ്വീകരിക്കപ്പെട്ടവൻ എന്നാണ് അർത്ഥമെന്ന് പറയപ്പെട്ടിരിക്കുന്നു ഈൽ എന്നാൽ അല്ലാഹു  അല്ലാഹുവിനാൽ സ്വീകരിക്കപ്പെട്ടവൻ എന്നാണ് ഇസ്രാഈൽ എന്ന പദത്തിന്റെ അർത്ഥമെന്ന് കാണുന്നു 

പിന്നീടുള്ള തലമുറ ഇസ്രാഈല്യർ അല്ലെങ്കിൽ ബനൂ ഇസ്രാഈൽ (ഇസ്രാഈൽ സന്തതികൾ) എന്ന പേരിൽ അറിയപ്പെടുന്നു അനേകഗോത്രങ്ങളായി ഇസ്രാഈല്യർ വളർന്നു വികസിച്ചു ഇവരിൽ നിന്ന് എത്രയോ നബിമാർ ഉണ്ടായിട്ടുണ്ട് അവർ ലോകമെങ്ങും തൗഹീദിന്റെ സന്ദേശം പ്രചരിപ്പിച്ചു 

ഇസ്രാഈലി പ്രവാചകന്മാർ തങ്ങളുടെ വംശത്തിന്റെ തലവനായ യഹ്ഖൂബ് (അ)നെ ആദരവോടെ അനുസ്മരിച്ചു പോന്നു  

ഇസ്രാഈലി പ്രവാചകനായ മൂസാ (അ)ന്ന് തൗറാത്ത് അവതരിപ്പിക്കപ്പെട്ടു ഇക്കാര്യങ്ങളെല്ലാം ഭാവിയിൽ നടക്കുമെന്ന് യഹ്ഖൂബ് (അ)ന്ന് അറിയാമായിരുന്നു  
ഇസ്രാഈലി വംശത്തിൽ ധാരാളം രാജാക്കന്മാരുണ്ടവുമെന്നും യഹ്ഖൂബ് (അ)ന്ന് അറിയാമായിരുന്നു  
യഹ്ഖൂബ് (അ) ഒരിക്കൽ യൂസുഫ്  (അ)നോടിങ്ങനെ പറഞ്ഞു:  ഞാൻ മരണപ്പെട്ടാൽ എന്റെ ഉപ്പയുടെയും ഉപ്പൂപ്പയുടെയും സമീപത്ത് ഖബറടക്കണം നിന്റെ സഹോദരങ്ങളോട് ഒരിക്കലും വെറുപ്പ് തോന്നരുത്  

യൂസുഫ് നബി  (അ) സമ്മതിച്ചു  
സഹോദരങ്ങളോട് വെറുപ്പ് തോന്നില്ല അവരെല്ലാം പശ്ചാത്തപിച്ചു മടങ്ങിയവരാണ് സംശുദ്ധമായ ജീവിതം നയിക്കുന്നവരാണ് അവരിൽ നിന്നെല്ലാം പരിശുദ്ധമായ പരമ്പര ഉണ്ടായിത്തീരും നബിമാർ വരുന്ന പരമ്പരയാണത് നിരവധി ഔലിയാക്കന്മാരും അവരിൽ നിന്ന് വരാനുണ്ട് 

മിസ്വ്റിലെ ജനങ്ങൾ യഹ്ഖൂബ് (അ)നെ സ്വന്തം പിതാവായിത്തന്നെയാണ് കണ്ടത് അവർ പിതാവിനെ വളരെയേറെ ആദരിച്ചിരുന്നു  

യഹ്ഖൂബ് (അ)ന്ന് വയസ്സ് നൂറ്റിനാല്പത്തി ഏഴ് ഒരുപുരുഷായുസ്സ് അവസാനിക്കുകയാണ് 
മിസ്റിൽ പ്രവേശിക്കുമ്പോൾ അദ്ദേഹത്തിന് വയസ്സ് നൂറ്റിമുപ്പത് ആയിരുന്നു പതിനെട്ട് വർഷം യൂസുഫ്  (അ)നോടൊപ്പം ജീവിച്ചു  മിസ്റുകാർ ആ ദുഃഖ വാർത്ത കേട്ടു  യഹ്ഖൂബ് (അ)വഫാത്തായി  
സ്വന്തം പിതാവ് മരിച്ചത് പോലുള്ള ദുഃഖം മുസ്വ്ർ ശോകമൂകമായി ജനംകുലംകുത്തി ഒഴുകുകയാണ് എല്ലാ മനസ്സിലും ദുഃഖം മാത്രം മയ്യിത്ത് കുളിപ്പിച്ചു കഫൻ ചെയ്തു കർമ്മങ്ങൾ പൂർത്തിയായി ഇനി യാത്രയാണ് അന്ത്യയാത്ര 
ദീർഘയാത്ര പുറപ്പെട്ടു ഹിബ്റൂത്തിലേക്ക് പ്രമുഖരെല്ലാം കൂടെപ്പോവുന്നു ഒരുപാട് നേതാക്കൾ മരുഭൂമിയിലൂടെ ആ യാത്ര നീങ്ങി  

ഐസ്വുവും യഹ്ഖൂബ് (അ)മും ഇരട്ട പെറ്റമക്കളാണ് മറ്റൊരു ദിവസമാണവർ പ്രസവിക്കപ്പെട്ടത് ഐസ്വു നൂറ്റിമുപ്പത്തഞ്ചാം വയസ്സിൽ മരണപ്പെട്ടു പിതാവിനു സമീപം ഖബറടക്കി സഹോദരങ്ങൾ പഴയ കഥ ഓർത്തു  

യൂസുഫ്  (അ) നെ സഹോദരങ്ങൾ കിണറ്റിലെറിഞ്ഞു മിസ്റിലേക്ക് വരുന്ന കച്ചവട സംഘം രക്ഷപ്പെടുത്തി  മിസ്റിലെത്തിച്ചു അക്കാലത്തെ അസീസിനു വിറ്റു പിൽക്കാലത്ത് ജയിലിൽ കഴിയേണ്ടി വന്നു രാജാവിന്റെ സ്വപ്നത്തിന് വ്യാഖ്യാനം നൽകിയതിനാൽ ജയിലിൽ നിന്ന് പുറത്ത് വന്നു അസീസായി നിയോഗിക്കപ്പെട്ടു വളരെ മികച്ച നിലയിൽ റേഷൻ സമ്പ്രദായം നടപ്പിലാക്കി സംഭവങ്ങൾ മുഴുവൻ സഹോദരങ്ങളുടെ മനസ്സിൽ തെളിഞ്ഞു വന്നു ഉപ്പായുടെ ജനാസ നീങ്ങുകയാണ്  

പിതാവും പുത്രനും അകന്നു നിന്നത് എത്രകൊല്ലമാണ് ? 
ഒരു റിപ്പോർട്ട് അനുസരിച്ച് പൺപത് കൊല്ലം  എൺപത്തിമൂന്ന് കൊല്ലം എന്നും റിപോർട്ടുണ്ട് 
അഹ്ലുകിതാബിന്റെ അഭിപ്രായങ്ങൾ നാല്പത് കൊല്ലം യഹ്ഖൂബ് (അ)ന്റെ ജനാസ നീങ്ങിപ്പോവുകയാണ് മരുഭൂമി ഒട്ടനേകം യാത്രകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് ആഹ്ലാദം അലനൽകിയ യാത്രകൾ  ദുഃഖം അണപൊട്ടിയ യാത്രകൾ ഇപ്പോഴിതാ ശോകമൂകമായ യാത്ര മിസ്വ്രികൾ കണ്ണീരിൽ കുതിർന്ന യാത്ര അയപ്പു നൽകി  ക്ഷാമകാലം ഏഴുവർഷമായിരുന്നു ഒന്നാം വർഷത്തിൽ സഹോദരങ്ങൾ ധാന്യം ചോദിച്ചെത്തി 
രണ്ടാം വർഷം ബിൻയാമീൻ എത്തി മൂന്നാം വർഷം യഹ്ഖൂബ് (അ) കുടുംസമേതമെത്തി  പിന്നെയും നാലുവർഷങ്ങൾ ക്ഷാമം തന്നെ അത് കഴിഞ്ഞ് മഴപെയ്തു ചെടികൾ വളർന്നു പഴവർഗങ്ങൾ ഉണ്ടായി ധാന്യം വിളഞ്ഞു ഐശ്വര്യത്തിന്റെ കാലം വന്നു യഹ്ഖൂബ് (അ)ന്റെ ആഗമനം മിസ്വിരിന്ന് ബർക്കത്തായിരുന്നു പിന്നെ ഐശ്വര്യത്തിന്റെ കാലമായിരുന്നു  എല്ലാം ഓർമ്മകളായി അവശേഷിച്ചു ആ സംഘം ഹിബ്രത്തിലെത്തി അഭിവന്ദ്യരായ  പ്രവാചകന്മാരുടെ അന്ത്യവിശ്രമകേന്ദ്രം അവിടെ പുതിയ ഖബറുണ്ടാക്കി സേഭവബഹുലമായ ജീവിതത്തിന്റെ ഉജ്ജ്വലമായ ഓർമ്മകൾ ബാക്കി വെച്ചുകൊണ്ട് യഹ്ഖൂബ് (അ)ന്റെ ഭൗതിക ശരീരം മണ്ണിലേക്ക്  മടങ്ങുകയാണ് മക്കൾ സൗറ ഈറനണിഞ്ഞ കണ്ണുകളുമായി നോക്കി നിൽക്കുന്നു  

യൂസുഫ്  (അ)   ബിൻയാമീൻ പിന്നെ മറ്റ് സഹോദരങ്ങൾ  
ഉപ്പ 
ദുഃഖത്തിന്റെ പ്രതീകമായി ജീവിച്ച ഉപ്പ വേർപാടിന്റെ വേദന നിറഞ്ഞ ഓർമ്മകൾ അത് കഴിഞ്ഞ് ആഹ്ലാദകരമായ സമാഗമം ഒരു രാജ്യമൊട്ടാകെ ആഹ്ലാദപൂർവം എതിരേറ്റു ഇനി ഇസ്രാഈല്യരുടെ കാലമാണ് അവർ ആവേശപൂർവം യഹ്ഖൂബ് (അ)നെ കുറിച്ചു സംസാരിക്കും  വൻസദസ്സുകളെ കിടിലം കൊള്ളിക്കുന്ന പ്രസംഗകർ വരും അവർ യഹ്ഖൂബ് (അ)ന്റെ ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും രംഗങ്ങളൾ ഹൃദയസ്പർശിയായി അവതരിപ്പിക്കും അത് കേട്ട് ആയിരങ്ങൾ കോരിത്തരിച്ചു നിന്നുപോകും ഇസ്രാഈലി സമൂഹത്തിൽ അനേകം പ്രവാചകന്മാർ വരും അവർ സമൂഹത്തിന് വെളിച്ചം നൽകും അവർ കൂട്ടംകൂട്ടമായി ഹിബ്റൂത്തിൽ വരും പൂർവ്വ പിതാക്കളുടെ ഖബറിടം സന്ദർശിക്കാൻ  ആ പ്രവാചകന്മാർ അന്ത്യദിനത്തെക്കുറിച്ചു സംസാരിക്കും അതിന്റെ അടയാളങ്ങൾ വിവരിക്കുന്ന കൂട്ടത്തിൽ അന്ത്യപ്രവാചകരുടെ ആഗമനത്തെക്കുറിച്ചും പറയും  അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ  (സ)തങ്ങളുടെ പദവികളെ കുറിച്ച് കേട്ട് ആ സമൂഹം കോരിത്തരിച്ച് നിൽക്കും  ആ നല്ല നാളുകൾ പിറക്കാൻ പോവുകയാണ്  യഹ്ഖൂബ് (അ)ന്റെ ഭൗതിക ശരീരം ഖബറിലേക്ക് താഴ്ന്നു മണ്ണുമൂടപ്പെട്ടു  

അല്ലാഹുവേ മഹാന്മാരായ പ്രവാചകന്മാരെ നീ അനുഗ്രഹിച്ചു ഞങ്ങളെയും നീ അനുഗ്രഹിക്കണമേ ആമീൻ യാ റബ്ബൽ ആലമീൻ   
    പ്രവാചകന്മാരുടെ പേരിന്റെ കൂടെ ബ്രാക്കറ്റിൽ  (അ) എന്നു കാണാം അലൈഹിസ്സലാം എന്ന അറബി പദത്തിന്റെ ചുരുക്കമാണത് അല്ലാഹുവിന്റെ രക്ഷ അദ്ദേഹത്തിൽ ഉണ്ടാവട്ടെ എന്നാണ് അർത്ഥം  

സത്രീകളുടെ പേരിന്റെ കൂടെ ബ്രാക്കറ്റിൽ  (റ) കൊടുത്തിട്ടുണ്ട് റളിയല്ലാഹു അൻഹാ എന്നതിന്റെ ചുരുക്കമാണ് അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ എന്നാണ് അർത്ഥം 

മുഹമ്മദ് നബിയുടെ കൂടെ ബ്രാക്കറ്റിൽ  (സ)എഴുതുന്നു സല്ലല്ലാഹു അലൈഹി വസല്ലം എന്നതിന്റെ ചുരുക്കമാണത് അല്ലാഹുവിന്റെ ഗുണവും രക്ഷയും അദ്ദേഹത്തിലുണ്ടാവട്ടെ എന്ന് അർത്ഥം
            
ഈ ചരിത്രം നിങ്ങളിലേക്ക് എത്തിച്ച റഹിം അരിമല എന്ന എനിക്ക് ദുഹാ ചെയ്യാൻ മറക്കല്ലേ.