Thursday, March 16, 2017

നബി(സ)യുടെ വിയോഗം

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നബി(സ)യുടെ വിയോഗം
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

കരളിനു മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇസ്ലാമിക ദൌത്യം പൂര്‍ത്തിയാവുകയും ഇസ്ലാം ഭൂമിയില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തതോടെ പ്രവാചക തിരുമേനി തന്റെ ഇഹലോക ജീവിതത്തോട് വിടചൊല്ലിത്തുടങ്ങി. അവിടുത്തെ വാക്കുകളിലും പ്രവൃത്തികളിലും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി.

ഹിജ്റ പത്താംവര്‍ഷം റമദാനില്‍ അവിടുന്ന് ഇരുപത് ദിവസമാണ് പള്ളിയില്‍ 'ഇഅ്തികാഫ്' ഇരുന്നത്. മുമ്പ് പത്ത് ദിവസമല്ലാതെ ഇരിക്കാറില്ലായിരുന്നു. ഈ വര്‍ഷം തന്നെ ജിബ്രീല്‍ പ്രത്യക്ഷപ്പെട്ട് ക്വുര്‍ആന്‍ രണ്ടു തവണ പാഠം നോക്കുകയും ചെയ്തു. വിടവാങ്ങല്‍ ഹജ്ജിലെ പ്രസംഗത്തില്‍ അവിടുന്നു പറഞ്ഞു: 'ഈ വര്‍ഷത്തിനുശേഷം നിങ്ങളെ ഈ സ്ഥലത്ത് വെച്ച് ഇനിയൊരിക്കല്‍കണ്ടുമുട്ടുമോ എന്നെനിക്കറിയില്ല' ജംറത്തുല്‍ അഖബക്ക് സമീപം വെച്ച് അവിടുന്ന് വിളിച്ചു പറഞ്ഞു: നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍നിന്ന് സ്വീകരിക്കുക. ഒരു പക്ഷേ, ഈ വര്‍ഷത്തിനുശേഷം ഞാന്‍ ഹജ്ജ് നിര്‍വഹിച്ചില്ലാ എന്നു വന്നേക്കാം'. അതേവര്‍ഷം തന്നെ തശ്രീഖിന്റെ നാളുകളിലെ ദുല്‍ഹിജ്ജ പന്ത്രണ്ടിന് അവിടുത്തെ വിയോഗത്തിന്റെ വിവരവുമറിയിച്ചുകൊണ്ട് 'അന്നസ്വ്ര്‍' അധ്യായവും അവതരിച്ചു.

ഹിജ്റ പതിനൊന്നാം വര്‍ഷം സ്വഫര്‍ മാസത്തിന്റെ പ്രാരംഭത്തില്‍ 'ഉഹ്ദില്‍' ഖബ്റടക്കിയ രക്തസാക്ഷികളെ സന്ദര്‍ശിച്ച് യാത്രചോദിക്കുന്നതുപോലെ മയ്യിത്ത് നമസ്കരിച്ചശേഷം മിമ്പറില്‍ കയറി അവിടുന്ന് പ്രഖ്യാപിച്ചു. "ഞാന്‍ മുമ്പേ പോകുന്നു. ഞാന്‍ നിങ്ങള്‍ക്കു സാക്ഷിയായിരിക്കും. അല്ലാഹുവാണേ, ഞാനെന്റെ 'ഹൌള്' ഇപ്പോള്‍ കാണുന്നുണ്ട്. ഭൂമിയുടെ ഖജനാവുകളുടെ താക്കോലുകള്‍ എനിക്ക് നല്കപ്പെട്ടിരിക്കുന്നു. എനിക്കുശേഷം നിങ്ങള്‍ ബഹുദൈവാരാധന ചെയ്യുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത് പ്രത്യുത, നിങ്ങള്‍ ദുനിയാവില്‍ പരസ്പരം മാത്സര്യം കാണിക്കുന്നതിനെയാണ്.✅
രാത്രിയുടെ അര്‍ധഭാഗം പിന്നിട്ടപ്പോള്‍ അവിടുന്ന് പ്രിയസഹചരന്മാരെ മറമാടിയ 'ബഖീഅ്' ശ്മശാനത്തില്‍ചെന്ന് അവര്‍ക്കുവേണ്ടി പാപമോചനത്തിനായി അര്‍ഥിച്ചശേഷം പറഞ്ഞു: 'ശ്മശാനവാസികളെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സമാധാനം വര്‍ഷിക്കുമാറാകട്ടെ. നിങ്ങള്‍ക്കുദിച്ച പ്രഭാതങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നവര്‍ക്കുദിച്ച പ്രഭാതത്തേക്കാള്‍ ആശ്വാസകരമായിരുന്നു. അന്ധകാര നിബിഡമായ രാവുകള്‍പോലെ കുഴപ്പം ആഗതമായിക്കൊണ്ടിരിക്കുന്നു. അതിന്റെ അന്ത്യം ആദ്യത്തെ തുടരുന്നു. അന്ത്യമാകട്ടെ ആദ്യത്തേക്കാള്‍ മോശവുമാണ്. അവിടുന്നു തുടര്‍ന്നു: 'ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്''.
  രോഗാരംഭംഹിജ്റാബ്ദംപതിനൊന്നാം വര്‍ഷം സ്വഫര്‍ മാസം ഇരുപത്തി എട്ടിനോ ഇരുപത്തി ഒമ്പതിനോ തിങ്കളാഴ്ച ദിവസം ബഖീഅ് ശ്മശാനത്തില്‍ ഒരു മയ്യിത്ത് സംസ്കരണത്തില്‍ പങ്കെടുത്തശേഷം മടങ്ങും വഴി അവിടുത്തേക്ക് തലവേദന അനുഭവപ്പെട്ടു. ശരീരോഷ്മാവ് ഉയരുകയും അവിടുന്ന് ധരിച്ചിരുന്ന തലപ്പാവിന്റെ പുറത്തേക്കുകൂടി അനുഭവപ്പെടുമാറ് അത് കഠിനമാവുകയും ചെയ്തു *. തുടര്‍ന്ന് *രോഗിയായിക്കൊണ്ട് അവിടുന്ന് പതിനൊന്ന് നമസ്കാരങ്ങള്‍ക്കു ജനങ്ങള്‍ക്കു നേതൃത്വം നല്കുകയുണ്ടായി മൊത്തം രോഗദിനങ്ങള്‍ പതിമൂന്നോ പതിനാലോ ദിനങ്ങളാണ്.

അവസാനവാരം
രോഗം കഠിനമായ പ്രവാചകന്‍ ഭാര്യമാരോടന്വേഷിച്ചു 'നാളെ ഞാന്‍ എവിടെയായിരിക്കും? നാളെ ഞാന്‍ എവിടെയായിരിക്കും? അവിടുത്തെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ അവര്‍ അവിടുത്തെ ഇഷ്ടംപോലെ ആഇശ(റ)യുടെ വീട്ടിലേക്ക് നീങ്ങാന്‍ അനുമതി നല്കി. അങ്ങനെ ഫള്ല്‍ ബിന്‍ അബ്ബാസിന്റെയും അലിയ്യുബിന്‍ അബീത്വാലിബിന്റെയും ഇടയിലായി തലപ്പാവ് ധരിച്ച് കാലിഴഞ്ഞ് അവിടുന്നു നടന്നുപോയി *തുടര്‍ന്നുള്ള അവസാനത്തെ ആഴ്ച അവിടെയാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്.

ആഇശ(റ) തിരുദൂതരില്‍നിന്ന് അഭ്യസിച്ച 'മുഅവ്വിദാത്'(വി. ക്വുര്‍ആനിലെ 113ഉം 114ഉം അധ്യായങ്ങള്‍) അഥവാ അഭയാര്‍ഥനാ അധ്യായങ്ങളും മറ്റു പ്രാര്‍ഥനകളും ഉരുവിട്ട് അവിടുത്തെ കൈകളില്‍ ഈതി ശരീരത്തില്‍ തടവിക്കൊടുത്തു.

*അഞ്ചുദിവസങ്ങള്‍ക്കുമുമ്പ്
മരണത്തിന്റെ അഞ്ചുനാളുകള്‍ക്ക് മുമ്പ് ബുധനാഴ്ച പനി കഠിനമാവുകയും വേദനകൂടുകയും തുടര്‍ന്ന് ബോധരഹിതനാവുകയുമുണ്ടായി. അവിടുന്നു പറഞ്ഞു: 'വ്യത്യസ്ത കിണറുകളില്‍നിന്ന് ശേഖരിച്ച ഏഴു തോല്‍പാത്രം വെള്ളം എന്റെ മേല്‍ ചൊരിയുക. എന്നാല്‍ എനിക്ക് ജനങ്ങളെ അഭിമുഖീകരിച്ചു സംസാരിക്കാമല്ലോ! അവര്‍ അദ്ദേഹത്തെ കുളിക്കാനുപയോഗിക്കുന്ന പാത്രത്തില്‍ ഇരുത്തുകയും 'മതിമതി' എന്ന് പറയുവോളം വെള്ളം ചൊരിയുകയും ചെയ്തു. രോഗത്തിന് അല്പം ആശ്വാസം തോന്നിയപ്പോള്‍ തലപ്പാവ് ധരിച്ച് പള്ളിയുടെ മിമ്പറില്‍ കയറിയിരുന്നു പ്രസംഗിച്ചു. ഇതായിരുന്നു അവിടുത്തെ അവസാന സദസ്സ്. അല്ലാഹുവെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തശേഷം അവിടുന്നു പറഞ്ഞു: 'ജനങ്ങളേ ഇങ്ങോട്ടടുത്ത് വരൂ.' അവരെല്ലാം അടുത്തുകൂടി. അതോടെ അവിടുന്നു പറഞ്ഞുതുടങ്ങി "ജൂതരേയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ! അവര്‍ അവരുടെ പ്രവാചകന്മാരുടെ ശ്മശാനങ്ങള്‍ പള്ളികളാക്കിയിരിക്കുന്നു. 'എന്റെ ഖബ്ര്‍ നിങ്ങള്‍ ആരാധ്യവിഗ്രഹമാക്കിമാറ്റരുതേ''.

തുടര്‍ന്ന് തന്റെ ശരീരം പ്രതിക്രിയക്കായി സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞു: 'ഞാനാരുടെയെങ്കിലും മുതുകില്‍ അടിച്ചിട്ടുണ്ടെങ്കില്‍ എന്റെ മുതുകിതാ അവര്‍ എന്നോടു പ്രതിക്രിയ ചെയ്യട്ടെ. ഞാനാരുടെയെങ്കിലും അഭിമാനം ധ്വംസിച്ചിട്ടുണ്ടെങ്കില്‍ എന്റെ അഭിമാനമിതാ സമര്‍പ്പിക്കുന്നു. എന്നോടവര്‍ക്ക് പ്രതികാരം ചോദിക്കാം.'' പിന്നീട് മിമ്പറില്‍നിന്ന് താഴെയിറങ്ങി 'ളുഹ്ര്‍' നമസ്കരിച്ചശേഷം വീണ്ടും മിമ്പറില്‍ കയറി മുമ്പ് പറഞ്ഞതെല്ലാം പിന്നെയും ആവര്‍ത്തിച്ചു. അപ്പോള്‍ ഒരാള്‍ വിളിച്ചു പറഞ്ഞു: "താങ്കള്‍ എനിക്ക് മൂന്ന് ദിര്‍ഹം തരാനുണ്ട് ഉടനെ അദ്ദേഹം ഫദ്ലിനെ വിളിച്ചു നിര്‍ദേശിച്ചു 'അത് അദ്ദേഹത്തിന് നല്കുക'. അദ്ദേഹം തുടര്‍ന്നു: '*അന്‍സ്വാറുകളുടെ കാര്യം നിങ്ങളെ ഞാന്‍ ഉപദേശിക്കുന്നു. കാരണം, അവരെന്റെ കുടുംബവും കൂട്ടുകാരുമാണ്; അവരുടെ ബാധ്യത അവര്‍ നിര്‍വഹിച്ചിരിക്കുന്നു* ഇനി, അവര്‍ക്കവകാശപ്പെട്ടതാണ് അവശേഷിക്കുന്നത്. അവരുടെ നന്മസ്വീകരിച്ച് തിന്മ വിട്ടുവീഴ്ചചെയ്യുക: മറ്റൊരു നിവേദന മനുസരിച്ച്: 'ജനങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. അന്‍സ്വാറുകള്‍ കുറഞ്ഞുകൊണ്ടുമിരിക്കുന്നു. അവസാനം ഭക്ഷണത്തില്‍ ഉപ്പെന്നപോലെ അതായിത്തീരും. നിങ്ങളില്‍ ആരെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുന്ന വല്ലസ്ഥാനത്തും അവരോധിതരായാല്‍ അവര്‍ അന്‍സ്വാറുകളുടെ നന്മ സ്വീകരിക്കുകയും വീഴ്ചകള്‍ വിട്ടുവീഴ്ചയും ചെയ്യട്ടെ.''
അവിടുന്ന് പിന്നെയും തുടര്‍ന്നു: 'ഒരടിമക്ക് ഇഹലോക സൌഖ്യത്തില്‍നിന്ന് അവനുദ്ദേശിക്കുന്നതോ അല്ലാഹുവിങ്കല്‍ ഉള്ളതോ തെരഞ്ഞെടുക്കാന്‍ അനുമതി നല്കിയിരിക്കുന്നു. അദ്ദേഹം അല്ലാഹുവിങ്കലുള്ളത് തെരഞ്ഞെടുത്തിരിക്കുന്നു.' അബൂസഈദില്‍ ഖുദ്രി പറയുന്നു: ഇത് കേട്ടപ്പോള്‍ കരഞ്ഞുകൊണ്ട് അബൂബക്കര്‍(റ) പറഞ്ഞു: 'ഞങ്ങളുടെ പിതാക്കളെയും മാതാക്കളെയും അങ്ങേക്കുവേണ്ടി സമര്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.'' അത്ഭുതത്തോടെ ജനങ്ങള്‍ പറഞ്ഞു: "നോക്കൂ ഈ വൃദ്ധനെ, റസൂല്‍(സ) ഒരടിമ ഇഹലോകത്തെ സൌഖ്യത്തിനുപകരം പരലോകം തെരഞ്ഞെടുത്തതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ഇദ്ദേഹം പറയുന്നു: 'ഞങ്ങളുടെ പിതാക്കളെയും മാതാക്കളെയും അങ്ങേക്ക് സമര്‍പ്പിച്ചിരിക്കുന്നുവെന്ന്'. യഥാര്‍ഥത്തില്‍ ഇത് റസൂല്‍(സ)യെ സംബന്ധിച്ചു തന്നെയായിരുന്നു അവിടുന്ന് പറഞ്ഞത്: അബൂബക്കര്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വിവരമുള്ളയാളായിരുന്നു.''

*തുടര്‍ന്ന് പറഞ്ഞു: 'സഹവാസത്തിന്റെയും സമ്പത്തിന്റെയും കാര്യത്തില്‍ എനിക്കേറ്റവും സുരക്ഷിതന്‍ അബൂബക്കര്‍ ആണ്. അല്ലാഹുവിനു പുറമെ ഞാനാരെയെങ്കിലും ആത്മമിത്രമായി സ്വീകരിക്കുമെങ്കില്‍ അത് അബൂബക്കറിനെയായിരിക്കും. എന്നാല്‍ ഇസ്ലാമിക സാഹോദര്യവും സ്നേഹബന്ധങ്ങളുമേയുള്ളു. പള്ളിയിലേക്കുള്ള വാതിലുകളില്‍ അബൂബക്കറിന്റേതല്ലാത്ത എല്ലാ വാതിലുകളും അടക്കുക.''
നാലു നാളുകള്‍ക്കുമുമ്പ്
മരണത്തിന്റെ നാലുദിവസങ്ങള്‍ക്കുമുമ്പ്. വ്യാഴാഴ്ച. അവിടുത്തേക്ക് വേദന കഠിനമായി. അവിടുന്ന് പറഞ്ഞു: ഇവിടെ വരൂ, ഞാന്‍ നിങ്ങള്‍ക്ക് എഴുതിത്തരാം, അതിനുശേഷം നിങ്ങള്‍ക്ക് പിഴവു പറ്റുകയില്ല. ഇതുകേട്ട അവിടെയുണ്ടായിരുന്നവരോട് ഉമര്‍ പറഞ്ഞു: അവിടുത്തേക്ക് വേദന കഠിനമായിരിക്കുന്നു. നിങ്ങളുടെയടുക്കല്‍ ക്വുര്‍ആന്‍ ഉണ്ടല്ലോ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ഗ്രന്ഥം മതിയല്ലോ. അതോടെ അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായി. ബഹളവും അഭിപ്രായവ്യത്യാസങ്ങളും വര്‍ധിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'എല്ലാവരും ഇവിടെനിന്നെഴുന്നേറ്റു പോകുക''.
അന്ന് മൂന്ന് കാര്യങ്ങള്‍ അവിടുന്ന് നിര്‍ദേശിച്ചു: ഒന്ന്, ജൂതരേയും ക്രിസ്ത്യാനികളെയും ബഹുദൈവാരാധകരേയും അറേബ്യയില്‍നിന്ന് പുറത്താക്കുക. രണ്ട്, നിയോഗിച്ചയച്ച സംഘങ്ങളെ ആ വഴിക്കുതന്നെ തിരിച്ചുവിടുക. മൂന്നാമത് പറഞ്ഞ കാര്യം നിവേദകന്‍ മറന്നു. ഒരു പക്ഷേ, ക്വുര്‍ആനും സുന്നത്തും അവലംബിച്ചു ജീവിക്കണമെന്ന നിര്‍ദേശമോ, ഉസാമയുടെ നേതൃത്വത്തിലുള്ള സൈന്യത്തെ നിയോഗിക്കണമെന്നോ നമസ്കാരത്തിന്റെയും അടിമകളുടെയും കാര്യം ശ്രദ്ധിക്കണമെന്ന ഉപദേശമോ ആകാമത്.*

കഠിന രോഗമായിരുന്നിട്ടും അവിടുന്ന് ഈ ദിവസം വരെ- വ്യാഴാഴ്ച- നമസ്കാരത്തിനു നേതൃത്വം നല്കികൊണ്ടിരുന്നു. അന്ന് മഗ്രിബ് നമസ്കാരത്തില്‍ അവിടുന്നു 'വല്‍മുര്‍സലാതി ഉര്‍ഫന്‍' എന്ന അധ്യായമാണ് പാരായണം ചെയ്തത്.

രാത്രിയായതോടെ രോഗം വീണ്ടും കഠിനമാവുകയും പള്ളിയിലേക്ക് പുറപ്പെടാന്‍ കഴിയാത്തസ്ഥിതിയിലെത്തുകയും ചെയ്തു. അവിടുന്ന് ചോദിച്ചു: 'ജനങ്ങള്‍ നമസ്കരിച്ചുവോ?' 'ഇല്ല, ദൈവദൂതരേ, അവര്‍ അങ്ങയെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.' ഞങ്ങള്‍ മറുപടി പറഞ്ഞു. അവിടുന്ന് പറഞ്ഞു: 'ഒരു പാത്രത്തില്‍ അല്പം വെള്ളം കൊണ്ടുവരിക'. വെള്ളം കൊണ്ടുവന്നപ്പോള്‍ അതില്‍ കുളിച്ച് എഴുന്നേല്ക്കാന്‍ ശ്രമിച്ചപ്പോള്‍ ബോധ ക്ഷയമുണ്ടായി. ബോധംതെളിഞ്ഞപ്പോള്‍ അവിടുന്നന്വേഷിച്ചു: 'ജനങ്ങള്‍ നമസ്കരിച്ചുവോ?' വീണ്ടും കുളിച്ചു അപ്പോഴും ബോധക്ഷയമുണ്ടായി. ഇങ്ങനെ മൂന്നുതവണ ആവര്‍ത്തിച്ചു. അതോടെ അബൂബക്കറിനെ നമസ്കാരത്തിനു ചുമതലപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബൂബക്കര്‍(റ)വാണ് നമസ്കാരത്തിന് നേതൃത്വം നല്കിയത്. മൊത്തം പതിനേഴ് സമയത്തെ നമസ്കാരങ്ങള്‍ക്ക് അദ്ദേഹം നബിയുടെ കാലത്ത് നേതൃത്വം നല്കി. വ്യാഴാഴ്ചരാത്രിയിലെ ഇശാ നമസ്കാരം മുതല്‍ തിങ്കളാഴ്ച കാലത്തെ സുബ്ഹ് വരെയുള്ള നമസ്കാരങ്ങളാണ് ഇവ.

__________

അബൂബക്കര്‍(റ)വിനെ നമസ്കാരനേതൃത്വത്തിന്റെ ചുമതല ഏല്പിക്കാതിരിക്കാന്‍ ' മൂന്നോ നാലോ തവണ ആഇശ(റ) പ്രവാചകനോട് സംസാരിച്ചു. നമസ്കാരത്തില്‍ കരയുന്നതുകാരണം പിന്നിലുള്ളവര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുമെന്നാണ് കാരണം പറഞ്ഞത്. അവിടുന്നത് സമ്മതിക്കാതെ പറഞ്ഞു: 'നിങ്ങള്‍ യൂസുഫിനെ പിഴപ്പിക്കാന്‍ ശ്രമിച്ച സ്ത്രീകളുടെ വിഭാഗക്കാരാണ്. അബൂബക്കറിനോടു പോയ ി നമസ്കാരത്തിന് നേതൃത്വം നല്കാന്‍ കല്പിക്കുക.'
  മൂന്നു ദിവസം മുമ്പ്
ജാബിര്‍(റ) പറയുന്നു: മരണത്തിന്റെ മൂന്ന് ദിവസം മുമ്പ് നബിതിരുമേനി പറയുന്നത് ഞാന്‍കേട്ടു. നിങ്ങളില്‍ ആരും തന്നെ അല്ലാഹുവെ സംബന്ധിച്ച സദ ്വിചാരത്തോടുകൂടിയല്ലാതെ മരിച്ചുപോകരുതേ

ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു മുമ്പ്
ശനിയാഴ്ചയോ ഞായറാഴ്ചയോ അല്പം ആശ്വാസം തോന്നിയപ്പോള്‍ അവിടുന്ന് രണ്ടുപേരെ അവലംബിച്ചുകൊണ്ട് ളുഹ്റ് നമസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ടു . അപ്പോള്‍ അബൂബക്കര്‍(റ) നമസ്കാരത്തിന് നേതൃത്വം നല്കുന്നുണ്ട്.

പ്രവാചകനെ കണ്ടപ്പോള്‍ പിന്തിരിയാന്‍ ശ്രമിച്ച അബൂബക്കറിനോട് അവിടെത്തന്നെ നില്ക്കാന്‍ അവിടുന്ന് ആംഗ്യം കാണിച്ചു. അവിടുന്നാവശ്യപ്പെട്ടു: 'എന്നെ അദ്ദേഹത്തിന്റെ അടുത്തിരുത്തുക'. അപ്പോള്‍ അബൂബക്കറിന്റെ ഇടതുഭാഗത്ത് അദ്ദേഹത്തെ ഇരുത്തി. എന്നിട്ട് നബി(സ) നമസ്കരിക്കുകയും അതിനെ പിന്തുടര്‍ന്നുകൊണ്ട് തക്ബീറുകള്‍ ജനങ്ങള്‍ കേള്‍ക്കുമാറ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് അബൂബക്കര്‍(റ) നബിയെ തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്തു.

ഒരു ദിവസം മുമ്പ്
മരണത്തിന് ഒരു ദിവസം മുമ്പ്- ഞായറാഴ്ച നബി(സ) തന്റെ അടിമകളെ മോചിപ്പിക്കുകയും കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ ധര്‍മം ചെയ്യുകയും തന്റെ ആയുധങ്ങള്‍ മുസ്ലിംകള്‍ക്ക് നല്കുകയും ചെയ്തു. അന്ന് രാത്രി ആഇശ(റ)തന്റെ വിളക്കിന് എണ്ണക്കായി അയല്‍ക്കാരി സ്ത്രീയുടെ അടുക്കലേക്ക് വിളക്ക് കൊടുത്തുവിടുകയുണ്ടായി. 'നിങ്ങളുടെ എണ്ണ പാത്രത്തില്‍നിന്ന് ഞങ്ങളുടെ വിളക്കിനും അല്പം എണ്ണ നല്കിയാലും' അവര്‍ ആവശ്യപ്പെട്ടു. തിരുമേനിയുടെ അങ്കിമുപ്പതു സ്വാഅ് ബാര്‍ലിക്കുവേണ്ടി ഒരു ജൂതന്റെ പക്കല്‍ പണയം വെക്കപ്പെട്ടതായിരുന്നു*.

അവസാനദിവസം
അനസ്ബിന്‍ മാലിക് പറയുന്നു: തിങ്കളാഴ്ച ദിവസം പ്രഭാതനമസ്കാരത്തിന് അബൂബക്കര്‍(റ) നേതൃത്വം നല്കിക്കൊണ്ടിരിക്കെ ആകസ്മികമായി നബി(സ) ആഇശ(റ)യുടെ മുറിയില്‍നിന്ന് വിരിമാറ്റി നമസ്കരിക്കുന്നവരെ നോക്കി പുഞ്ചിരിച്ചു. ഇത്കണ്ട് അവിടുന്ന് നമസ്കാരത്തിന് ആഗതനാവുകയാണെന്ന് ധരിച്ച് അബൂബക്കര്‍(റ) പിന്നിലെ അണിയിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. നബി(സ)യുടെ ആഗമനം പ്രതീക്ഷിച്ച് സന്തുഷ്ടരായ ജനങ്ങള്‍ നമസ്കാരത്തില്‍ അശ്രദ്ധരാകുന്നതുകണ്ടപ്പോള്‍ അവിടുന്ന് നമസ്കാരം പൂര്‍ത്തിയാക്കാന്‍ അവരോടു ആംഗ്യം കാണിച്ചു. തുടര്‍ന്ന് മുറിയില്‍ പ്രവേശിച്ച് വിരി താഴ്ത്തുകയും ചെയ്തു.

പിന്നീട് മറ്റൊരു നമസ്കാരത്തിനും പ്രവാചകന്‍ ഹാജരായിട്ടില്ല. മധ്യാഹ്നത്തിനുമുമ്പായി  റസൂല്‍(സ) പുത്രി ഫാത്വിമയെ വിളിച്ചു എന്തോ സ്വകാര്യം പറഞ്ഞപ്പോള്‍ അവള്‍ ദു:ഖത്താല്‍ കരഞ്ഞു വീണ്ടും വിളിച്ചു മറ്റൊരുകാര്യം പറഞ്ഞു. അപ്പോള്‍ സന്തോഷത്താല്‍ ചിരിക്കുകയും ചെയ്തു. ആഇശ(റ) പറയുന്നു. പിന്നീട് ഫാത്വിമയോട് എന്തായിരുന്നു റസൂല്‍(സ) പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു; 'ഞാന്‍ കരഞ്ഞത് അവിടുത്തെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ്. ചിരിച്ചത്, നബികുടുംബത്തില്‍ ആദ്യം അദ്ദേഹത്തോട് ചേരുക ഞാനായിരിക്കുമെന്ന് അറിയിച്ചപ്പോഴാണ്. ഫാത്വിമ ഇഹലോകവനിതകളുടെ നേതാവായിരിക്കുമെന്നും പ്രവാചകന്‍ അവരെ സന്തോഷവാര്‍ത്ത അറിയിക്കുകയുണ്ടായി.
നബി(സ)ക്ക് ബോധക്ഷയമുണ്ടാകുമാറ് വേദന കഠിനമാകുന്നതു കണ്ട ഫാത്വിമ പറഞ്ഞു: "എന്റെ പിതാവിന്റെ കഷ്ടപ്പാട്!'' അതുകേട്ട് അവിടുന്നു പറഞ്ഞു: 'നിന്റെ പിതാവിനു ഇന്നു മുതല്‍ ഒരു കഷ്ടപ്പാടുമുണ്ടാവുകയില്ല''. തുടര്‍ന്ന് പൌത്രന്മാരായ ഹസന്‍, ഹുസൈന്‍ എന്നിവരെ വിളിക്കുകയും ചുംബനമര്‍പ്പിക്കുകയും നന്മ ഉപദേശിക്കുകയും ഭാര്യമാരെ വിളിച്ച് ഉപദേശനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തു

വേദന കഠിനമായി വന്നപ്പോള്‍ ആഇശ(റ)യെ വിളിച്ചു അവിടുന്നു പറഞ്ഞു: "ആഇശാ! അന്ന് ഖൈബറില്‍ വെച്ച് ഞാന്‍ കഴിച്ച ഭക്ഷണത്തിലെ വിഷത്തിന്റെ രുചി എനിക്കിപ്പോഴും അനുഭവപ്പെടുന്നു. ആ വിഷത്തിലൂടെ എന്റെ മരണം കടന്നുവരുന്നതായി ഞാന്‍ കാണുന്നു.''
അവിടുത്തെ മുഖത്തിട്ടിരുന്ന കറുത്ത വരയുള്ള വസ്ത്രം ബോധം തെളിയുമ്പോള്‍ നീക്കിക്കൊണ്ട് അവിടുന്ന് പറഞ്ഞു: ജൂതരുടേയും ക്രിസ്ത്യാനികളുടെയും മേല്‍ അല്ലാഹുവിന്റെ ശാപം വര്‍ഷിക്കുമാറാകട്ടെ! അവര്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകളെ പള്ളികളാക്കി. അവരുടെ പ്രവൃത്തിയെക്കുറിച്ച് അവിടുന്ന് താക്കീതു ചെയ്യുകയായിരുന്നു. അറേബ്യയില്‍ രണ്ട് മതം അവശേഷിക്കാന്‍ പാടില്ല'. ഇതായിരുന്നു അവിടുത്തെ അവസാനത്തെ ഉപദേശം.
ജനങ്ങളെ ഉപദേശിച്ചു; "നമസ്കാരം! നമസ്കാരം! നിങ്ങളുടെ കീഴിലുള്ള വരും'' ഇതുപലതവണ ആവര്‍ത്തിച്ചു*
  മരണസമയം മരണലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ ആഇശ(റ) അദ്ദേഹത്തെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചു. അവര്‍ പറയുമായിരുന്നു. അല്ലാഹു എനിക്കു ചെയ്ത അനുഗ്രഹങ്ങളില്‍പെട്ടതാണ് റസൂല്‍(സ) എന്റെ വീട്ടില്‍വെച്ച് എന്റെ ദിവസത്തില്‍ എന്റെ മാറിലേക്ക് ചരിഞ്ഞുകിടന്നുകൊണ്ട് മരിച്ചുവെന്നത്. എന്റെയും അവിടുത്തെയും ഉമിനീര്‍ പരസ്പരം ചേര്‍ത്തിയതും. അതായത് അബൂബക്കര്‍(റ)വിന്റെ പുത്രന്‍ അബ്ദുറഹ്മാന്‍ കടന്നുവന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ മിസ് വാക്കുണ്ടായിരുന്നു. എന്റെ മാറിലേക്ക് ചാരികിടക്കുകയായിരുന്ന അവിടുത്തേക്ക് മിസ് വാക്കു കണ്ടപ്പോള്‍ അത് വേണമെന്ന് തോന്നി. 'ഞാന്‍ അങ്ങേക്ക് എടുത്ത് തരട്ടെയോ' എന്നന്വേഷിച്ചപ്പോള്‍ 'അതെ'യെന്ന് തലയാട്ടി. മിസ് വാക്കു അല്പം കഠിനമായിരുന്നതിനാല്‍ ഞാനത് അവിടുത്തെ അനുമതിയോടെ ചവച്ചു മൃദുലമാക്കിക്കൊടുത്തു. അതുപയോഗിച്ചവിടുന്ന് ദന്തശുദ്ധിവരുത്തി. സമീപത്തുണ്ടായിരുന്ന പാത്രത്തിലെ വെള്ളത്തില്‍ കൈയിട്ട് മുഖം തടവിക്കൊണ്ടിരുന്നു. അവിടുന്ന് ഇങ്ങനെ പറയുന്നുണ്ടായിരുന്നു: "ലാഇലാഹ ഇല്ലല്ലാഹ്. *മരണത്തിന് നല്ല വേദനയുണ്ട്''.
ദന്തശുചീകരണത്തില്‍നിന്ന് വിരമിക്കുന്നതിനു മുമ്പായി അവിടുന്ന് വിരല്‍ ആകാശത്തേക്ക് ചൂണ്ടി കണ്ണുകള്‍ മേലോട്ടുയര്‍ത്തി* ചുണ്ടുകള്‍ ചലിപ്പിച്ചു. ആഇശ(റ) ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അവിടുത്തെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ട്: 'നീ അനുഗ്രഹം ചൊരിഞ്ഞ പ്രവാചകന്മാരുടെയും സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും *സദ്വൃത്തരുടെയും കൂടെ എന്നെ ചേര്‍ക്കേണമേ. അല്ലാഹുവേ, എനിക്കു നീ പൊറുത്തുതരികയും കരുണ ചൊരിയുകയും ചെയ്യേണമേ ഉന്നതനായ കൂട്ടുകാരനുമായി എന്നെ നീ ചേര്‍ക്കേണമേ, അല്ലാഹുവേ ഉന്നതനായ കൂട്ടുകാരന്‍!'' അവസാനത്തെ വാക്ക് മൂന്നുതവണ ആവര്‍ത്തിച്ചു. അതിനിടക്ക് അവിടുത്തെ കൈചാഞ്ഞു. അത്യുന്നതനായ കൂട്ടുകാരനുമായി ചേര്‍ന്നു. ഇന്നാലില്ലാഹി....
ഇത് ഹിജ്റാബ്ദം പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തിങ്കളാഴ്ച ഉച്ചയ്ക്ക് അല്പം മുമ്പായിരുന്നു. അന്നേക്ക് അവിടുത്തേക്ക് അറുപത്തിമൂന്ന് വര്‍ഷവും നാലുദിവസവും പ്രായമായിരുന്നു*

*ദുഃഖഭാരം
ദു:ഖവാര്‍ത്ത എല്ലായിടത്തും വ്യാപിച്ചു. മദീനയാകെ ഇരുട്ടില്‍മുങ്ങി. ചക്രവാളങ്ങള്‍ അന്ധകാര നിബിഡമായി. അനസ്(റ) പറയുന്നു: 'അല്ലാഹുവിന്റെ ദൂതര്‍ മദീനയില്‍ പ്രവേശിച്ചതുപോലുള്ള നല്ലതും പ്രകാശമാനമായതുമായ ഒരു നാള്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. തിരുദൂതര്‍ വിടപറഞ്ഞതുപോലെ അന്ധകാരമയമായ ഒരു ദിവസവും ഞാന്‍ കണ്ടിട്ടില്ല.''*

പുത്രി ഫാത്വിമ പറഞ്ഞു: "പ്രിയ പിതാവേ! അങ്ങയുടെ പ്രാര്‍ഥന റബ്ബ് സ്വീകരിച്ചിരിക്കുന്നു. പ്രിയപിതാവേ! സ്വര്‍ഗമാണ് അങ്ങയുടെ വാസസ്ഥലം. പ്രിയപിതാവേ! ജിബ്രീലിന് താങ്കളുടെ മരണവാര്‍ത്ത ഞങ്ങളറിയിക്കുന്നു.''

ധീരനായ ഉമര്‍ മരണവാര്‍ത്തകേട്ട് പ്രതികരിച്ചത് ഇങ്ങനെയാണ്. 'ഏതോ ചില കപടന്മാര്‍ അല്ലാഹുവിന്റെ ദൂതര്‍ മരിച്ചുവെന്ന് പറയുന്നു. അവിടുന്ന് മരിച്ചിട്ടില്ല. മൂസാ(അ) തന്റെ നാഥനെ കാണാന്‍ പോയതുപോലെ പോയതാണ്. നാല്പതു ദിവസം കഴിഞ്ഞു അദ്ദേഹം മടങ്ങിവരികയും ചെയ്തു. അതിനിടക്ക് ജനങ്ങള്‍ പറഞ്ഞു മരിച്ചുവെന്ന് അല്ലാഹുവാണേ! തിരുദൂതര്‍ തിരിച്ചുവരികതന്നെ ചെയ്യും. അവിടുന്ന് മരിച്ചുവെന്ന് പറയുന്നവരുടെ കൈകാലുകള്‍ അദ്ദേഹം തിരിച്ചുവന്നാല്‍ കൊത്തുകതന്നെ ചെയ്യും.''

ഇതിനിടയില്‍ പക്വമതിയായ അബൂബക്കര്‍ സുന്‍ഹിലുള്ള തന്റെ വീട്ടില്‍നിന്ന് കുതിരപ്പുറത്തേറി കടന്നുവന്നു. ആരോടും ഒന്നും സംസാരിക്കാതെ നേരിട്ടു പള്ളിയിലേക്കുകടന്നു. അല്ലാഹുവിന്റെ ദൂതരെ ഉദ്ദേശിച്ച് ആഇശ(റ)യുടെ വീട്ടില്‍ പ്രവേശിച്ചു. എന്നിട്ട്, പുതച്ചു മൂടിയിട്ടിരുന്ന വിശുദ്ധ ദേഹത്ത്നിന്ന് മുഖം വെളിവാക്കി തിരുനെറ്റിയില്‍ ചുംബനമര്‍പ്പിച്ചു. കരഞ്ഞുകൊണ്ടു പറഞ്ഞു: 'എന്റെ മാതാപിതാക്കളെ അങ്ങേക്കുവേണ്ടി ഞാന്‍ സമര്‍പ്പിക്കാം. അല്ലാഹു താങ്കളെ രണ്ടുതവണ മരിപ്പിക്കില്ല. അങ്ങേക്കു വിധിച്ച ഒരു മരണം അതിവിടെ നടന്നുകഴിഞ്ഞു.'

അബൂബക്കര്‍ പുറത്തു കടന്നു ഉമര്‍ അപ്പോഴും ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അബൂബക്കര്‍(റ) പറഞ്ഞു: 'ഇരിക്കു ഉമര്‍! ഉമര്‍ ഇരിക്കാന്‍ തയ്യാറായില്ല. അതോടെ ജനങ്ങള്‍ ഉമറിനെ ഒഴിവാക്കി അബൂബക്കറിന്റെ നേരെതിരിഞ്ഞു. അബൂബക്കര്‍(റ) പ്രഖ്യാപിച്ചു. "നിങ്ങളില്‍ ആരെങ്കിലും മുഹമ്മദ്(സ)യെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അദ്ദേഹമിതാ മരിച്ചിരിക്കുന്നു. അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അവനിപ്പോഴും മരിക്കാതെ ജീവിച്ചിരിക്കുന്നു!' തുടര്‍ന്ന് ഈ ക്വുര്‍ആന്‍ സൂക്തം പാരായണം ചെയ്തു
പ്രവാചകതിരുമേനിയുടെ 'ഖലീഫ'യെ തെരഞ്ഞെടുക്കുന്ന കാര്യത്തിന് സാഇദ ഗോത്രത്തിന്റെ പന്തലില്‍ വെച്ചുനടന്ന ചര്‍ച്ചയില്‍ മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ അഭിപ്രായ ഐക്യം ഇല്ലാതെ വന്നതിനാല്‍ സംസ്കരണവും ഖബറടക്കലും താമസിച്ചു. അവസാനം ഏകകണ്ഠമായി അബൂബക്കര്‍(റ) തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അന്നും പിറ്റേ ദിവസവും പുതപ്പിട്ട അവസ്ഥയില്‍ തിരുദൂതരുടെ വിശുദ്ധജഡം അടച്ച മുറിക്കുള്ളില്‍കിടന്നു. ചൊവ്വാഴ്ച അവിടുത്തെ കുളിപ്പിച്ചു. ധരിച്ച വസ്ത്രങ്ങള്‍ ഉരിക്കാതെയായിരുന്നു കുളിപ്പിച്ചത്. ഇതിന് നേതൃത്വം നല്കിയത് അബ്ബാസ്, അലി, അബ്ബാസിന്റെ പുത്രന്മാരായ ഫള്ല്‍, ഖുസം, നബിയുടെ ഭൃത്യന്‍ ശുക്റാന്‍, സൈദിന്റെ പുത്രന്‍ ഉസാമ, ഔസ്ബിന്‍ ഖൌലി എന്നിവരായിരുന്നു. അബ്ബാസും ഫള്ലും ഖുസമും പ്രവാചകനെ മറിച്ചും തിരിച്ചും കിടത്തുകയും ഉസാമയും ശക്റാനും വെള്ളം ചൊരിയുകയും ഔസ് തന്നിലേക്ക് ചാരിനിര്‍ത്തുകയും അലി കുളിപ്പിക്കുകയുമാണ് ചെയ്തത് തിരുമേനി പാനം ചെയ്തിരുന്ന ഖുബാഇലെ സഅദ്ബിന്‍ ഖൈഥമയുടെ അല്‍ഗര്‍സ് എന്ന കിണറ്റിലെ വെള്ളവും താളിയുമുപയോഗിച്ച് മൂന്നു തവണയാണ് കുളിപ്പിച്ചത്.

തുടര്‍ന്ന്, തലപ്പാവും നീളക്കുപ്പായവുമില്ലാതെ പരുത്തിയാലുള്ള മൂന്നു വെള്ള വസ്ത്രത്തില്‍ നന്നായി പൊതിഞ്ഞു.
എവിടെയാണ് തിരുദൂതരെ മറമാടേണ്ടതെന്ന കാര്യം ചര്‍ച്ചക്കു വന്നപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതര്‍ ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. 'ഒരു പ്രവാചകന്റെ ആത്മാവും മറമാടപ്പെടേണ്ട സ്ഥലത്തുവെച്ചല്ലാതെ പിടിക്കപ്പെട്ടിട്ടില്ല.' ഉടനെ അബൂത്വല്‍ഹ പ്രവാചകന്‍ കിടന്നിരുന്ന വിരിപ്പുയര്‍ത്തി അവിടെ ഒരു ഭാഗത്തേക്ക് ചെരിച്ചു തുരന്നുകൊണ്ടുള്ള ഖബറുണ്ടാക്കി

ഇതിനെ തുടര്‍ന്ന് പത്തുവീതം പേരുള്ള സംഘങ്ങളായി മുറിയില്‍ പ്രവേശിച്ച ജനങ്ങള്‍ നമസ്കരിച്ചുകൊണ്ടേയിരുന്നു. അവര്‍ക്കാരും നേതൃത്വം നല്കിയിരുന്നില്ല. ആദ്യം വീട്ടുകാരും പിന്നീട് മുഹാജിറുകളും തുടര്‍ന്ന് അന്‍സ്വാറുകളും അതിനുശേഷം കുട്ടികളും സ്ത്രീകളും എന്നക്രമത്തിലായിരുന്നു നമസ്കാരം.

അതോടെ ചൊവ്വാഴ്ച പൂര്‍ത്തിയായി ബുധനാഴ്ചയിലേക്ക് പ്രവേശിച്ചു. ആഇശ(റ) പറയുന്നു: 'ചൊവ്വാഴ്ച അസ്തമയശേഷം രാത്രിയുടെ നിശബ്ദതയില്‍ പിക്കാസുകളുടെയും കൈക്കോട്ടുകളുടെയും ശബ്ദമുയര്‍ന്നപ്പോഴാണ് തിരുദൂതരുടെ ഖബറടക്കല്‍ വിവരം ഞങ്ങള്‍ അറിഞ്ഞത്.
  ആയിശ മിസ്‌വാക്ക്‌ വാങ്ങി പതം വരുത്തി.റസൂല്‍ ﷺ യുടെ ദന്തശുദ്ധി വരുത്തി.
വേദന കൂടിവരുകയാണ്.*
"അല്ലാഹുവേ... മരണവേദനയുടെ ശക്തി കുറച്ചുതരണമേ...."
ഹബീബുല്ലാഹി ﷺ തങ്ങള്‍ ആയിശ ബീവി(റ)യുടെ മടിയില്‍ തലവെച്ച് കിടക്കുകയായിരുന്നു.
ചുണ്ടുകള്‍ ചലിച്ചുകൊണ്ടിരുന്നു..,
"അല്ലാഹുവേ... നീ അനുഗ്രഹിച്ചവരുടെ കൂടെ അംബിയക്കള്‍, സ്വാലിഹീങ്ങള്‍, ശുഹദാക്കള്‍, സിദ്ധീഖീങ്ങള്‍, ഇവരുടെ കൂടെ ഉന്നത സ്ഥാനത്തേക്ക് ചേര്‍ക്കേണമേ...
അല്ലാഹുവേ... പൊറുത്തു തരണമേ...
കരുണകാണിക്കേണമേ..."
കണ്ണുകള്‍ മേല്‍പോട്ട്...
ലോകാനുഗ്രഹി ത്വാഹാ റസൂല്‍ ﷺ തങ്ങള്‍ അന്ത്യശാസന്ന നിലയിലാണ്..
ശരീരം കനക്കുന്നതായി ആയിശ ബീവി(റ)ക്ക് തോന്നി..
വെപ്രാളത്തോടെ ആ മുഖത്തേക്ക് നോക്കി.*

ആയിശ ബീവി(റ) വെപ്രാളത്തോടെ മുത്ത്‌ ഹബീബ് ﷺ തങ്ങളുടെ സുന്ദരവദനത്തിലേക്ക്‌ നോക്കി..
വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു:
"*അല്ലാഹുവാണേ.... അങ്ങേക്ക്‌ തിരഞ്ഞെടുക്കാന്‍ സ്വതന്ത്രം കിട്ടി. ഉന്നതമായത് അങ്ങ് തിരഞ്ഞെടുക്കുകയും ചെയ്തു."
നിമിഷങ്ങള്‍ കടന്നുപോയി.
അനുവദിക്കപ്പെട്ട ആയുസ്സിലെ അവസാന നിമിഷം പിന്നിട്ടു.
പെട്ടന്ന് ശ്വാസം നിലച്ചു, കൈകള്‍ കുഴഞ്ഞു.
ആയിശ ബീവി(റ)യുടെ മടിയില്‍ തലവെച്ചു തന്നെ മുത്ത്‌ റസൂല്‍ ﷺ തങ്ങള്‍ വഫാത്തായി.
അന്ത്യപ്രവാചകര്‍ മുത്ത്‌ ഹബീബ് ﷺ തങ്ങള്‍ യാത്രയായി....
ഇനിയൊരു പ്രവാചകനില്ല...
ഇസ്ലാം ദീന്‍ പൂര്‍ത്തിയായി...
ദൗത്യം പൂര്‍ത്തിയാക്കി ലോകത്തിന്‍റെ നായകന്‍ കടന്നുപോയിരിക്കുന്നു.*
إنا لله وإنا إليه راجعون
ആയിശ ബീവി(റ) തന്‍റെ മടിയില്‍ നിന്നും റസൂലുല്ലാഹി ﷺ തങ്ങളുടെ പുണ്യ ശിരസ്സ്‌ മെല്ലെ ഉയര്‍ത്തി തലയിണയില്‍ വെച്ചു.
മുറിയില്‍ ആളുകള്‍ നിറഞ്ഞു...
ആയിശ ബീവി(റ)യുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, തിളങ്ങുന്ന മുഖവുമായി മുത്ത്‌ ഹബീബ് ﷺ തങ്ങള്‍ കട്ടിലില്‍ കിടക്കുന്നു.
ആയിശ ബീവി (റ) മെല്ലെ കട്ടിലില്‍ നിന്നും എഴുന്നേറ്റു,
പതറുന്ന പാതങ്ങള്‍ നിലത്ത് വെച്ച് മെല്ലെ നടന്നു.
സ്ത്രീകളുടെ കൂട്ടത്തില്‍ ചേര്‍ന്നു.
എല്ലാം അസ്തമിച്ചു.......!!!!!!!!!!!!
ലോകഗുരുവില്‍ നിന്നും തനിക്ക്‌ കിട്ടികൊണ്ടിരുന്ന പ്രത്യേക പദവികള്‍.
എല്ലാം ഓര്‍മയായി...
അവര്‍ക്ക്‌ വിതുമ്പലടക്കാന്‍ പറ്റുന്നില്ല..
രോഗം തുടങ്ങിയതു മുതല്‍ തന്‍റെ കൈവലയത്തിലായിരുന്നു പുണ്യ റസൂല്‍ ﷺ തങ്ങള്‍.
ഇപ്പോഴിതാ കൈവിട്ടു പോയിരിക്കുന്നു...
മദീനാ പട്ടണം ഒന്നാകെ ഇളകിവരും...
അറേബ്യ ഒന്നാകെ ഉണരും...
ഇവിടെ ജനസമുദ്രമായി മാറും...
ഓര്‍ക്കാന്‍ കഴിയുന്നില്ല, ശബ്ദമില്ലാതെ കരയുന്ന സ്ത്രീകളുടെ കൂട്ടം..
ക്രിസ്തുവര്‍ഷം 632, ജൂണ്‍ 8, ഹിജ്‌റ 11,തിങ്കളാഴ്ച
കാലം മറക്കാത്ത മുഹൂര്‍ത്തം....*

മദീനാ പട്ടണം മരവിച്ചു നില്‍കുന്നു...
എന്താണ് തങ്ങള്‍ കേട്ടത്..??
മുത്തായ ഹബീബ്‌ ﷺ തങ്ങള്‍ വഫാത്തായെന്നോ..????
തങ്ങളുടെ മുത്ത് നബി ﷺ തങ്ങള്‍ മരണപ്പെടുകയോ..???
അത് സംഭവിച്ചിട്ടുണ്ടോ..??
അതോ.. വെറും തോന്നലായിരിക്കുമോ..??
ഇന്ന്‍ രാവിലെയും മുത്തായ ഹബീബ്‌ ﷺ തങ്ങളുടെ പ്രസന്നമായ സുന്ദര വദനം കണ്ടതാണല്ലോ...???
പള്ളിയില്‍ ആളുകള്‍ കണക്കില്ലാതെ തടിച്ചുകൂടി.
എന്താണ് ചെയ്യേണ്ടത്‌ അവര്‍ക്കറിയില്ല...
ഇരുട്ടില്‍ തപ്പുന്ന അവസ്ഥ...
വഴി കാണുന്നില്ല...
വിളക്കണഞ്ഞു പോയിരിക്കുന്നു...
ചിലര്‍ വാവിട്ടു കരയുന്നു.
ഇനി ആരാണ് തങ്ങള്‍ക്ക് നേതൃത്വം നല്‍കുക...
ആര് വഴികാണിക്കും...
ആരുടെ സവിധത്തിലേക്ക് ഓടിചെല്ലും...
മുത്ത് നബി ﷺ തങ്ങളെ കാണാതെ എങ്ങനെ ജീവിക്കും..
അപ്പോഴതാ.. കൊടുങ്കാറ്റുപോലെ ഒരാള്‍ കുതിച്ചുവരുന്നു.
ധീരനായ ഉമറുബ്നു ഖത്താബ് (റ)..
നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക്‌ കടന്നു ചെന്നു.
കട്ടിലില്‍ മുത്ത് നബി ﷺ *തങ്ങളുടെ ജനാസ...!!!!
ഒരു തുണികൊണ്ട് മൂടപ്പെട്ടിരിക്കുന്നു....
സുബ്ഹാനല്ലാഹ്...
പുണ്യ വദനത്തില്‍ നിന്നും തുണിമാറ്റി,
ശാന്തമായ പ്രസന്നവദനം..
പെട്ടന്നതാ..
ഉമറുബ്നു ഖത്താബ് (റ)യുടെ മുഴങ്ങുന്ന ശബ്ദം...
"ഇല്ലാ... പ്രവാചകര്‍ വഫാത്തായിട്ടില്ലാ..!!!!"
പള്ളിയിലുള്ളവര്‍ ഞെട്ടി..!!!
മുത്തായ നബി ﷺ തങ്ങള്‍ വഫാത്തായിട്ടില്ലേ..???
ചിലര്‍ക്ക് ആശ്വാസം, പ്രതീക്ഷ...
റസൂലുല്ലാഹി ﷺ തങ്ങള്‍ വഫാത്തയെന്നു പറയുന്നവര്‍ കപടന്മാരാണ്.
അവരെ ഞാന്‍ വെറുതെ വിടില്ല....
മുത്തായ നബി ﷺ തങ്ങള്‍ ഉണരും, എഴുന്നേല്‍ക്കും..!!! "
ഉമറുബ്നു ഖത്താബ് (റ) അവിടമാകെ പറഞ്ഞു നടന്നു.
അതുകണ്ട് പലരും ആവേശംകൊണ്ടു..
ജനങ്ങള്‍ ആകപ്പാടെ അങ്കലാപ്പായി..
ഞങ്ങളുടെ മുത്തായ നബി ﷺ തങ്ങള്‍ യഥാര്‍ത്ഥത്തില്‍ വഫാത്തായിട്ടുണ്ടോ...???
അതോ ഭോതമറ്റ് കിടക്കുകയാണോ...??
ആശങ്കാകുലമായ
ദുഖാകുലനായി ഓടിക്കിതച്ചു വരുന്നു അബൂബക്കര്‍ സിദ്ധീഖ് (റ)
പള്ളിയിലെ രംഗം കണ്ട് അദ്ധേഹംപകച്ചുനിന്നുപോയി...
നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക്‌ കടന്നു ചെന്നു.
ജനങ്ങള്‍ നോക്കിനില്‍ക്കെമുഖത്തുനിന്നും തുണി നീക്കി.
പുണ്യ വദനത്തിലേക്ക്‌ ഉറ്റുനോക്കി...
ചുണ്ടുകള്‍ വിതുമ്പി...
കണ്ണുകള്‍ നിറഞ്ഞൊഴുകി....
ദുഃഖ പരവശ്യത്തോടെ ആ കവിളില്‍ ചുംബിച്ചു.
" അങ്ങെത്ര പരിശുദ്ധര്‍, *ജീവിതത്തിലും മരണത്തിലും.."
മുത്ത്‌ നബി ﷺ തങ്ങളുടെ ശിരസ്സ് കയ്യില്‍ താങ്ങി, കണ്ടിട്ട് മതിവരുന്നില്ല...
എന്നിട്ട് പറഞ്ഞു:
"അല്ലാഹു വിധിച്ച മരണം അങ്ങ് ആസ്വദിച്ചുകഴിഞ്ഞു, ഇനിയൊരു മരണമില്ല."
ശിരസ്സില്‍നിന്നും കൈ മാറ്റി മുഖത്ത് തുണിയിട്ടു.
പള്ളിയില്‍ നിന്നും ശബ്ദം മുഴങ്ങുന്നു.
അബൂബക്കര്‍ സിദ്ധീഖ് (റ) ചെന്നു ഉച്ചത്തില്‍ പറഞ്ഞു:
"ഉമര്‍.. ശന്തനാകൂ... ശന്തനായിരിക്കൂ ഉമര്‍..."
എല്ലാവരും ശാന്തരായി അദ്ധേഹത്തിന്‍റെമുഖത്തേക്ക് നോക്കി നിന്നു...
" ജനങ്ങളെ.... ആരെങ്കിലും മുത്ത് നബി ﷺ തങ്ങളെ ആരാധിച്ചിരുന്നുവോ..
എങ്കില്‍ അറിയുക...!!!
മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു..
ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കില്‍,
അറിയുക..!!!
അല്ലാഹു മരണമില്ലാത്തവനും എന്നും ജീവിചിരിക്കുന്നവനും ആകുന്നു."
ഇത്രയും പറഞ്ഞ ശേഷം ഒരു ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു.
" മുത്ത് നബി ﷺ തങ്ങള്‍ ഒരു പ്രവാചകന്‍ മാത്രം മുമ്പും ഇതുപോലെ പ്രവാചകന്മാര്‍ കടന്നുപോയിട്ടുണ്ട്. പ്രവാചകര്‍ മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിങ്ങോടുകയോ..???
പിന്തിരിഞ്ഞാല്‍ അവന്‍ അല്ലാഹുവിന് ഒരു നഷ്ടവും വരുത്തുന്നില്ല, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കും..
ഈ ആശയം വരുന്ന വിശുദ്ധ ഖുര്‍ആന്‍റെ വചനം കേട്ടതോടെ എല്ലാവരും സ്തംഭിച്ചു നിന്നുപോയി..
പഠിച്ചു വെച്ചതാണ് എല്ലാവരും, തക്ക സമയത്ത് ഓര്‍മ വന്നില്ല...
കേട്ടപ്പോള്‍ ആദ്യമായി കേട്ടപോലെ തോന്നി.
ഉമര്‍ (റ) വിതുമ്പി കരയുന്നു.
പുണ്യ തിരുമേനി മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു...
ആ സത്യം ഉമര്‍ (റ) മെല്ലെ ഉള്‍കൊള്ളാന്‍ ശ്രമിച്ചു*.
അതോടെ ശക്തി ചോര്‍ന്നുപോയി...
തളര്‍ന്നു പോയി...
മദീനാ പട്ടണം ദുഖസാഗരമായി മാറി..
മുത്ത് നബി മുസ്‌തഫാ ﷺ തങ്ങളുടെ അടുത്ത ബന്ധുക്കൾ ജനാസ കുളിപ്പിച്ചു.
*അലിയ്യുബിനു അബീത്വാലിബ് (റ), അബ്ബാസുബ്നു അബ്ദിൽ മുത്ത്വലിബ് (റ), അബ്ബാസ്‌ (റ) വിന്‍റെ പുത്രൻ ഫലൽ (റ), മറ്റൊരു പുത്രനായ ഖുസാം (റ), ഉസാമത്ത്ബ്നു സൈദ് (റ) ഇവരൊക്കെ നേതൃത്വം നൽകിയാണ്‌ കുളിപ്പിച്ചത്.
അലി (റ) പുണ്യപൂമേനി കഴുകി,*
മേനിയിൽ നിന്നും സുഗന്ധം പരക്കുന്നു.
അതാസ്വതിച്ചു കൊണ്ട് അലി (റ) പറഞ്ഞു,
" ജീവിതത്തിലെന്നപോലെ മരണത്തിലും അങ്ങ് സുഗന്ധം പരത്തുന്നു",
കുളിപ്പിച്ച് തീർന്നു,
പുണ്യമേനിയിലേ വെള്ളം തുടച്ചു,
മൂന്ന് തുണികൾ പൊതിഞ്ഞു,
വംബിച്ച ജനവാലി എത്തിയിട്ടുണ്ട്,
അവർക്ക് നിസ്കരിക്കണം,
പള്ളിയുടെ ഭാഗത്തേക്കുള്ള കവാടം തുറക്കപ്പെട്ടു.
ആളുകൾ മുറിയിലേക്ക്‌ ഒഴുകി,
അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനം ഒഴുകിവരികയാണ്‌,
കണ്ണീരും തേങ്ങലും നെടുവീർപിടലും........
കാഫിലക്കൂട്ടങ്ങളും കാരക്കാത്തോട്ടങ്ങളും തങ്ങളുടെ രക്ഷകന്‍റെ വേർപാടോര്‍ത്ത്‌ മനംപൊട്ടി വിങ്ങികരഞ്ഞു.
പകലും രാവും കടന്നുപോയി ബുധനാഴ്ച്ച സന്ധ്യയായി,
അവസാന കർമങ്ങൾ ആരംഭിച്ചു,
മുത്ത് നബി തങ്ങൾ അതേ മുറിയിൽതന്നെ ഖബർ തയ്യാറാക്കി.
കുളിപ്പിക്കുന്നതിനു നേതൃത്വം നൽകിയവർതന്നെ ഖബറടക്കൽ കർമത്തിനും നേതൃത്വം വഹിച്ചു.
പള്ളിയും പരിസരവും ജനനിബിധമാണ്,
അവർ തങ്ങളുടെ നേതാവിന് വേണ്ടി പ്രാർത്തിക്കുന്നു.
ദിക്റുകളും ദുആകളും വിശുദ്ധ ഖുർആൻ പാരായണവും,
ഭക്തിനിർഭരമായ അന്തരീക്ഷം,
നിർത്താതെയുള്ള സ്വലാത്ത് എല്ലാം പതിഞ്ഞ ശബ്ദത്തിൽ നടക്കുന്നു ചുണ്ടുകളുടെ മന്ത്രം.
ലോകാനുഗ്രഹിയായ മുത്ത് നബി തങ്ങളുടെ ഭൗതിക ശരീരം അപ്രത്യക്ഷമാവാൻ പോകുന്നു.
മരുഭൂമിയിൽ ഇരുട്ടിനു കനം രാത്രി വളരുകയാണ് നനയാത്ത കണ്ണുകളില്ല,
നീറി പുകയാത്ത ഖൽബുകളില്ല.
ലോകചരിത്രത്തിൽ ഇത്രയും ദുഖകുളമായ ഒരുദിവസവും ഇല്ല.
ലോകാവസാനം വരേ ഇതുപോലോരുനാൾ വരാനില്ല.
ലോകാനുഗ്രഹി ആണ് അല്ലാഹു വിശേഷിപ്പിച്ച വ്യക്തി,
മനുഷ്യ വർഗത്തിലെ ഏറ്റവും ഉന്നതരായ ആൾ ഇതാ പോവുകയായി ജനലക്ഷങ്ങൾ നിശബ്ദരായി നിൽക്കുകയാണ്.
മിസ്കിന്‍റെ സുഗന്ധമുള്ള മൃദുലമേനി മണ്ണിലേക്ക് ഇറക്കിവെച്ചു.
മണ്ണും വിണ്ണും മലരും മനുഷ്യരും എല്ലാം ഒരുപോലെ കരഞ്ഞുപോയി.
മനസും ശരീരവും അനുവധിക്കാത്ത ഒരിക്കലുമാഗ്രഹിക്കാത്ത ആരംഭപ്പൂവിതൾ മേനിയിലേക്ക് നാഥന്‍റെ നിയമങ്ങൾക്കടിമപ്പെട്ട് കരൾ നീറി നനഞ്ഞ മൂന്നുപിടി മണ്ണ്.
"മിൻഹാ..... താറത്തൻ ഉഹ്‌റാ....."
ഖബർ മണ്ണുകൊണ്ട് മൂടി...*
 തിരു നബി ﷺ തങ്ങളുടെ ജനാസ കുളിപ്പിക്കുമ്പോൾ അതിനു നേതൃത്വം കൊടുത്ത അലി (റ) വിനും അബ്ബാസ് (റ) വിനും ഒരു സംശയം ഉടലെടുത്തു.....
ഹബീബിന്‍റെ തിരു ﷺ തങ്ങളുടെ ശരീരത്തിലുള്ള വസ്ത്രം കുളിപ്പിക്കുന്നസമയത്ത് ശരീരത്തിൽ നിന്നും നീക്കം ചെയ്യേണ്ടതുണ്ടോ...???
ഈ സംശയത്തിനു കാരണവുമുണ്ട്........
പിറന്നു വീണ സമയം മുതൽ വഫാത്ത് വരെ ഉമ്മയായ ആമിന ബീവി(റ)യോ കല്യാണം കഴിഞ്ഞതിനു ശേഷം ഭാര്യമാരോ ഹബീബിന്‍റെ ഔറത്ത് കണ്ടിട്ടില്ല...
മാതാവിനും ഭാര്യമാര്‍ക്കും ഔറത്തു കാണൽ തെറ്റില്ല എന്നിരിക്കെ എങ്ങനെ നമ്മൾ കാണും എന്ന ചിന്ത അവരുടെ മനസ്സില്‍ ഓടി എത്തി,
ഇനി എന്ത് ചെയ്യും ........??
സംശയം ചോതിച്ചു തീര്‍ക്കാനുള്ള ഏക ആശ്രയം ഇതാ നമ്മുടെ മുന്നിൽ ആത്മാവില്ലാത്ത ശരീരം ആയി കിടക്കുന്നു......
ഞങ്ങൾക്ക് ആണെങ്കിൽ ഇതിനു മുൻപ് ഒരു പ്രവാചകന്‍റെ ജനാസ സംസകരിച്ച അറിവും ഇല്ല...
എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോഴേക്കും അവരെ ഉറക്കം കീഴ്പ്പെടുതുകയാണ്,
ആ ഉറക്കത്തിൽ അള്ളാഹു അവര്‍ക്ക് സ്വപ്ന രൂപത്തിൽ മുത്ത് നബി ﷺ തങ്ങളുടെ ജനാസ തുണി നീക്കം ചെയ്യാതെ വെള്ളം ഒഴിച്ച് കുളിപ്പിക്കുവാനും, അലി (റ) ഒഴികെ ബാക്കി എല്ലാവരും കണ്ണ് കെട്ടി അതിൽ പങ്കെടുക്കുവാനും നിര്‍ദേശിച്ചു ...........
ഇത് പോലെ തന്നെ ജനാസ നമസ്കാരത്തിലും പ്രത്യേകതകൾ നിറഞ്ഞു നിന്നു...
കൂട്ടം കൂട്ടമായി ആളുകൾ മദീനയിലേക് ഒഴുകി കൊണ്ടിരിക്കുകയാണ്...
അറിഞ്ഞവരിൽ നിന്നും അറിയാത്തവരിലേക് വാർത്ത പരക്കുകയാണ്...
പള്ളിയും പരിസരവും ജനനിബിടമായി ......
ആളുകൾ കൂട്ടം കൂട്ടമായി ജനാസ നമസ്കരിക്കുകയാണ്...
എന്നാൽ അത് ജമാഅത് അല്ലാതെ ഉള്ള നമസ്കാരം ആയിരുന്നു...
ലോക നായകന്‍റെ മുന്നിൽ നിന്നു കൊണ്ട് മറ്റുള്ളവര്‍ക്ക് നേത്രത്വം നല്കാനുള്ള ചങ്കുറപ്പ് ഉള്ളവരയിരുന്നില്ല സ്വഹാബാക്കൾക്ക്..
നമസ്കാരത്തിൽ ദുആ - യുടെ സ്ഥാനത്ത് ഖുർആൻ ആയത്തായ
" ﺍﺇﻥ ﺍﻟﻠﻪ ﻭﻣﻼﺋﻜﺘﻪ ﻳﻮﺻﻠﻮﻥ
എന്ന് തുടങ്ങുന്ന ആയത്ത് പാരായണം ചെയ്യുക്കയാണ് ചെയ്തത്.
അല്ലാതെ നേതാവിന് വേണ്ടി ഉമ്മത് ദുആ ചെയ്യുകയോ....??
അതിനു മാത്രം പരിപൂർണമായവർ അന്നോ അതിനു മുന്പോ.. ശേഷമോ.. ഉണ്ടായിട്ടില്ല...
എന്ന് മാത്രമല്ല ഇനി ഉണ്ടാവാൻ പോകുന്നുമില്ല,
ജനാസ ഖബറിൽ ഇറക്കുമ്പോഴും സ്വപ്ന രൂപേണ ഉള്ള നിര്‍ദേശം വരികയുണ്ടായി........
അഹല് ബൈത്ത് ഒന്ന് തൊട്ടു കൊടുക്കുക മാത്രം ചെയ്താൽ മതി...
ആ പൂമേനി മലാഇകത്ത് ഖബറിലേക് ഇറക്കി വെച്ച് കൊള്ളും എന്ന നിര്‍ദേശം ആണ് ഉണ്ടായിരുന്നത്......
മദീന ഇപ്പോഴും കരയുകയാണ്നബി ﷺ തങ്ങള്‍ ഇല്ലാത്ത മദീന വിട്ടു പലരും പല പ്രദേശങ്ങളിലേക്കും യാത്ര തിരിച്ചു.
ഇനി ബിലാൽ (റ)ന്‍റെ ബാങ്കൊലി മദീനയിൽ കേൾക്കില്ല.....
ആ ശബ്ദധാരയും ചുമന്ന് ഇളം കാറ്റുകള്‍ക്ക് സഞ്ചരിക്കാനാവില്ല..
മുത്ത് നബി തങ്ങൾ ഈ ലോകത്തോട് വിടപറയുന്ന സമയത്ത് അറേബ്യ മുഴുവനും അവിടുത്തെ കാൽകീഴിലായിരുന്നു ..
ലോകരാജാക്കന്മാർ തിരുദൂതരേ ഭയന്നിരുന്നു.
സമ്പത്ത് മുഴുവനും സമർപ്പിക്കാനുള്ള അനുചരന്മാർ ഉണ്ടായിരുന്നു പക്ഷേ ഒരു ദിനാറോ അടിമയോ റസൂലുല്ലാഹി തങ്ങളുടെ അടുക്കലില്ലായിരുന്നു..
ഒരു വെളുത്ത കോവർകഴുത ചില ആയുദങ്ങൾ അൽപം ഭൂമിയും മാത്രം അതെല്ലാം ദാനം നൽകുകയും ചെയ്തു.
നൂറ്റാണ്ടുകൾക്ക്‌ മുമ്പ് തുടങ്ങിയ റൗളാ ശരീഫിലേക്കുള്ള സന്ദർശനം ഇന്നും തുടരുകയാണ്,
മദീന മുനവ്വറയിലേക്ക്..............
അല്ലാഹുവേ പാപികളായ ഞങ്ങള്‍ക്കും മുത്തായ ഹബീബുല്ലാഹി ﷺ തങ്ങളുടെ ചാരത്ത് എത്താനും,
അവിടത്തോടുള്ള മുഹബ്ബത്ത് കൊണ്ട് രക്ഷപ്പെടാനുമുള്ള തൗഫീഖ്‌ നല്‍കണേ റഹ്മാനേ....
ആമീന്‍ യാ റബ്ബല്‍ ആലമീന്‍

No comments:

Post a Comment