ഒരിക്കല്‍ മുഹമ്മദ് നബി ശിഷ്യന്മാരോടൊത്ത് യാത്ര ചെയ്യുകയായിരുന്നു. കുറെ വഴിയെത്തിയപ്പോള്‍ ഒരു മരുപ്പച്ച കണ്ടു. ഇത്തിരി വിശ്രമിച്ചിട്ടു പോകാമെന്നു വെച്ചു.
കുറച്ചു നേരത്തേക്ക് അനുയായികളില്‍നിന്നകന്ന് പ്രവാചകന്‍ അവിടെയൊന്ന് ചുറ്റാനിറങ്ങി. ഈ സമയം അനുചരന്മാര്‍ ഓരോ തമാശ പറഞ്ഞും അവിടെ പറന്നു കളിച്ചിരുന്ന പക്ഷികളെ നിരീക്ഷിച്ചും ഉല്ലസിച്ചു. ആ സ്ഥലത്ത് ചന്തമുള്ള ധാരാളം പക്ഷികളുണ്ടായിരുന്നു.

പെട്ടെന്ന് കൂട്ടത്തിലൊരാള്‍ മേല്‌പോട്ട് വിരല്‍ചൂണ്ടി പറഞ്ഞു:
“നോക്കൂ നല്ല ഭംഗിയുള്ള പക്ഷി”
“അമ്മപ്പക്ഷിയാണെന്നു തോന്നുന്നു. കൂടെയുള്ള കുഞ്ഞിക്കിളികള്‍ അതിന്റെ മക്കളായിരിക്കാം.”
അതൊരു കിളിയായിരുന്നു. കൂടെപ്പറക്കുന്ന കുഞ്ഞിക്കിളികള്‍ അതിന്റെ മക്കള്‍ തന്നെ. മൂന്നു കിളികളും കൂടി, ഇരിക്കുന്ന ആള്‍ക്കൂട്ടത്തിനു മുകളില്‍ വട്ടമിട്ടു പറന്നുല്ലസിക്കുകയായിരുന്നു. പ്രവാചകന്റെ അനുചരന്മാര്‍ ചന്തമുള്ള ആ കിളികളെ സന്തോഷത്തോടെ നോക്കിയിരുന്നു.
കുഞ്ഞിക്കിളികള്‍ക്ക് അമ്മയെപ്പോലെ പറക്കാന്‍ വശമുണ്ടായിരുന്നില്ല. ക്രമേണ അവ രണ്ടും ആളുകളുടെ തലക്കു തൊട്ടു മുകളില്‍ താഴ്ന്നു പറന്നുവരാന്‍ തുടങ്ങി.
“നമുക്കവയെ പിടിക്കാം” ഒരാള്‍ പറഞ്ഞു.
“എളുപ്പമാണ്.” മറ്റുള്ളവരും യോജിച്ചു.
കുഞ്ഞിക്കിളികള്‍ പിന്നെയും കൈയകലത്തില്‍ പറന്നെത്തിയപ്പോള്‍ രണ്ടുപേര്‍ അവയെ ആഞ്ഞുപിടിച്ചു. രക്ഷപ്പെടാന്‍ അവ കുതറി നോക്കിയെങ്കിലും സാധിച്ചില്ല. ശക്തിയുള്ള മനുഷ്യരോട് രണ്ടു പാവം കിളികള്‍ എന്തു ചെയ്യാനാണ്. ഗത്യന്തരമില്ലാതെ അവ ആ മനുഷ്യരുടെ കൈക്കുമ്പിളില്‍ പേടിച്ചുവിറച്ച് അനങ്ങാതിരുന്നു. അവര്‍ പക്ഷികളെ സൂക്ഷിച്ചു നിരീക്ഷിക്കുകയും അവയുടെ ഭംഗിയുള്ള തൂവലുകളില്‍ തൊട്ടുതലോടുകയും മറ്റും ചെയ്തുകൊണ്ടിരുന്നു.
പ്രവാചകന്റെ ശിഷ്യന്മാര്‍ ആ പക്ഷികളോടു വളരെ ദയാപൂര്‍വമാണ് പെരുമാറിയത്. ജീവജാലങ്ങളോട് കരുണ കാണിക്കണമെന്ന് അവരുടെ ഗുരു എപ്പോഴും അവരോട് ഉപദേശിക്കാറുണ്ടായിരുന്നുവല്ലോ. ആ പക്ഷിക്കുഞ്ഞുങ്ങളെ ഉപദ്രവിക്കണമെന്ന് അവര്‍ക്കുദ്ദേശ്യവുമില്ലായിരുന്നു. ചന്തമുള്ള കിളികളെ അടുത്തു കാണാനുള്ള കൗതുകം കൊണ്ടുപിടിച്ചെന്നേയുള്ളു.
പക്ഷെ, അമ്മക്കിളിക്ക് ഇതറിയുമോ? തന്റെ കുഞ്ഞുങ്ങളെ ആ മനുഷ്യര്‍ പിടിച്ചതു കണ്ട് അത് വല്ലാതെ പരിഭ്രമിച്ചു. അവരവയെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്യുമെന്നായിരുന്നു അതിന്റെ വിഷാദം. അത് ദയനീയമായി കരഞ്ഞുകൊണ്ട് അവര്‍ക്കു ചുറ്റും താഴ്ന്ന് പറന്നു.
പ്രവാചക ശിഷ്യന്മാര്‍ ആ പക്ഷിയെ ആട്ടിയകറ്റാന്‍ നോക്കി. പക്ഷെ, ദുഖിതയായ ആ അമ്മ ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് അവിടെത്തന്നെ ചുറ്റിപ്പറന്നു.
ഈ സംഭവങ്ങളെല്ലാം നടന്നുകൊണ്ടിരിക്കെ പെട്ടെന്ന്, പ്രവാചകന്‍ അങ്ങോട്ട് കടന്നുവന്നു. കരഞ്ഞുകൊണ്ട് അവിടെ ചുറ്റിപ്പറക്കുന്ന അമ്മക്കിളിയെ അവിടന്നു കണ്ടു. തന്റെ ശിഷ്യന്മാരുടെ കയ്യില്‍ രണ്ടു കുഞ്ഞിക്കിളികളിരിക്കുന്നതുകൂടി കണ്ടപ്പോള്‍ അമ്മപ്പക്ഷിയുടെ ദുഖത്തിന്റെ കാരണം തിരുമേനിക്ക് ബോധ്യപ്പെടുകയും ചെയ്തു.
“ആരാണ് ആ പാവം കിളിയുടെ മക്കളെ പിടിച്ചുവെച്ച് അതിനെ വേദനിപ്പിച്ചത്?” പ്രവാചകന്‍ ഇത്തിരി കോപത്തോടെ അനേ്വഷിച്ചു.
ആ കിളിക്കുഞ്ഞുങ്ങളെ ഉടന്‍ മോചിപ്പിക്കുവാനും സന്തോഷപൂര്‍വം അമ്മയോട് ചേരാന്‍ അനുവദിക്കാനും നബി ആവശ്യപ്പെട്ടു.
ശിഷ്യന്മാര്‍ ഗുരു കല്പന ഉടനെ അനുസരിച്ചു.
കൈക്കുമ്പിള്‍ തുറന്നു. ചെറുതായൊന്നു പിടഞ്ഞശേഷം കുഞ്ഞിക്കിളികള്‍ ചിറകുവിരുത്തി മേല്‌പോട്ടു പറന്നു. ഉയരങ്ങളില്‍ അവ അമ്മയോട് ചേര്‍ന്നു. മൂന്ന് കിളികളും കൂടി ഉത്സാഹത്തോടെ ദൂരേക്ക് പറന്നുപോവുകയും ചെയ്തു.
സന്തോഷകരമായ ഒരു കാഴ്ചയായിരുന്നു അത്. മക്കളെ തിരിച്ചു കിട്ടിയ ആ അമ്മക്കിളിയുടെ സന്തോഷം നല്ലവരായ പ്രവാചക ശിഷ്യന്മാരിലും ആനന്ദമുളവാക്കാതിരിക്കുമോ?.
പ്രവാചകന്‍ മുഹമ്മദ് നബി സമൂഹത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് എപ്പോഴും ഒരു കൈത്താങ്ങായിരുന്നു. പ്രവാചകന്റെ ജീവിതത്തിലുടനീളം നമുക്കത് കാണാന്‍ കഴിയും.
ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് നബി അങ്ങാടിയിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ ഭാരമേറിയ ചുമട് തലയില്‍ വഹിച്ചു കൊണ്ടുപോകുന്ന വൃദ്ധയെ പ്രവാചകന്റെ ശ്രദ്ധയില്‍പ്പെട്ടു.
പ്രവാചകന്‍ ആ വൃദ്ധയോട് പറഞ്ഞു 'ആ ഭാരചുമട് ഇങ്ങോട്ട് തരൂ ഇത് ഞാന്‍ ചുമന്ന് കൊള്ളാം'
വൃദ്ധയുടെ ചുമടുമായി പ്രവാചകന്‍ അവരോടൊപ്പം നടന്നു. വൃദ്ധയ്ക്ക് പ്രവാചകന്റെ പ്രവൃത്തിയില്‍ അത്ഭുതം തോന്നി.
പ്രവാചകനോട് പറഞ്ഞു 'ഇവിടെ മുഹമ്മദ് എന്ന പറയുന്ന ഒരാള്‍ നമ്മുടെ പൂര്‍വികന്മാരെയും ദൈവങ്ങളെയും ഒക്കെ തള്ളിപ്പറയുന്നു. അവന്‍ ആളുകളെ ഒക്കെ വഴിപിഴപ്പിക്കുകയാണ്. മോനെപ്പോലെയുള്ള യുവാക്കള്‍ അവന്റെ പിടിയില്‍ അകപ്പെടരുത്'
തന്നെകുറിച്ചാണ് ആ സ്ത്രീ പറയുന്നതെന്ന് മനസ്സിലായിട്ടും പ്രവാചകന്‍ മറുപടിയൊന്നും പറഞ്ഞില്ല. ആ ഭാരവും ചുമന്ന് അവര്‍ക്ക് എത്തേണ്ട സ്ഥലത്ത് അത് എത്തിച്ചുകൊടുത്തു. തിരിച്ച് പോകുന്ന സമയത്ത് പ്രവാചകനോട് പേര് ചോദിച്ചു;
പ്രവാചകന്‍ മറുപടി പറഞ്ഞു. താങ്കള്‍ നേരത്തെ സൂചിപ്പിച്ച ആ മുഹമ്മദ് ഞാനാണ്. ആ വൃദ്ധ ആശ്ചര്യപ്പെട്ടു. പിന്നീട് ആ വൃദ്ധ പ്രവാചന്റെ വിശ്വാസം സ്വീകരിച്ചു.
No comments:
Post a Comment