Wednesday, March 30, 2016

                                 ഖലീഫ ഉമര്‍(റ അ)                                                                                                                                                                                                                                                                             അബൂബക്കര്‍ സിദ്ദീഖ്‌ (റ) ന്‌ രോഗം പിടിപെ ട്ടു.
കടുത്ത പനി. ശരീരമാസകലം കഠിനവേദന.
എഴുന്നേറ്റിരിക്കാനോf f  നടക്കാനോ കഴിയാത്ത അവസ്ഥ. ഇനി ജീവിച്ചിരിക്കില്ല എന്നുപോലും അദ്ദേഹത്തിനു തോന്നിപ്പോയി.
പറ്റിയ പിന്‍ഗാമിയെ കണ്ടെത്തണം.
പിന്‍ഗാമി ഇല്ലാതെ മരിച്ചാല്‍ അറേബ്യയില്‍ ഭിന്നിപ്പായിരിക്കും ഉണ്ടാകുന്നത്‌.
കര്‍ത്തവ്യബോധവും നീതിനിഷ്‌ഠയും വിശ്വാസദാര്‍ഢ്യവുമുള്ള ഒരാളെ കണ്ടെത്തണം. ഇനി ബാക്കിയുള്ള ബാധ്യത അതാണെന്ന്‌ അബൂബക്കര്‍(റ)നു തോന്നി.
ആരായിരിക്കണം അടുത്ത ഖലീഫ?
ഉത്തരത്തിന്‌ അത്രയൊന്നും കടന്നു ചിന്തിക്കേണ്ട ആവശ്യമില്ല.
മുന്നില്‍ കരുത്തനായ ഒരാളുണ്ട്‌.
എല്ലാം കൊണ്ടും പറ്റിയ ഉമര്‍ഫാറൂഖ്‌ (റ)
എന്നാലും ഒരു ഭയം ബാക്കി. പറഞ്ഞത്‌ ഉമര്‍(റ) കേള്‍ക്കുമോ? വലിയ കര്‍ക്കശക്കാരനാണ്‌. എന്നാലും ശ്രമിക്കുക തന്നെ.
അബൂബക്കര്‍(റ) ഉമറിനെ വിളിച്ചുവരുത്തി.
ചില ചോദ്യങ്ങളിലൂടെ ഉമര്‍(റ) നെ ഒന്നു പരീക്ഷിക്കാനാണ്‌ ആദ്യം തീരുമാനിച്ചത്‌.
“യുദ്ധ മുതലുകള്‍ എല്ലാവര്‍ക്കും സമമായി ആണല്ലോ ഞാന്‍ വിതരണം ചെയ്‌തത്‌. അക്കാര്യത്തില്‍ എന്താണ്‌ താങ്കളുടെ അഭിപ്രായം?
“അഭിപ്രായം പഴയതു തന്നെ. താങ്കള്‍ ചെയ്‌തതു ശരിയല്ല. സേവന പാരമ്പര്യമനുസരിച്ച്‌ വിതരണം ചെയ്യണം. പ്രവാചകനെതിരെ പടപൊരുതിയവര്‍ക്കും കൂടെ നിന്ന്‌ യുദ്ധം ചെയ്‌തവര്‍ക്കും തുല്യമായി വീതം വെക്കാന്‍ പാടില്ല.” ഉമര്‍ മാറാത്ത തന്റെ നയം വ്യക്തമാക്കി.
ആദ്യം വിശ്വസിച്ചവര്‍ക്ക്‌ കൂടുതല്‍ കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
“നേരത്തെ വിശ്വസിച്ചവര്‍ക്ക്‌ അല്ലാഹുവില്‍ നിന്ന്‌ കൂടുതല്‍ പ്രതിഫലം കിട്ടും. ഇവിടെ അത്‌ നോക്കേണ്ടതുണ്ടോ? അബൂബക്കര്‍(റ) ചോദിച്ചു.
“അത്‌ അങ്ങയുടെ അഭിപ്രായം. എന്റെ അഭിപ്രായം അവര്‍ക്ക്‌ ഇവിടെയും കൂടുതല്‍ കിട്ടണമെന്നാണ്‌.”
“ആകട്ടെ, സേനാനായകന്‍ ഖാലിദിനെ സംബന്ധിച്ച്‌ താങ്കളുടെ ഇപ്പോഴത്തെ അഭിപ്രായം എന്താണ്‌?” അബൂബക്കര്‍ ഒരു കാര്യം കൂടി ചോദിച്ചു.
“പഴയ അഭിപ്രായം തന്നെ. ഖാലിദ്‌ മാലിക്‌ ബ്‌നു നുവൈറയെ കൊല്ലാന്‍ പ്രകടിപ്പിച്ച ധൃതി ശരിയായിരുന്നില്ല. കൊന്നു എന്നു മാത്രമല്ല, അയാളുടെ ഭാര്യയെ വിവാഹം കഴിക്കുകയും ചെയ്‌തു. ഇതൊന്നും ശരിയാണെന്ന്‌ എനിക്ക്‌ തോന്നുന്നില്ല.”
“അതു ശരി. അതിനു സൈനിക നേതൃത്വത്തില്‍ നിന്ന്‌ നീക്കേണ്ടതുണ്ടോ?”
“നീക്കണമെന്നു മാത്രമല്ല, മാതൃകാപരമായി ശിക്ഷിക്കുകയും വേണം.”
രണ്ടു പേര്‍ക്കുമിടയില്‍ നിശ്ശബ്‌ദത നിഴല്‍ വിരിച്ചു.
ഉമറിന്‌ ഒന്നും മനസ്സിലായില്ല. ഖലീഫ ചോദിച്ചതൊക്കെ പഴയ കാര്യങ്ങള്‍. അതിനൊക്കെ അന്നേ അഭിപ്രായം പറഞ്ഞതുമാണ്‌. വീണ്ടും എന്തിന്‌ ഇതൊക്കെ പുറത്തെടുക്കണം?
അല്‌പനേരത്തെ മൗനത്തിനുശേഷം ഉമര്‍ ചോദിച്ചു.
“ഇതെല്ലാം ഇപ്പോള്‍ എന്തിന്‌ ചോദിക്കുന്നു?”
“കാരണമുണ്ട്‌. ഞാന്‍ എന്റെ പിന്‍ഗാമിയായി താങ്കളെ കാണുന്നു.” അബൂബക്കര്‍(റ) തന്റെ ഉള്ളിലെ ഉദ്ദേശ്യം തുറന്നു പറഞ്ഞു.
“ഇതിനായിരുന്നു വിളിച്ചതെങ്കില്‍ വരുമായിരുന്നില്ല.”
“എന്റെ സ്ഥാനത്തു താങ്കളായിരുന്നുവെങ്കില്‍ ഖാലിദ്‌ബ്‌നു വലീദിനെ സേനാ നായകസ്ഥാനത്തു നിന്നും പിരിച്ചുവിടുമായിരുന്നോ?”
“അബൂബക്കറിനു എന്തു പറ്റി?” ഉമര്‍(റ) അതിശയിച്ചുപോയി.
വീണ്ടും പഴയ കാര്യങ്ങള്‍ തന്നെ ചോദിക്കുന്നു.
“തീര്‍ച്ചയായും. പകരം അബൂഉബൈദയെ നിശ്ചയിക്കും.”
ഉമറിന്റെ തീരുമാനം ഉറച്ചതുതന്നെയായിരുന്നു.
“ഉമര്‍, താങ്കളെന്താണീ പറയുന്നത്‌. അബൂഉബൈദ വിശ്വസ്‌തനാണ്‌. പക്ഷേ, യുദ്ധപാടവം അതു തീരെ കുറവാണ്‌. റോമാസൈന്യത്തിനു മുമ്പില്‍ അബൂഉബൈദ മടിച്ചു നില്‌ക്കുന്നത്‌ നാം കണ്ടതല്ലേ? ഖാലിദല്ലേ റോമാക്കാരുടെ ലക്ഷക്കണക്കിനു ഭടന്മാരോട്‌ ഏറ്റുമുട്ടിയത്‌?”
“ഒക്കെ ശരിയാണ്‌. ഖാലിദ്‌ അല്ലാഹുവിന്റെ ഖഡ്‌ഗമാണ്‌. പക്ഷേ, മുസ്‌ലിംകളുടെ നേതാവാകാന്‍ കൊള്ളില്ല.”
“ഈ ചര്‍ച്ച ഇവിടെ നിര്‍ത്താം. ഞാനും ഇത്രയൊക്കെയോ ഉദ്ദേശിച്ചിട്ടുള്ളൂ.” അബൂബക്കര്‍(റ) അവസാനിപ്പിച്ചു.
“എന്നുവച്ചാല്‍?” ഉമറിനു ഒന്നും മനസ്സിലായില്ല.
“ഞാന്‍ താങ്കളെ ഒന്നു പരീക്ഷിക്കാന്‍ ചോദിച്ചതാണ്‌. താങ്കളുടെ അഭിപ്രായസ്ഥിരത, ആത്മാര്‍ഥത, ഞാന്‍ അംഗീകരിച്ചിരിക്കുന്നു. ആദരിക്കുകയും ചെയ്യുന്നു.”
ഉമറിനു കാര്യം മനസ്സിലായി.
ഖലീഫ അന്നും അതേ കാര്യം ചോദിച്ചതാണ്‌.
അഭിപ്രായം പറഞ്ഞതാണ്‌.
പക്ഷേ, അന്ന്‌ അബൂബക്കര്‍(റ) ഉമര്‍(റ)ന്റെ തീരുമാനിത്തിനു വഴങ്ങിയില്ല.
“എന്താണ്‌ ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ കൊണ്ട്‌ താങ്കള്‍ ഉദ്ദേശിക്കുന്നത്‌?”
“താങ്കളെ ഖലീഫയാക്കാന്‍ ഉദ്ദേശിക്കുന്നു.”
“അരുത്‌. അതുമാത്രം ചെയ്യരുത്‌.” ഉമര്‍ അപേക്ഷിച്ചു.
“ഖലീഫയെ തെരഞ്ഞെടുക്കാതെ ഞാന്‍ മരണപ്പെട്ടാല്‍ അതു മുസ്‌ലിം സമൂഹത്തില്‍ കൂടുതല്‍ ആപത്ത്‌ ഉണ്ടാകുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു.”
“അതൊക്കെ ശരിയാണ്‌. എന്നാല്‍ ഞാനല്ലാതെ ഒരാളെ അങ്ങ്‌ ഖലീഫായാക്കണം.”
“ഉമര്‍. ഞാന്‍ ആരെ ഖലീഫയാക്കും?”
“അബൂ ഉബൈദയെ ഖലീഫയാക്കാം.” ഉമര്‍ നിര്‍ദേശം വച്ചു.
“ഞാനും അതു ചിന്തിച്ചു. അദ്ദേഹം വിശ്വസ്‌തനാണ്‌.
പക്ഷേ, കരുത്തനല്ല. നാമിന്ന്‌ ഒരുപാട്‌ യുദ്ധങ്ങളുടെ പാതയിലാണ്‌. നമുക്കാവശ്യം ശക്തനും വിശ്വസ്‌തനുമായ ഒരാളെയാണ്‌.”പോരാട്ടങ്ങളില്‍ വിജയിച്ചാല്‍ ഇസ്‌ലാമിന്റെ പ്രകാശം ലോകമെങ്ങും വ്യാപിക്കും. ഇല്ലെങ്കിലോ ലോകം ആ പ്രകാശത്തെ ഊതിക്കെടുത്തും.” അബൂബക്കര്‍(റ) ഉള്ളിലെ മോഹങ്ങള്‍ തുറന്നു പറഞ്ഞു.
“അല്ലാഹു അവന്റെ പ്രകാശത്തെ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. അവിശ്വാസികള്‍ ഇഷ്‌ടപ്പെടാതിരുന്നാലും” ഉമര്‍(റ) പറഞ്ഞു.
“അങ്ങനെ സംഭവിക്കണമെങ്കില്‍ അല്ലാഹുവിന്റെ നിസ്വാര്‍ഥരായ സേവകന്മാര്‍ ഉയര്‍ന്നുവരണം.”
“പക്ഷേ, എങ്ങനെയാണ്‌ താങ്കള്‍ എന്നെ ഖലീഫയാക്കുക. പല കാര്യങ്ങളിലും എനിക്ക്‌ ഭിന്നാഭിപ്രായമാണല്ലോ?”
“ഉമര്‍, അതു തന്നെയാണ്‌ താങ്കളുടെ യോഗ്യത. മനസ്സിലുള്ളത്‌ വ്യക്തമായി പറയാനുള്ള കഴിവ്‌. ഒരുപക്ഷേ, താങ്കളുടെ അഭിപ്രായമായിരിക്കാം കൂടുതല്‍ ശരി. കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള താങ്കളുടെ കഴിവ്‌ പ്രസിദ്ധമാണല്ലോ.”
“അങ്ങനെയൊന്നുമില്ല.” ഉമര്‍ വിനയത്തോടെ പറഞ്ഞു.
“ഉണ്ട്‌. താങ്കളുടെ അഭിപ്രായങ്ങള്‍ പലപ്പോഴും ഖുര്‍ആന്‍ പോലും ശരിവച്ചിട്ടില്ലേ. മഖാമു ഇബ്‌റാഹീം നമസ്‌കാര സ്ഥലമാക്കിയതും മദ്യം നിരോധിച്ചതുമെല്ലാം മറന്നുപോയോ?”
“അതെല്ലാം ശരിയാണ്‌. പക്ഷേ, ഖലീഫയാകാന്‍ ഞാന്‍ അര്‍ഹനല്ല.”
“നബി(സ) ക്കു ശേഷം ആ സ്ഥാനത്തേക്ക്‌ ഏറ്റവും യോഗ്യന്‍ താങ്കളായിരുന്നു. സമുദായത്തില്‍ ഭിന്നിപ്പ്‌ ഭയപ്പെട്ടതുകൊണ്ടാണ്‌ ഞാന്‍ അത്‌ ഏറ്റെടുത്തത്‌.”
“ഒരിക്കലുമില്ല. ഞാനായിരുന്നുവെങ്കില്‍ മതം വിട്ടവരോട്‌ യുദ്ധം ചെയ്യാന്‍ ധൈര്യപ്പെടുമായിരുന്നില്ല. അങ്ങനെ ചെയ്യാതിരുന്നാല്‍ ഈ സമൂഹം നശിക്കുമായിരുന്നു.”
“പക്ഷേ എന്നേക്കാള്‍ കരുത്തും യോഗ്യതയും താങ്കള്‍ക്കാണ്‌.”
“ആ കരുത്തും യോഗ്യതയും ഞാന്‍ അങ്ങേയ്‌ക്കു നല്‌കിയതാണല്ലോ?”
“ശരിയാണ്‌. അതുപോലെ മറ്റുള്ളവരും കരുത്തും കഴിവും താങ്കള്‍ക്കും നല്‌കും. താങ്കള്‍ ഖിലാഫത്ത്‌ ഏറ്റെടുക്കണം.”
“അങ്ങനെ പറയരുത്‌. എനിക്ക്‌ ഭയമാകുന്നു.”
“എന്തു ഭയം?”
“അവസാന നാളില്‍ ശിക്ഷ എന്നെ പിടികൂടുമെന്ന ഭയം.”
“ഉമര്‍. താങ്കളെന്താണീ പറയുന്നത്‌. അവസാന നാളില്‍ അല്ലാഹുവിന്റെ തണല്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ നീതിമാനായ ഭരണാധികാരിയില്ലേ? അതു താങ്കള്‍ക്കായിക്കൂടെ?”
“അതിന്‌ ആരാണെനിക്കുള്ളത്‌?”
അതും പറഞ്ഞ്‌ ഉമര്‍(റ) പൊട്ടിക്കരഞ്ഞു.
“താങ്കള്‍ക്ക്‌ അല്ലാഹുവുണ്ട്‌. അതുമതി താങ്കള്‍ക്ക്‌.”
അബൂബക്കര്‍(റ) ഉമറിനെ ആശ്വസിപ്പിച്ചു.
ഉമര്‍(റ) പിന്നെയും തടസ്സവാദങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. അബൂബക്കര്‍(റ) സമ്മതിച്ചില്ല. ഉമര്‍(റ) വിടുന്ന മട്ടുണ്ടായിരുന്നില്ല. അദ്ദേഹം വീണ്ടും ചോദിച്ചു.
“ജനങ്ങളല്ലേ അതു തീരുമാനിക്കേണ്ടത്‌?” ഉമര്‍(റ) രക്ഷപ്പെടാന്‍ അവസാനത്തെ പിടിവള്ളി തേടി.
“തീര്‍ച്ചയായും ഞാന്‍ ജനങ്ങളുമായി സംസാരിക്കുക തന്നെ ചെയ്യും.”
അബൂബക്കര്‍(റ) സ്വഹാബി വര്യന്മാരെ വിളിച്ചുകൂട്ടി. ഉമര്‍(റ)നെ കുറിച്ച്‌ അഭിപ്രായം ചോദിച്ചു. അബൂബക്കര്‍(റ) ആദ്യം അബ്‌ദുറഹ്‌മാനുബ്‌നു ഔഫിനോടാണ്‌ അഭിപ്രായം ആരാഞ്ഞത്‌.
“അല്ലാഹുവാണ്‌ സത്യം. താങ്കള്‍ മനസ്സിലാക്കിയതിനേക്കാള്‍ ശ്രേഷ്‌ഠനാണ്‌ ഉമര്‍. പക്ഷേ, അല്‌പം പരുക്കനാണെന്നു മാത്രം.” ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉസ്‌മാനുബ്‌നു അഫ്‌ഫാനോടും അഭിപ്രായം ആരാഞ്ഞു. അദ്ദേഹം പറഞ്ഞു.
“എന്റെ അറിവനുസരിച്ച്‌ ഉമറിന്റെ രഹസ്യജീവിതം പരസ്യജീവിതത്തേക്കാള്‍ മഹത്തരമാണ്‌. ഞങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹത്തേക്കാള്‍ നല്ലവന്‍ ആരുമില്ല.”
ഉസ്‌മാന്‍(റ)ന്റെ മറുപടി അബൂബക്കര്‍(റ)നെ ഏറെ സന്തോഷിപ്പിച്ചു.
മറ്റൊരു സ്വഹാബി വര്യനായ ഉസൈയ്‌ദുബ്‌നു ഹുളെയ്‌റിന്റെ മറുപടി മറ്റൊന്നായിരുന്നു.
“എന്റെ അറിവനുസരിച്ച്‌ താങ്കള്‍ക്കു ശേഷം ഏറ്റവും ഉത്തമന്‍ ഉമര്‍ തന്നെയാണ്‌. സന്തോഷിക്കേണ്ട സന്ദര്‍ഭത്തില്‍ അദ്ദേഹം സന്തോഷിക്കും. കോപിക്കേണ്ട സമയത്ത്‌ കോപിക്കും.”
അലി(റ), സഈദുബ്‌നു സൈദ്‌ എന്നിവരും ഉമറിന്റെ ഗുണഗണങ്ങള്‍ വാഴ്‌ത്തി.
പരാതി പറഞ്ഞ ചിലരും ഉണ്ടായിരുന്നു.
അവര്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പാരുഷ്യതയാണ്‌ കുറ്റം കണ്ടത്‌.
അബൂബക്കര്‍(റ) സാധാരണ ജനങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. അതിനായി അവരെ പള്ളിയില്‍ വിളിച്ചുകൂട്ടി. അവര്‍ ഏക സ്വരത്തില്‍ ഉമറിനു പിന്തുണ പ്രഖ്യാപിച്ചു.
ഭൂരിപക്ഷവും ഉമറിനെ അംഗീകരിച്ചതോടെ അബൂബക്കര്‍(റ) തീരുമാനം രേഖപ്പെടുത്തി. അങ്ങനെ ഉമര്‍(റ) ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ രണ്ടാം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു. 

No comments:

Post a Comment