Wednesday, March 30, 2016

സുഹൈലുബ്നു അംറ് (റ അ)        
ബദ്ര്‍ യുദ്ധത്തില്‍ ബന്ദികളില്‍ ഒരളാന് സുഹൈലുബ്നു അംറ് (റ അ)ശിര്‍ക്കിന്റെ മരുന്നുപുരട്ടിയിരുന്ന ആ നാവ് കൊണ്ട് മുസ്ലിംകള്‍ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു. ബദ്റിലും ഖുറൈശികള്‍ക്ക് ആവേശം പകര്‍ന്നിരുന്നു. പക്ഷെ, ഇന്നവര്‍ മുസ്ലിംകളുടെ കൈപിടിയിലാണ്.
യുദ്ധനീതിക്കനുസരിച്ച് കൈമാറ്റം നടത്താറുണ്ട്. മോചനദ്രവ്യം നല്‍കിയവരെ റസൂല്‍ (സ)മക്കയിലേക്ക് തിരിച്ചയച്ചു. പലരും മോചനദ്രവ്യവുമായി വരുന്നവരെ കാത്തിരിക്കുകയാണ്. അതിനിടയില്‍ ഉമറുബ്നുല്‍ഖഥാബ്(റ) റസൂല്‍ (സ)യുടെ അടുക്കലേക്ക് വന്നു പറഞ്ഞു: 'പ്രവാചകരേ, സുഹൈലിനെ എനിക്ക് വിട്ടുതരൂ... ഞാനവന്റെ പല്ല് തച്ച്കൊഴിക്കട്ടെ. നാവ് പിഴുതെറിയട്ടെ. എന്നാല്‍ അയാള്‍ പിന്നെ അങ്ങേക്കെതിരെ പ്രസംഗിച്ച് നടക്കുകയില്ല.' റസൂല്‍ (സ)പറഞ്ഞു: 'അരുത് ഉമര്‍! ഒരിക്കലും ചെയ്യരുത്. ഞാന്‍ ഒരിക്കലും അയാളെ അംഗഭംഗപ്പെടുത്തുകയില്ല. അങ്ങനെ ചെയ്താല്‍ അല്ലാഹു എന്നെയും അതുചെയ്യും; ദൈവദൂതനാണെങ്കില്‍ പോലും.' ഉമര്‍(റ)വിന്റെ അടുക്കലേക്ക് ചെന്ന് പറഞ്ഞു: 'ഉമര്‍, ഈ സുഹൈല്‍ നാളെ ഒരുപക്ഷെ നിനക്ക് സന്തോഷം നല്‍കുന്നവനാകും.'
ദിനങ്ങള്‍ കടന്നുപോയി. ഇസ്ലാമിക ലോകത്ത് പല സംഭവങ്ങളും രൂപപ്പെട്ടുവന്നു
മക്ക മുസ്ലിംകള്‍ക്ക് ഫത്ഹായിരിക്കുന്നു. ശത്രുക്കള്‍ റസൂല്‍ (സ)യുടെ കാല്‍കീഴിലായി. മുസ്ലിംകളെ പലായനത്തിന് മുമ്പും ശേഷവും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചവരാണ്. അവരെ എന്തും ചെയ്യാം ഭയചിത്തരായി അവര്‍ ഒരുങ്ങി നിന്നു. റസൂല്‍ (സ)ചോദിച്ചു: 'നിങ്ങളെ ഞാന്‍ എന്തു ചെയ്യണം?' അതുവരെ ഇസ്ലാമിനെയും റസൂല്‍ (സ)യെയും അതിക്ഷേപിച്ചു നടന്നിരുന്ന സുഹൈല്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: 'നിങ്ങളില്‍ നിന്ന് നന്മയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്; മാന്യനാണ് താങ്കള്‍.' റസൂല്‍ (സ)പ്രഖ്യാപിച്ചു: 'നിങ്ങള്‍ സ്വതന്ത്രരാണ്; നിങ്ങള്‍ക്ക് പോകാം.'
അന്നുവരെ ഇസ്ലാമിനെ ഭീകരമായി കണ്ടിരുന്ന ശത്രുസമൂഹത്തിന്റെ മനക്കണ്ണുകളില്‍ പ്രതീക്ഷയുടെ തിരിനാളം കത്തിത്തുടങ്ങി. സുഹൈല്‍ ശങ്കിച്ചു നിന്നു. എല്ലാ അവസരങ്ങളും ഒത്തുവന്നിട്ടും മുഹമ്മദിതാ ഞങ്ങള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു. ഇന്നുവരെ അക്രമികളുടെ ചരിത്രത്തില്‍ ഇല്ലാത്തത്. പൈശാചികത നിറഞ്ഞു നിന്നിരുന്ന ആ മനസ്സില്‍ സത്യത്തിന്റെ പൊന്‍ തരികള്‍ നിറഞ്ഞു തുടങ്ങി. സൂഹൈല്‍ റസൂല്‍ (സ)യുടെ സവിധത്തിലെത്തി. സത്യസാക്ഷ്യം ചൊല്ലി.റസൂല്‍ (സ)ക്കെതിരെ സംസാരിച്ചിരുന്ന ആ നാവ് റസൂല്‍ (സ)ക്ക് വേണ്ടി വാദിച്ചു. ധര്‍മിഷ്ടന്‍, ദയാലു, ഒരുപാട് നിസ്കരിക്കുന്നവര്‍, നോമ്പനുഷ്ഠിക്കുന്നവര്‍, ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കരഞ്ഞ് കണ്ണ് കലങ്ങിയിരിക്കുന്നു. അതൊരു മാറ്റം തന്നെയായിരുന്നു.
അങ്ങനെ കാലം കടന്നു പോയി റസൂല്‍(സ അ)തങ്ങള്‍ മദീനയിലെ ആ സൂര്യജ്യോതിസ്സ് മണ്‍മറഞ്ഞു. അഴിച്ചുവിട്ട പ്രകാശകിരണങ്ങള്‍ ലോകര്‍ക്ക് പ്രകാശം വിതറി അവര്‍ മറഞ്ഞു. ആത്മാവിന്റെ ചൈതന്യം മുസ്ലിംകളുടെ മനസ്സുകളില്‍ തങ്ങിനിന്നു. സുഹൈല്‍(റ) മക്കയിലായിരുന്നു. വാര്‍ത്തയറിഞ്ഞ ആ മനസ്സ് തളര്‍ന്നു. ഒരിക്കലും കേള്‍ക്കരുതേ എന്ന് ആശിച്ച ആ ദുരന്തം ഇന്ന് വന്നെത്തിയിരിക്കുന്നു. മുസ്ലിം സമുദായത്തിന്റെ നേതൃത്വം ഇനി ആര് ഏറ്റെടുക്കും? ആരെ ഏല്‍പിക്കും? മുസ്ലിംകളുടെ ഭാവിയെന്തായിരിക്കും? അവര്‍ ഇനി എന്തുചെയ്യും...?
മക്കയില്‍ മുസ്ലിംകള്‍ ഒരുമിച്ചുകൂടി. പ്രവാചകജീവിതം അനുസരിച്ച് മുന്നോട്ടു നീങ്ങാന്‍ അവര്‍ പ്രതിജ്ഞയെടുത്തു. പക്ഷെ, ചിലര്‍ റസൂല്‍ (സ)യുടെ വഫാത്തിന്റെ വാര്‍ത്തയറിഞ്ഞയുടന്‍ ഇസ്ലാമില്‍ നിന്ന് പുറത്തുപോയി. അവരുടെ ദൈവനിഷേധ മതത്തിലേക്ക് തന്നെ അവര്‍ മടങ്ങി. ഇവിടെയും സുഹൈല്‍(റ)എത്തി. ഇസ്ലാമിനും റസൂല്‍ (സ)ക്കും വേണ്ടി വാദിക്കാന്‍ തുടങ്ങി. പുറത്തുപോയ പലരും മടങ്ങിവന്നു. മദീനയില്‍ വിവരമെത്തി. സുഹൈല്‍(റ) ജനങ്ങള്‍ക്കിടയില്‍ ചെയ്ത പ്രഭാഷണത്തെ കുറിച്ച് അവര്‍ കേട്ടു. ഇസ്ലാമിന്റെ നിലനില്‍പിന് വേണ്ടി ഉരുവിട്ട ആ ശബ്ദം അവര്‍ തിരിച്ചറിഞ്ഞു. ഉമര്‍(റ) റസൂല്‍ (സ)യുടെ പ്രവചനം ഓര്‍ത്തുപോയി: 'ഉമര്‍, ഈ സുഹൈല്‍ നിന്നെ സന്തോഷിപ്പിക്കുന്ന ഒരു ദിവസം വന്നേക്കും.' സുഹൈല്‍(റ) ഈ ചെയ്തിയില്‍ അദ്ദേഹം വളരെയധികം സന്തോഷിച്ചു. ബദ്റിലെ ബന്ദികളില്‍ വെച്ച് സുഹൈല്‍(റ)വിനെ അന്ന് വധിച്ചിരുന്നെങ്കില്‍, റസൂല്‍ (സ)അതിന് സമ്മതിച്ചിരുന്നുവെങ്കില്‍ ചരിത്രം മാറുമായിരുന്നു.
ഇസ്ലാം സ്വീകരിച്ച ആ നിമിഷത്തില്‍ സുഹൈല്‍(റ) പ്രഖ്യാപിച്ചിരുന്നു: 'അല്ലാഹുവാണ് സത്യം, ഖുറൈശികള്‍ക്ക് കൂടെ നിന്ന് മുസ്ലിംകള്‍ക്ക് നേരെ എതിര്‍പുമായി എത്ര സ്വാധീനം ഞാന്‍ ചെലുത്തിയോ അത്രയും പ്രവര്‍ത്തനങ്ങള്‍ ഞാന്‍ മുസ്ലിമായിട്ട് നടത്തും. മുസ്ലിംകള്‍ക്ക് വേണ്ടി ഞാന്‍ യത്നിക്കുക തന്നെ ചെയ്യും. ഞാന്‍ അവരെ ബുദ്ധിമുട്ടിച്ചതിന് ഞാന്‍ തന്നെ സന്തോഷിപ്പിക്കണം. ഖുറൈശികള്‍ക്ക് വേണ്ടി ചിലവാക്കിയ അത്രയും ഞാന്‍ മുസ്ലിംകള്‍ക്കായി ചിലവഴിക്കും.' മുമ്പദ്ദേഹം വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ തൊഴുതിരുന്നു. പക്ഷെ, ഇന്ന് ഏക ഇലാഹിന്റെ മുമ്പില്‍ മണിക്കൂറുകളോളം നില്‍ക്കാന്‍ ആ മനസ്സിന് പ്രയാസമില്ല; മറിച്ച് സന്തോഷമാണ്. ഒരു ആരാധനയും ഒഴിവാക്കിയിരുന്നില്ല. എല്ലാം രക്ഷിതാവിന്റെയടുത്തു നിന്നുള്ള പ്രതിഫലം മുന്നില്‍ കണ്ടുചെയ്തു. മുസ്ലിം സൈന്യത്തിലൊരുവനായി സത്യത്തിന് വേണ്ടി പോരാടി. ശാമില്‍ ഇസ്ലാമിക വ്യാപനത്തിന് വേണ്ടി അദ്ദേഹവും പോരാടി. യര്‍മൂക്ക് യുദ്ധത്തിലും പടയണിയില്‍ ഒരുവനായിരുന്നു. സന്തോഷം കൊണ്ട് സുഹൈല്‍(റ) മതിമറന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാന്‍ പോവുകയാണ്. ജീവിതത്തിലുപരി സ്നേഹിക്കുന്ന മക്കവിട്ട് പോവുകയാണ്. സത്യമാര്‍ഗത്തില്‍ ത്യാഗസന്നദ്ധനായി. ശാം ജയിച്ചടക്കി. മടക്കയാത്രക്കൊരുങ്ങുകയാണ് മുസ്ലിംസൈന്യം. സുഹൈല്‍(റ) പറഞ്ഞു: 'ഇല്ല, ഞാനില്ല. പ്രവാചകര്‍ (സ)പറയുന്നത് കേട്ടിട്ടുണ്ട്: 'ദൈവമാര്‍ഗത്തില്‍ ഒരുത്തന്‍ ഇറങ്ങിത്തിരിച്ചാല്‍-ഒരു നിമിഷം ആ ദൌത്യവുമായി നിലയുറപ്പിച്ചാല്‍-അവന്റെ ജീവിതാന്ത്യം വരെ അവന് നന്മയുള്ളതാണ്. അതാണ് അവന്നഭികാമ്യം.' അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാനിറങ്ങിയിരിക്കുന്നു. മക്കയിലേക്ക് ഞാനില്ല.' സുഹൈല്‍(റ) തീരുമാനിച്ച് അവിടെ തങ്ങി. പിന്നീട് സത്യത്തിന്റെ പാതയില്‍ താന്‍ ചെയ്ത ത്യാകനിര്‍ഭരമായ ജീവിതത്തില്‍ സന്തുഷ്ടരായി അവിടെ വെച്ചുതന്നെ അന്ത്യശ്വാസം വലിക്കുകയാണുണ്ടായത്.ഇ മഹാന്മാരുടെ കൂടെ ഞങ്ങളെയും കുടുംബങ്ങളെയും അള്ളാഹു ഒരുമിച്ച് കൂട്ടട്ടെ.ആമീന്‍

No comments:

Post a Comment